Tuesday 9 April 2013

വീട്ടിലേക്കുള്ളവഴി ...... അവസാനിച്ചു.


     ഉല്ലാസകരമായിരുന്നു ആ യാത്ര. വഴിയിലെല്ലാം സുഹൃത്തുക്കള്‍ പിന്തുണയും കൊച്ചരിവാളും ചൂലും തീപ്പെട്ടിയുമായി കാത്തുനിന്നു. വെട്ടിക്കൂട്ടിയതും അടിച്ചുവാരിയതും കത്തിച്ച് വഴി നിര്‍മ്മലമാക്കി. ഓര്‍മയുടെ ചുരുളുകള്‍ കൈയില്‍ സൂക്ഷിച്ചവര്‍ എനിക്ക് വഴി തെറ്റിയിടത്തെല്ലാം നേര്‍നടത്തി.  അങ്ങനെ വീട്ടിലെത്തി. വീട്ടിലെത്തിയതിനാല്‍ , ഈ വഴിയില്‍ പറയാനുള്ളതെല്ലാം പറഞ്ഞുകഴിഞ്ഞതിനാല്‍ ഇതേ ബ്ളാഗില്‍ തുടര്‍ന്ന് എഴുതുന്നില്ല.


      വീട് .   തിന്നിട്ടും തിന്നിട്ടും തീരാത്ത കൊതിയപ്പമായി നിങ്ങളുടെ മനസ്സുകളിലെന്നപോലെ അലക്സോവിച്ചിന്‍റെയും മാരിയോവിന്‍റെയും അന്നയുടെയും നാഗന്‍ മിറാങിന്‍റെയും പവിത്രന്‍ തീക്കുനിയുടെയും മനസ്സില്‍ പായല്‍ കയറാത്ത
നിറക്കൂട്ടുകളില്‍ വാതില്‍ തുറന്നിട്ട് നില്ക്കുന്നു.


    " വീട്ടിലേക്കുള്ള വഴി " എന്ന പേരില്‍ കഴിഞ്ഞ മൂന്ന് മാസമായി പ്രസിദ്ധീകരിച്ച 27 കഥകള്‍ അതേ പേരിലുള്ള ബ്ളോഗില്‍ ഒരു പുസ്തകമെന്ന പോലെ തുടര്‍ച്ചയായി വായിക്കാവുന്നതാണ്.

     വിലാസം  : joseperingulam.blogspot.com
                     joseperingulam.blogspot.in


       Opening New Blog   വാഗമണ്‍ കുരുവി. Blog address josenadunokkan.blogspot.com 

                   
Like · · · Promote ·

Saturday 6 April 2013

മന്നവന്‍ചോല ഭാഗം-2


അക്ഷരങ്ങളുടെപിതാവേ, പര്‍വതങ്ങളുടെ തമ്പുരാനേ, സമുദ്രങ്ങളുടെ പാലകാ, കൊടുങ്കാറ്റുകളെ ചങ്ങലയ്ക്കിട്ട് സൂക്ഷിക്കുന്നവനേ, ഭയത്തെ സൃഷ്ടിച്ചവനേ, നേര്‍മനസ്സുകളില്‍ പാലൊഴുക്കുന്നവനേ, ചാട്ടയെടുത്തവനേ, ചെറൂബുകളെ വെട്ടുകിളികളെപോലെ വിന്യസിച്ചവനേ,

തമ്പുരാനേ...

എന്‍റെ കൈകളില്‍ നിയന്ത്രിക്കാനാവാത്ത ഒരു വിറയിലിട്ടു തന്നത് ഞാനറിഞ്ഞു.

എന്‍റെ പേനയില്‍ രൌദ്രവും ദുഖവുമായി നീ നിറഞ്ഞു.

മന്നവന്‍ചോലയുടെ അനിവാര്യമായ രണ്ടാം ഭാഗത്തേക്ക് നീ എന്നെ സ്നാനപ്പെടുത്തി.


                                        മന്നവന്‍ചോല -ഭാഗം 2


   ഭൂമിയുടെ ഉടയോന്‍ ശക്തിയുടെ വലതുകാല്‍ പെരിങ്ങുളത്തിനുമേല്‍ ഉറപ്പിച്ചു. രണ്ടുരാത്രിയും ഒരു പകലും അവന്‍ ആകാശത്തുനിന്നും രൌദ്രം പെയ്തു.

   ദേവസൈന്യം നാടുനോക്കനു മുകളില്‍ പറന്നിറങ്ങി. തിളങ്ങുന്ന വാളുയര്‍ത്തി മുന്‍പില്‍ റപ്പായേലും ഇരുവശവും കോട്ടപോലെ മുഖ്യദൂതരും പറന്നുനിന്ന് മൂന്ന് ശ്രേണികളായി സൈന്യത്തെ വിഭജിച്ചു. അവസാനം ആകാശത്തുനിന്ന് മന്നവന്‍ തന്‍റെ വലതുകാല്‍ ഭൂമിയിലേക്ക് ഇറക്കിവച്ചു.

   ഒരു ചൂണ്ടുവിരല്‍ നിര്‍ദ്ദേശത്തില്‍ പെരിങ്ങുളത്തിന്‍റെ ആകാശത്തിനുമേല്‍ ചെറൂബുകള്‍ വെട്ടുകിളികളെ പോലെ പറന്നിറങ്ങി. മൂന്നരമണി സമയത്ത് ആകാശം അപ്പാടെ ഇരുണ്ടുപോയി. വരിക്കപ്ളാവില്‍ നിന്ന് ഞെട്ടിപ്പറന്ന ഒരു പുള്ള് താഴത്തുപറമ്പന്‍റെ മുറ്റത്തെ തെങ്ങിലിടിച്ചുവീണ് ഒന്ന് പിടയാന്‍ മിനക്കെടാതെ നിശ്ചലനായി.

   ആകാശത്തിന്‍റെ കിഴക്ക് കുരിശുമല മുതല്‍ പടിഞ്ഞാറ് വരെ ചങ്ങലകള്‍ വലിച്ചുമാറ്റുന്നതുപോലെ പേടിപ്പെടുത്തുന്ന ഒരു സ്വരം മുഴങ്ങിയൊഴിഞ്ഞു. ആദ്യത്തെ ഇടിയില്‍തന്നെ പെരിങ്ങുളം ഞടുങ്ങിവിറച്ചു. കഠോരശബ്ദങ്ങള്‍ക്കുമേല്‍ കടലാസുകള്‍പോലെ മരങ്ങളെ പറിച്ചെറിഞ്ഞ്, ചങ്ങല പൊട്ടിച്ച കൊടുങ്കാറ്റ് പെരിങ്ങുളത്തെ ചുഴറ്റിയും തകര്‍ത്തും താണ്ഡവമാരംഭിച്ചു.

   ഇടിയിലും കൊടുങ്കാറ്റിലും പേമാരിയിലും സഹ്യന്‍റെ ശിഖരങ്ങള്‍ ഒടിഞ്ഞുവീണു. ദുരമൂര്‍ത്ത ആര്‍ത്തിയുടെ ദുര്‍ഫലങ്ങള്‍ കഴുകിത്തുടച്ച് , "വെട്ടിച്ചുട്ട ഭൂമി ഇച്ചിരെ പുളിക്കും" മനസ്സുകളില്‍ കൊടിയ ശിക്ഷയുടെ വാള്‍മുന കയറ്റി മന്നവന്‍ചോലയില്‍ പ്രചണ്ഡവാതങ്ങളുടെ തമ്പുരാന്‍ കാറ്റുകൊള്ളാനിറങ്ങി. കാറ്റിനെയും മഹാമാരിയെയും അവന്‍ മുന്നില്‍ നിന്ന് നയിച്ചു. നാലു മലകളിലും ചാട്ടപോലെ ആഞ്ഞടിച്ചു. പെരിങ്ങുളം ഒരു വലിയ അലര്‍ച്ചയായി. മുഴക്കമായി.

   നാലു മലകളില്‍നിന്നും അലറിയിറങ്ങിയ ഉരുള്‍വെള്ളം ഉന്മാദവും രൌദ്രവും രാക്ഷസവും ചവിട്ടിയാടി. പുഴ എവിടെയെന്നറിയുവാന്‍ ആര്‍ക്കും കഴിഞ്ഞില്ല.

   ഒഴുകിത്തുടങ്ങിയ മലഞ്ചരക്കുകടയ്ക്കുള്ളില്‍ ശേഖരിച്ചിരുന്ന അടക്ക, കുരുമുളക് ചാക്കുകളെയും റബ്ബര്‍ഷീറ്റ് അടുക്കുകളെയും കെട്ടിപ്പിടിച്ചുകിടന്ന ചക്കുങ്കല്‍ ജോണിയേട്ടനെ ഓടിക്കൂടിയ ആള്‍ക്കാര്‍ ബലമായി പിടിച്ചിറക്കി കെട്ടിയിട്ടു. വിറകുപുരകള്‍, തൊഴുത്തുകള്‍, പശുക്കള്‍, മരങ്ങള്‍, മുളങ്കൂട്ടങ്ങള്‍ എല്ലാം തടസ്സമില്ലാതെ ഒഴുകിപ്പോയി.

   ഒരു വീട് അങ്ങനെ തന്നെ ഒഴുകിപോകുന്നു.ഉത്തരത്തില്‍ കെട്ടിയ തൊട്ടിലില്‍ കാലിട്ടടിക്കുന്ന വിലാപമായി ഒരു കുഞ്ഞ്. തോട്ടിലേക്ക് എടുത്ത് ചാടാന്‍ ഒരുമ്പെട്ട വടക്കാത്ത് ബേബിയെയും ജനം പിടിച്ചുനിര്‍ത്തി.

   മന്നവാ..... നിന്‍റെ ചോല... !!!

   അവസാനം കുടയുരുട്ടി മലകളുടെ രണ്ടു ശൃംഗങ്ങള്‍ പൊട്ടിയടര്‍ന്നുവീണു. നിലക്കാത്ത ജലപ്രവാഹത്തോടൊപ്പം പെരിങ്ങുളത്തിന്‍റെ എല്ലാ ഭയങ്ങള്‍ക്കും ദുരന്തകാഴ്ചകള്‍ക്കും മേല്‍ ഇരുള്‍ വീണു.

   പിന്നീട് ആകാശത്തുനിന്ന് ഒരു വെള്ളിചാട്ടയിറങ്ങി നാടുനോക്കന്‍റെ കിഴക്കന്‍ചെരിവിലെ മലയെ ആഞ്ഞടിച്ചു. അടികൊണ്ട ഭൂമി വിറഞ്ഞുപിടഞ്ഞു. 50 ഏക്കറോളം വരുന്ന മണ്ണ് അടിയിലെ പാറ മാത്രം അവശേഷിപ്പിച്ച് താഴേക്ക് നിരങ്ങിയിറങ്ങി. അങ്ങനെ അവന്‍ വെള്ളൂര്‍മാരിയെ സൃഷ്ടിച്ചു. ഇപ്പോഴുള്ളവര്‍ക്കും ഇനി പിറക്കാനുള്ളവര്‍ക്കും പൊള്ളുന്ന പാഠമായി ആ ചാട്ട പെരിങ്ങുളത്തിനുമേല്‍ അവന്‍ ചാപ്പ കുത്തി സ്ഥാപിച്ചു.

   പുളയുന്ന വെള്ളിച്ചാട്ട പോലുള്ള വെള്ളച്ചാട്ടമായി , ചുട്ട ഓര്‍മ്മപ്പെടുത്തലിന്‍റെ പാഠപുസ്തകമായി വെള്ളൂര്‍മാരി പെരിങ്ങുളത്തിന്‍റെ സമതലത്തിലേക്ക് ഒഴുകിയിറങ്ങി.

   അവസാനിപ്പിക്കാന്‍ കൂട്ടാക്കാതെ 60 മണിക്കൂറുകള്‍ തുടര്‍ച്ചയായി അലറിയ ആകാശത്തെയും ഭൂമിയെയും ഭയന്ന മനുഷ്യര്‍ ഛിന്നഭിന്നമായിപ്പോയി. അപ്പന്‍റെയോ അമ്മയുടെയോ സംരക്ഷണം മതിയാവില്ല എന്നു കണ്ട് കുഞ്ഞുങ്ങള്‍ ഭയപ്പെട്ട് വീടുവിട്ടോടി പാറയിടുക്കിലും വെളിമ്പ്രദേശങ്ങളിലും ബോധമറ്റുകിടന്നു. മൂന്നു ദിവസം കൊണ്ട് ആളുകള്‍ വീടുകളിലേക്കോ വീടിരുന്ന പ്രദേശത്തേക്കോ തിരികെ വന്നു. തിരികെ വരാത്തവരെ മന്നവന്‍ തന്‍റെ സൈന്യത്തോടൊപ്പം കൊണ്ടുപോയി എന്ന് നാട് സാവധാനം അറിഞ്ഞു.

    നാലാം ദിവസം താഴത്തുപറമ്പന്‍റേതുള്‍പ്പെടെ 22 കേസുകള്‍ കോടതിക്കുപുറത്ത് അരുവിത്തുറ പള്ളിമുറ്റത്ത് തീര്‍പ്പായി. നിര്‍ദ്ധനരായ മൂന്ന് സ്ത്രീകള്‍ക്ക് പള്ളിവക സ്കൂളില്‍ ചെറിയ ജോലി മാനേജര്‍ നല്‍കി. കാണിയക്കാടന്‍, ചക്കുങ്കന്‍, കൊന്നക്കാടന്‍ തുടങ്ങി 23 ഭൂവുടമകള്‍ ഭൂരഹിതരായ പാവങ്ങള്‍ക്ക് 10 സെന്‍റ് വീതം സ്ഥലവും കിടപ്പാടവും നല്‍കി. ഒരു പനിയോടെ യാത്രയായ ഫാ. മുളങ്ങാടന്‍റെ ശവസംസ്കാരം പാലാ ളാലം പള്ളിയില്‍ നടന്നു. ജനങ്ങള്‍ തെരഞ്ഞെടുത്ത ലോകത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ പിറ്റേന്ന് കേരളത്തില്‍ അധികാരത്തില്‍ വന്നു.


             ==============  എന്‍റെ പേനയും മഷിയും ഇനി നീ എടുത്തുകൊള്‍ക.===============




Like · · · Promote ·

Friday 5 April 2013

മന്നവന്‍ചോല - ഭാഗം 1

(പെരിങ്ങുളം കുടിയേറ്റകഥയായ കതിനാവെടിവെടിയുടെ തുടര്‍കഥ
      കാണിയക്കാട്ടില്‍ വര്‍ക്കി ഇട്ടന്‍റെ നേതൃത്വത്തില്‍ ഇടമറ്റത്തുനിന്ന് പുറപ്പെട്ട ആറു കുടുംബങ്ങള്‍ പൂഞ്ഞാറ്റില്‍ കൊട്ടാരത്തിന്‍റെ പര്യമ്പുറം മുതല്‍ കിഴക്കോട്ട് , കുനിഞ്ഞ് അടിക്കാടി വെട്ടിയും മലമ്പാമ്പ് , മൂര്‍ഖന്‍പാമ്പ് തുടങ്ങിയ ചെറുകീടങ്ങളെ ചുമ്മാ തോണ്ടിയെറിഞ്ഞും മുന്നേറി മഹാവിപിനമായിരുന്ന പെരിങ്ങുളം കണ്ടുപിടിച്ച കഥ മുമ്പ് ചൊല്ലികേള്‍പിച്ചിട്ടുള്ളതാണ്.

      അവരുടെ പിറകെ 212 കുടുംബങ്ങള്‍ കൂടെ ഈ മലമ്പ്രദേശം കൈയേറി. കപ്പയും കട്ടന്‍കാപ്പിയും അകത്തുചെന്നാല്‍ കരിമ്പാറയോടും ഒന്ന് മുട്ടിനോക്കുന്ന കരുത്തുമായി അവര്‍ക്കു മക്കള്‍ പിറന്നു. എന്നടാ ഉവ്വേ, പെസഹാപ്പം മുറിച്ചോ... എന്നടാ ഉവ്വേ നോമ്പുവീടലിന് പന്നിയെ കൊന്നോ.......... എന്നിങ്ങനെ ലോഹ്യം ചോദിക്കുമെങ്കിലും ഓരോരുത്തരും മനസ്സില്‍ ഓരോ കരിന്തേളിനെയും വളര്‍ത്തിയിരുന്നു. മണ്ണിനോടുള്ള ആര്‍ത്തി കാരണം സ്വന്തം പെണ്ണിന് ആവശ്യത്തിന് മുണ്ടും നേര്യതുകളും പോലും ഈ ഭൂവുടമകള്‍ വാങ്ങിച്ചിരുന്നില്ല. ഈനാംപേച്ചിയും മറ്റേ കൂട്ടുകാരനും പോലെ ആര്‍ത്തിക്ക് കൂട്ടായി അരക്കത്തരം എല്ലാ വീട്ടിലും കെട്ടിപ്പുണര്‍ന്നുനിന്നു.

      കുറച്ചു കൂലിപ്പണിക്കാരും കുറെ ചുമട്ടുകാരും ഗോത്രവര്‍ഗ്ഗക്കാരുമൊഴികെ ഭൂമി വെട്ടിച്ചുട്ടെടുത്ത എല്ലാ ഭൂപ്രഭുക്കളും തമ്മില്‍ ഭൂമി സംബന്ധിച്ച് തര്‍ക്കങ്ങള്‍ ഉണ്ടായി. ചിലത് രണ്ടു പൊട്ടിച്ചപ്പോള്‍ തീര്‍ന്നു. ചിലത് പെണ്ണുങ്ങളുടെ കരച്ചിലിലും കഴുക്കോല്‍ ചുണ്ടിയുള്ള ഭീഷണിയിലും തീര്‍ന്നു. കുറെയേറെ തര്‍ക്കങ്ങളില്‍ ഇടപെട്ട് അവയെല്ലാം പരിഹരിച്ചും അവതാ പറഞ്ഞും മലകള്‍ കയറിയിറങ്ങി , സമയത്ത് ഭക്ഷണവും വെള്ളവും ചെലുത്താതെ , പള്ളിവികാരി ജോസഫ് മുളങ്ങാടന്‍റെ ശരീരം ശോഷിച്ചുവന്നു. താമസിയാതെ പെരിങ്ങുളം വികാരിയുടെ വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുമെന്നും അയാള്‍ തന്‍റെ ജനത്തോട് ചേരുമെന്നും പാലാ അരമനയില്‍ വൈദികര്‍ രഹസ്യമായി തമാശ പറഞ്ഞു.

     ഇരുപത്തേഴു തര്‍ക്കങ്ങള്‍ പാലാ സബ്കോടതിയില്‍ കേസ്കെട്ടുകളായി. എല്ലാ അവധിക്കും കാണിയക്കാടനും ചക്കുങ്കനും തോട്ടപ്പുഴുക്കാട്ടിലൂടെ പാലായ്ക്ക് നടന്നു. കൊല്ലന്‍കുമാരന്‍ രണ്ടുപേര്‍ക്കും നീളമുള്ള കഠാരകള്‍ പണിതുകൊടുത്തിരുന്നു. അത് എളിയില്‍ തിരുകിയിട്ടും ഭയം വിട്ടു മാറാതെയും, കിടന്നാല്‍ ഉറക്കം വരാതെയും, പരസ്പരം മുടിഞ്ഞുപോകാന്‍ പ്രാര്‍ത്ഥിച്ച് മെഴുകുതിരിക്കൂടുകള്‍ കത്തിച്ചിട്ട് ഫലം കാണാതെയും രണ്ടുപേരും പള്ളിയില്‍ ഓരോ പെരുന്നാളുകള്‍ ഏറ്റുകഴിച്ചു.

     താഴത്തുപറമ്പന്‍റെ ആറു പുരയിടങ്ങളിലെ അടക്കയും തേങ്ങയും ആദായങ്ങളും നേരെ പാലായ്ക്ക് കൃത്യമായി പോയിത്തുടങ്ങി. കേളുവക്കീലിന്‍റെ കുമ്പയും സ്വര്‍ണ്ണവാച്ചും തിളങ്ങിവന്നു. അയാളുടെ മക്കള്‍ തിരോന്തരത്ത് കോണ്‍വെന്‍റ് സ്കൂളില്‍ പഠനം തുടങ്ങി. കീഴ്തോട്ടംകാരനെ മര്യാദ പഠിപ്പിച്ചിട്ടേ ഇനി വെളിക്കിറങ്ങുന്നുള്ളൂ എന്ന് തീരുമാനിച്ച കാര്‍ന്നോരുടെ മക്കള്‍ തരി പൊന്നില്ലാതെ, നല്ലതൊന്നും ചുറ്റാനില്ലാതെ  നന്മനിറഞ്ഞ മറിയവും പരിശുദ്ധ മറിയവും ഭക്ഷിച്ചു കഴിഞ്ഞുകൂടി.

    വെട്ടിച്ചുടാത്ത മാവടിമലയുടെ അടിഭാഗേ പള്ളിയും സെമിത്തേരിയും സ്ഥാപിച്ചുകഴിഞ്ഞതോടെ മാവടിമലയിലേക്കും കോടാലികള്‍ കയറി. രാവിലെ മുതല്‍ മരങ്ങള്‍ വീണുതുടങ്ങി. വെയില്‍ ചായുമ്പോള്‍ മരങ്ങളെ തീയ് ചുട്ടുതിന്നു. അങ്ങനെ ആദ്യം വെട്ടിച്ചുട്ട് മാവടിയില്‍ കയറിയവരാണ് വള്ളിയാംപാടം ആഗസ്തിയുടെയും മാടപ്പറമ്പില്‍പൈലോയുടെയും കുടുംബങ്ങള്‍. ഇരുവരും ഒന്നിച്ചാണ് വെട്ടിയതും ചുട്ടതും. ഈ പോക്കണംകെട്ട കാഴ്ച കണ്ട് കാണിയക്കാടനും ചക്കുങ്കനും കൊന്നക്കാടനും കാര്‍ക്കിച്ച് തുപ്പി. എന്നാല്‍ പള്ളിസെമിത്തേരിയില്‍ വിശ്രമത്തിന് കിടത്തിയിരുന്ന മരിച്ച വിശ്വാസികള്‍ ഈ കാഴ്ച കണ്ട് കോള്‍മയിരിട്ടു. മോന്തിക്ക് വെട്ടിച്ചുട്ട ഭൂമിയിലൂടെ അവര്‍ തീയ് കാഞ്ഞുനടന്നു.

     ആഗസ്തിയുടെ തെറതിയും പൈലോയുടെ അന്നച്ചേടത്തിയും എന്‍റേത്, നിന്‍റേത് വ്യത്യാസമില്ലാതെ വെട്ടിച്ചുട്ട ഭൂമിയില്‍ ഓടിനടന്ന് ചക്കക്കുരു കുഴിച്ചുവച്ചു. കത്രിക്ക, ചതുരപ്പയര്‍, പതിനെട്ടുമണിപയര്‍, വെണ്ട, ഇഞ്ചി, കാച്ചില്‍ എല്ലാം ഒന്നിച്ചോടിനടന്നാണ് നട്ടത്. വലിയ നീളന്‍തൂമ്പ മണ്ണില്‍ ആഞ്ഞിറക്കി ഉടല്‍ എടുത്ത് കപ്പക്കോല്‍ നാട്ടി കപ്പക്ക് പണിതത് ആണുങ്ങളാണ്. മനസ്സുകൊണ്ട് നിശ്ചയിച്ചിരുന്ന അതിരിന്‍റെ അപ്പുറത്തും ഇപ്പുറത്തുമായി അവര്‍ കപ്പ നട്ടു. എനിക്ക് എന്‍റവളും മക്കളും എന്ന് ഓരോരുത്തരും മനസ്സില്‍ വെട്ടം കത്തിച്ചു.

     മുളങ്ങാടന്‍റെ ഡയറിയില്‍ പുതിയൊരു തര്‍ക്കം കൂടെ എഴുതിച്ചേര്‍ത്തു. അതിരിലെ പ്ളാവിന്‍തൈ കേസ്. മൂന്നാം തവണയാണ് അച്ചന്‍ പൈലോന്‍റെ വീട്ടില്‍ ഒത്തുതീര്‍പ്പിന് ചെല്ലുന്നത്. മുളങ്ങാടന്‍ പറഞ്ഞുതോറ്റു. .....എന്‍റെ പൈലോ, നീയിങ്ങനെ പറയാതെ... ഞാന്‍ നിങ്ങടെ വികാരിയല്ലേ......ആ പ്ളാവും ഈ പ്ളാവും ഇക്കാണുന്ന പ്ളാവെല്ലാം നിേന്‍റം അവന്‍റേം കെട്ടിയോള്‍മാര് ഒന്നിച്ച് നട്ടതല്ലേ...ഇതെല്ലാം മുളപ്പിച്ചത് ദൈവമല്ലേ...  ഇതിലെല്ലാം ചക്ക തൂക്കുന്നതും അവനല്ലേ... . .പൈലോ നാളെ നമ്മളെല്ലാം പരലോകത്തേക്ക് പോകാനുള്ളതാണെന്ന് മറക്കരുത്. ഒരു പ്ളാവിന്‍തൈക്കുവേണ്ടി ഇങ്ങനെ വാശി പിടിക്കരുത്. വള്ളിയാംപാടത്തിന്‍റെ കെട്ടിയോള് മരിച്ചും പോയി. അവന്‍റേത് ദുര്‍വാശി തന്നെയാണ്. എന്നാലും നീയതങ്ങു സമ്മതിച്ചുകൊട്... ആ ഒത്തുതീര്‍പ്പ് നിര്‍ദ്ദേശത്തിന് പൈലോ ഒരു മറുപടി പറഞ്ഞു. ഞെട്ടിയെഴുന്നേറ്റ അച്ചന്‍ പിന്നെ ആ വീട്ടില്‍ കയറിയിട്ടില്ല.

     ഭാഷകളും ധാരണകളും ഹൃദയവും ഭിന്നിച്ചുപോയ ആ നാടിനുമേല്‍ നാടുനോക്കന്‍മല മറിഞ്ഞുവീഴുമോ എന്ന് മുളങ്ങാടന്‍ ഭയപ്പെട്ടു. വെട്ടിച്ചുട്ട മലകളില്‍നിന്ന് പുകമണത്തിനൊപ്പം ഗന്ധകത്തിന്‍റെ ഗന്ധവും പുറപ്പെടുന്നുണ്ടെന്ന് ആ വൃദ്ധന്‍ ശങ്കിച്ചുതുടങ്ങി. അന്നച്ചേടത്തി പലതവണ കരഞ്ഞുപറഞ്ഞിട്ടും ആ കുടുംബവഴക്കില്‍ ഇടപെടാന്‍ അച്ചന്‍ പിന്നെ പോയില്ല. കടുത്ത ഉപവാസത്തിലേക്കും കണ്ണീരിലേക്കും പ്രവേശിച്ച അന്നച്ചേടത്തിയുടെ കണ്ണുകള്‍ക്ക് ദിവസം തോറും ആഴം കൂടി. ആഴങ്ങളില്‍ പേരറിയാത്ത ഭയങ്ങള്‍ ഇഴഞ്ഞുനടന്നു. അന്നച്ചേടത്തിയുടെ വെട്ടിച്ചുട്ട ചങ്കിലേക്ക് ഒരു വല്ലാത്ത ശൂന്യത കുടിയേറി. രണ്ടു വര്‍ഷത്തിനിടയില്‍ മൂന്ന് തവണ കുര്‍ബാനമദ്ധ്യേ മുളങ്ങാടന്‍ തല ചുറ്റി കുര്‍ബാന മുടക്കി.

     അച്ചോ...... എന്ന് അലറിവിളിച്ച് വികാരിയുടെ കതകില്‍ ആഞ്ഞുമുട്ടി കപ്യാര് കുഞ്ഞേട്ടന്‍ പള്ളിവരാന്തയില്‍ ബോധം കെട്ടുവീണു. അഞ്ചരമണിയടിക്കാന്‍ വീട്ടില്‍നിന്നിറങ്ങിയ ആ പാവത്തിന്‍റെ മുന്‍പില്‍ നെഞ്ചില്‍ വെട്ടേറ്റ് രക്തമൊഴുക്കി , വായ് വികൃതമായി പൊളിച്ച് വള്ളിയാംപാടം ആഗസ്തി എവിടെനിന്നാ വന്ന് വീഴുകയായിരുന്നു. പിന്നെ ഉരുണ്ടുരുണ്ട് താഴേക്ക് പോയി. പിറകെ വാക്കത്തിയുമായെത്തിയ പൈലോന്‍ ഒന്നുകൂടെ വെട്ടി. മുഖ്യശത്രുവിനെ വലിച്ചിഴച്ച് തര്‍ക്കപ്ളാവിന്‍റെ ചുവട്ടിലെത്തിച്ചു. പൊക്കിയെടുത്ത് ഒന്നാം കവലയ്ക്ക് വിലങ്ങിവച്ചു.

     കപ്യാരുടെ വിലാപം കേട്ട് വാതില്‍ തുറന്ന അച്ചന്‍ മുറിയിലേക്കും മൂക്കിലേക്കും അടിച്ചുകയറുന്നത് ഗന്ധകത്തിന്‍റെ ശാപഗന്ധമാണെന്ന് അറിഞ്ഞ് ഞെട്ടി പിറകോട്ട് മാറി. കൈയില്‍ അമര്‍ത്തിപിടിച്ച കൊന്തയും ലൈറ്റുമായി പെരിങ്ങുളത്തെ ആദ്യത്തെ കൊലപാതകത്തിലേക്ക് വിഭ്രാന്തിയോടെ നോക്കിനിന്നു , പ്രാര്‍ത്ഥനകളൊന്നും വരാതെ തുറന്ന വായുമായ് ഫാ. മുളങ്ങാടന്‍.
    
     ആ പ്ളാവിന്‍ചുവട്ടില്‍ വച്ചുതന്നെ വള്ളിയാംപാടനെ പോലീസും ഡോക്ടരും തഹസീല്‍ദാരും ചേര്‍ന്ന് വെട്ടിപ്പൊളിച്ച് പരിശോധിച്ചു. ഒരു കരിന്തേളിന്‍റെ ആകൃതിയില്‍ ഹൃദയത്തോട് ചേര്‍ന്ന് രക്തം കട്ട പിടിച്ചിട്ടുള്ളതായി മഹസ്സറില്‍ രേഖപ്പെടുത്തി. പനയോലയില്‍ പൊതിഞ്ഞ് അയാളെ ചുമന്നുകൊണ്ടുപോയി കുഴിച്ചിട്ടത് മണ്ണു സംബന്ധിച്ച് യാതോരു തര്‍ക്കങ്ങളുമില്ലാത്ത കുറെ ചുമട്ടുകാരായിരുന്നു.

     വള്ളിയാംപാടത്തിന്‍റെ മൂന്നു മക്കളും പൈലോന്‍റെ രണ്ടു പെണ്മക്കളും ഒന്നിച്ചു കെട്ടിപിടിച്ച് കരഞ്ഞു നോക്കി നില്ക്കെ, മൂന്ന് നിക്കറുപോലീസുകാര്‍ പൈലോനെയും ഭാര്യ അന്നച്ചേടത്തിയെയും അറസ്റ്റ് ചെയ്തു. കൊലപാതകത്തിനുപയോഗിച്ച ആയുധം വര്‍ഷങ്ങളായി തേച്ച് മൂര്‍ച്ചകൂട്ടി അടുക്കളയില്‍ സൂക്ഷിച്ചിരുന്നു എന്നതാണ് ശ്രീമതി അന്ന പൈലോയുടെ മേലുള്ള ചാര്‍ജ്. ഒരുപാട് ആഴങ്ങളില്‍ എന്നോ എഴുതിവച്ച വെളിപാടുകള്‍ എല്ലാം ശരിയായി വന്നതിന്‍റെ ക്രൂരവിസ്മയം നിറഞ്ഞ കണ്ണുകളുമായി, രണ്ടു പെണ്മക്കളെ പിന്നിലുപേക്ഷിച്ച് നടന്നുപോകുന്ന അന്നച്ചേടത്തിയെ കണ്ണീരോടെ പെരിങ്ങുളം യാത്രയാക്കി. കുരിശുമലക്കപ്പുറത്തുനിന്നു വന്ന ഒരു തുലാമഴ.... വേണ്ട, ഇന്നങ്ങോട്ടു പോകണ്ട.......  എന്ന് ഇടി മുഴക്കി തിരികെ പറന്നു. വെളിപാട് പുസ്തകത്തിലെ കടലില്‍നിന്ന് ഉയര്‍ന്നുവന്ന ഹീനമൃഗത്തെപ്പോലെ പൈലോന്‍ നടന്നുപോയപ്പോള്‍ അവന്‍ വെട്ടിച്ചുട്ട ഭൂമിയിലേക്കു നോക്കുവാന്‍ പോലും ഭയപ്പെട്ട് മരിച്ച വിശ്വാസികള്‍ ശവക്കോട്ടയില്‍ കണ്ണുപൊത്തിനിന്നു.

     പനിച്ചുകിടന്ന ഫാ. മുളങ്ങാടന്‍ അതിഭയങ്കരമായ പേമാരി പെയ്യുന്നതും ആകാശം ധൂളികളായി പൊടിഞ്ഞുവീഴുന്നതും ദുസ്വപ്നം കണ്ടു. വന്യമായ ഭയത്തിന്‍റെ കരിമ്പടത്തിനുള്ളിലേക്ക് അയാള്‍ മുഖം വലിച്ചു
    


    http://joseperingulam.blogspot.in/2013/html04/2. മന്നവന്‍ ചോല 2-ം ഭാഗം
)http://joseperingulam.blogspot.in/2013/04/blog-post_6549.html കതിനാവെടിവെടി


     

Monday 1 April 2013

തറവാട്ട് സ്പെഷല്‍ മുളകീശോ...!!

        ഏയ് ഇത് അതല്ല. ഇത് വേറെന്തോ സ്വരമാണ്. ചെടയന്‍ പട്ടി കോഴിയെ പുരക്ക് ചുറ്റും ഇട്ട് ഓടിക്കുമ്പോള്‍ ഒരു യുദ്ധത്തിന്‍റെ സ്വരമേ ഉണ്ടാകാറുള്ളൂ.

         ഇത് അതല്ല. പാറ പാറയില്‍ കൂട്ടിയിടിക്കുന്ന സ്വരമാണ്. ഇടയ്ക്ക് മനുഷ്യസ്വരവും കേള്‍ക്കുന്നുണ്ട്. പെരിങ്ങുളത്ത് ഉല്ക്ക വീണതാണോ? എഴുന്നേറ്റ് നോക്കാം. ഇടതുവശം ക്രമീകരിച്ച് സമീകരിച്ച് തുല്യന്മാരെ വെട്ടി cos X -ല്‍ എത്തിച്ച് വലതുവശത്തെ1-sin X.cos X -ല്‍ പണി തുടങ്ങാന്‍ ഓങ്ങുമ്പോഴാണ് ഉല്ക്ക പതിച്ചത്. എഴുന്നേറ്റ് കുത്തിയിരുന്നു. പൂര്‍ണ്ണമായി എഴുന്നേല്ക്കണമെങ്കില്‍ മേശക്കടിയില്‍നിന്ന് പുറത്തുവരണം. മഹാ കോണ്‍സെന്‍ട്രേഷന്‍ ആവശ്യമുള്ള പ്രശ്നങ്ങളെ മേശക്കടിയില്‍ വിരിച്ച പായില്‍ കമിഴ്ന്ന് കിടന്നാണ് പരിഹരിക്കാറുള്ളത്. മുറിയില്‍നിന്ന് പുറത്തുവന്നു. സ്വരം അടുക്കളയില്‍നിന്നാണ്. ഓടിച്ചെന്നു. " അവന്മാര്‍ എല്ലാം ഉണ്ടായപ്പോളേ നാക്കേലോട്ട് അരച്ചുതേച്ചത് ഈ സാധനമാണല്ലോ. ഇന്ന് ഇതുതന്നെ അരച്ചുതേക്കാം. വേറെ എന്നതാ ഇവിടുള്ളത്"      ചാച്ചന്‍ മണ്ണിയത്ത്  ഏറുമാടം കെട്ടി കൃഷിക്ക് പോയിരിക്കുന്നതിനാല്‍ ഈ സ്വരങ്ങള്‍ ചാച്ചനോടല്ല. വീട്ടിലെ ഇല്ലായ്മകളോടാണ്. ഇപ്പോള്‍ അമ്മയുടെ പിറകുവശമാണ് കാഴ്ചയില്‍. വീണ്ടും അതേ സ്വരം , ഉല്ക്ക ഉല്ക്കയില്‍ വീഴുന്നു. അരകല്ലിന്‍റെ പിള്ളക്കല്ല് തള്ളക്കല്ലിനോടിടഞ്ഞ് എക്കച്ചെക്ക.... എക്കച്ചെക്ക എന്ന് ഇടിച്ചിടിച്ച് മുന്നേറുകയാണ്. ഉടുത്തിരിക്കുന്ന അടുക്കിട്ട മുണ്ടിന്‍റെ രസികന്‍ അടുക്ക് തുള്ളിക്കളിക്കുന്നു. സംപൂജ്യങ്ങളില്‍ സംപൂജ്യമായ ഒരു പ്രവൃത്തിയാണ് അമ്മ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. തറവാട്ടുസ്പെഷല്‍ പത്തല്‍മുളക് ചമ്മന്തി ജന്മമെടുത്തുകൊണ്ടിരിക്കുകയാണ്. എന്‍റെ അന്തോനിസാറേ......... അതിന്‍റെ ഒച്ചയാണ് കേട്ടത്.
1- cos X എവിടെ?  ഈ മുളകീശോ എവിടെ?

       ചൂടന്‍ചാരത്തിനകത്തോട്ട് കുത്തികയറ്റി ഇടുന്ന അഞ്ചാറ് പത്തല്‍മുളകിനെ ഒന്നിളക്കി മറിച്ചിട്ട് അവന്‍ വിജൃംഭിച്ച് പൊട്ടി, കറുപ്പും ചുവപ്പുമല്ലാത്ത നിറം പ്രാപിക്കുമ്പോള്‍ പുറത്തെടുത്ത് ഉള്ളി , ഉപ്പുകല്ല് , വാളന്‍പുളി എന്നിവ പാകത്തിനിട്ട് അരകല്ലേലോട്ട് വച്ചിട്ട് കുനിഞ്ഞങ്ങ് നിന്ന് കഠിനമായ കോപം, നിരാശ, പിറുപിറുപ്പ് എന്നിവയോടൊപ്പം നന്നായി അരക്കെട്ട് കുലുക്കി അടുക്കിളക്കി അരച്ചടുക്കുന്നതാണ് തറവാട്ട് മുളക് ചമ്മന്തി. അതു വായില്‍ വയ്ക്കുമ്പോള്‍ പുറത്തുവരുന്ന സ്വരമാണ് ' ഈശോ..!. ചുരുക്കിയാല്‍ മുളകീശോ.

      മനസ്സിലായി... മനസ്സിലായി. മുന്‍പറഞ്ഞ ചേരുവയില്‍നിന്ന് വ്യത്യസ്തമായി അത്യധികം കഠിനമായ കോപം ചേര്‍ത്തതിനാലാണ് പ്രിപ്പറേഷന്‍ ഗ്രൌണ്ടില്‍നിന്ന് പാകത്തിലല്ലാത്ത സ്വരങ്ങള്‍ പുറപ്പെട്ടത്
. ....... ഒരു സാധനം കറി വയ്ക്കാനില്ല. ഈ വാപൊളിയന്‍ കുഞ്ഞുങ്ങളുടെ വായിലോട്ട് ഞാന്‍ എന്നാ........ ങാ.....!!   ഏഴെണ്ണത്തിന് ഒന്നിച്ച് പൊതി കെട്ടുന്ന ഏതെങ്കിലും വീടുണ്ടോ ഈ ഭൂമിയില്?

     പെട്ടെന്നാണ് കോഴിവിലാപം കേട്ടത്. ചട്ടുകാലിയെ ചെടയന്‍ കടിച്ചുപിടിച്ചിരിക്കുകയായിരിക്കും മിക്കവാറും. മുറ്റമടിക്കുന്ന ചൂലുമായി അമ്മയും പിറകെ ഞാനും ഓടി. മോന്തക്ക് കിട്ടിയ ആദ്യത്തെ അടിയില്‍ ചെടയന്‍ ചട്ടുകാലിയെ മോചിതയാക്കി. കള്ളു കുടിച്ചുവന്ന് കൈപ്പടേല്‍ മാത്തുക്കുട്ടി പറയുന്നതുപോലെ ഒരുപാടായിരം കൂട്ടക്ഷരപദങ്ങള്‍ ചൊല്ലി ചട്ടുകാലി ചങ്കത്തടിച്ച് പറന്നുപോയി.

     അമ്മയുടെ വക 'ഊം' എന്നൊരു ചവിട്ട് ഭൂമിക്ക് കിട്ടി. ഭൂമി ഭയപ്പെട്ടുപോയി. ഇനിയും കിട്ടാതിരിക്കാന്‍ ആ പാവം നിന്ന നില്പില്‍ ഒരു പാവക്കൂണിനെ ജനിപ്പിച്ചു. ഇലുമ്പിയുടെ അപ്പുറത്ത് ചേമ്പിന്‍റെ ചുവട്ടില്‍ കുട വിരിച്ചുനിന്നു ആ മഹാന്‍. വേനല്‍മഴ നനഞ്ഞ ദാമോദരന്‍പാറ പോലെ ആശ്വാസത്തിന്‍റെ നീരാവിപുക നിശ്വസിച്ച് അമ്മ ഓടിച്ചെന്നു. മണ്ണിളക്കി കടയോടെ പറിച്ചെടുത്തു. എടുത്തപാടേ മണത്തുനോക്കി. നല്ല ഗ്രേഡ് പാവക്കൂണ്‍. സമീപത്തു നിന്ന രണ്ടു മൊട്ടുകളെ പൂര്‍ണ്ണമായി വിരിയാന്‍ അനുവദിച്ച് തിരിഞ്ഞിറങ്ങാന്‍നേരം ..എന്തേലുമാകട്ടെ... എന്നു പറഞ്ഞ് ചേമ്പിന്‍റെ കൂമ്പ് മൂന്നെണ്ണം നുള്ളിയെടുത്തു. ഈ സമയം കോലോത്തരികില്‍ നിന്ന മാവിന്‍ചുവട്ടീന്ന് നിലത്തുകിടന്ന ഉണ്ണിമാങ്ങ കുറെ ഞാന്‍ പെറുക്കിയെടുത്തു.

     എവിടെനിന്നോ വന്നുകയറിയ ഉത്സാഹത്തില്‍ അമ്മ ഇടതുഭാഗത്തുനിന്ന് നാലു മത്തക്കൂമ്പ്, മാട്ടേല്‍ പിടിച്ചുകയറിയ അപ്പനുമമ്മയുമില്ലാത്ത അനാഥപയര്‍ചെടിയില്‍ നിന്ന് കുറെ പയറിലകൂമ്പ്, ആറ് അച്ചിങ്ങപയര്‍, ഇന്നലെ പറിച്ച ചേനയുടെ ഉപേക്ഷിച്ചിട്ടിരുന്ന തണ്ട്, കുറെ പച്ചക്കാന്താരി എന്നിവയും , വലതുഭാഗത്തുനിന്ന് ഒരു കപ്പക്കോലിന് കുത്തിചാടിച്ച മൂന്ന് കപ്പളങ്ങകള്‍, അടര്‍ത്തിയെടുത്ത മുരിങ്ങയിലത്തണ്ടുകള്‍, വീണുകിടന്ന മുരിങ്ങപ്പൂക്കള്‍, മേലോട്ട് ഉയര്‍ത്തി ഒടിച്ചെടുത്ത വാഴച്ചുണ്ട്, ആരാരുമറിയാതെ നിലംപറ്റി മുളച്ച് നിലം പറ്റി മുന്നേറിക്കൊണ്ടിരുന്ന നാട്ടുപാവലില്‍നിന്ന് കുഞ്ഞികയ്പാര്‍ന്ന‍ പാവയ്ക്കകള്‍, ആ കപ്പക്കോലിന് തന്നെ അടിച്ചുവീഴിച്ച മൂന്ന് അടതാപ്പുംകായ്കള്‍ എന്നിവയുമായി.... എന്നിവയുമായി.. കഷ്ടപ്പെട്ട് ഇറങ്ങാന്‍ തുടങ്ങിയപ്പോളാണ് ഞാന്‍ അലറിയത്.

      അമ്മോ ... നോക്കിയേ.... ചെടയനാലും , അമ്മയാലും , പിന്നെ സകലരാലും , എന്നാലും എന്നും ഓടിക്കപ്പെടുന്ന ചട്ടുകാലി കയ്യാലമാടോട് ചേര്‍ന്ന് കരിയില കൊണ്ടു മറച്ച രഹസ്യസങ്കേതത്തില്‍ ഇട്ട 13 മുട്ടകള്‍. ഒരു മുറം വന്നു. മുറത്തില്‍ മുട്ടകളും മൂന്ന് വീട്ടിലേക്ക് കറി വയ്ക്കാനുള്ള സാമഗ്രികളും നിരത്തി. കറി വയ്ക്കാനൊന്നുമില്ലേ എന്ന് വിലാപമുയര്‍ന്ന അടുക്കളയുടെ 20 മീ. ചുറ്റളവില്‍ , നിന്ന നില്പില്‍, ഇടതുവലതുഭാഗങ്ങളില്‍നിന്നായി ഇത്രയും വസ്തുക്കളെ 'ഞെടഞെടാ' എന്ന് ചൊരിഞ്ഞ മണ്ണിനെ വന്ദിച്ച് അത്യധികം ശാന്തമായ അടുക്കളയിലേക്ക് അതിലേറെ ശാന്തമായ മനസ്സോടെ അമ്മ കയറി. ഉടന്‍ അവിടെ നിന്ന് വെളുത്ത പുക ഉയര്‍ന്നു.

   കുറിപ്പുകള്‍

1. മുളകീശോയില്‍ വാളംപുളിക്ക് പകരം പച്ചമാങ്ങ, ഉപ്പുമാങ്ങ, വറുത്ത ചെമ്മീന്‍ എന്നിവ ചേര്‍ക്കാം.
2. മുളകീശോയ്ക്ക ലഭിച്ച 1-ം റാങ്ക് ഇന്നും ആ കുടുംബത്തില്‍ ടിയാന്‍ നിലനിര്‍ത്തുന്നു. 2-ം സ്ഥാനം മൂടച്ചക്കക്കുരുവിനാണ്.
3. മരവെട്ടിപ്പയര്‍, ചതുരപ്പയര്‍ എന്നിവ ഇപ്പോള്‍ ഭൂമിയിലില്ല.
4. ചേമ്പിന്‍കൂമ്പിന് കെട്ടിട്ട് പുളിയില്‍ വേവിച്ചകറി നല്ല ദൈവാനുഗ്രഹമുള്ള വീടുകളില്‍ ഇന്നും ഉണ്ടാക്കുന്നുണ്ട്.
5. കശുവണ്ടിക്കാലം കഴിഞ്ഞാല്‍ എലിപ്പൊത്തുകളിള്‍ ലവന്മാര്‍ ശേഖരിച്ച കശു മോഷ്ടിക്കാം. ചുട്ട് കാന്താരി, ഉള്ളി, ഉപ്പ് ചേര്‍ത്ത്  അരച്ച് സേവിച്ചാല്‍ ചെറുകിടമോക്ഷപ്രാപ്തിക്ക് മുട്ട് വരില്ല.
6. വറുത്തരച്ച ഇഞ്ചി കറിയുടെയും,  ഇഞ്ചി ഇടിച്ചു പിഴിഞ്ഞനീര് വലിയ കാര്യങ്ങള്‍ക്കുപയോഗിച്ച് മിച്ചം വരുന്ന ചതഞ്ഞവനെ പുളിയും മളക് അരിഞ്ഞ ഉള്ളിയാദികളും ചേര്‍ത്ത് നിര്‍മ്മിക്കുന്ന പുളിയിഞ്ചിയുടെയും സ്വാദ് ശത്രുക്കള്‍ക്ക് വെളിപ്പെടുത്തരുത്.
7. വടുകപ്പുളി,ജോനകനാരങ്ങ, ഒടിച്ചുകുത്തിനാരങ്ങ തുടങ്ങിയ പുളിയന്മാരെ നിങ്ങളുടെ മക്കള്‍ക്ക് ഇച്ചിരെ പുളിക്കും.
8. ശതാവേരി അച്ചാര്‍, ജാതിക്കാചമ്മന്തി എന്നിവയുടെ രഹസ്യങ്ങള്‍ എന്‍റെ അമ്മയോട് ചോദിക്കരുത്.
9. ഈന്തങ്ങപ്പുഴുക്കിന്‍റെ ചേരുവകള്‍ ചേന, ചേമ്പ്, കപ്പ, ഈന്തങ്ങപ്പൊടി, പച്ചമല്ലി, കൂടാതെയുള്ളവ ധൈര്യമുണ്ടെങ്കില്‍ പറയൂ...   കോട്ടാംപ്ളാല എന്ന് പറയേണ്ട. അത് കോരിക്കുടിക്കാന്‍ മാത്രമാണ്.
10.പിഞ്ചിലുമ്പിക്ക,ചതുരപ്പുളി,പിഞ്ച് ചാമ്പങ്ങ,പഴുത്ത ചാമ്പങ്ങ എന്നിവ കൂട്ടാന് കൂട്ടാം.
11 നാട്ടുമാവിന്‍ചോട്ടില്‍ അടി, വഴക്ക്, പ്രണയം എന്നിവ കൂടാതെ പണ്ട് ധാരാളം മാമ്പഴവും വീഴുമായിരുന്നു. ഇതെല്ലാം ഓര്‍ത്തെടുക്കുന്നതിനെ ഗൃഹാതുരത്വം എന്ന വിളിക്കും.( ഓ.എന്‍.വി യുടെ വീട്ടില്‍ നെല്ലി മാത്രമേയുള്ളൂ.) ആ മാമ്പഴം കൊണ്ട് പുളിശ്ശേരി വച്ച് തന്നാല്‍ ഞാന്‍ ആരേയും.........
<photo id="1" />
<p