Monday, 13 November 2017

എമ്മാവൂസിലേക്ക് പോയ ശിഷ്യന്‍
----------------------------------------------------------

പാലത്തുങ്കലെ ചായക്കടച്ചായ്പില്‍ വച്ച് അശോകനെ ആരോ കുത്തിക്കൊന്നതിന്‍റെ മൂന്നാം പക്കം വലിയൊരു മഴയ്ക്കകത്തൂടെ ഞാന്‍ നടന്നു പോവുകയായിരുന്നു. സ്കൂള്‍ വിട്ടതേ ഉള്ളുവെങ്കിലും രാത്രി ആയിരുന്നു. ആകാശവും ഭൂമിയും കറുത്തിരുന്നു. ആകാശത്തില്‍നിന്ന് മഴയും തീയും ഭയവും ഇറങ്ങിവന്ന് ഭൂമിയിലെ ഒരു റബ്ബര്‍തോട്ടത്തെ വളഞ്ഞു.

ആ റബ്ബര്‍തോട്ടത്തിലൂടെയാണ് ഭീകരമായ ഇടിശബ്ദത്തിനിടയിലും ഞാന്‍ തിരക്കൊന്നുമില്ലാതെ നടന്നുകൊണ്ടിരുന്നത്..

എനിക്ക് പേടിക്കാതിരിക്കാന്‍ കാരണങ്ങളൊന്നുമുണ്ടായിരുന്നില്ല. തലയ്ക്കു മുകളില്‍ പിടിച്ചിരുന്ന കുട ആ പെരുമഴയോട് തോറ്റുപോയിരുന്നെങ്കിലും അതിനെ പരമാവധി താഴ്ത്തിപ്പിടിച്ച് മുന്നില്‍ കാറ്റത്ത് വളഞ്ഞുപിരിയുന്ന റബ്ബര്‍ക്കൊമ്പുകളെയും കയ്യാലകള്‍ കയ്യാലകള്‍ നിറഞ്ഞ് ഒഴുകിയടുക്കുന്ന മലവെള്ളത്തെയും കാണാതെ ഞാനെന്നെ കാത്തു. കണ്ടുഭയക്കാന്‍ ഞാനെന്നെ അനുവദിച്ചില്ല. കാണാതിരിക്കുക എന്നൊരു രക്ഷയേ എനിക്കുണ്ടായിരുന്നുള്ളൂ...

ആ മഴയില്‍ ഞാന്‍ തീരെ തനിച്ചായിരുന്നു. ചുവന്ന വെള്ളവും അലറുന്ന കാറ്റും തകരുന്ന മരങ്ങളും പേടിപ്പിക്കുന്ന ഇരമ്പലോടെ അതിരും മറന്ന് പറമ്പുകളിലേക്ക് കയറിയൊഴുകുന്ന തോടും ഭൂമിയുടെ ആള്‍ക്കാരാണ്. മനുഷ്യനും മൃഗവും ഒക്കെയായി ഞാന്‍ മാത്രമേ ഉള്ളൂവെന്ന് ഓര്‍ത്ത് എന്തിനാണെന്നെ പേടിപ്പിക്കുന്നത് ?

അപ്പോള്‍ താഴ്ത്തിപ്പിടിച്ച കുടയ്ക്കു മുമ്പില്‍ വലിയ ഒരു കരച്ചില്‍ കേട്ടു. പുസ്തകവും കുടയും എന്റെ ജീവനും താഴെപ്പോയി. മിച്ചം വന്ന ഞാന്‍ മഴയത്ത് ഉറക്കെ കരഞ്ഞുകൊണ്ട് രണ്ടുകൈയുമുയര്‍ത്തി വേണ്ടാ... എന്നെ കൊല്ലാന്‍ വരണ്ടാ.... എന്ന്..അതൊരു പശുവായിരുന്നു... അതിനോട് പറഞ്ഞു. അത് മഴയത്ത് പൊറുതി മുട്ടി നില്ക്കുകയാണെന്നും എന്നോട് എന്തോ സഹായം ചോദിക്കുകയാണെന്നും ഞാന്‍ സാവധാനം മനസ്സിലാക്കി. പുസ്തകക്കെട്ടിന് മുകളില്‍ കുട വച്ചിട്ട് ഞാന്‍ കെട്ടുപിണഞ്ഞുനിന്ന ആ പശുവിന്‍റെ കയര്‍ ഒരു വിധം മരത്തില്‍നിന്ന് അഴിച്ചെടുത്തു. അത് അതിന്‍റെ വീട്ടിലേക്ക് ഓടിപ്പോകുന്നത് നോക്കിനിന്ന എന്നോട് ആ മരം, അല്ല
അവിടെ നിന്ന എല്ലാ മരങ്ങളും ചേര്‍ന്ന് പറഞ്ഞു,

ഓടിക്കോ, ഓടിമാറിക്കോ...

മുകളിലെ പെരുംകയ്യാല തകര്‍ത്ത് ചുവന്ന മലവെള്ളം താഴേക്ക് വരുന്നതു കണ്ട് ഞാനോടി. കുറെയേറെ നേരം ഓടി.
ഓടിയ ഓട്ടത്തില്‍ എന്റെ കുടയും പുസ്തകവും വഴിയും കാണാതെ പോയി. എതിലെയാണ് ഇനി വീട്ടിലേക്ക് നടക്കേണ്ടത് എന്നറിയാതെ എല്ലായിടത്തേക്കും നോക്കി.

ആ വലിയ താന്നിമരം എവിടെ ? അതു കണ്ടാല്‍ വീടിന്‍റെ ദിശയറിയാം. പക്ഷേ ആകാശം വലിയൊരു രാത്രി ആയിരുന്നു.



തോറ്റ് ഞാനൊരു കറുത്ത പാറയോട് ദേഹം മുട്ടിച്ചുനിന്നു. ഉറക്കെ അമ്മേ, ചാച്ചാ എന്ന് കരയാന്‍ നോക്കിയപ്പോള്‍ എന്റെ ഒച്ചയും പോയത് ഞാനറിഞ്ഞു.

അവിടെയിരുന്ന് ഞാന്‍ തനിയെ പറഞ്ഞു, 

ഞാനൊരു ചെറിയ കുഞ്ഞല്ലേ.. ചെറിയ കുഞ്ഞല്ലേ...

അല്പം കഴിഞ്ഞ് എന്റെ തല കുമ്പിട്ടുപോയി. അപ്പോഴും ഞാന്‍ എന്തോ പറയുന്നുണ്ടായിരുന്നു.

അപ്പോള്‍ ആ മഴയില്‍ നിന്ന് ഒരാള്‍ വന്ന് എന്നെ തോളിലെടുത്തു. നടന്നു. എതിര്‍ക്കാന്‍ എനിക്ക് കഴിയുമായിരുന്നില്ല.



മുഖത്തെ മഴവെള്ളവും കണ്ണീരും മണ്ണും കാരണം എനിക്കയാളെ കാണാമായിരുന്നില്ല. ഞാനയാളോട് ചോദിച്ചു,

ചേട്ടനാരാ...?

അയാള്‍ വലിയ കൈ കൊണ്ട് എന്റെ മുഖം മൂന്നുതവണ തുടച്ചെടുത്തു. അപ്പോള്‍ ഞാനയാളെ കണ്ടു.

അശോകനെ കുത്തിയ.. അല്ല അങ്ങനെ പറയുന്ന ആശാന്‍തൊമ്മച്ചന്‍.

ചേട്ടനാണോ കുത്തിക്കൊന്നത് ?

എന്നെ തോളത്തുവച്ച് ഒന്നമര്‍ത്തിയതല്ലാതെ ആശാനൊന്നും പറഞ്ഞില്ല.

നെതാ...നെത് കണ്ടോ... മോന്‍റെ പറമ്പിലേക്കുള്ള കുത്തുകല്ലാ.... ഇനി പൊയ്ക്കോ...

പിറകീന്ന് വീണ്ടും പറഞ്ഞു... രണ്ടുദിവസമായി ഞാനീ തോട്ടത്തിലൊളിച്ചിരിക്കുവാ... ഒന്നും തിന്നാനില്ല എന്ന് ചാച്ചനോട് പറയണം.



ഞാന്‍ പറഞ്ഞില്ല. കാരണം തിണ്ണയില്‍ ചെന്ന് എങ്ങനെയോ വീണ ഞാന്‍ എഴുന്നേറ്റത് ആഴ്ച ഒന്നു കഴിഞ്ഞാണ്. അപ്പോഴേക്കും ആശാനെ പോലീസ് പിടിച്ചിരുന്നു.

( ഈ നാളുകളില്‍ ജറുസലത്ത് നടന്നതൊന്നും നീ മാത്രമറിഞ്ഞില്ലേ...
പിന്നീട് അവന്‍ അപ്പമെടുത്ത് വാഴ്ത്തി മുറിച്ച് അവര്‍ക്ക് നല്കിയപ്പോഴാണ് ഒപ്പം നടന്നത് യേശുവാണെന്ന് അവര്‍ അറിഞ്ഞത് )
സ്വാര്‍ത്ഥന്‍
-------------------


എന്‍റെ കാശ് കിട്ടീല..

നിങ്ങടെ ടിക്കറ്റും ബാക്കി കാശും ഞാന്‍ തന്നതാ.. പോക്കറ്റില്‍ നല്ലപോലൊന്ന് നോക്ക് ചേട്ടാ...

ബസ്സല്ലേ... അത് ഊങ്ങാമാക്കക്കാരുടെ റബര്‍ത്തോട്ടം കഴിഞ്ഞ് കോണിപ്പാട്ടേ പോസ്റ്റാഫീസ് കഴിഞ്ഞ്, പിന്നെ കൊമ്പനാപറമ്പന്‍റെ റബര്‍ത്തോ...

എന്‍റെ കാശ് കിട്ടീല...

ചേട്ടാ, ഞാന്‍ പറഞ്ഞല്ലോ ചേട്ടന്‍റെ ടിക്കറ്റും.... ചേട്ടാ ചേട്ടന്‍ എളപ്പുങ്കേന്നല്ലേ കേറീത് ? രണ്ട് തൊടുപുഴടിക്കറ്റല്ലേ എടുത്തേ ? 46 രൂവാ. നൂറല്ലേ തന്നേ ? ബാക്കി 54 രൂവായും ടിക്കറ്റുകൂടെ തന്നു ചേട്ടാ ഒന്ന് നോക്ക് ചേട്ടാ.. ചുമ്മാ മനുഷ്യനെ ബുദ്ധിമുട്ടിക്കാതെ..

അതാ എനിക്കും പറയാനുള്ളത് വെറുതെ മനുഷ്യനെ ബുദ്ധിമുട്ടിക്കാതെ.. നിങ്ങള് ടിക്കറ്റ് തന്നു, രൂപാ തന്നു. രണ്ടും ശരിയാ..

പിന്നെ എന്നാ ചേട്ടാ പ്രശ്നം ?

അതോ ടിക്കറ്റിന്‍റെ കൂടെ തന്നത് നാലു രൂപായാ.. ബാക്കി 50 പിന്നെ തരാമെന്നല്ലേ പറഞ്ഞത്..
ശരിയാ.. കൂടെയിരിക്കുന്ന ചേടത്തിയും പറഞ്ഞു.

അപ്പോ ബസ്സ് മേലുകാവ് പമ്പിന്‍റവിടെ ദൈവത്തെക്കണ്ട ആദാമിനെപ്പോലെ സഡന്‍ബ്രേക്കിട്ട് നിന്നു.




ഇതെന്നാടാവേ... വായൂഗുളികക്ക് പോകുവാണേ പറയണേ... ഞങ്ങളിറങ്ങിക്കോളാം... ബ്രേക്കില്‍ കറങ്ങിവീഴാമ്പോയ ഒരു സ്റ്റാന്‍ഡിംഗ് ചേട്ടന്‍ അമറി.

ടിന്‍ ടിന്‍.... രണ്ട് സ്ത്രീകളെ കയറ്റി ബസ് മുന്നോട്ട് ഒരു ചാട്ടം. മുറുക്കെപ്പിടിച്ചിരുന്നതിനാല്‍ ഏതായാലും തലയിടിച്ചില്ല.

എന്‍റെ കാശ് കിട്ടീല...

(മറുപടിയില്ല)

എടോ എന്‍റെ കാശമ്പത് രൂപാ ഇങ്ങോട്ട് താടോ... മലയാളത്തില്‍ ട..യും ഠ..യും...ന്ന് ഒക്കെയുള്ള അക്ഷരങ്ങളുണ്ടെന്ന് ചേട്ടന്‍ കണ്ടക്ടര്‍ക്ക് അറിയിപ്പുകൊടുത്തു.

അപ്പോളേക്കും സുനാമിയോ വെള്ളപ്പൊക്കമോ ലോകാവസാനമോ അങ്ങനെ എന്തോ പ്രശ്നമുള്ള ഒരു സ്ഥലത്ത് വണ്ടി നിര്‍ത്തി. ഞാന്‍ നോക്കിക്കണ്ടുപിടിച്ചു സ്ഥലം.. മേലുകാവ്..

അവിടെയുള്ള സര്‍വ്വ മനുഷ്യരും ഒഴിഞ്ഞുപോവുകയോ ഓടിരക്ഷപെടുകയോ ആണ്..
ഇടിച്ചിടിച്ചിച്ചും ഒടിച്ചുതകര്‍ത്തും ചവിട്ടിഞെരിച്ചും ഒരു ജനതതി മുഴുവനും അതിനകത്ത് കയറി.

കണ്ടക്ടറും കിളിയും ചേര്‍ന്ന് ഒരുപാട് സ്പോര്‍ട്സിനങ്ങളുടെ പേര് പറഞ്ഞിട്ട് ഇസറ്റിയാനേ...ന്നുള്ള ആനപ്പാപ്പാന്‍ മോഡല്‍ അലര്‍ച്ചകള്‍ നടത്തി. ഒട്ടും തോല്ക്കാതെ ജനതതി അതിനെല്ലാം കഖഗഘ...യിലും ബഫപഭ..യിലും മറുപടി തിമിര്‍ത്തുകൊണ്ടിരുന്നു... എന്‍റെ കാശ് കിട്ടീലാക്കാരന്‍ ഏതായാലും ഈ ദുര്‍ഘടസ്ഥിതിയില്‍ ഒന്നും മിണ്ടാതെ മര്യാദ പാലിച്ചു.

ബസ് മേലുകാവുകയറ്റത്തോട് കരഞ്ഞെതിരിടുകയാണ്.. അത് മുകളില്‍ കാഞ്ഞിരംകവലയില്‍ ചെന്നു. അവിടെ ഭൂമികുലുക്കമാണെന്ന് തോന്നുന്നു. ഒരുപാട് പേരവിടെയും കയറി. പിന്നെ ഇറക്കമാണ്. ഞരങ്ങിയും ചവിട്ടിപ്പിടിച്ചും ഇറക്കമിറങ്ങിക്കോണ്ടിരുന്ന സമയത്ത്..

പൂയ്...

എടാ എന്‍റെ കാശു താടാ... അതേ നിന്‍റെ കാശെനിക്ക് വേണ്ടാ.. എന്‍റെ കാശാ ഞാന്‍ ചോദിക്കുന്നത്..

ചേട്ടാ ഞാന്‍ പലതവണ പറഞ്ഞു. കാശ് തന്നതാ..

നീ നിന്‍റെ കണക്ക് നോക്കടാ...അപ്പോ അറിയാ..

പിന്നേ.. ഈ ബഹളത്തില് ഞാന്‍ കൊറേ കണക്കും.
( ഈ പോയിന്‍റില്‍ വച്ച് എനിക്ക് മനസ്സിലായി. അഭ്യാസം കണ്ടക്ടറുടെ കൈയിലാ)

അപ്പോഴാണ്. ബസ്സിന്‍റെ ബാക്ക് ടയറിന്‍റവിടെ നിന്ന് പുക ഉയരുന്നതായി ആരോ പറഞ്ഞത്... നേരാണോന്ന് ആര്‍ക്കറിയാം . ഒന്നും കാണാന്‍ പറ്റുന്നില്ല. അവനവനെ പോലും ശരിക്ക് കാണത്തില്ല.

പക്ഷേ പെട്ടെന്ന് വണ്ടിക്കകം മുഴുവന്‍ മെക്കാനിക്കുമാര്‍ നിറഞ്ഞു.
അത് ചവിട്ടിയിറങ്ങീതല്ലേ... ലൈനര്‍ ഉരഞ്ഞതാ... അതിപ്പം മാറിക്കോളും...
നല്ല മണം ടയറോ വയറോ ഏതാണ്ട് കരിയുന്നുണ്ട്.

ഇനി ചോദ്യമില്ല. എന്‍റെ അമ്പത്...... ചേട്ടന്‍ യുദ്ധസന്നദ്ധനായി.

അപ്പഴത്തേക്കുംബസ് എങ്ങനെയോ മുട്ടത്ത് എത്തി. ഇനിയും പത്ത് രൂപായുടെ യാത്രകൂടെ ബാക്കിയുണ്ട് തൊടുപുഴയ്ക്ക്. എങ്കിലും ഞാനിറങ്ങി അവിടെ. ഞാനുപേക്ഷിച്ച ബസിന്‍റെ പേര് ഹോളി മേരി. പിന്നെ ഹോളി ഏഞ്ചല്‍സും ശ്രീ അയ്യപ്പനും ചാക്കോച്ചിയും ബിബിന്‍സും കരോട്ടുകുന്നനും വന്നു. ഞാന്‍ കേറിയില്ല.



കുറേ കഴിഞ്ഞപ്പോ മങ്ങിയ ഉജാല മുക്കിയപോലെ വൃദ്ധനായ ഒരു ksrtc വന്നു. ഞാനതില്‍ കയറി. സീറ്റുണ്ട്. ഇരുന്നു. 15 കൊല്ലം മുമ്പ് അടിച്ച പെയിന്‍റ് നാണയം കൊണ്ട് മാന്തി VISHNU, CHANDRAN എന്നൊക്കെ എഴുതിയത് വായിച്ചും ആകാശത്തിലെപോലെ ബസിലും സഞ്ചരിക്കുന്ന വായു ആവശ്യത്തിന് ശ്വസിച്ചും സുഖമായി യാത്ര തുടര്‍ന്നു.

ഈ കാര്യത്തില്‍ ഞാനൊരു സ്വാര്‍ത്ഥനാ... എനിക്ക് സമാധാനം വേണം.

Sunday, 31 May 2015

തലകീഴ്മരണം




ഈ ചാക്കോച്ചേട്ടന്മാരുടെ മുറ്റത്ത് പൂവും പുണ്ണാക്കുമൊക്കെ കുറവായിരിക്കും. നാലു വശവും റബ്ബറ് വച്ച് മുഴുവന്‍ ചോല ആക്കി വച്ച മുറ്റത്തെവിടെ പൂവുണ്ടാകാനാ..?

അല്പസ്വല്പം വെട്ടോം വെയിലും വീഴുന്നിടത്ത് അമ്മേടെ പയറ്പാവല് കൊലുമ്പല്, അപ്പന്‍റെ ആടലോടകം, തിപ്പലി, കണ്ണില്‍ പിഴിഞ്ഞൊഴിക്കുന്ന ഒരുജാതി വെള്ളപ്പൂ വിരിയുന്ന വള്ളി...

ഇതിന്നിടയിലും ,മുറ്റത്തിന്‍റെ ചില അവഗണനാമൂലകളിലും ചെത്തി, മെലിഞ്ഞ ഒന്ന് രണ്ട് റോസ, ഒരു ചെമ്പരത്തി. 

ഈ ചെമ്പരത്തി എല്ലാ വിധ അടിച്ചമര്‍ത്തലുകളെയും അതിജീവിക്കാന്‍ കരുത്തുള്ള ഉള്ളെഴുത്തുള്ളയാളായിരുന്നു. അതങ്ങ് വളര്‍ന്ന് പട്ടിക്കൂടിനെ മൂടി, പൂത്ത് ചുവന്ന് , രാവിലെ പൂവെണ്ണം എടുക്കാന്‍ ചെല്ലുന്ന എന്‍റെ കണക്കെല്ലാം തെറ്റിച്ച് , പലജാതി ചെറുപക്ഷികളെ വരുത്തിയൂട്ടി...

എന്നാല്‍ എന്‍റെ വീടിന് മുന്‍വശം റബറല്ലാ , കാപ്പിയാകുന്നു. ഈ കാപ്പികള്‍ക്കേതായാലും ഒരു നൂറിന്‍റെ തികവ് ഉറപ്പാണ്. ആറാംക്ളാസേഴാംക്ളാസിലൊക്കെ പഠിക്കുന്ന പിള്ളേരുടെ തലപ്പൊക്കത്തീന്ന് ഭൂമിക്ക് സമാന്തരമായി വളരുന്ന ധാരാളം കൊമ്പുകളുള്ളതില്‍ എല്ലാത്തിലും വലിഞ്ഞുകയറാനും സാമൂഹ്യപാഠം ഉറക്കെ വായിച്ചുപഠിക്കാനുമ്മാത്രം പിള്ളേരൊന്നും ആ വീട്ടില് മുളച്ചിട്ടുമില്ല.

സാമൂഹ്യപാഠം, ബയോളജി ഈ രണ്ടു ചോലകള്‍ വെട്ടിക്കഴിഞ്ഞും ഇഷ്ടം പോലെ സമയം ഉണ്ട്. ബാക്കിയുള്ള പാഠങ്ങള്‍ എന്‍റെ സുഹൃത്തുക്കളും എപ്പോഴും എന്‍റെ കൂടെനടപ്പുകാരുമാണ്. അങ്ങനെ ഇഷ്ടം പോലെയുള്ള സമയത്ത് പുസ്തകം താഴേക്കിട്ട്, തല താഴേക്കിട്ട് കാല്‍മുട്ടുകള്‍ മടക്കി കാപ്പിയില്‍ പിണച്ചുകെട്ടി തലേംകുത്തി തൂങ്ങി കിടക്കാറുണ്ടായിരുന്നു. കൈകള്‍ സ്വസ്ഥമായി മാറത്ത് കെട്ടിവയ്ക്കും. കുറേനേരമങ്ങനെ കിടക്കാം. അമ്പടാ മഗല്ലാ.... നിന്‍റെ കടല് യാത്രകളുടെ അഹങ്കാരം തീര്‍ക്കാനീ കിടപ്പ് മതിയോ എന്നും, നിനക്ക് സൂക്ഷിച്ച് നടക്കാരുന്നില്ലേ... മഞ്ഞല്ലേ... ലൂസിഗ്രേ...., എന്നും, അടികൊള്ളാന്‍ വേണ്ടിത്തന്നെ എന്തിനിങ്ങനെ പാവമായിപ്പോയെടോ നീയെന്‍റെ അങ്കിള്‍ ടോം എന്നും ആലോചിക്കാനൊക്കെ സമയം ആ കിടപ്പില്‍ കിട്ടും.

ഈ കിടപ്പുമായി ബന്ധപ്പെട്ട് ഞാനൊരിക്കലൊരു സ്വപ്നം കണ്ടിരുന്നു.

ലോകാവസാനമാണ്. എല്ലാവരും ആരുടെയോ ആജ്ഞക്ക് വഴങ്ങി, കീഴടങ്ങിയവനെപ്പോലെ കുനിഞ്ഞ തലയുമായി കാപ്പിത്തോട്ടത്തിലേക്ക് ലൈന്‍ലൈനായി വന്ന് കാപ്പിയില്‍ കയറി തലകീഴായിതൂങ്ങിക്കിടക്കുന്ന സ്ഥലത്തേക്ക് ഞാനും വരുന്നു. അമ്മയും അനിയന്‍മാരുമുണ്ട്. അനിയന്മാരെ കാപ്പിയില്‍ കയറാനും തലകീഴായി തൂങ്ങാനും അമ്മ സഹായിക്കുന്നു. ഞാന്‍ തനിയെ ഒരു കാപ്പിയില്‍ കയറി, അനായാസമായി തൂങ്ങിക്കിടന്നു, അമ്മ ദൂരെയൊരു കാപ്പിയില്‍ കയറി. ഇല്ല അമ്മയുടെ അടുത്തേക്ക് പോകാനൊന്നും അനുവാദമില്ല.





 മരവിച്ച മുഖങ്ങളങ്ങനെ നിരനിരയായി കിടക്കുന്നത് കണ്ടു. ആരാണ് അങ്ങനെ കിടന്ന് മരിക്കാന്‍ അവരോടൊക്കെ പറഞ്ഞത്?  ആരും പറഞ്ഞിട്ടുണ്ടാവില്ല. കാരണം എന്നോടാരും പറഞ്ഞിട്ടില്ല. എന്‍റെ ഉള്ളിലങ്ങനെ  തോന്നി തന്നെയിറങ്ങിവന്നതാണ്.

ആ കിടപ്പില്‍ എന്‍റെ ക്ളാസിലെ ബന്നിയും ജോസും കൃഷ്ണന്‍കുട്ടിയും കൂടെ ഒന്നിച്ചിറങ്ങിവരുന്ന തലകീഴ്കാഴ്ച കണ്ടു. കൃഷ്ണന്‍കുട്ടിയുടെ കൈയിലെപ്പോഴും കാണുന്ന ചെക്കുട്ട, സകതേമ്പര്‍ , നായ്ക്കോണി കളിയുടെ കമ്പും കോലും ഇപ്പോഴില്ല.

നടയിറങ്ങി കാപ്പിത്തോട്ടത്തിലേക്ക് വരുന്നത് അവളാണ്, അവളെന്‍റെ ക്ളാസിലെ മേഴ്സി ഫ്രാന്‍സീസാണ്. അവളെന്‍റെ അടുത്തെങ്ങും തൂങ്ങല്ലേ... അമ്മയുടെ അടുത്ത് തൂങ്ങിക്കോട്ടെ.

അപ്പോഴാണ് ബന്നി ചോദിക്കുന്നത്, അവനെല്ലാ സംശയവും എന്നോടാണ് ചോദിക്കാറ്... ഇങ്ങനെയിങ്ങനെ കിടന്ന് നമ്മളെപ്പഴാ ജോസേ മരിക്കുന്നേ..?

മരണമെന്നു പറയുന്നത് ചലനമില്ലായ്മയും സ്വയം തീരുമാനമെടുത്ത് പ്രവര്‍ത്തിക്കാനുള്ള ക്രൂരമായ അനുവാദമില്ലായ്മയുമാണെന്ന് ഭീതിദമായ ആ സ്വപ്നത്തിലൂടെ അറിഞ്ഞ് എത്ര നേരമാ കിടന്നത്!!

എപ്പോഴാണ് മരിച്ചതെന്നോ, എപ്പോഴാണ് മരണം ഒരു സ്വപ്നം മാത്രമായിരുന്നു എന്നറിഞ്ഞതെന്നോ.... ഇല്ല, വളരെക്കാലമായില്ലേ,  ഓര്‍മ്മയില്ല.

Saturday, 17 January 2015

ഗോത്രപ്പുഴയിലെ മീന്‍കണക്കുകള്‍

നിഷ്കളങ്കയായ ഭൂമി. എന്നു പറഞ്ഞാല്‍ അവിടെയുള്ള പാറകളില്‍ പുണ്യപുരുഷന്മാർ, ഇതിഹാസഭീമന്മാർ എന്നിവരുടെയൊന്നും കാല്പാദത്തിന്‍റ ചവിട്ടുപാടുകള്‍ പതിഞ്ഞിട്ടില്ല. പാറക്കുഴികളില്‍ ദേവി കുളിച്ചതിന്‍റെ തിരുശേഷിപ്പുകളില്ല. അത്രേ അർത്ഥമുള്ളൂ.
പാവം ഭൂമിയെന്നും പറയാം. മരങ്ങളെ നട്ടുവളർത്തും, പുല്ലും പൂവും നിരത്തും. മഴ പെയ്യിക്കും , പുഴയൊഴുക്കും, പുഴയില്‍ മീന്‍ വളർത്തും. അത്രേ ഉള്ളൂന്ന്...





കൊന്തുങോ. രമ്പേന്തങ്, മിയാമി എന്നിങ്ങനെ പേരുള്ള മനുഷ്യരും എങ്ങോട്ടൊക്കെ നോക്കിയാലും ഇല്ലിക്കാടുകളും നിറഞ്ഞ പർവ്വതഭൂമിയില്‍ എന്‍റെ നല്ല പ്രായത്തിലാണ് സ്കൂള്‍ മാഷായി ചെന്നെത്തിയത്. 
പണ്ട് അപ്പന്‍ സ്കൂളിലേക്ക് തോളിലെടുത്തുകൊണ്ടുപോയി ഒന്നാം ക്ളാസില്‍ ചേര്‍ത്തപോലെ കൊന്തുങോ എന്ന വിദ്യാർഥിയും, രമ്പേന്തങ് എന്ന ഹെഡ്മാഷും, മിയാമി എന്ന പെണ്‍കുട്ടിയും ചേർന്ന് എന്നെ ആ നാഗാലാന്‍റ് ഗ്രാമജീവിതത്തിലേക്ക് അനായാസമായി അരച്ചുചേർത്തു. മൊഞ്ചുമി, രംബാമോ, അബേമോ എന്നിങ്ങനെ മനുഷ്യരെയും മൊക്കചുങ്, വൊക്കാ, ലക്കൂട്ടി , എന്നിങ്ങനെ മലകളെയും ഞാന്‍ പരിചയിച്ചു.




ചൊവ്വാഴ്ചകള്‍ പണ്ടും എന്നെ മാറ്റിമറിച്ചിട്ടുള്ളതാണ്. ഒന്നാം പീരിയഡ് ആറ് ബി.യില്‍ കണക്കും മൂന്നാം പിരീയഡ് ഏട്ടാം ക്ളാസില്‍ സോളിറ്ററി റീപ്പറും കഴിഞ്ഞ് സ്റ്റാഫ്മുറിയെന്ന ഇല്ലിക്കൊട്ടാരത്തില്‍ ചായയും ക്രാക്ക്ജാക്കും കഴിച്ചിരിക്കുമ്പോഴാണ് ഹെഡ്മാഷ് ഒറ്റസെക്കന്‍റു കൊണ്ട് എന്‍റെ ജീവനെ മാറ്റിമറിച്ചത്.
നാളെ സ്കൂള് പൂട്ടിയിടും. നമ്മുടെ അക്കൂക് ഗ്രാമം മുഴുവന്‍ നാളെ ക്സിങോ നദിയില്‍ മീന്‍ പിടിക്കാന്‍ പോവുകയാ... എന്ന് രമ്പേന്തങ്മാഷ് പറഞ്ഞത് കേട്ട് ഞാന്‍ പെട്ടെന്ന് തന്നെ സമ്മതിച്ചു. ഒരു പന്ത്രണ്ട് മൈലകലെയുള്ള ലക്കൂട്ടിയിലേക്ക് ഇന്ന് തന്നെ ഒറ്റ നടപ്പുനടന്നാല്‍ ഇന്ന് സന്ധ്യക്കും നാളെ പകലും അയ്യോടാ ... ചീട്ട് കളിച്ച് , നാടന്‍ നെല്ലുംവെള്ളം കുടിച്ച് ... അവിടത്തെ സ്കൂളില്‍ മലയാളിസുഹൃത്തുക്കളുണ്ട്.
അതേയ് യൂ ബ്ളഡി ഇന്ത്യന്‍.... താനെങ്ങും പോകുന്നില്ല. യൂ വില്‍ കം വിത്ത് ദ നാഗാസ് ഓഫ് ദിസ് വില്ലേജ് ഫോർ ദ സെറിമോണിയല്‍ ഫിഷിംഗ് ഫെസ്റ്റ്. യു അണ്ടർസ്റ്റാന്‍റ് സ്നേഹമുള്ള ഇഡിയറ്റേ..
ക്സിങോ നദി ബ്രഹ്മപുത്രയുടെ ഒരു കൈവഴിയാണ്. കടലിലേതു പോലെയുള്ള വലിയ മീനുകള്‍ ലോകാരംഭത്തില്‍ അവിടെ താമസം തുടങ്ങിയതാണ്. അവയൊക്കെ പെറ്റുപെരുകി കൈവഴികളിലേക്കും കയറിതാമസം തുടങ്ങിയിട്ടുണ്ടെന്ന് അബേമോ പറഞ്ഞു. അബേമോ അക്കൂക്കിലെ എ. ഖെല്‍ അഥവാ ഒന്നാം കരയുടെ മൂപ്പനാണ്.
ബുധനാഴ്ച രാവിലെ ക്സിങോയിലേക്ക് ഗ്രാമം നടപ്പാരംഭിച്ചു. നടപ്പറിയാവുന്ന കുട്ടികളെല്ലാം മുമ്പേ ഓടി മലയിറങ്ങി. പിറകേ മുതിര്‍ന്നവർ. എല്ലാവർക്കും തോള്‍സഞ്ചിയുണ്ട്. അതെപ്പോഴും അവരുടെ തോളില്‍ തൂങ്ങിയോ അരയില്‍ കെട്ടിയോ അവരുടെ കൂടെയുള്ളതാണ്. അതില് തീപ്പെട്ടി, ഉണങ്ങിയ ചായയിലകള്‍, ഉപ്പ്, അരി തുടങ്ങി അത്രേം മതി ജീവിക്കാന്‍ എന്ന് എന്നെ പഠിപ്പിച്ച അത്രേം സാധനങ്ങള്‍. അരയില്‍ കെട്ടിയ പട്ടയിലെ ഉറയില്‍നിന്ന് എപ്പോള്‍ വേണമെങ്കിലും മിന്നല്‍ പോലെ ഊരിയെടുത്ത് വെട്ടാവുന്ന ഡൌ എന്ന കത്തി.
യൂ സീ ഇന്ത്യന്‍ എന്നു തുടങ്ങി പറയാറുള്ള സ്നേഹവാക്കൊന്നും ഉരിയാടാതെ രംബേന്തങ് ഗ്രാമത്തിന്‍റെ തനിക്കാട്ടുഭാഷയായ ലോത്തായില്‍ എനിക്ക് വഴിക്കാഴ്ചകള്‍ കാട്ടിത്തരാന്‍ തുടങ്ങി. സിന്ങ്യൂങാ.. എല്ലാ വാക്കും കേട്ടാലങ്ങനെയിരിക്കും. പൊങിയറോ എന്ന് പറഞ്ഞാല്‍ നമ്മുടെ കപ്പയാണ്, മച്ചി എന്നത് മുളകെന്നും, ഒഹാന്‍ കറിയെന്നും , ന്തോലിയാലാ എന്നു ചോദിച്ചാല്‍ എന്നാ വിശേഷമെന്നും , എല്ലമ്മോനാ എന്ന് പറഞ്ഞാല്‍ വെരിഗുഡ് എന്നും ആ യാത്രയില്‍ ഹെഡ്മാഷ് എന്നെ പഠിപ്പിച്ചു. ഒരു കാട്ടുരാത്രിയിലേക്ക് കുഞ്ഞുമകനെ എറിഞ്ഞിട്ട് ഓടിയൊളിച്ച് അവനെ നിരീക്ഷിച്ചുകൊണ്ടിരുന്ന് ജിവിക്കേണ്ട കാട് എന്തെന്ന് മകനെ പഠിപ്പിച്ച ആഫ്രിക്കന്‍ ഗോത്രവർഗ്ഗക്കാരന്‍റെ അതേ തന്ത്രമാണ് ഹെഡ്മാഷ് പ്രയോഗിക്കുന്നത് എന്ന് എനിക്ക് മനസ്സിലായി.
പെട്ടെന്ന് എനിക്ക് ഒരച്ഛന്‍റെ സ്നേഹം മണത്തു. ഹെഡ്മാഷ് എത്രയോ കരുതലുള്ള ഒരു ഗോത്രവർഗ്ഗക്കാരനാണെന്നും ഞാനറിഞ്ഞു.
പിന്നെ കണ്ടത് രണ്ടു മലകളുടെ ഇടയിലൂടെ ചെരിഞ്ഞുതുളഞ്ഞിറങ്ങിയ സൂര്യശോഭയുടെ മേളം. അകലെ, ഉയരെ നീലമലയുടെയും അപ്പുറെ ചിത്രത്തിലൊക്കെ കണ്ടിട്ടുള്ള അതേ വെണ്മയില്‍, അതേ രൂപത്തില്‍ ഒരു വെള്ളിമല. അത് മൌണ്ട് എവറസ്റ്റ് തന്നെയെന്ന് പിന്നില്‍നിന്ന് ആരോ. തിരിഞ്ഞപ്പോള്‍ കണ്ടത് ഗ്രാമമൂപ്പനെയാണ്. ഒരാഗോ, ഒരാഗോ എന്ന് ആ മലയെ ചൂണ്ടി ഊസാന്താടിക്കാരനായ അയാളും എന്നെ പഠിപ്പിച്ചുതുടങ്ങി.
പിന്നെ വനത്തിലേക്കാണ് പ്രവേശിച്ചത്. കട്ടിയായ കാട് ആരേയും പേടിപ്പിച്ചില്ല. എന്നാല്‍ എല്ലാവരും കലപിലകള്‍ നിർത്തി മൌനജാഥയിലെന്നപോലെ നീങ്ങി. കാട് ഒരു രാജ്യമാണെന്നും ആ രാജ്യത്തെ പൌരന്മാരോടുള്ള ആദരവാണ് ആ മൌനനടപ്പിലെന്നും ഞാനൂഹിച്ചു. പക്ഷേ , എനിക്കറിയാമല്ലോ, അപരിചിതമായ ഏതൊരു ചലനത്തിനും മറുപടിയായി ഒരു മുന്നൂറ് ഡൌക്കത്തികള്‍ മിന്നല്‍ വേഗത്തില്‍ ഉയർന്നുവരുമെന്ന്.
മൌനത്തിലായതുകൊണ്ട് ആരു മിണ്ടിയില്ലെന്നെയുള്ളൂ, എല്ലാവരും കണ്ടു, ഞാനും കണ്ടു... താഴെ താഴ്വാരത്തില്‍ വെള്ളിയൊഴുക്കി ക്സിങോ നദി.
നദിയിലെത്തിയ ഉടനേ ഗ്രാമമൂപ്പന്‍ സഞ്ചിയില്‍നിന്ന് ഒരു ചുവന്ന പുതപ്പെടുത്ത് പുതച്ചു. എന്തോ പറഞ്ഞു
ഓഹോഹി .. ഓഹോഹിയാ... ഇയ്യാവോ..
എല്ലാവരും മറുപടി പറഞ്ഞു, ഇയ്യാവോ...
എപ്പോഴാണ് ഇവര്‍ പുഴയുടെ നടുക്കുള്ള കല്ലുകളില്‍ കയറിക്കൂടിയത്? എനിക്കജ്ഞാതമായ മറ്റൊരു ഗോത്രസംജ്ഞ മൂപ്പനില്‍നിന്ന് പുറപ്പെട്ടതോടെ സഞ്ചിയില്‍ നിന്ന് എല്ലാവരും കുറേ വേരുകള്‍ പുറത്തെടുത്തു. അടുത്ത ആജ്ഞയില്‍ മുന്നൂറോളം വരുന്ന ഗ്രാമവാസികള്‍ എല്ലാവരും ഒരേസമയം ആ വിഷവേരിനെ കല്ല് കൊണ്ട് ഇടിച്ചുചതയ്ക്കാന്‍ തുടങ്ങി. എന്നെ കരയിലൊരു കല്ലില്‍ ഇരുത്തിയിരിക്കുകയാണ് ഹെഡ്മാഷ്.




നിമിഷങ്ങള്‍ കൊണ്ട് പുഴയില്‍ നഞ്ച് നിറഞ്ഞു. മീനുകള്‍ പൊന്താന്‍ തുടങ്ങി. വലിയ അനക്കങ്ങളും പുളപ്പുകളും വെള്ളത്തിനടിയില്‍ കണ്ടുതുടങ്ങി. മീനുകളെ അവര്‍ മുളമ്പാത്രത്തില്‍ കോരിയെടുത്തു. ഡൌകള്‍ ഉയർന്നുതാഴുന്നത് കണ്ടു. അത് വലിയ മീനുകളെ വെട്ടിപ്പിടിക്കുന്നതാണ്. മുപ്പത് കിലോ വരെ തൂങ്ങുന്ന വലിയ മീനിനെ രണ്ടുപേര് ചേര്‍ന്ന് കരയിലേക്ക് എടുത്തുകൊണ്ട് വരുന്നതും കണ്ടു.
ഹെഡ്മാഷ് എന്‍റെ അടുത്തേക്ക് വന്നു. കൈയില്‍ പിടിച്ചുവലിച്ചു. പെട്ടെന്നാണ് അയാള്‍ ഒറ്റ ഉന്ത്... ഞാന്‍ പുഴയില്‍ . എല്ലാവരും കൈ കൊട്ടിച്ചിരിക്കുന്നു. അബേമോയാണ് എന്‍റെ രക്ഷക്ക് വന്നത്. അവന്‍ പറഞ്ഞു, ഗ്രാമത്തിലുള്ള എല്ലാവരും ഒരു മീനിനെയെങ്കിലും പിടിക്കണം. അതങ്ങനെയാണ്. അവന്‍ ചൂണ്ടിയ സ്ഥലത്തുനിന്ന് ചത്തുപോയ ഒരു മീനിനെ ഞാനും പൊക്കിയെടുത്തു.
ഉച്ചയോടെ മീന്‍ പിടുത്തം നിര്‍ത്തി. അബേമോ പറഞ്ഞു, ഇനി കണ്ടോളൂ ഞങ്ങളുടെ ഗ്രാമീണനീതിയുടെ നടത്തിപ്പ്. മീനുകളെ ചെറുമീനുകള്‍, വലിയ മീനുകള്‍ എന്നിങ്ങനെ പെട്ടെന്ന് വേർതിരിച്ചു. വലിയ മീനുകളെ പുഴക്കരയിലെ മണലില്‍ ഒരു പ്രത്യേകരീതിയില്‍ നിരത്തി. ഏറ്റവും വലിയ മീന്‍ ഒന്നാമത്. വലിപ്പക്രമത്തില്‍ ബാക്കിയുള്ളവരും. മീന്‍ചുണ്ടെല്ലാം ഒരേ ലെവലില്‍. പെട്ടെന്ന് ഗ്രാമവാസികള്‍ ഒരു ലൈനായി രൂപപ്പെട്ടു. അബേമോ എന്നെയും ഒരു സ്ഥലത്ത് പിടിച്ചുനിർത്തി. അത് പ്രായത്തിന്‍റെ ക്രമത്തിലാണെന്നും അവന്‍ പറഞ്ഞു. ഒന്നാമത് നില്ക്കുന്നത് ഗ്രാമത്തിലെ ഏറ്റവും മൂത്ത ഒരു വയസനാണ്. അതിന് പിറകില്‍ വയസന്മാരങ്ങനെ വന്ന് വന്ന് ചെറുപ്പക്കാര്‍, കുട്ടികള്‍, അങ്ങനെയങ്ങനെ. പ്രായം സംബന്ധിച്ചോ എന്തെങ്കിലും മറ്റ് അവകാശത്തിനോ അവിടെ തർക്കങ്ങളുണ്ടായില്ല.
ഏറ്റവും വലിയ മീനിനെ ഗ്രാമമൂപ്പന്‍ എടുത്ത് പൊക്കി ഒന്നാമത്തെ വയസ്സന്‍റെ അടുത്ത് വന്ന് ബഹുമാനത്തോടെ കൊടുത്തു. ക്രമം വന്നപ്പോള്‍ എനിക്കും കിട്ടി ബഹുമാനവും ഒരു ഏഴ് കിലോ തൂക്കമുള്ള പുഴമീനും. പിന്നെ ചെറുമീനുകളുടെ ഓഹരിയും കിട്ടി.
താല്‍മൂദും ഇതിഹാസങ്ങളും വിശുദ്ധപാദങ്ങളും പതിയാത്ത നാട്ടിലെ നീതിക്കെന്തൊരു ലാളിത്യം, എന്തൊരു കാർക്കശ്യം എന്ന് ചിന്തിക്കേ... ഹെഡ്മാഷ് അടുത്തെത്തി.




യൂ ബ്ളഡി ഇന്ത്യന്‍.. നെക്സ്റ്റ് മന്ത് സെക്കന്‍റ് സാറ്റർഡേ ഏന്‍റ് ദ സണ്‍ഢേ വീ ആർ ഔട്ട് ഇന്‍ ദ ഫോറസ്റ്റ് വിത്ത് ഗണ്‍സ് ഫോര്‍ ഹണ്ഡിംഗ്. ഡീയർ ഹണ്ഡിംഗ്, കുക്കിംഗ് ഈറ്റിംഗ് ഏന്‍റ് സ്ളീപ്പിംഗ് ദേര്‍ വിത്ത് എലിഫന്‍റ്സ് ഏന്‍റ് അദേർസ്.



Friday, 19 September 2014

ആ ചുവന്ന പക്ഷി

ചെറിയ ഒരു പക്ഷിയെ അറിയില്ലേ ...
ചിറകിന്‍റടിഭാഗം കൊതിപ്പിക്കുന്ന ചുവപ്പുനിറം. കൊക്കിന്‍റെ വശങ്ങളിലും ആ നിറം കേറിയിറങ്ങിയിട്ടുണ്ട്. ചിറകിന് കാട്ടുപക്ഷികളുടെ ചാരനിറം തന്നെ . ചെമ്പരത്തിയില്‍ രാവിലെ വന്നിരുന്ന് ചില മോഷണങ്ങളൊക്കെ ഇയാള്‍ നടത്താറുണ്ട്.
ഇയാള്‍ , പല ത്യാഗകഥകളിലും പറയാറുള്ളതുപോലെ, പണ്ടേ ചുവപ്പനായിരുന്നില്ല. ആഗ്നേയമായ ഒരു ത്യാഗത്തിന്‍റെ ചൂടുള്ള പ്രതിഫലമായാണ് ഈ നിറം ഇയാള്‍ക്ക് കിട്ടിയത്.
മരം കോച്ചുമല്ലോ കൊടും തണുപ്പത്ത്. അങ്ങനെ കോച്ചിപ്പോയ ഒരു മരത്തിന്‍റെ അടിക്കൊമ്പില്‍ കാലിറുക്കിപ്പിടിച്ച്, കൊക്ക് ചിറകിനടിയില്‍ പൂഴ്ത്തി , ചിറക് പടര്‍ത്തി ഒരു പുതപ്പാക്കി കാട്ടുപക്ഷിയൊന്ന് ഉറങ്ങുകയായിരുന്നു.
അല്ല, ഉറങ്ങുകയായിരുന്നില്ല. ചിറകിനടിയില്‍ പൂഴ്ത്തിവച്ച തലയിലെ ഒരു കണ്ണ് തുറന്ന് വച്ച് അത് മരച്ചുവട്ടിലേക്ക് സസൂക്ഷ്മം നോക്കിയിരിക്കുകയായിരുന്നു. മരച്ചുവട്ടില്‍ അന്നു സന്ധ്യയോടെ ഒരു മനുഷ്യനും അയാളുടെ ഭാര്യയും വന്നിരുന്ന് തീയ് കൂട്ടി ഭക്ഷണമുണ്ടാക്കുന്നതും, ഒരു തുണിക്കെട്ടില്‍ നിന്ന് പൂപോലുള്ള ഒരു കുഞ്ഞിനെയെടുത്ത് സ്ത്രീ മുലയൂട്ടുന്നതും പക്ഷി കണ്ടിരുന്നു. ആ കാഴ്ചയില്‍ പക്ഷിക്ക് സ്നേഹം വരികയും, തനിയെ കിട്ടിയാല്‍ പൈതലിനടുത്ത് പോയിരിക്കണമെന്നും ചിറക് പഞ്ഞി പോലാക്കി തലോടണമെന്നും ഒരു പാട്ടൊന്നു പാടണമെന്നും പക്ഷിയുടെയുള്ളില്‍ നനവൂറിയിരുന്നു.
താനിരിക്കുന്ന കൊമ്പിന്‍റെ അടിയിലത്തെ കൊമ്പില്‍ തൊട്ടില്‍
കെട്ടി അതില്‍ കുഞ്ഞിനെ തുണികൊണ്ട് പൊതിഞ്ഞ് ഉറക്കികിടത്തി തണുപ്പിനെ ചെറുക്കാന്‍ ഒരു തീക്കുണ്ഡം കൂട്ടി, മനുഷ്യര്‍ രണ്ടുപേരും ഉറങ്ങിയിട്ട് സമയം കുറേയായി. പക്ഷിക്ക് എന്തുകൊണ്ടോ ഉറക്കം വന്നില്ല. പറന്നുപോകണമെന്നും കുഞ്ഞിന്‍റെ തൊട്ടിക്കുള്ളില്‍ കയറി, ചിറക് പഞ്ഞിപോലെ വിടര്‍ത്തി ഒരു പുതപ്പായ് പൊതിയണമെന്നും വീണ്ടും പക്ഷിക്ക് തോന്നി. മഞ്ഞുപോലെ മരവിച്ച ചിറകിനെ അനക്കാന്‍ നോക്കിയിട്ട് അവന് പക്ഷേ കഴിഞ്ഞില്ല.
പക്ഷേ, ചിറകിനടിയിലെ തുറന്നിരുന്ന കണ്ണ് രാവിലൊരുനേരം തീയ് കെട്ടുപോയതും, തൊട്ടിക്കുള്ളില്‍ തണുത്തുവിറക്കുന്ന പൂമ്പൈതലിന്‍റെ ചില അനക്കങ്ങളും, ഉവ്വ്, ഞരക്കങ്ങളും അറിയുന്നുണ്ടായിരുന്നു.
പക്ഷി താഴേക്ക് പറന്നു. പക്ഷേ ചിറകുകള്‍ നിവരാഞ്ഞതിനാല്‍ ഒരു മരക്കൊമ്പ് ഒടിഞ്ഞുവീണതുപോലെ അവന്‍ നിലത്തു വീഴുകയായിരുന്നു. ചാടിയും തത്തിയും തീക്കൂനക്കടുത്തെത്തി. ചുണ്ടിനാല്‍ പരതിയപ്പോള്‍ കെടാതെ കിടക്കുന്ന ഒരു കനല്‍ അവന്‍ കണ്ടു. ചൂടുചാരം കൊക്കും കാലും കൊണ്ട് മാറ്റിയപ്പോള്‍ അവന്‍റെ ചിറകുകളിലെ മരവിപ്പ് മാറി. ചിറക് വിരുത്തി വീശി , വീശി, പിന്നെയും വീശി അവനാ കനലിനെ ജ്വലിപ്പിച്ചു. പിന്നെ പറന്ന് തൊട്ടിലിലിരുന്ന് അകത്തേക്ക് നോക്കി. വലിയ ഒരു കരച്ചിലിനെ പുറത്തേക്ക് വിടാന്‍ പോലും കഴിയാതെ വിതുമ്പുന്നുണ്ട് ഉണ്ണി എന്ന് കണ്ട് പക്ഷി വേഗം തിരികെ പറന്നു. തീക്കൂനക്കുമേല്‍ പറന്നുനിന്ന് അവന്‍റെ ചിറകുകളതിനെ വീശിയുണര്‍ത്തി. വലിയ തീജ്വാലയായി ഉയര്‍ന്നു കത്തിയിട്ടും അവനത് തുടര്‍ന്നു. കുഞ്ഞ് ചൂടേറ്റ് സമാധാനമായി ഉറങ്ങിയെന്ന് അവനുറപ്പോയപ്പോഴേക്കും ...


അവന്‍റെ കൊച്ച്പക്ഷിദേഹത്തിന്‍റെ അടിഭാഗമെല്ലാം ചുവന്ന് തീയ് പോലെ പഴുത്ത്.... കാലങ്ങളിലേക്ക് അവന്‍റെ കൂട്ടില്‍ വിരിയേണ്ട മുട്ടകളിലും ചുവപ്പ് പടര്‍ന്ന് ... അവനിങ്ങനെ ഒരു കഥയായി പഴുത്തു.

Friday, 2 May 2014

കാണാതെ പോകുന്ന നാണയങ്ങള്‍

ഇല്ലല്ലോ തമ്പുരാനേ എങ്ങും കാണുന്നില്ലല്ലോ.... തേടിയിട്ടും തേടിയിട്ടും ലഭിച്ചുകൊണ്ടിരുന്നത് കാണുന്നില്ല എന്ന ആധി മാത്രമാണ്.
വാങ്ങുന്നതെല്ലാം വിയര്‍പ്പു കൊടുത്തായിരുന്നതിനാല്‍ ആ വീട്ടിലെ ഒരു സാധാരണവസ്തുവല്ല നാണയം. എന്നിട്ടും ആ വീട്ടില്‍ ഒരു ഒറ്റനാണയമുണ്ടായിരുന്നു.
മൂന്നു ദിവസത്തെ യാത്രക്ക് ദൂരമുള്ള പെരുനാള്‍പള്ളിയില്‍ നേര്‍ച്ചയിടാനായി പോകുംമുമ്പേ തേടിത്തുടങ്ങിയതാണ് അവളതിനെ. അവസാനം അവള്‍ ഒരു വിളക്കു കൊളുത്തി, ജനാലകളെല്ലാം തുറന്ന്, കിടക്കയും വിരികളും കുടഞ്ഞ്, ചാരവും വിറകും മറിച്ചിട്ട് ഭിത്തികളും വീടുതന്നെയും കുലുക്കിക്കുടഞ്ഞിട്ട് ഒരു ചൂലെടുത്ത് അടിച്ചുവാരി.
വീടിന്‍റെ ഒരു ഇരുള്‍ മൂലയില്‍ അന്നേരം ചൂലുടക്കി. അവിടെ ഒരു തിളക്കവും കിലുക്കവും അറിഞ്ഞ് വിയര്‍ത്ത നെറ്റിക്കുതാഴെ ചുണ്ടിലൊരു ചിരി വന്നു നിന്നു. കുഞ്ഞുമോനെ അത് കിട്ടി കേട്ടോ എന്നും പറഞ്ഞു.
സ്വന്തം ബാല്യത്തിലെ ഈ ഒരു തിരച്ചില്‍ മനസില്‍ ഉണ്ടായിരുന്നതുകൊണ്ടാണ് വെയില്‍ ചാഞ്ഞുവന്ന ഒരു വൈകുന്നേരം പുരുഷാരത്തോട് ഒറ്റനാണയം തിരയേണ്ടതെങ്ങനെയെന്ന് അവന്‍ പറഞ്ഞത്. വിളക്കു കൊളുത്തി അടിച്ചുവാരി അതു കിട്ടുന്നിടം വരെ തിരയണമെന്ന് പറഞ്ഞാല്‍ മതിയായിരുന്നു. എന്നാല്‍ അത് കിട്ടിക്കഴിയുമ്പോഴുള്ള വലിയ സന്തോഷത്തെപ്പറ്റിയും അവന്‍ പറഞ്ഞുപോയി.
നാണയസഞ്ചികളുടെ കെട്ടഴിച്ച് കിലുകിലാരവങ്ങളെ ഭണ്ഡാരത്തിലേക്ക് കുടഞ്ഞിട്ട്, നാടകീയമായി വണങ്ങി, പള്ളിയില്‍ നിന്ന് നിന്ന് ഇറങ്ങിപ്പോയ ധനികരെ അവന്‍ കാണാതെ പോയത് അതുകൊണ്ടാണ്.
അപ്പോള്‍ ഒരു വിധവ ഒറ്റനാണയവുമായിവന്ന് നെറ്റിമേലും കണ്‍പോളയിലും വൈധവ്യം വെന്ത നെഞ്ചിലും ചേര്‍ത്ത്, വിഭോ... എന്ന് വിതുമ്പി അത് ദേവാലയത്തില്‍ സമര്‍പ്പിച്ചു.

 നോക്കുവിന്‍... എന്ന് അടുത്തിരുന്ന ശിഷ്യരെ തോണ്ടിവിളിച്ച് ആ കാഴ്ചയെ ഒരു പഠനവസ്തുവിനെയെന്നപോലെ അവന്‍ അവര്‍ക്ക് കാണിച്ചുകൊടുത്തു.
.
വാഷിംഗ് മെഷീനുള്ളില്‍ , മേശമേല്‍, മേശക്കടിയില്‍, വാഹനത്തില്‍, തേപ്പുമേശയില്‍, അടുക്കളയില്‍, കുളിമുറിയില്‍, കിണര്‍ക്കരയില്‍ എവിടെയൊക്കെയാണ് നാണയങ്ങള്‍ ഇന്ന് വേണ്ടാതെയും വെറുതെയും കിടക്കുന്നത്...
വിജൃംഭിച്ച ജീവിതത്തിന്നിടയില്‍, വലിയ നേട്ടങ്ങള്‍ക്കിടയില്‍, നിലക്കാത്ത ബിസിനസ് യാത്രകള്‍ക്കിടയില്‍ ഏറ്റം വിലപ്പെട്ടതെന്ന് കരുതി സൂക്ഷിക്കേണ്ടിയിരുന്ന ചില നാണയങ്ങള്‍ കാണാനില്ലെന്ന് അറിയുന്നതുതന്നെ വൈകിയാണ്.
അപ്പോളാണ് നാം മകനേ.... തിരിച്ചുവരൂ... അമ്മയും VI B യിലെ നിന്‍റെ പ്രിയപ്പെട്ട ടീച്ചറും കരഞ്ഞുകൊണ്ട് കാത്തിരിക്കുന്നു എന്ന പരസ്യത്തിന് പണം വീശുന്നത്.
Like · 

Wednesday, 16 April 2014

ആണ്ടുകുമ്പസാരം

വാ കീറിയവനേ..
ഞാന്‍ നിലവിട്ട് വാവിട്ടവനാണ്
എന്‍റെ ഇര കീറണമേ.....

വെളിച്ചമായവനേ..
ഞാന്‍ തല്ലിക്കെടുത്തിയവനാണ്
എന്‍റെ കണ്ണ് തുരക്കണമേ...

യൂദാസിന്‍റെ സഞ്ചിയില്‍ നിന്നും
മഗ്ദലനാമ്മയുടെ ശരീരത്തില്‍ നിന്നും
നീ എന്നെ പുറത്താക്കണമേ...

സ്നേഹമായവനേ... പൂമൊട്ടായവനേ..
കുഞ്ഞുങ്ങളെയും പുഞ്ചിരിയെയും
കൊഞ്ചലുകളെയും പെണ്‍കുട്ടികളെയും തീര്‍ത്തവനേ..
ഞാന്‍ ഇരുട്ടില്‍ ഇതുങ്ങളെയെല്ലാം കടിച്ചുതിന്നവനാണ്
ഒരു കുരിശും മൂന്നാണിയും
മൂന്ന് റോമാക്കാരെയും എനിക്ക് അനുവദിച്ച് തരേണമേ
എന്‍റെ വഴിയില്‍ ചുമട്ടുകാരന്‍
ശിമയോനെ നിര്‍ത്തിടല്ലേ...

പറയാന്‍ വിട്ടുപോയ്
കഠോരമായ ചാട്ടകളും തന്നരുളേണമേ..

Friday, 4 April 2014

താഴ്ത്തപ്പെട്ട മത്തക്കൊച്ച്

ദൈവത്തിനേറ്റം പ്രിയങ്കരനായ അവന്‍റെ പേര് മത്തക്കൊച്ച് എന്നാണ്.
മത്തക്കൊച്ചിന്‍റെ കൈകാല്‍ നഖങ്ങള്‍ക്കിടയിലെ കറുത്ത മണ്ണ് പുറമേ നിന്ന് കാണാമായിരുന്നു. കിളച്ചും കൂനകൂട്ടിയും കുഴി കുത്തിയും നട്ടുനനച്ചും മൊട്ടിച്ച് വരുന്ന ഇലകളെ സൂക്ഷിച്ചുനോക്കിയും അയാള്‍ ജീവിച്ചു. അയാളുടെ സ്വപ്നങ്ങളില്‍ മണ്ണും മരവും പഴങ്ങളും കേറിക്കിടന്നത് , പക്ഷേ പുറമേ നിന്ന് കാണാമായിരുന്നില്ല.
പെട്ടെന്ന് തുറന്നടയുന്ന ചെറിയ ചിരിയായിരുന്നില്ല മത്തക്കൊച്ചിന്‍റേത്. സ്വയം തൃപ്തിയാകുന്നതുവരെ കയറ്റിറക്കങ്ങളും ചെറിയ ഒച്ചപ്പാടുമുള്ള അവന്‍റെ ചിരി ഭാര്യയായ അന്നക്കൊച്ചിനും മക്കള്‍ക്കും അയാളുടെ നായയ്ക്കും നാട്ടുകാര്‍ക്കും ഇഷ്ടവുമായിരുന്നു.
സന്ധ്യാപ്രാര്‍ത്ഥനയാണെങ്കില്‍ വളരെ ഉച്ചത്തില്‍ ചൊല്ലിയിരുന്നതുമൂലം പുറത്ത് നില്ക്കുന്ന നാട്ടുമാവിനും ചുണ്ടിലാന്‍ വാഴക്കും പൂച്ചെമ്പരത്തിക്കും എന്നും അതില്‍ പങ്കെടുക്കാന്‍ കഴിഞ്ഞുപോന്നു.
മുറ്റത്തിന് താഴെ വലിയൊരു ഈന്ത് നിന്നതിന്‍റെ ചുവട്ടില്‍ വന്നുനിന്ന് ദൈവം മിക്ക ദിവസവും മത്തക്കൊച്ചേ.... എന്ന് വിളിക്കും. ഇറങ്ങിച്ചെല്ലുന്ന അയാള്‍ പൂവാങ്കലെ അമ്മിണി, പലകപ്പയ്യാനിക്കലെ യാക്കോബ്, അംഗന്‍വാടി ടീച്ചര്‍ തെയ്യാമ്മ തുടങ്ങിയവരെ കാണും.മുറ്റത്തിന്‍റെ കരിങ്കല്‍ക്കെട്ടില്‍ പറ്റിപ്പിടിച്ച് വളര്‍ന്നിരുന്ന ചിരവപ്പൈപ്പന്‍ ചെടിയുടെ ഇല പറിച്ച് അതിന്‍റെ ഭംഗി കണ്ട് അതിനെ നോക്കി ചിരിച്ച് നിന്നിരുന്ന ദൈവത്തെ മത്ത ഒരു ദിവസം പോലും കണ്ടില്ല. ചിലപ്പോള്‍ കാണാരൂപിയായിട്ടായിരിക്കും ദൈവം നിന്നത്. അകത്തേക്ക് പോയി രണ്ട് പത്തു രൂപാ, കുറെ അരി, ചിലപ്പോള്‍ തേങ്ങ, അല്ലെങ്കില്‍ ഒരു പിച്ചാത്തിയുമായി വന്ന് ചെത്തിയിടുന്ന നാല് ചക്ക അങ്ങനെ എന്തെങ്കിലും എന്നും കൊടുക്കാന്‍ ആ വീട്ടിലുണ്ടാകും എന്നത് അയാളുടെ ഒരു സന്തോഷമായിരുന്നു. ചിരവപ്പൈപ്പന്‍റെ വിന്യാസങ്ങള്‍ക്കിടയിലൂടെ ഒളികണ്ണായി നിന്ന് ഇതെല്ലാം കണ്ട് സന്തോഷത്തോടെ ദൈവം തിരിച്ചും പോകും.
മത്തക്കൊച്ചിന്‍റെ വീടിനും മുറ്റത്തിനും കിണര്‍ക്കരയിലെ വാഴക്കൂട്ടത്തിനും മുകളിലായ് നല്ലൊരു പ്രകാശം എപ്പോഴും ഉണ്ടായിരുന്നു. അത് ദൈവം അവിടെ വച്ചേച്ച് പോയതുമായിരുന്നു. എന്തുകൊണ്ടെന്നാല്‍ അവര്‍ അത്ര കൂട്ടായിരുന്നു.
അതുകൊണ്ട് മരിച്ചുകിടന്നപ്പോഴും ഒരു ചിരി മത്തക്കൊച്ചിന്‍റെ ചൊടിയില്‍ ഒട്ടിച്ചുവച്ച് ദൈവം അയാളുടെ അടുത്തിരുന്നു. അതുകൊണ്ട് മരിച്ച് രണ്ടാംദിവസം മുതല്‍ അഴുകിത്തുടങ്ങാന്‍ അവന്‍ അയാളെ അനുവദിച്ചു.
ഇനി ചുരുക്കിപ്പറയാം. മത്തക്കൊച്ച് ജീവിച്ചിരുന്നപ്പോള്‍ പ്രവര്‍ത്തിച്ചതും , ദൈവം ചിരവപ്പൈപ്പന്‍റെ ഇലകള്‍ക്കിടയിലൂടെ കണ്ട് ആനന്ദിച്ചതുമല്ലാതെ ഒരത്ഭുതവും മരണശേഷം സംഭവിക്കാന്‍ ദൈവം സമ്മതിച്ചില്ല. അതുകൊണ്ട് ഒരു ഭീമാകാരമായ പള്ളിക്കെട്ടിലെ അള്‍ത്താരയിലിരിപ്പാനോ അവിടെയിരുന്ന് അനേകം ടൂറിസ്റ്റ് ബസുകള്‍ , കന്യാസ്ത്രികള്‍, കാറോസൂസാ കാസ്മീസ് കത്തനാര്‍മാര്‍, അവരുടെ നേതാവായ ബിഷപ്പ്സ്, പാവം വിശ്വാസികള്‍, വിശുദ്ധ വിനിമയങ്ങള്‍, ഒന്നും കണ്ട് സംഭ്രമിക്കുന്നതിനോ, തന്‍റെ നഖങ്ങള്‍ക്കിടയില്‍ അപ്പോഴും ഇരിക്കുന്ന കറുത്ത മണ്ണിനെ നോക്കി ലജ്ജിക്കുന്നതിനോ ദൈവം ആ കൂട്ടുകാരന് ഇടവരുത്തിയില്ല.
എന്തെന്നാല്‍ അവര്‍ അത്രമേല്‍ കൂട്ടായിരുന്നു.....
Like · 

Tuesday, 1 April 2014

പക്ഷിയാകാശം

പക്ഷിയാകാശത്ത്
ഗോദറേജ് പൂട്ടുകളുടെ പീടികയില്ല.
അവരെന്തു പൂട്ടിവയ്ക്കാനാണ്...
ഭക്ഷണക്കടകളില്ല.
തേടിവച്ചിരിക്കുന്നിടത്ത് പോയി തിന്നാറില്ല,
വേണ്ടത് തേടിത്തിന്നും.
ദേവാലയക്കെട്ടുകളില്ല.
ആകാശത്തിലെ പക്ഷികളെ നോക്കുവിനെന്നും
ഈ കുരുവികളിലൊന്നിന്‍റെ വിശുദ്ധിയിലേക്ക്
വളരുവിനെന്നുമാണ് ദേവാലയംപറഞ്ഞിട്ടുള്ളത്
ദേവാലയത്തിനെന്തിനാണ് ഇനിയൊരു ദേവാലയം...
കമ്പിസിമന്‍റ് കടകളില്ല..
പക്ഷിവീടിനോട് മുട്ടുവാന്‍
കടവീടുകള്‍ക്ക് എന്ന് ആവുമെന്നാണ്...
പിന്നെ ഒന്നുണ്ട്
മഞ്ഞിന്‍റെ വീട്
മഞ്ഞിന്‍റെ പീടിക
മഞ്ഞിന്‍റെ ദേവാലയം
ശാരികേ ഓമലേ , തെക്ക് തെക്കൊരു നാട്ടിലേക്ക്
ഞാനന്ന് മുട്ട പൊട്ടിച്ച് പോയപ്പോള്‍
കടലെറിഞ്ഞുതന്ന ഒരു പാട്ട്
എന്‍റെ ചുണ്ടിലിരിക്കുന്നുണ്ട്, പാടട്ടേ....
ചോദിച്ചപ്പോള്‍ തന്നെ മുട്ടിയിരുന്ന് കൂട്ടു കൂടിയവളോട്
കൊക്കിലൂടെ ദേശങ്ങളും ദൂരങ്ങളും തുറന്ന്
കടലുകള്‍ തുറന്ന്, മേഘവീട് തുറന്ന്,
താരമുറ്റം തൂത്ത്
താഴെക്കൊമ്പിലിറങ്ങി, കാട് തുറന്ന്
കരളാമവളുടെ കരള്‍ തുറന്ന്
കാട്ടിലൊരു തരിപ്പുണര്‍ത്തി,
കാനമുരിക്കില്‍ ചെമപ്പുണര്‍ത്തി,
പാട്ടിന്‍റെ അറുതി പാടാനായ് ഓമലാളുടെ
തോളിലേക്ക് കയറുമ്പോള്‍
പീടികയും വീടും ദേവാലയവും ഝടുതി തുറന്ന്,
ഒരു വെളുത്ത വിരിയായ് മഞ്ഞിറങ്ങും
അപ്പോള്‍ കാടിന് മുകളിലെ പുണ്യാകാശത്ത്
വിശുദ്ധരല്ലോ പറന്ന് പറന്ന്...
Like 

Saturday, 1 March 2014

മയിര് ഒരു തെറിയല്ല, വേദനാസംഹാരിയാണ്

ഈ കപ്യാര് ചെക്കന് എന്താ പറ്റിയത്.... മൂന്നു തവണ ഒറ്റേം പെട്ടേം അടിച്ചു നിര്‍ത്തണ്ട കാര്യമല്ലേ ഉള്ളൂ. 

അടിവാരം തൊമ്മനാണ് മരിച്ചത്. മരിച്ചു എന്ന് പറയേണ്ട കാര്യമുള്ളതല്ല. അടിവാരം തൊമ്മന്‍ ചത്തു എന്നാണ് പറയേണ്ടത്. പിന്നെ പള്ളിയുടെ അള്‍ത്താരേല്‍ നിന്ന് പറയുമ്പോ ഒരിത് വേണമല്ലോ. അതുകൊണ്ട് അടിവാരം കരിപ്പാവീട്ടില്‍ തോമസ് മരിച്ചു, അന്ത്യകര്‍മ്മങ്ങള്‍ മൂന്നുമണിക്ക് എന്നങ്ങു പറഞ്ഞു. അത്യവശ്യമില്ലാത്ത കാര്യത്തിന് വലിയ ഒരു സംഖ്യ ചെലവു വരുത്തിയതുപോലെ ഒരു വിഷമം അതു പറഞ്ഞുകഴിഞ്ഞപ്പോള്‍ മുതല്‍ ... ഇനി അത് ദഹിച്ചുതീരണം.

കപ്യാര് അടി നിര്‍ത്തുന്ന ലക്ഷണം കാണാഞ്ഞ് മുറി തുറന്ന് പുറത്തിറങ്ങി. ചൂരല് കൂടെ എടുക്കണോ.... പള്ളിക്ക് പിറകിലെ മണിമാളികയില്‍ നിന്ന് തൂങ്ങുന്ന കയറില്‍ പിശാച് കയറിവനെപ്പോലെ ഞാന്ന് കിടന്ന് അടിക്കുകയാണ് ജോസുകുട്ടി. യുവശക്തിക്കാര് പിള്ളേരെ ഈ പണിക്കെടുക്കണ്ടാന്ന് പറഞ്ഞതാണ്. കമ്മറ്റിയിലെ കൊണംവരാത്ത ചിലരുടെ നിര്‍ബന്ധത്തിന് വഴങ്ങിയതാണ്.

എടാ...   ഏതായാലും വിളിച്ചപ്പോഴേ നിര്‍ത്തി. ഭാഗ്യം. അല്ലെങ്കില്‍ കടുത്ത് വല്ലതും ചെയ്യേണ്ടി വന്നേനെ. 

ചക്കുങ്കല്‍ കുഞ്ഞാപ്പിമുതലാളി മരിച്ച് പള്ളിക്കലോട്ട് എടുത്തപ്പോള്‍ താനായിരുന്നു കറുത്ത വസ്ത്രത്തില്‍ ദുഖിച്ച് ഏറ്റവും മുമ്പില്‍ നീങ്ങിയിരുന്നത്. മാതാവേ.. എന്തൊരാള്‍ക്കൂട്ടമായിരുന്നു. ഇടവകയില്‍നിന്ന് സ്ഥലം മാറിപ്പോയ എല്ലാ വൈദികരും കൂടാതെ വയലില്‍ പിതാവും വന്നിരുന്നു. പിതാവ് പള്ളിമേടയിലിരുന്നതെയുള്ളൂ. മുതലാളിയുടെ ഈട്ടിപ്പെട്ടി പള്ളിനടവഴി കയറുമ്പോള്‍ ...അവന്‍ ശബ്ദമുയര്‍ത്തിയപ്പോള്‍ കല്ലറ പിളര്‍ന്നൂ...അണയുന്നീശോ, മൃതരാമഖിലര്‍ക്കും... എന്ന് സി. മാര്‍ഗരറ്റിന്‍റെ  വിലാപപ്പാട്ടിനൊപ്പം അതിന്‍റെ ഈണത്തിനൊപ്പിച്ച് പള്ളിമണി ണാം... ണാംണാം.... ണാം എന്ന് കരഞ്ഞ് വിളിച്ചു കേറ്റേണ്ടതാണ്. അന്ന് വയസ്സന്‍ ദേവസ്യ ആയിരുന്നു കപ്യാര്‍. അയാള്‍ അത് അടിച്ചുനശിപ്പിച്ചുകളഞ്ഞു. ചോദിച്ചപ്പോള്‍ കൈയുടെ ഒരത്തിന് വേദനയാണെന്ന് ഒരു കാരണവും പറഞ്ഞു. പള്ളിക്കമ്മറ്റിയൊന്നും കൂടാന്‍ നിന്നില്ല. 50 രൂഫാ മിച്ചം കൊടുത്ത് അന്ന് പറഞ്ഞുവിട്ടു. പിന്നെയെടുത്തതാണ് യുവശക്തിക്കാരന്‍ ജോസുകുട്ടിയെ.

ഈ യുവശക്തിക്കാര് പറഞ്ഞാണ് അറിഞ്ഞത് അടിവാരം തൊമ്മന്‍റെ ഓരോ കാര്യങ്ങള്. ചത്ത തൊമ്മന്‍ പള്ളീല്‍ കേറീട്ടില്ലാന്ന് മാത്രമല്ല, പള്ളിക്ക് മുമ്പില്‍ വന്ന് നിന്ന് തെറിയും പറഞ്ഞിട്ടുണ്ട്. ഇടക്കിടക്ക് അവന് വട്ടിളകും. അന്ന് അടിവാരം മുതല്‍ പാലാ വരെ നല്ല സ്പീഡില്‍ നടക്കും. എത്രയോ ചുവടുകള്‍, അതെത്രയാണെന്ന് തൊമ്മനേ അറിയൂ, വച്ച് കഴിയുമ്പോള്‍ തൊമ്മന്‍  പെട്ടെന്ന് പുറകോട്ട് വെട്ടിത്തിരിഞ്ഞ് കൈ നിശിതമായി ചൂണ്ടി മയിരേ......ന്ന് ഉറക്കെ വിളിക്കും. കല്ലെടുത്തെറിയുന്നതുപോലെ ഭാവിക്കും. പിന്നെ നടക്കും. കല്ലേക്കുളം കഴിഞ്ഞ്, പൂഞ്ഞാര്‍ കഴിഞ്ഞ്, പനച്ചിപ്പാറ കഴിഞ്ഞ്, ഈരാറ്റുപേട്ട കഴിഞ്ഞ് , അമ്പാറ കഴിഞ്ഞ്, ഭരണങ്ങാനം, ഇടപ്പാടി കഴിഞ്ഞ് പാലാ ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്‍റിന്‍റെ കരിങ്കല്‍കെട്ടിലിരുന്ന് വിശ്രമിക്കും. 

പിന്നെ തിരികെ ശാന്തനായി നടന്ന് വന്ന് വൃദ്ധയായ അമ്മയുടെ കൈയില്‍ നിന്ന് രാത്രിഭക്ഷണം കഴിച്ച് പുണ്യപ്പെട്ട മനുഷ്യനാകും. രാവിലെ പെരിങ്ങുളം സിറ്റിയില്‍ വന്ന് എന്നത്തെയും പോലെ ആരാന്‍റെ പണികള്‍ക്ക് വെള്ളം ചേര്‍ക്കാത്ത ആത്മാര്‍ത്ഥതയോടെയിറങ്ങും. ഇതുപോലെ ഒരുപകാരിയെ പെരിങ്ങുളം കണ്ടിട്ടില്ലാത്രേ. ഏതു വീട്ടില്‍ വേണമെങ്കിലും ചക്കയിട്ടു കൊടുക്കും. തേങ്ങ, റബ്ബര്‍ഷീറ്റ് ഒക്കെ ചുമന്ന് കടേലോട്ടും അരിസാമാനങ്ങള്‍ വീട്ടിലോട്ടും എത്തിക്കും. എന്തെങ്കിലും കൊടുത്താ മതി. ഇത്തിരി വിശപ്പിനുള്ളത്, തോളിലൊരു കൊട്ട്, തൊമ്മച്ചാ എന്നൊരു വിളി.. മതി ശാന്തനായിക്കൊള്ളും. പുരകെട്ട് എവിടെയുണ്ടെങ്കിലും തൊമ്മന്‍ അതൊരു ഉത്സവമാക്കും. നാട്ടിലുള്ള മൂര്യൊന്നും പോരാഞ്ഞ് ചനക്കോളുള്ള പശുക്കളെ നടത്തി പൂഞ്ഞാറ്റിലെ ICDP സെന്‍റരില്‍ കൊണ്ടുപോയി കുത്തിവച്ച് ചന കേറ്റുന്ന ഒരു പരിപാടിയുണ്ടിപ്പോള്‍. തൊമ്മന്‍ രണ്ടു പശുവിനെയൊക്കെ ഒന്നിച്ച് കയറേല്‍ പിടിച്ച് നടത്തിക്കൊണ്ടുപോയി സാധിപ്പിച്ച് തിരികെയെത്തിക്കും. 

വീടും പറമ്പും ഭാഗം വച്ചപ്പോള്‍ സഹോദരനും ഭാര്യയും അവളുടെ സഹോദരന്‍ ഒരു പട്ടാളക്കാരനും ചേര്‍ന്ന് തൊമ്മച്ചനെയും അമ്മച്ചിയെയും അടിയേ ഊമ്പിച്ചുകൊടുത്തുപോല്‍. കണ്ട മയിരിനെയൊക്കെ വീട്ടില്‍ കയറ്റരുതെന്ന് ഞാന്‍ പറഞ്ഞതല്ലേ തള്ളേ...ന്ന് അന്ന് ആദ്യമായി തൊമ്മച്ചന്‍ സ്വരമുയര്‍ത്തി. പട്ടാളം പിടിച്ച് വയറ്റത്ത് ബൂട്ട് ചവിട്ടുകയും തല രണ്ടോ മൂന്നോ തവണ തിണ്ണയിലെ തൂണിലിടിക്കുകയും ചെയ്ത് അടിവാരം തൊമ്മനാക്കി തൊഴിച്ച് മുറ്റത്തേക്കിട്ടു. അന്ന് മുതല്‍ എല്ലാ മാസവും ഒരു ദിവസം അടിവാരം മുതല്‍ പാലാ വരെ നടന്ന് പട്ടാളത്തെ മയിരേ...ന്ന് വിളിച്ച് ആ പാവം മനസിന്‍റെ ബാലന്‍സ് നിലനിര്‍ത്തിപ്പോരുകയാണ്.

ഒക്കെ യുവശക്തിക്കാര് പറയുന്നതാണ്. ഭക്തസംഘടനയാണെന്നൊക്കെ പറയാമെന്നേ ഉള്ളൂ. ഇവന്മാരുടെയൊന്നും മനസ് പള്ളിയുടെ കൂടെയല്ല. മാര്‍ക്സിസ്റ്റാണെല്ലാം. വേണ്ടാന്ന് പറഞ്ഞിട്ടും കമ്മറ്റിക്കാര് നിര്‍ബന്ധിച്ചിട്ടാണ് അതിലൊരുത്തനെ കപ്യാരായി വച്ചത്. ഏതായാലും പറഞ്ഞപ്പോഴേ മണിയടി നിര്‍ത്തിയേച്ചു. അല്ലായിരുന്നെങ്കില്‍ കട്ടിലിനടീന്ന് കറുത്ത ചൂരല്‍ എടുക്കേണ്ടി വന്നേനെ.എടത്തൂട്ടുകാര്‍, മാര്‍ക്സിസ്റ്റുകാര്,  പാഷണ്ഡതക്കാര് അവര്‍ക്കുള്ളതാണ് ആ വെഞ്ചരിച്ച ചൂരല്‍.

Tuesday, 7 January 2014

നക്ഷത്രകാര്യലയം..Office Of The Director Of Stars



ആകാശം ഡയറക്ടര്‍ ഇന്ന് ഒരു സ്റ്റാഫ് മീറ്റിംഗ് വിളിച്ചു. സര്‍വ്വ കുരുത്തംകെട്ടോന്മാര്‍ക്കും ആവശ്യത്തിന് കിട്ടിയിട്ടുണ്ട്. നക്ഷത്രക്കണ്ണന്മാരും അവരുടെ വഷളന്‍ സൂപ്രണ്ടും കുറച്ചായിട്ട് നല്ല ഒഴപ്പായിരുന്നു താനും.

അച്ചടക്കം, കൃത്യനിഷ്ഠ, കൃത്യത... ആകാശത്തിന് നിര്‍ബന്ധമുള്ള കാര്യമാണ്. തോന്നുമ്പോള്‍ എഴുന്നേറ്റ് സഞ്ചാരം തുടങ്ങിയാല്‍ ആകാശത്ത് എന്തു സംഭവിക്കും സൂപ്രണ്ടേ... ഇയാളോട് ചോദിച്ച എന്നെ വേണം...
തകരും... ഇടിച്ചുതകരും മൊത്തം. മനസിലായോ.. സൂര്യനെ കണ്ടുപഠിക്ക്. മഴയാകാം, മഞ്ഞാകാം, കാറ്റാകാം വെയിലാകാം,വെള്ളിയാഴ്ചയാകാം, രാഹുകാലമാകാം, അദ്ദേഹം മുടങ്ങാറില്ല, സമയം തെറ്റാറുമില്ല.

നിങ്ങള്‍ക്ക് മഴയുള്ളപ്പോള്‍ , മഴക്കാറുള്ളപ്പോള്‍, കാറ്റുള്ളപ്പോള്‍ ഒക്കെ അവധി തന്നിരിക്കുകയാണെന്ന് മറക്കരുത്. തന്നവന് എടുക്കാനുമറിയാം.
പകല്‍ മുഴുവന്‍ സൂര്യന്‍ ഒറ്റക്ക് ഭൂമിയിലേക്ക് വെട്ടം വിടുന്നുണ്ട്. നിങ്ങള്‍ കോടാലിക്കോടി എണ്ണങ്ങളെല്ലാം കൂടെ രാത്രിയിലെ കാര്യം നോക്കിയിട്ട് പകുതി ദിവസം... എടോ സൂപ്രണ്ടേ.... തന്നെ പല ദിവസവും ആഫീസില്‍ കാണുന്നില്ലല്ലോ... മോന്തായം വളഞ്ഞാല്‍ ഇത്രേ വരാനുള്ളൂ... മോന്തായത്തിന് വെളിവില്ലേലത്തെ കാര്യം അതിലേറെ കഷ്ടമാ. ഒന്നുകൂടെ നോക്കിയിട്ട് രക്ഷയില്ലേല്‍ എല്ലാത്തിനേം കൂടെ തൂത്ത്കൂട്ടി വാരി വല്ല മണ്ണ് ഫില്ലിംങ് കുഴിയിലും മൂടും.

എല്ലാത്തിനും കാരണം ആ വയസന്‍ അമ്പിളിസൂപ്രണ്ടാണ്. മൂന്ന് ദിവസം വൃത്തിയായി ആഫീസില്‍ വന്നാല്‍ പിന്നെ വൃത്തിയും നിഷ്ഠയും വെട്ടവും ഉന്മേഷവുമൊക്കെ സര്‍ക്കാര് കാര്യം പോലെ തന്നെ. കുറേ നാളത്തേക്ക് കാണാതെയും പോകും. കുടുംബപ്രശ്നങ്ങളായിരിക്കും. നന്നായിട്ട് ചെലുത്തുമെന്നും കേള്‍ക്കുന്നു. ചില ദിവസങ്ങളില്‍ പട്ടാപ്പകല്‍ ഓഫായി മങ്ങി ആകാശക്കോണില്‍ കിടക്കുന്നത് ആഫീസ് പെണ്ണുങ്ങളുടെ കെട്ടിയോന്മാര്‍ കണ്ടിട്ടുണ്ടത്രേ.

ഇന്നത്തെ മീറ്റിംഗിന് അമ്പിളിസൂപ്രണ്ടിനെ ഏതോ ഷാപ്പീന്ന് ചെവിക്ക് പിടിച്ചിറക്കി കൊണ്ടുവരികയായിരുന്നു പോലും. റിട്ടയറാകാറായി. അയാളിനി നന്നാകൂന്ന് എത്സമ്മ ഹെഡ് കരുതുന്നില്ല.

നന്നായിട്ട് കിട്ടിയെന്ന് ഓരോന്നിന്‍റെ മുഖത്ത് നോക്കിയാലറിയാം. നക്ഷത്രമ്മകള്‍ക്ക് ഇന്ന് അനക്കമേയില്ല. കണ്ണുതെറ്റിയാല്‍ ചിമ്മ്ണ ചിമ്മ്ണ പരിപാടിയുമില്ല. അമ്മാവന്‍ സുപ്രന്‍ ഇളിഞ്ചന്‍ കിറിയുമായി പടിഞ്ഞാറാകാശം ചേര്‍ന്ന് നില്പുണ്ട്. പണി , മങ്ങിയ ചിരി മാത്രം.

വിശ്വാസം വന്നില്ലേ.... വീടിന് പുറത്തേക്കിറങ്ങി ആകാശത്തോട്ട് നോക്കിക്കേ.. കപ്യാരുടെ കൊന്നത്തെങ്ങിന്‍റെ നേര്‍മുകളില്‍ പൊട്ടുതുളാപ്പന്‍. ഒരു മൂന്നേകാല്‍ കോല് തെക്ക് മാറി മുഴക്കോല്‍ മുക്കണ്ണന്മാര്‍. ചേര്‍ന്ന് അഞ്ചുകുഞ്ഞും തള്ളയും. എല്ലാം അച്ചടക്കത്തില്‍.

കുരുത്തംകെട്ട റോസ്മരിയ ടൈപ്പിസ്റ്റ് ഇന്ന് ലീവായിരുന്നു. അല്ലെങ്കില്‍ തീര്‍ച്ചയായും പറഞ്ഞേനെ.....

കുറെ നാളായിട്ട് ഭൂമി നിറയെ നക്ഷത്രങ്ങളാ, അതങ്ങോട്ട് അഴിച്ചുമാറ്റിയിട്ട് പോരേന്ന് ഞങ്ങളു വിചാരിച്ചു ഷാറേ...

Wednesday, 1 January 2014

ജഠരേ ശയനം

അമ്മയുടെ ഗര്‍ഭപാത്രത്തില്‍ വീണ്ടുമൊരു കിടപ്പ്. അവിടെ മാത്രമല്ല, പലയിടങ്ങളിലും രണ്ടാമതൊന്നു പോയി ഉറങ്ങാന്‍ തോന്നുക സ്വാഭാവികം.

തോന്നണം മനുഷ്യര്‍ക്ക്. പരിചയിച്ച ഇടങ്ങള്‍, സ്നേഹിച്ച ഹൃദയങ്ങള്‍, ചില നാട്ടുവഴികള്‍... അവിടേക്കെല്ലാം ഒരു പിന്‍വിളി കാന്‍സര്‍ കയറാത്ത മനസ്സുകളുടെ ലക്ഷണമാണ്.

വിറ്റൊഴിഞ്ഞുപോയി കൊല്ലം മുപ്പത്തഞ്ചു കഴിഞ്ഞാലും മലമുകളിലെ ആ വീട്ടിലേക്ക് ഒരു നടത്തം കൊതിക്കാത്തവര്‍ ആരുണ്ട്? അന്ന് ഇളയിരുപ്പിരുന്ന ഓരോ മരച്ചുവട്ടിലും, മനുഷ്യമുഖത്തെയെന്നപോലെ നിങ്ങളോര്‍ത്തെടുക്കുന്ന രൂപമുള്ള ചില കല്ലുകളിലും കൃത്യമായി ദാഹം വന്നിരുന്ന തോട്ടിറമ്പിലും ഇരുന്ന് വിശ്രമിച്ച്....

ഇന്നിപ്പോള്‍ റോഡ് വെട്ടിയിട്ടുണ്ട്. ചില കടുംക്രിയകളിലൂടെ നിങ്ങളുടെ ബൊലേറോ അവിടെ കയറുകയും ചെയ്യും. ഷുഗറുണ്ട് , സമ്മര്‍ദ്ദമുണ്ട്, ശ്വാസകോശഭക്ഷണമായ ഇന്‍ഹേലര്‍ പോക്കറ്റിലുണ്ടെന്നൊക്കെ പറയാന്‍ സമയം തരാതെ ദേ .. പോയല്ലോ നിങ്ങളുടെ സുപ്രധാന അവയവങ്ങളായ ചങ്കും മനസ്സും മുന്നോട്ട്. വെയില്‍കൊള്ളിച്ച്, വിയര്‍പ്പിച്ച് കിതപ്പിച്ച് , നിങ്ങളെ മുകളിലെത്തിക്കും. ഇരുമൂലകളുകളുടെയും കല്‍ക്കെട്ടിടിഞ്ഞ മുറ്റത്തും, ഉണങ്ങിദ്രവിച്ച് തീര്‍ന്നിട്ടും നിങ്ങളുടെ വരവിനായി ഉള്ളിലെ മരിക്കാത്ത വേരില്‍നിന്നൊരു മുള വളര്‍ത്തിനില്ക്കുന്ന പേരമരച്ചുവട്ടിലും, വള്ളിയാംതടത്തില്‍ നിന്ന് കൊണ്ടുവന്നു നട്ട ചെത്തിയുടെ കുഴിമാടത്തിലും അങ്ങനെ നില്ക്കുമ്പോള്‍  നിങ്ങള്‍ ഞെട്ടുന്നു. സെല്‍ഫോണ്‍ ശബ്ദിച്ചതാണ്. ഇതിനുമുമ്പൊരിക്കലും ഫോണ്‍ബെല്ല് കേട്ട് ഞെട്ടിയിട്ടില്ല നിങ്ങള്‍.

ജീവിതത്തിന്‍റെ വിധിക്കുഴികളില്‍ മുങ്ങി ഒരുപാട് ദൂരെയെവിടെയെങ്കിലും പൊങ്ങി അവിടെ ജീവിക്കുന്നവരുണ്ട്. അങ്ങനെയുള്ളവര്‍ക്ക് ഈ ഗര്‍ഭപാത്രയാത്രയുടെ പൂതികള്‍ നിയന്ത്രിക്കാന്‍ പറ്റാത്ത വിധം ശക്തമായിരിക്കും.

പുറമേ തന്‍റേടിയായ ഒരു ഇളാമ്മ എന്‍റെ ചെറുപ്പകാലത്ത് ഇങ്ങനെ വീട്ടില്‍ വന്ന് ഒരുമാസമൊക്കെ താമസിക്കുമായിരുന്നു. വല്യമ്മയുടെ ബന്ധുവാണെന്നല്ലാതെ എലിക്കുളത്താണോ, പേരാവൂരാണോ താമസമെന്നൊന്നും എനിക്കറിയില്ല. ഒരു പ്രായത്തില്‍ കെട്ടിച്ചുവിട്ടതാണെന്നും ഇപ്പോള്‍ കെട്ടിയോനില്ലെന്നും അത് മിക്കവാറും ഇളാമ്മയുടെ നാക്കിന്‍റെയോ , കൈയുടെയോ അടി കൊണ്ട് ഇല്ലായ്മ പെട്ടതാണെന്നും ഞാന്‍ ഊഹിച്ചുപോയിട്ടുണ്ട്. എന്തായാലും രാത്രിയില്‍ ചൂണ്ടയിടാന്‍ പോകും, കള്ള് എത്ര വേണമെങ്കിലും കുടിക്കും, മോനേ....ന്ന് അവസാനിക്കുന്ന വാക്കുകളുടെ അറ്റത്ത് തീ കൊളുത്തും.

എങ്കിലും, എങ്കിലും ആ മനസ്സില്‍ കാന്‍സറിന് കയറിക്കൂടാന്‍ പറ്റാഞ്ഞതിനാല്‍ എലിക്കുളങ്ങളും പെരിങ്ങുളങ്ങളും ഇടക്കരകളും ഒക്കെയുള്ള വീട്ടിലേക്കുള്ള വഴിയിലൂടെ ആണ്ടിലൊരിക്കല്‍ ഇളാമ്മ വരും. മുഴുവന്‍ സമയവും ഭയങ്കര കത്തികളെറിയും, ചക്ക വെട്ടിപ്പെറുക്കുന്ന സമയത്ത് സൂപ്പര്‍ ഏറുകള്‍ വീഴും.

ചക്കക്കാലത്തെ ഈ ഇളാമ്മക്കഥകള്‍ കേട്ടുകേട്ടാണ് കണ്ണടച്ചിരുന്നും കാഴ്ചകള്‍ കാണാന്‍ ഞാന്‍ പഠിച്ചത്. കുറ്റാക്കുറ്റിരുട്ടത്ത് ഒരു ചൂണ്ടയും അഞ്ച് ബാറ്ററി ടോര്‍ച്ചുമായി ഇളാമ്മ ആറ്റിലേക്ക് പോകുന്നു. ആനവലിപ്പമുള്ള കല്ലുകള്‍ക്കിടയിലെ ഒരു ചെറുകല്ലിലിരുന്ന് ബ്ളൂം എന്ന് ചൂണ്ടയിടുന്നു. പേരാവൂരിന്‍റെ ആകാശം മുഴുവന്‍ ഇരുണ്ടുകിടക്കുന്ന ആ രാത്രിയില്‍ വന്നുപെട്ടേക്കാവുന്ന ഏതൊരാപത്തിനെയും തടുക്കാന്‍ നാവില്‍ മിസൈലുകള്‍ കരുതിവയ്ക്കുന്നു.

ഈ ഇളാമ്മ വീട്ടില്‍നിന്ന് തിരിച്ചുപോകുമ്പോള്‍ അടുത്ത ഇളയിരിപ്പുസ്ഥലത്തേക്കുള്ള വണ്ടിക്കൂലി എന്‍റെ അപ്പന്‍ കൊടുക്കണം. അപ്പനാണെങ്കില്‍ കൈവിരലുകള്‍ക്കിടയില്‍ വലിയ ഓട്ടയുള്ളതിനാല്‍ കൈക്കാശ് എപ്പോഴും കാണുകയുമില്ല. കാശ് കൊടുത്തപ്പോഴത്തെ മുഖഭാവം പഠിച്ചിട്ടോ, അതോ പോയ വഴിയില്‍ മരണപ്പെട്ടിട്ടോ എന്തോ ഹൈസ്കൂള്‍ കാലത്തിനുശേഷം ഈ ഇളാമ്മ വന്നിട്ടില്ല.

ഹേയ്... അപ്പനോടുള്ള അതൃപ്തിയാണെങ്കില്‍ അതപ്പത്തന്നെ പറഞ്ഞേനെ. നിന്‍റവളുടെ അമ്മായപ്പന്‍റേന്ന് വാങ്ങുമെടാ ഞാന്‍ കാശ്.....

( ഇങ്ങനെയും അപ്പന് വിളിക്കാം, പഠിച്ചോളൂ...)

Friday, 6 December 2013

നക്ഷത്രമായ ഇടയന്‍



വ്യാകുലങ്ങളുടെ അമ്മ അപ്പോള്‍ അടിവയറ്റില്‍ കൈ രണ്ടും താങ്ങി, തീക്കളമായിപ്പോയ മിഴികളെ രണ്ടിറ്റ് കണ്ണീരു കൊണ്ട് കെടുത്തി , പാതയോരത്തെ പുല്ലിലേക്ക് വശം കുത്തി ഇരുന്നു.

ജോസഫ് , ജോസഫ് എന്നിങ്ങനെ തൊണ്ടയില്‍ വാക്കുകള്‍ തികട്ടി വന്നു. വേണ്ട, അദ്ദേഹത്തെ ബുദ്ധിമുട്ടിക്കണ്ട, അബ്രാഹമിന്‍റെയും ഇസഹാക്കിന്‍റെയും വെട്ടം എനിക്കും തുണ എന്നൊരു ചിന്തയെ പറഞ്ഞുവിട്ട് തൊണ്ടയെ അവള്‍ നിശബ്ദമാക്കി.

പഴംതുണിക്കെട്ടുകള്‍ക്കും,  അതു ചുമക്കുന്ന ഊശാംതാടിക്കാരനും , കൂടെയുള്ള പൂര്‍ണ്ണവയറിനും സത്രത്തില്‍ ഇടം കിട്ടാതെ പോയി. അക്കാലത്ത് അഗസ്റ്റസ് സീസറിന്‍റെ കാലം തൊട്ടേ വാതിലുകള്‍ക്ക് അകമേ നിന്ന്  ഓടാമ്പലുകള്‍ പണിതുവച്ചിരുന്നു.

മുട്ടി നീരു വച്ച മൂന്നാം വിരലിനെക്കാള്‍, കൊട്ടിയടയുന്ന വാതിലുകളുടെ പുച്ഛമാണ് അയാളെ കൂടുതല്‍ വേദനിപ്പിച്ചത്. അല്ല... പുരുഷനേയല്ല ഞാന്‍... എന്ന് ജോസഫ് ഉറപ്പിച്ചു. ഒരു തീപ്പൊരിയുടെ ഊര്‍ജ്ജം പോലും ഇനി ബാക്കിയില്ല എന്നുറപ്പിക്കുമ്പോഴും അവള്‍ ഒന്നുമേ പറയുന്നില്ലല്ലോ എന്നും കണ്ണുകളില്‍ മറിയം തനിക്കെതിരായി ഒന്നും എഴുതിയിട്ടില്ലല്ലോ എന്നും അവന്‍ അത്ഭുതപ്പെട്ടു.

വീണുപോയവളുടെ മുഖത്തേക്ക് തോല്‍ക്കുടത്തില്‍ നിന്ന് വെള്ളം തളിക്കുമ്പോഴാണ് ആദ്യം ആടുകളും പിറകെ ഇടയനായി അയാളും വന്നത്.



ഇടയന് ഒരു രാജ്യത്തും കണക്കുകള്‍ ചേര്‍ക്കേണ്ടതില്ലായിരുന്നു. തിരക്ക് തീരെയില്ലായിരുന്നു. ആടുകളുടെ കണ്ണുകള്‍ പോലെ തന്നെ ആകാശത്തോളം തുറന്നുകിടന്നിരുന്നു, ഇടയന്‍റെ മനസും അയാളുടെ തൊഴുത്തുകളും.

വരിക എന്ന് പറഞ്ഞപ്പോള്‍ അവന്‍റെ വായില്‍ നിന്ന് ചൂടുനീരാവി പറന്നു. ഇളംചൂടു പാല്‍ കറന്ന് കൈപകര്‍ന്നപ്പോള്‍ കൂടെ ഓരോ പുഞ്ചിരിയും അവന്‍ ചേര്‍ത്തു. ഇരുവരും ചേര്‍ന്ന് താങ്ങിയെടുത്ത്,  അകലെ നിന്ന് കണ്ടാല്‍ പൂര്‍വപിതാക്കന്മാരുടെ രൂപങ്ങളെന്ന് തോന്നിപ്പിക്കുന്ന ചില പാറകള്‍ക്കിടയിലൂടെ അവര്‍ മറിയത്തെയും കൊണ്ട് അവന്‍റെ തൊഴുത്തിലേക്ക് നടന്നു. ആടുകള്‍ പിറകെ മേഞ്ഞ് വന്നുകൊണ്ടിരുന്നു.

അവന്‍റെ ആട്ടിന്‍പറ്റങ്ങള്‍ക്ക് കണക്കില്ലായിരുന്നു. പ്രീതമായത് മാത്രം ചെയ്യുന്ന അവനെ അനുഗ്രഹിച്ച് അനുഗ്രഹിച്ച് യഹോവയുടെ കൈകള്‍ തളര്‍ന്നു തുടങ്ങിയെന്നുതന്നെ പറയാം.ബസ്ലഹത്തിന്‍റെ കിഴക്കേ ചെരുവിലെ പുല്‍സമൃദ്ധിയില്‍ നൂറ് സങ്കേതങ്ങളിലായി അവന് അയ്യായിരത്തിലധികം ആടുകളുണ്ട്. അവയെ ഒക്കെ പോറ്റാന്‍ അവന് കീഴില്‍ കുറെ ഇടയകുടുംബങ്ങളുണ്ട്. അവന്‍റെ ബന്ധുക്കളാണധികവും.

അപ്പോള്‍ രാവിറങ്ങിത്തുടങ്ങി. താന്‍ തന്നെ കൂട്ടിയാല്‍ കൂടില്ല എന്ന് ശലേമോന് തോന്നിത്തുടങ്ങി. കിഴക്കേ ചെരുവിലേക്ക് ഇറങ്ങിനിന്ന് ഉറക്കെയൊന്ന് കൂവിയാല്‍ മിര്‍ഖാസും മക്കളും കേള്‍ക്കാനിടയുണ്ട്. തോലങ്കി പുതച്ച്, തലയില്‍ തൊപ്പിയിറക്കിവച്ച്, വടിയെടുക്കാനാഞ്ഞപ്പോഴാണ് അകത്തുനിന്ന് ഒരു ഞരക്കവും ജോസഫ് എന്ന് അമര്‍ത്തിയ വിലാപവും പുറത്ത് വന്നത്. ഏറെ നേരം കാതോര്‍ത്തിട്ടും കേള്‍ക്കേണ്ടതായ സ്വരം മാത്രം കേള്‍ക്കാഞ്ഞ് ആയിരം കുഞ്ഞാടുകളുടെ പ്രസവം താങ്ങിയ ശലേമോന്‍ മനസ്സുറച്ച് ചാക്കുമറ നീക്കി ഉള്ളിലേക്ക് കടന്നു.

മുറിയില്‍ വെളിച്ചം പിറന്നിരുന്നു. അവിടെ ചെറിയവന്‍ കിടക്കുന്നു, നിശബ്ദം. വലതുകാല്‍മുട്ടില്‍ കൈകള്‍ ചേര്‍ത്ത് കടലുകളെ ശാന്തമാക്കുന്നത്ര ശ്രമപ്പെട്ടതെന്തോ ചെയ്യുന്നവനെപ്പോലെ ജോസഫ് കുനിഞ്ഞിരുപ്പുണ്ട്. അയാളുടെ ഭാര്യ.... അവള്‍ കിടക്കുകയാണ്, ബലിക്കല്ലിലേക്ക് ചോര വീഴ്ത്തിയ ബലിമൃഗത്തെപ്പോലെ വിളറിയും ഞരങ്ങിയും. അടുത്തു ചെന്ന് അയാള്‍ ജോസഫിന്‍റെ തോളില്‍ സ്പര്‍ശിച്ചു. അനക്കമില്ല. തല കുലുക്കിയെങ്കിലും വീണ്ടും ആ തല കുനിഞ്ഞുവീണു.

ശലേമോന് പേടിയായി. ഒരു തുണ , അത് തീര്‍ച്ചയായും ഇപ്പോള്‍ തന്നെ വേണം. തനിക്കുതന്നെയാവില്ല. ഗോത്രങ്ങളുടെ പിതാക്കളെ മനസ്സില്‍ വിളിച്ച് അയാള്‍ ഇരുളിലേക്ക്  ഇറങ്ങിയോടി. പലതും വേണം. വെളിച്ചം, ഭക്ഷണം, പാല്‍, തുണികള്‍,അതിനെല്ലാം മുമ്പൊരു പെണ്‍തുണ വേണം. ആ അമ്മയുടെ കിടപ്പ്.. അതയാളെ വീണ്ടും ഭയചകിതനാക്കി. തട്ടിവീണും, മുറിവേറ്റും, മരങ്ങളില്‍ നെഞ്ഞടിച്ചും ഭ്രാന്തനായി ഓടിക്കൊണ്ടിരിക്കെ അയാള്‍ക്ക് പെട്ടെന്ന് തോന്നി. വഴിയിലാകെ ഒരു വെളിച്ചമുണ്ട് എന്ന്.

കൂരിരുളിലും അയാള്‍ കാണുന്നു, പോകും വഴിയിലെ നനഞ്ഞ പൂഴിമണ്ണ്, കല്ലുകള്‍ , വഴിക്കരയിലെ പുല്ല്, വലിയ മരങ്ങള്‍, എല്ലാം കാണാം. ഒരു വെളിച്ചം അയാളുടെ കൂടെയുണ്ട്. അതിന്‍റെ പ്രഹേളികയില്‍ അയാളില്‍ നിന്ന് ചിന്തകള്‍ പഞ്ഞിയുടുപ്പിട്ട് പറന്നുപോയി. യുക്തിയും ശക്തിയും ഇല്ലാത്ത ഒരു പൈതലിനെപ്പോലെ മലഞ്ചെരിവിലെ മിര്‍ഖാസിന്‍റെ വീട്ടില്‍ അയാള്‍ ചെന്നു കയറി.

വീട്ടിലൊരു ഉണ്ണി പിറന്നു. നിങ്ങളെല്ലാവരും വന്ന് കാണുക. നമുക്കൊരു പിറവിപ്പാട്ട് പാടണം. അത്രയും പറഞ്ഞപ്പോഴേക്കും കൈയിലൊരു വിളക്കുമായി മിര്‍ഖാസിന്‍റെ ഭാര്യ ഇറങ്ങിവന്നു. ആ പ്രകാശത്തില്‍ ശലേമോന്‍റെ തൊപ്പിയിലും വസ്ത്രത്തിലും പറ്റിച്ചേര്‍ന്നിരുന്ന മഞ്ഞുതുള്ളികളും അയാളുടെ നെറ്റിത്തടത്തില്‍ ആ ബസ്ലഹം മഞ്ഞിലും പൊടിഞ്ഞ വിയര്‍പ്പുതുള്ളികളും നക്ഷത്രങ്ങളായി.