Tuesday 25 June 2013

നാഗമ്പടം


            മനുഷ്യരെല്ലാം മൂടിപ്പുതച്ച് ഗര്‍ഭസ്ഥശിശുക്കളെപ്പോലെ ചുരുണ്ടുറങ്ങുന്ന തണുപ്പാര്‍ന്ന നാലുമണിരാവ്. അന്നേരം ഞാന്‍ ഒരു ദീര്‍ഘയാത്രക്കായി തൊടുപുഴ KSRTC ബസ്സ്റ്റാന്‍ഡിലെത്തി പുറപ്പെടാന്‍ ചീറിനില്ക്കുന്ന ബസ്സില്‍ കയറിപ്പറ്റുന്നു. കൈയില്‍ കുടുംബസ്വത്തായികിട്ടിയ എളിമയും, ഒരു ബാഗും ചെറിയ കുടവയറും  നരച്ചെന്നു ഭാര്യ പറയുന്ന കുറച്ചു മുടിയും മാത്രം.

            എന്നിട്ടും എങ്ങനെയോ അയാളെന്നെ തിരിച്ചറിഞ്ഞു , ഞാന്‍ ഒരു വില്ലേജാഫീസറാണെന്ന്. നാലു ദിവസം മുന്‍പാണ് വില്ലേജാഫീസറായി കയറ്റം കിട്ടിയത്. ചില്ലും കാലും പോറിയ കണ്ണട മാറ്റി പുതിയത് വാങ്ങിച്ചുവെന്നല്ലാതെ ഒരു മോടിയും വരുത്തിയിട്ടില്ല. എങ്കിലും ഭവ്യതയോടെ ഒതുങ്ങിയിരുന്ന് അമിതമാകാത്ത ബഹുമാനത്തോടെ അയാള്‍ എന്നോട് ചോദിച്ചു , സാര്‍ എങ്ങോട്ടാണാവോ യാത്ര ? . തന്‍റെ ചോദ്യം അവിവേകമായിപ്പോയോ എന്ന് തീര്‍ച്ചയായും അയാള്‍ സന്ദേഹിച്ചിട്ടുണ്ട്.

         നീളന്‍ വൈപ്പറുകള്‍   ബസ്സിന്‍റെ മുന്‍വശത്തെ   ചില്ലില്‍നിന്ന് മഴച്ചാലുകളെ വടിച്ചുനീക്കി തലയിലൊട്ടും മുടിയില്ലാത്ത, കട്ടിമീശ വച്ച രസികന്‍ രൂപമുള്ള ഡ്രൈവര്‍ക്ക് തിരുവനന്തപുരത്തേക്കുള്ള വഴി തെളിച്ചുകൊടുത്തു. വീണ്ടും ഭവ്യതയോടെ ചോദ്യമെന്നു തോന്നാത്തത്ര ഭവ്യതയില്‍  അയാള്‍ ചോദിച്ചു, കോട്ടയത്തിനാണോ സാര്‍ ..... എങ്കില്‍ നാഗമ്പടത്ത് ചെല്ലുമ്പോള്‍ ഒന്നു പറയണേ..... സാറിനാവുമ്പോള്‍ അവിടൊക്കെ നല്ല പരിചയം കാണുമല്ലോ.... അവിടെയിറങ്ങി തിരുവനന്തപുരത്തിന് ട്രെയിന്‍ പിടിക്കാനാണ്.. അമ്മ അവിടെ R C C യില്‍ ചികിത്സയാണ്.

          അപ്പോള്‍ത്തന്നെ എന്‍റെ വലതുകൈ പോക്കറ്റിലേക്ക് നീണ്ടു. R C C യിലൊക്കെ ചികിത്സിക്കുന്ന ആരെക്കണ്ടാലും 500 രൂപയെങ്കിലും ഒരു നല്ല വില്ലേജാഫീസര്‍ കൊടുക്കണം. എന്നാല്‍ കരിമണ്ണൂര്‍ മാര്‍ക്കറ്റിലെ കുരിശുപള്ളിയില്‍ ഇരുവശത്തേക്കും കൈകള്‍ വീശി നില്ക്കുന്ന യേശുക്രിസ്തുവിന്‍റെ വലതുകൈ അയാളോട് പറഞ്ഞു ,
.. വേണ്ട... മര്യാദയ്ക്ക് അവിടെയിരുന്നോ...   ആ വലതുകൈ നേരെ നീണ്ടുചെല്ലുന്നത് റോഡിന് മറുവശത്തെ ഹംസയുടെ പലചരക്ക് കടയിലേക്കാണ്. ഏപ്രില്‍, മെയ് മാസങ്ങളിലെ പറ്റ് തീര്‍ത്തു പണം കൊടുത്തിട്ടില്ലെന്നും അതിനുള്ള പണമാണ് തിരുവനന്തപുരം യാത്രച്ചെലവിനും ചില ഉദ്ദേശങ്ങള്‍ക്കുമായി പോക്കറ്റില്‍ കിടക്കുന്നതെന്നും.... ആണിപ്പാടുള്ള വലതുകൈ നീട്ടി ആ സുഹൃത്ത് എന്നെ ഓര്‍മ്മിപ്പിച്ചു.

         അപ്പോള്‍ ഞാന്‍ മനുഷ്യനായി. അടുത്തിരുന്ന ഭവ്യനെക്കാള്‍ ഭവ്യതയോടെ ഞാന്‍ പറഞ്ഞു, ഞാന്‍ പോകുന്നത് തിരുവനന്തപുരം. ചേട്ടന് നാഗമ്പടത്ത് ഇറങ്ങണം അല്ലേ.... ഞാനേറ്റു.  അവിടെ ഇറക്കിത്തരാം. ധൈര്യമായിരിക്കൂ... അയാളുടെ ഇടതുകാല്‍ മുട്ടില്‍ സ്നേഹത്തോടെ സ്പര്‍ശിച്ച് ഞാന്‍ ഉറപ്പ് നല്കി.

        അപ്പോള്‍ത്തന്നെ അയാള്‍ ഉറങ്ങാനാരംഭിച്ചു. എത്ര പെട്ടെന്ന് ഒരാള്‍ക്ക് ഉറങ്ങാന്‍ പറ്റുമെന്ന് അത്ര വേഗം ഞാന്‍ മനസ്സിലാക്കിയത് അന്നാണ്. കൈകള്‍ രണ്ടും നഷ്ടപ്പെട്ടുപോകാതെ കാലുകള്‍ക്കിടയില്‍ ഭദ്രമായി വച്ച് , മടിയിലെ ബാഗിന്‍റെ പകുതി ഭാഗം എന്റെ മടിയിലേക്ക് തള്ളി വച്ച് ഊര്‍ന്നുപോകാതിരിക്കാനുള്ള പകുതി ഉത്തരവാദിത്തം എനിക്കും തന്ന് , തല പൂര്‍ണ്ണമായും എന്റെ തോളിലേക്ക് സമര്‍പ്പിച്ച് -- ഒരു വില്ലേജാഫീസറെ ആര്‍ക്കും വിശ്വസിക്കാം - -മിശ്രിതസ്വരങ്ങളില്‍ കൂര്‍ക്കം വലിച്ച് , ഭവ്യന്‍ചേട്ടന്‍   ഹായ് ....   ഉറക്കമായി !

         എന്‍റെ മനസ്സ് , ഓര്‍മ്മ , ബുദ്ധി , കണ്ണുകള്‍ ,ചെവികള്‍ എന്നിവ ഞെട്ടിയുണര്‍ന്നു. ഒരിക്കലും ഒരു കാരണവശാലും പിഴവ് വരാന്‍ പാടില്ല. ഭവ്യന്‍ചേട്ടനെ  നാഗമ്പടത്ത് ഇറക്കേണ്ട കടമ ഇപ്പോള്‍.. എന്‍റേത് മാത്രമാണ്.
എല്ലാ ഷട്ടറും താഴ്ത്തിയിട്ട് മഴയും, എല്ലാ സ്ട്രീറ്റ്ലൈറ്റുകളും കെടുത്തി KSEB യും എന്‍റെ ശത്രുക്കളായി. പിജെ ജോസഫ് മന്ത്രിയുടെ പുറപ്പുഴ വഴി, കൂത്താട്ടുകുളത്ത് ചെന്ന് കുറവിലങ്ങാട്, ഏറ്റുമാനൂര്‍ വഴി നാഗമ്പടം. പക്ഷേ ഈ ബസ് ഇപ്പോള്‍ എവിടെയെത്തിയെന്ന് ഇരുട്ടുമാക്രിക്കുപോലുമറിയില്ല. ഭാര്യയുടെ ചില ദിവസങ്ങളിലെ മൂഡ് പോലെ ഒന്നും മനസ്സിലാക്കാന്‍ വയ്യാതെ കഴുത്ത് ഞെളിച്ച് , മുന്‍പിലെ ചില്ലിലേക്ക് കണ്ണു കൂര്‍പ്പിച്ച്  എപ്പോഴെങ്കിലും വെളിപ്പെട്ടേക്കാവുന്ന ഒരു വിളക്കുകാല്‍ , സന്തോഷ് ബേക്കറി  & കൂള്‍ബാര്‍ , ഒരു സിനിമതീയേറ്റര്‍ .... ഒന്നും വിട്ടു പോകാതിരിക്കാന്‍ കണ്ണു പറിക്കാതെ ഇന്ദ്രിയങ്ങളഞ്ചും കൂര്‍പ്പിച്ച് ഭവ്യന്‍റെ നാഗമ്പടത്തെ നോക്കി നോക്കിയിരുന്നു ...

        അങ്ങനെ നോക്കിനോക്കിയിരിക്കവേ... അയാളുടെ വെള്ളമണല്‍ വിരിച്ച മുറ്റത്തെ ചെമ്പരത്തിചെടിയില്‍ ഒരു പക്ഷി വന്നിരുന്നു. . കുഞ്ഞ് പക്ഷിയാണ്. കൂര്‍ത്ത ഓമനച്ചുണ്ടു കൊണ്ട് മൂന്ന് ചെമ്പരത്തിപ്പൂക്കള്‍ തുളച്ച് തേന്‍ കുടിച്ചു. പിന്നെ പറന്ന് പിച്ചകച്ചോട്ടില്‍ പോയിരുന്നു. ചിറക് നിവര്‍ത്തി വീശി. നിവര്‍ത്തിയും ചിറക് ഒതുക്കിയും പിന്നെയും പിന്നെയും വീശി. ആ വീശലില്‍ മുറ്റത്ത് ഒരു കാറ്റ് പിറന്നു. കൊടിയിലകള്‍ അനങ്ങി. പയ്യാനിക്കൊമ്പിളക്കി, റബ്ബര്‍ മരങ്ങളിലുരസി കാറ്റ് അയാളിരുന്ന തോട്ടിറമ്പിലെ കല്ലിന് വലം വച്ചു നിന്നു. കണ്‍പീലികളെ തലോടി ഉമ്മ വച്ച് അടച്ചു.
അപ്പോള്‍ റബ്ബര്‍ മരങ്ങളില്‍നിന്ന് ഉണങ്ങിയ ചില്ലകള്‍ താഴെ വീണു. തിരികെ പോകുമ്പോള്‍ അതു പെറുക്കിയെടുക്കാം, അമ്മയ്ക്കു കൊടുക്കാം. അടുപ്പിനരികില്‍ വച്ച് അമ്മ അതുണക്കിയെടുത്തോളും എന്ന് ഓര്‍ത്തിരിക്കേ കാലില്‍ എന്തോ കൊത്തി.. നോക്കിയപ്പോള്‍ ഒരു വാഴക്കാവരച്ചിയാണ്. വേറെയും മീനുകളുണ്ട്. കണഞ്ഞോന്‍ , വെളിഞ്ഞൂല്‍, മണലാരോന്‍ , പാറയ്ക്കു് മറഞ്ഞിരിക്കുന്നത് സാക്ഷാല്‍ ആരോന്‍ , ദേയ് കറുത്ത കൊമ്പ് കാട്ടി കല്ലിനടിയിലിരിക്കുന്നത് കൂരിക്കുട്ടന്‍ . വള്ളിനിക്കര്‍ പോക്കറ്റില്‍ ചൂണ്ടക്കൊളുത്തും നൂലുമുണ്ട്. പക്ഷേ  ഇപ്പോള്‍ വേണ്ട.. ഓടിക്കളിക്കട്ടെ. കാലില്‍ കൊത്തട്ടെ... കല്ലിനടിയില്‍ കയറട്ടെ... കല്ലേമുട്ടിയോട് കൂട്ട് കൂടട്ടെ... വേണമെങ്കില്‍ ഈ തെളിനീരിനൊപ്പം ഒഴുകി പൂഞ്ഞാര്‍ ഈരാറ്റുപേട്ട വഴി ഭരണങ്ങാനത്തിന് പൊയ്ക്കോട്ടെ....

        പിന്നെയും വന്ന കാറ്റിനൊപ്പം കണ്ണും പോയി. ചക്കനാല്‍ പറമ്പിലെ 
മരുതി ന്‍റെ കൊമ്പില്‍ ഉണ്ണീശോപൂവ് കായ്ച് കുലകുലയായി തൂങ്ങിയാടുന്നു. തലയില്‍ കെട്ടിയ തോര്‍ത്തഴിച്ച് തളപ്പ് കെട്ടി മരുതില്‍ കയറി പൂ അടര്‍ത്തിയെടുക്കണം. പക്ഷേ ഇപ്പോള്‍ വേണ്ട... ഇപ്പോള്‍ ഈ തോട്ടില്‍ കാല്‍ തൂക്കിയിട്ട് ഇങ്ങനെ... ഇങ്ങനെ.... ഇരുന്നാല്‍ മതി.

         അയ്യോ..... കാലില്‍ ആരാണ് കടിച്ചത്....  ആരോനാണോ.... നീര്‍ക്കോലിയാണോ... അതോ മൂര്‍ .... അതേ മൂര്‍ഖന്‍ തന്നെ. കണ്ണു തുറന്നു നോക്കിയപ്പോള്‍ കടി കഴിഞ്ഞ് ചീറ്റുന്നുമുണ്ട്. കടുത്ത ചീറ്റല്‍ തന്നെ.

          ....... മനുഷ്യനെ ഇപ്പോള്‍ പറ്റിച്ചേനേ ..... ഒരു മാന്യന്‍ നാഗമ്പടത്ത് ഇറക്കാമെന്നേറ്റ മഹാന്‍ ....സുഖമായി ഉറങ്ങുന്നു സ്വപ്നോം കണ്ടോണ്ട് .... പാപി ! ഓ എന്നെ ദൈവം കാത്തു . ആ കാലങ്ങോട്ടു മാറ്റിക്കേ...ഇറങ്ങെട്ടെടോ ഞാന്‍...  -  പറ്റാത്ത കാര്യമൊന്നും ഇനി ഏല്ക്കരുത് കേട്ടോ. ഒറക്കപ്പൂതമേ....

         നോക്കിയപ്പോള്‍ ബസ്സില്‍ ലൈറ്റിട്ടിട്ടുണ്ട്. യാത്രക്കാരില്‍ മുക്കാലും അവിടെയിറങ്ങുന്നു. പിറകില്‍ നീണ്ട നാഗമ്പടം പാലം. കാലില്‍ മറ്റേയാള്‍ ഭവ്യതയോടെ ചവിട്ടിയതിന്റെ നീറ്റലും പിറകെ വന്ന ചീറ്റലും കൈപ്പറ്റി വില്ലേജാഫീസര്‍ ഏറെ ഭവ്യനായി സമാധാനത്തോടെ ഉറങ്ങാന്‍ തീരുമാനിച്ചു.   ഈ ഉറക്കത്തില്‍ മാടത്തയുടെ കൂട് എടുക്കണം, പൊത്തില്‍ കയറിയ ചേരയെ കുടുക്കിട്ട് വലിച്ച് പുറത്തെടുക്കണം, മുട്ടന്‍തോട്ടില്‍ നഞ്ചിട്ട് ഒത്തിരി മീന്‍ പിടിച്ച് ചാരവും തേരകത്തിലയും കൂട്ടി ഉരച്ച് വെളുപ്പിച്ച് അമ്മയ്ക്ക് കൊടുക്കണം, ഒരുപാട് വിറക് പെറുക്കി ചുമന്ന് അമ്മയുടെ വിറക് പുര നിറച്ചു കൊടുക്കണം.......

               പുതിയ കണ്ണടയെടുത്തുവച്ച് കൂടുതല്‍ രസമാര്‍ന്ന കാഴ്ചകള്‍ക്കായി അയാള്‍ കണ്ണടച്ചു പിടിച്ചു.


        **** കാറ്റേ.... ഒരു കരിയിലയാണ് ഞാന്‍ . എന്നെ പറത്തിയടിച്ച ദൂരങ്ങള്‍ നിനക്കോര്‍മ്മയുണ്ടോ.. *******

        

   

  • Abu Iype likes this.
  • Abu Iype പുതിയ കണ്ണടയെടുത്തുവച്ച് കൂടുതല്‍ രസമാര്‍ന്ന കാഴ്ചകള്‍ക്കായി അയാള്‍ കണ്ണടച്ചു പിടിച്ചു...haha...
  • Jose Scaria T S പാതിരാവിലെ വായനക്കാരാ നിനക്ക് നന്ദി
  • Abu Iype never mind...
Facebook © 2013

Tuesday 4 June 2013

മഴ


       മലയാളത്തിന്‍റെ ആകാശത്തു നിന്ന്  മഴ പെയ്തുതുടങ്ങി.

           ഇരുട്ടുകാനം - മാത്തുപ്പടി റോഡിന് 2 ലക്ഷം രൂപ അനുവദിച്ച ജെയ്നമ്മ മാത്യു എന്ന പഞ്ചായത്ത് മെമ്പറുടെ അഹമ്മതിക്കുന്ന ഫ്ളെക്സ് ബോര്‍ഡിനുമേല്‍ ചെളിവെള്ളമായും,

          വടക്കൂന്ന് തെക്കോട്ട് നോട്ട് മാലകളേറ്റുവാങ്ങി തെക്കെത്തിയപ്പോഴേക്കും ഉടുതുണി തന്നെ നഷ്ടപ്പെട്ട പുഞ്ചിരിക്കുന്ന തൂവെള്ളമഹാന്‍റെ ഫ്ളെക്സ് ചിത്രങ്ങള്‍ക്കു മേല്‍ സഹതാപത്തുള്ളികളായും,

         

          തലയിലും ഒക്കത്തും വറുതിക്കുടങ്ങളും നട്ടെല്ലില്‍ തീരാവേദനയും ചുമന്ന് നീങ്ങുന്ന പാവം വോട്ടര്‍മാരുടെയും വിശ്വാസികളുടെയും മേല്‍ മഴയായും ..... മഴ പെയ്തിറങ്ങി.


          നേരു ചിന്തിച്ചാലും, നേരു പറഞ്ഞാലും, നേരു പ്രവര്‍ത്തിച്ചാലും  എന്‍റെ പേഴ്സിനെന്തു ലാഭം എന്നു ചിന്തിക്കുന്ന എന്‍റെ നാട്ടിനു നേല്‍
നേരിന്‍റെ നൂല്‍മഴയായി നിര്‍ത്താതെ ,   നിര്‍ത്താതെ പെയ്തു വാ കാലവര്‍ഷമേ....


         തെങ്ങോലകളില്‍ വീണ്, തേന്മാവില്‍ വീണ്, കരിമ്പാറമേല്‍ വീണ്, കല്ലോടുരുണ്ട്, കൈത്തോട്ടിലൊഴുകി,
 കുളിരിന്‍റെ ഉത്സാഹമായി, ഭൂമിക്കുമേല്‍ തളിരുകളായി,
 വറുതിയുടെ അറുതിയായ് പെയ്തു വാ
കാലവര്‍ഷമേ......

മലകളില്‍ വീണ്, മരങ്ങള്‍ പിഴുത്, ചങ്കുമാന്തും ജെ.സി.ബി കളങ്ങളില്‍ ഉരുളായി ഉത്ഭവിക്ക കാലവര്‍ഷമേ...


       പാവം പാപ്പച്ചന്‍ചേട്ടന്‍റെ പാവല്‍തടങ്ങളിലേക്ക് , മണ്ണിന് കൂട്ടിരിക്കുന്ന കൃഷിക്കൂട്ടങ്ങളുടെ ചങ്കിന്‍പുറത്തേക്ക്
' ഓ പഞ്ഞം തീര്‍ന്നു , ഇഷ്ടം പോലെ വെള്ളം വന്നേ....'  ആയി     പെയ്തുവാ വര്‍ഷമേഘമേ......

       


Like · · · Promote ·