Friday 6 December 2013

നക്ഷത്രമായ ഇടയന്‍



വ്യാകുലങ്ങളുടെ അമ്മ അപ്പോള്‍ അടിവയറ്റില്‍ കൈ രണ്ടും താങ്ങി, തീക്കളമായിപ്പോയ മിഴികളെ രണ്ടിറ്റ് കണ്ണീരു കൊണ്ട് കെടുത്തി , പാതയോരത്തെ പുല്ലിലേക്ക് വശം കുത്തി ഇരുന്നു.

ജോസഫ് , ജോസഫ് എന്നിങ്ങനെ തൊണ്ടയില്‍ വാക്കുകള്‍ തികട്ടി വന്നു. വേണ്ട, അദ്ദേഹത്തെ ബുദ്ധിമുട്ടിക്കണ്ട, അബ്രാഹമിന്‍റെയും ഇസഹാക്കിന്‍റെയും വെട്ടം എനിക്കും തുണ എന്നൊരു ചിന്തയെ പറഞ്ഞുവിട്ട് തൊണ്ടയെ അവള്‍ നിശബ്ദമാക്കി.

പഴംതുണിക്കെട്ടുകള്‍ക്കും,  അതു ചുമക്കുന്ന ഊശാംതാടിക്കാരനും , കൂടെയുള്ള പൂര്‍ണ്ണവയറിനും സത്രത്തില്‍ ഇടം കിട്ടാതെ പോയി. അക്കാലത്ത് അഗസ്റ്റസ് സീസറിന്‍റെ കാലം തൊട്ടേ വാതിലുകള്‍ക്ക് അകമേ നിന്ന്  ഓടാമ്പലുകള്‍ പണിതുവച്ചിരുന്നു.

മുട്ടി നീരു വച്ച മൂന്നാം വിരലിനെക്കാള്‍, കൊട്ടിയടയുന്ന വാതിലുകളുടെ പുച്ഛമാണ് അയാളെ കൂടുതല്‍ വേദനിപ്പിച്ചത്. അല്ല... പുരുഷനേയല്ല ഞാന്‍... എന്ന് ജോസഫ് ഉറപ്പിച്ചു. ഒരു തീപ്പൊരിയുടെ ഊര്‍ജ്ജം പോലും ഇനി ബാക്കിയില്ല എന്നുറപ്പിക്കുമ്പോഴും അവള്‍ ഒന്നുമേ പറയുന്നില്ലല്ലോ എന്നും കണ്ണുകളില്‍ മറിയം തനിക്കെതിരായി ഒന്നും എഴുതിയിട്ടില്ലല്ലോ എന്നും അവന്‍ അത്ഭുതപ്പെട്ടു.

വീണുപോയവളുടെ മുഖത്തേക്ക് തോല്‍ക്കുടത്തില്‍ നിന്ന് വെള്ളം തളിക്കുമ്പോഴാണ് ആദ്യം ആടുകളും പിറകെ ഇടയനായി അയാളും വന്നത്.



ഇടയന് ഒരു രാജ്യത്തും കണക്കുകള്‍ ചേര്‍ക്കേണ്ടതില്ലായിരുന്നു. തിരക്ക് തീരെയില്ലായിരുന്നു. ആടുകളുടെ കണ്ണുകള്‍ പോലെ തന്നെ ആകാശത്തോളം തുറന്നുകിടന്നിരുന്നു, ഇടയന്‍റെ മനസും അയാളുടെ തൊഴുത്തുകളും.

വരിക എന്ന് പറഞ്ഞപ്പോള്‍ അവന്‍റെ വായില്‍ നിന്ന് ചൂടുനീരാവി പറന്നു. ഇളംചൂടു പാല്‍ കറന്ന് കൈപകര്‍ന്നപ്പോള്‍ കൂടെ ഓരോ പുഞ്ചിരിയും അവന്‍ ചേര്‍ത്തു. ഇരുവരും ചേര്‍ന്ന് താങ്ങിയെടുത്ത്,  അകലെ നിന്ന് കണ്ടാല്‍ പൂര്‍വപിതാക്കന്മാരുടെ രൂപങ്ങളെന്ന് തോന്നിപ്പിക്കുന്ന ചില പാറകള്‍ക്കിടയിലൂടെ അവര്‍ മറിയത്തെയും കൊണ്ട് അവന്‍റെ തൊഴുത്തിലേക്ക് നടന്നു. ആടുകള്‍ പിറകെ മേഞ്ഞ് വന്നുകൊണ്ടിരുന്നു.

അവന്‍റെ ആട്ടിന്‍പറ്റങ്ങള്‍ക്ക് കണക്കില്ലായിരുന്നു. പ്രീതമായത് മാത്രം ചെയ്യുന്ന അവനെ അനുഗ്രഹിച്ച് അനുഗ്രഹിച്ച് യഹോവയുടെ കൈകള്‍ തളര്‍ന്നു തുടങ്ങിയെന്നുതന്നെ പറയാം.ബസ്ലഹത്തിന്‍റെ കിഴക്കേ ചെരുവിലെ പുല്‍സമൃദ്ധിയില്‍ നൂറ് സങ്കേതങ്ങളിലായി അവന് അയ്യായിരത്തിലധികം ആടുകളുണ്ട്. അവയെ ഒക്കെ പോറ്റാന്‍ അവന് കീഴില്‍ കുറെ ഇടയകുടുംബങ്ങളുണ്ട്. അവന്‍റെ ബന്ധുക്കളാണധികവും.

അപ്പോള്‍ രാവിറങ്ങിത്തുടങ്ങി. താന്‍ തന്നെ കൂട്ടിയാല്‍ കൂടില്ല എന്ന് ശലേമോന് തോന്നിത്തുടങ്ങി. കിഴക്കേ ചെരുവിലേക്ക് ഇറങ്ങിനിന്ന് ഉറക്കെയൊന്ന് കൂവിയാല്‍ മിര്‍ഖാസും മക്കളും കേള്‍ക്കാനിടയുണ്ട്. തോലങ്കി പുതച്ച്, തലയില്‍ തൊപ്പിയിറക്കിവച്ച്, വടിയെടുക്കാനാഞ്ഞപ്പോഴാണ് അകത്തുനിന്ന് ഒരു ഞരക്കവും ജോസഫ് എന്ന് അമര്‍ത്തിയ വിലാപവും പുറത്ത് വന്നത്. ഏറെ നേരം കാതോര്‍ത്തിട്ടും കേള്‍ക്കേണ്ടതായ സ്വരം മാത്രം കേള്‍ക്കാഞ്ഞ് ആയിരം കുഞ്ഞാടുകളുടെ പ്രസവം താങ്ങിയ ശലേമോന്‍ മനസ്സുറച്ച് ചാക്കുമറ നീക്കി ഉള്ളിലേക്ക് കടന്നു.

മുറിയില്‍ വെളിച്ചം പിറന്നിരുന്നു. അവിടെ ചെറിയവന്‍ കിടക്കുന്നു, നിശബ്ദം. വലതുകാല്‍മുട്ടില്‍ കൈകള്‍ ചേര്‍ത്ത് കടലുകളെ ശാന്തമാക്കുന്നത്ര ശ്രമപ്പെട്ടതെന്തോ ചെയ്യുന്നവനെപ്പോലെ ജോസഫ് കുനിഞ്ഞിരുപ്പുണ്ട്. അയാളുടെ ഭാര്യ.... അവള്‍ കിടക്കുകയാണ്, ബലിക്കല്ലിലേക്ക് ചോര വീഴ്ത്തിയ ബലിമൃഗത്തെപ്പോലെ വിളറിയും ഞരങ്ങിയും. അടുത്തു ചെന്ന് അയാള്‍ ജോസഫിന്‍റെ തോളില്‍ സ്പര്‍ശിച്ചു. അനക്കമില്ല. തല കുലുക്കിയെങ്കിലും വീണ്ടും ആ തല കുനിഞ്ഞുവീണു.

ശലേമോന് പേടിയായി. ഒരു തുണ , അത് തീര്‍ച്ചയായും ഇപ്പോള്‍ തന്നെ വേണം. തനിക്കുതന്നെയാവില്ല. ഗോത്രങ്ങളുടെ പിതാക്കളെ മനസ്സില്‍ വിളിച്ച് അയാള്‍ ഇരുളിലേക്ക്  ഇറങ്ങിയോടി. പലതും വേണം. വെളിച്ചം, ഭക്ഷണം, പാല്‍, തുണികള്‍,അതിനെല്ലാം മുമ്പൊരു പെണ്‍തുണ വേണം. ആ അമ്മയുടെ കിടപ്പ്.. അതയാളെ വീണ്ടും ഭയചകിതനാക്കി. തട്ടിവീണും, മുറിവേറ്റും, മരങ്ങളില്‍ നെഞ്ഞടിച്ചും ഭ്രാന്തനായി ഓടിക്കൊണ്ടിരിക്കെ അയാള്‍ക്ക് പെട്ടെന്ന് തോന്നി. വഴിയിലാകെ ഒരു വെളിച്ചമുണ്ട് എന്ന്.

കൂരിരുളിലും അയാള്‍ കാണുന്നു, പോകും വഴിയിലെ നനഞ്ഞ പൂഴിമണ്ണ്, കല്ലുകള്‍ , വഴിക്കരയിലെ പുല്ല്, വലിയ മരങ്ങള്‍, എല്ലാം കാണാം. ഒരു വെളിച്ചം അയാളുടെ കൂടെയുണ്ട്. അതിന്‍റെ പ്രഹേളികയില്‍ അയാളില്‍ നിന്ന് ചിന്തകള്‍ പഞ്ഞിയുടുപ്പിട്ട് പറന്നുപോയി. യുക്തിയും ശക്തിയും ഇല്ലാത്ത ഒരു പൈതലിനെപ്പോലെ മലഞ്ചെരിവിലെ മിര്‍ഖാസിന്‍റെ വീട്ടില്‍ അയാള്‍ ചെന്നു കയറി.

വീട്ടിലൊരു ഉണ്ണി പിറന്നു. നിങ്ങളെല്ലാവരും വന്ന് കാണുക. നമുക്കൊരു പിറവിപ്പാട്ട് പാടണം. അത്രയും പറഞ്ഞപ്പോഴേക്കും കൈയിലൊരു വിളക്കുമായി മിര്‍ഖാസിന്‍റെ ഭാര്യ ഇറങ്ങിവന്നു. ആ പ്രകാശത്തില്‍ ശലേമോന്‍റെ തൊപ്പിയിലും വസ്ത്രത്തിലും പറ്റിച്ചേര്‍ന്നിരുന്ന മഞ്ഞുതുള്ളികളും അയാളുടെ നെറ്റിത്തടത്തില്‍ ആ ബസ്ലഹം മഞ്ഞിലും പൊടിഞ്ഞ വിയര്‍പ്പുതുള്ളികളും നക്ഷത്രങ്ങളായി. 


Monday 2 December 2013

നനവ്

നീണ്ടുനിവര്‍ന്നു കിടന്ന ഒരു മല നീണ്ടുനിവര്‍ന്നു കിടന്ന മറ്റൊരു മലയോട് ചേരുന്ന അതീവഗോപ്യമാം ഇടം. അവിടെ കുറെ കാട്ടുപനകള്‍ വളര്‍ന്നുനിന്നിരുന്നു. കാടിന്‍റെ അഹങ്കാരത്തോളം വലിയ ഒരു കരിമ്പാറയുടെ കടക്കല്‍ ഭൂമി പിച്ച നടന്ന അന്നേ ഒരു നനവുണ്ടായിരുന്നു.

അവിടെ നിന്നാണ് അരുംപൈതലിന്‍റെ പിഞ്ചുഭാവമുള്ള ഒന്നാംതുള്ളി ഉരുണ്ടുകൂടിയത്. വീണുകിടന്ന കാട്ടിലകളുടെ അടിയില്‍നിന്ന് കുഞ്ഞുമുഖം നീട്ടി അവന്‍ ഭൂമിയെ നോക്കി. നോക്കിനോക്കിനില്ക്കെ അവന്‍ താഴേക്ക് വീണുപോയി. ആ വീഴ്ച കണ്ട് പിറകേ വന്ന രണ്ടാംതുള്ളിക്ക് തലചുറ്റാന്‍ പോലും നേരം കിട്ടാതെ വീഴാനേ സാധിച്ചുള്ളു. പിന്നെ വന്നത് അനുസ്യൂതമായ വീഴ്ചകളും ഗ്ല ഗ്ല എന്ന ഒഴുക്കുമാണ്.




അതിലും നിര്‍മലമായ ഒരു വസ്തു ഭൂമിയില്‍ അപ്പോള്‍ വേറെ ഉണ്ടായിരുന്നില്ല. പക്ഷങ്ങളിലെ അഴുക്ക് ഒഴുക്കിക്കളയാന്‍ പക്ഷികളും മേനി തണുപ്പിക്കാന്‍ മൃഗങ്ങളും അവിടേക്ക് വന്നു. എല്ലാ തിന്മകളും വാങ്ങി വരവ് വച്ച് പുഴ ഒഴുകി മുന്നേറി.

എല്ലാ വിദ്യാലയങ്ങള്‍ക്കും സമീപേ പുഴ ശാന്തമായി നിന്നു. കൂട്ടമായി പൊതിച്ചോറുണ്ണാന്‍ വന്ന കിടാങ്ങളില്‍നിന്ന് പുതിയ പൊട്ടിച്ചിരികള്‍ പഠിച്ച് പുഴ പിന്നെയും ഒഴുകി.

ഒഴുകുക പുഴ നീ  കാലാന്ത്യത്തോളം. നാളെ വിവാഹിതനാവുന്ന എന്‍റെ മകന് പിറക്കും മകനുടെ പേരായിരം പേരമക്കളുടെ പള്ളിക്കൂടപ്പിന്‍വാതില്‍ ചേര്‍ന്ന് പുതിയ പൊട്ടിച്ചിരികള്‍ പഠിച്ച് .....




ഒഴുകുക എന്നതിലും വലിയ കഥയില്ല പുഴയേ...

അത്രയും ഒഴുക്കുള്ള കവിതയുമില്ല സഖേ..

Saturday 30 November 2013

നാടിന്‍റെ മകന്‍

ജോലി ചെയ്തിരുന്ന ആഫീസിനു പിറകിലെ ആളനക്കം കുറഞ്ഞ തിണ്ണയില്‍ അവരഞ്ചുപേരെ പെറ്റിട്ടിരുന്നു. കണ്ണ് തുറന്ന് ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഞാന്‍ ഒരാണ്‍കുഞ്ഞിനെ പൊക്കി വീട്ടില്‍ കൊണ്ടുവന്നു. അന്നത്തെ രാത്രിയുടെ പേര് പട്ടിരാത്രി എന്നാണ്. നാടിന്‍റെ മകന്‍റെ ആഗമനവിവരം നാടു മുഴുവന്‍ തുളഞ്ഞുകീറിച്ചെന്നു. എന്‍റെ ചെവികളിരണ്ടും പട്ടിയും ഭാര്യയും കൂടെ കുത്തിക്കീറി.



ഉച്ചക്ക് മറ്റാരുമില്ലാത്തതിനാല്‍ ഞാന്‍ തന്നെ വന്ന് ഭക്ഷണം കൊടുത്തു. സന്ധ്യക്ക് അടുത്തിരുത്തിയും ഭാര്യ കാണാതെ മടിയിലുറക്കിയും വളര്‍ത്തി പട്ടിയാക്കി കുരപ്പിച്ചു. ഒന്നാം കുര ഒരു കോഴിയോടായിരുന്നു. ആരെന്തു പറഞ്ഞാലും വേണ്ടില്ല, ആഗസ്റ്റ് 15-ല്‍ ഒട്ടും കുറയാത്ത ഒരു സംഭവമായിരുന്നു എനിക്കാ കുര.

പേപ്പട്ടിവിഷബാധയുടെ വാക്സിനെടുത്തുകഴിഞ്ഞപ്പോള്‍ അവന് ഐ.ഡി കാര്‍ഡ് കിട്ടി. പേര് N.D അഥവാ നാടന്‍ ഡോഗ്.ജനനം ഫെബ്രു.2013.

തീവ്രസ്നേഹം കൊണ്ട് ഭാര്യയെപ്പോലും കൈയിലെടുത്ത ആ വാലാട്ടി ഈ പട്ടിമാസത്തില്‍ നിര്‍ദയം വീടുവിട്ടുപോയി. ഞാന്‍ വൈകുന്നേരങ്ങളില്‍ , രാവിലെകളില്‍ പട്ടിയെപ്പോലെ അന്വേഷിച്ച് നടന്നു, ആ നാടിന്‍റെ മകനെ.

ഇന്ന് തിരികെ ലഭിച്ചു. ഒരു സ്ഥലത്ത് ചെന്ന് കൂട്ടിവരികയായിരുന്നു. ചെവിക്കുതാഴെ ഒരു നല്ല മുറിവ് പഴുത്ത് കുഴിഞ്ഞത്, ദേഹത്ത് പലദേശങ്ങളില്‍ നാടിന്‍റെ മറ്റ് മക്കളുടെ വിളയാട്ടമുദ്രകള്‍.

ചോറ്, പാല്, ബിസ്കറ്റ്, ഹൈഡ്രജന്‍ പെറോക്സൈഡ് ലായനി, ബെറ്റാഡിന്‍ ഓയിന്‍റ്മെന്‍റ്, cetradoxil 250mg ആന്‍റിബയോട്ടിക് എന്നിവയുടെ അകമ്പടിയോടെ ഞങ്ങള്‍ ഇന്ന് വീണ്ടും വിവാഹിതരായി. അഭേദ്യവും ലോകപ്രശസ്തവുമായ യജമാനസ്നേഹം തുടരുന്നതാണ് അടുത്ത കൊല്ലത്തെ പട്ടിമാസം വരെ ഏതായാലും.
Like 

Thursday 28 November 2013

കല്‍പനകള്‍ ലംഘിച്ചവന്‍

ദിനമാറും  ഒരു തോര്‍ത്തുടുത്ത് സഹ്യപര്‍വതം കൊത്തിക്കിളയ്ക്കും, കുഴിച്ചുവയ്ക്കും, മുളപ്പിക്കും. ഏഴാംദിനം ഞായറാഴ്ച മുണ്ടുടുത്ത് മുകളറ്റത്ത് ഊരിമാറ്റാവുന്ന ബക്കിള്‍സുള്ള ഷര്‍ട്ടിട്ട് പള്ളിയില്‍പോകും, ഒരു സുറിയാനികുര്‍ബാനയുടെ മുമ്പില്‍ ഭയപ്പെട്ടുനില്ക്കും, കുര്‍ബാന കഴിഞ്ഞിറങ്ങുന്ന അച്ചന് സ്തുതി ചൊല്ലി തിരിച്ചും പോരും.

തിരിച്ച് വരുന്ന വഴി തെറി പറയരുത് എന്ന ആദ്യകല്‍പന ഇപ്രകാരം ലംഘിക്കും. വട്ടക്കുന്നന്‍റെ ഇറച്ചിക്കടേന്ന് രണ്ടു റാത്തല്‍ കാളേനെ പശള തീരെയില്ലാതെ വാങ്ങിക്കുന്നു. തേക്കെലേല്‍ പൊതിഞ്ഞ് കുടപ്പനക്കൈയിന്‍റെ നാര് കൊണ്ട് ഭേഷായിട്ട് കെട്ടി കൈയിലോട്ട് കൊടുക്കുന്നേരം, നാല് എട്ടണാത്തുട്ട് തട്ടേലോട്ട് ഇട്ടേച്ച് ചുമ്മാ അങ്ങ് പറയും ... ഊമ്പിയ (തെറിയാണേ) കെട്ടാണോടാ കെട്ടിയേക്ക്ണത്. ഇതും തൂക്കിപിടിച്ച് മൈലൊന്ന് നടക്കാനുള്ളതാ. വീട്ടിച്ചെന്നിട്ടുവേണം ഇതൊന്നനത്താന്‍....

അപ്പോള്‍ വേഷം മുണ്ടാണ്, ഊരിമാറ്റാവുന്ന ബക്കിള്‍സുള്ള ഷര്‍ട്ടാണ്. വീട്ടിലെത്തി ഇറച്ചി ഏല്പിച്ച് കഴിഞ്ഞാല്‍ വേഷം അപ്പാടെ മാറുന്നു. അരക്കുതാഴെ ചുട്ടിത്തോര്‍ത്ത് , മോളില്‍ വെന്തിങ്ങ, മണ്ടയ്ക്ക് പാളത്തൊപ്പി. പിന്നെ പ്രമാണം മനപൂര്‍വം ലംഘിക്കാന്‍ വേണ്ടി പുറത്തേക്കിറങ്ങുകയായി. ചുറ്റിനടക്കും. കപ്പ നട്ടിടത്ത് എലിശല്യം ഉണ്ടോ, കാച്ചിലിന്‍റെ മടിയന്‍ വള്ളികള്‍ മുകളിലേക്ക് കയറാതെ വളഞ്ഞ് കിടപ്പുണ്ടോ, എന്നൊക്കെ പരിശോധിക്കും. വീണുകിടക്കുന്ന കശുവണ്ടി കണ്ടാല്‍ കുനിഞ്ഞെടുക്കും. കാല് തട്ടി മാറുന്ന കരിയില വെളിപ്പെടുത്തുന്ന കാപ്പിക്കുരുപരിപ്പുകള്‍.. അതും കുനിഞ്ഞെടുക്കും.

കയ്യാലകള്‍ സ്പര്‍ശനത്തിന് കൊതിയുള്ളവരാണ്. മനപൂര്‍വം രണ്ടു കല്ല് ഇളക്കി നിലത്തിട്ടിട്ടുണ്ടാവും. ആ കയ്യാലേല്‍ ചാരി നിന്ന് ഇളകിയ കല്ലുകള്‍ യഥാസ്ഥാനത്ത് ഉറപ്പിച്ച്,മണ്ണിനും മരത്തിനും ഉടയോന്‍റെ വാട അടിക്കാന്‍ അവസരം കൊടുത്ത് തിരികെ വീട്ടിലെത്തുമ്പോഴേക്കും കര്‍ത്താവിന്‍റെ ദിവസം പരിശുദ്ധമായി ആചരിക്കണം എന്ന കല്‍പന ദേണ്ടെ ലംഘിച്ച് കിടക്കുന്നു, ഇറച്ചി വെന്തും കിടക്കുന്നു.

പാളത്തൊപ്പിയക്ക് അറ ആറാണ്. ഒരറയില്‍ ഒരിക്കല്‍ ഒരു ഭയങ്കരന്‍ നൂറു രൂപായെ ഞാന്‍ കണ്ടിട്ടുണ്ട്. തടി വിറ്റപ്പോള്‍ കിട്ടിയതാണ്. വേറൊരറയില്‍ ചില റവന്യൂ രേഖകളുണ്ട്. മുറുക്കാനുള്ള വകകള്‍ സൂക്ഷിക്കുന്ന ഇടങ്ങളുണ്ട്. വൈകിട്ട് മൂന്നു മണിക്ക് മൂന്ന് വായിക്കോട്ട വിട്ടിട്ട് ഒരു സാധനം തൊപ്പിക്കകത്തു നിന്ന് എടുക്കും. പിച്ചാത്തിമുനകൊണ്ട് ലേശം തോണ്ടി നാക്കേല്‍ വയ്ക്കും. കറുപ്പാണ്, മൂന്നാമത്തെ കല്‍പനയുടെ മുട്ടന്‍ ലംഘനവുമാണ്.

വൈദ്യരാണ്.പുരക്ക് ചുറ്റും മരുന്ന്ചെടികളുണ്ട്. കണ്ണുവ്യാധികള്‍, മഞ്ഞപ്പിത്തം തുടങ്ങിയവ വൈദ്യര്‍ രണ്ടോ മൂന്നോ തവണ മുറ്റത്തെ ചില സ്ഥലങ്ങളില്‍ കുനിഞ്ഞുനിവരുമ്പോള്‍ കൈയില്‍ കിട്ടുന്ന പച്ചിലകള്‍ തേനിലോ മുലപ്പാലിലോ അരച്ച് സേവിച്ചാല്‍ ശമിച്ചൊടുങ്ങും. അതിന്‍റെ വരുമാനം ഈ ലോകത്തിനുള്ളതല്ല. പരലോകത്തേക്കുള്ളതാണ്. കാശു വാങ്ങാറില്ല തന്നെ. രോഗിയുടെ അഭിമാനത്തിന്മേലുള്ള ഈ കളിയിലും എനിക്ക് പേരറിയാത്ത ഒരു കല്പന ലംഘിച്ചിട്ടുണ്ട്.

ദിവസവും രണ്ട് മുറുക്ക്, ഒരുവട്ടം കറുപ്പ് എന്നീ ദിനഉത്സവങ്ങളും, രണ്ടുകിലോ കാളേറച്ചി എന്ന വാരാന്ത്യോത്സവവും, അരുവിത്തുറ എന്ന അരീത്രപ്പള്ളിയില്‍ മേടമാസത്തിലെ പെരുനാളിന് ഈരാറ്റുപേട്ട പാലത്തിലുണ്ടാക്കുന്ന തിക്ക്, തിരക്ക് , വെടിക്കെട്ട് എന്നീ വാര്‍ഷികോത്സവവും കൂടാതെ ഒരുത്സവം കൂടെ എന്‍റെ വല്ല്യപ്പനുണ്ട്.

പള്ളിയിലെ വാര്‍ഷികധ്യാനം നടത്തുന്ന കപ്പൂച്ചിനച്ചന്‍റെ മുമ്പില്‍ പോയിരുന്ന് പൊട്ടിക്കരയും. മുമ്പിലെ മേശമേല്‍ വച്ചിട്ടുള്ള തലയോട്ടി ചൂണ്ടി ആ കിളക്കാരനെ കപ്പൂച്ചിന്‍ ഭയപ്പെടുത്തും. ലംഘിക്കപ്പെട്ട കല്‍പനകളോര്‍ത്ത് നിലവിളിക്കുമ്പോള്‍ കൂടെ തീര്‍ച്ചയായും കുറെ കയ്യാലകള്‍ , നടുനിലകൃഷികള്‍, കൂമ്പിലകള്‍, കാപ്പികള്‍, കവുങ്ങുകള്‍ ഒക്കെ കരഞ്ഞിട്ടുണ്ടാവണം.

പിന്നെ വന്ന് ഇറയത്തെ ചാരുകസേരയില്‍  അകത്തെ ചൂടിനെ പാളവിശറിയാല്‍ സമാശ്വസിപ്പിച്ച്  നീണ്ടുനിവര്‍ന്ന് കിടന്ന് ..........

ഇപ്പോള്‍ കിടപ്പ് മണ്ണിനടിയിലാണ്. അതങ്ങനെയാണ് വേണ്ടത്. അടിത്തറകള്‍ മണ്ണിനടിയില്‍ ഉറച്ചങ്ങ് കിടക്കട്ടെ.

Friday 22 November 2013

ഡാക് ഖര്‍... അന്തര്‍ ആനാ മനാ ഹേ..

ബസുകള്‍ കുറവായ ഇടുക്കി ഹൈറേഞ്ചിലേക്ക് സ്ഥിരമായി യാത്ര ചെയ്യാറുണ്ട് ഇപ്പോള്‍. സുരക്ഷിതമായ ഒരു സൈഡ്സീറ്റും, ചെവിയിലേക്ക് നീളുന്ന കറുത്ത വള്ളിയും ഡെഡ്ബോഡി ഇരിപ്പും എന്നും അങ്ങനെ തരപ്പെടുന്നില്ല.

  അങ്ങനെ തരമാകാത്ത ചില രാവിലെകളില്‍ തൊടുപുഴ പോസ്റ്റല്‍ സോര്‍ട്ടിംഗ് ആഫീസിനു പിറക് വശത്ത് ചെന്ന് പതുങ്ങിനില്ക്കും. മെയില്‍ജീപ്പുകളിലാണ് ഹൈറേഞ്ചിലെ കടുക്കാസിറ്റി, ആത്മാവ് സിറ്റി, ബാലന്‍പിള്ളസിറ്റി തുടങ്ങിയ മുട്ടന്‍സിറ്റികളിലേക്ക് കത്തുചാക്കുകള്‍ യാത്രചെയ്യുന്നത്.

  ഈ വി.ഐ.പി യാത്രക്കാര്‍ കയറിയതിനുശേഷമുള്ള ഇടങ്ങളില്‍ ഡ്രൈവര്‍ക്കിഷ്ടമുള്ള കുറെ പേരെ കയറ്റും. കയറിയാല്‍, പിറകില്‍ തേങ്ങാക്കൊല്ലി പോലെ കയര്‍ കെട്ടിതിരിച്ച സ്ഥലത്ത് സൂക്ഷിച്ചിട്ടുള്ള കത്തുചാക്കുകളെ കാണുകയോ തൊട്ടുനോക്കുകയോ ചെയ്യാന്‍ ഇടക്ക് സാധിക്കും. 

  സാദാകത്തുകളുടെ ചാക്കിന് ചാക്കിന്‍റെ നിറം തന്നെയാണ്. കഴുത്തില്‍ കെട്ട്, കെട്ടിന് ചുറ്റും മെഴുക്സീല്‍, അതില്‍ ചേര്‍ത്ത അഡ്രസ് ടാഗില്‍ എഴുതപ്പെട്ടിരിക്കുന്നു, തങ്കമണി പോസ്റ്റാഫീസ്.... സ്പീട്പോസ്റ്റ് കെട്ടിന്‍റെ ചാക്കിന്  ചാക്കിന്‍റെ നിറമില്ല . കൂടാതെ പോമറേനിയനെപ്പോലെ ചെറുതുമാണ്.



യാത്രയില്‍ കൊതി നിയന്ത്രിക്കാന്‍ പറ്റാതെ പൊറുതിമുട്ടുമ്പോള്‍ തിരിഞ്ഞുനോക്കും. അപ്പോള്‍ ചില അടക്കം പറച്ചിലുകള്‍ കേള്‍ക്കാം. ചാക്കുകളുടെ വര്‍ത്തമാനപിറുക്കലുകളാണ്.  തേന്‍തുള്ളി ഇറ്റ് വീഴുന്ന സ്നേഹറാകലുകളെ ഒളിപ്പിച്ച ഇന്‍ലന്‍റ്, കടലോളം വരുന്ന കണ്ണീരക്ഷരങ്ങളുടെ നീലക്കവര്‍, പുരക്കും ജീവിതത്തിനും ശൂഭനിറങ്ങള്‍ ചാര്‍ത്തുന്ന നിയമന ഉത്തരവുകള്‍, ന്‍റെ കുഞ്ഞിപ്പെങ്ങളേ നിനക്ക് ഫീസ് കൊടുക്കാനും അമ്മക്ക് മരുന്ന് വാങ്ങാനുമായ് അരവിന്ദ് അയക്കുന്നത് എന്ന കുറിപ്പ് വീണ മണിയാര്‍ഡര്‍ എന്ന ദീര്‍ഘചതുരം... എല്ലാം കാറ്റും തണുപ്പും കയറാതെ പൊതിഞ്ഞ് ഹൈറേഞ്ചിലെത്തിച്ചിരുന്ന ഏതോ ഒരു കാലത്തെക്കുറിച്ചുള്ള വീമ്പുപറച്ചിലുകളാണ്.

  സുവിശേഷമാസികകള്‍, യൂണിയന്‍കൈമുട്ടിന്‍റെ ചിത്രം ഇടിച്ചുകേറ്റിയിരിക്കുന്ന സര്‍വീസ് മാസികകള്‍,ജപ്തിക്കും ആത്മഹത്യക്കുമുള്ള നോട്ടീസുകള്‍ എന്നിവയിലേക്ക് നോക്കി മൌനത്തിലായിപ്പോകുന്ന നീണ്ട മണിക്കൂറുകളാണ് ഇപ്പഴിപ്പോള്‍ കൂടുതല്‍.

യോഹന്നാന്‍

ചിരിക്കുമ്പോള്‍ മാത്രമേ ചിരിക്കുന്നതായി യോഹന്നാന് തോന്നിയിരുന്നുള്ളൂ. എന്നാല്‍ ഞാന്‍ കാണുമ്പോഴെല്ലാം അയാള്‍ക്കൊരു ചിരിയുണ്ട്.

അന്ധനാണ്. പുറംകാഴ്ചയുടെ ഇന്ദ്രിയവുമായി ബന്ധപ്പെട്ട പേശികള്‍ എപ്പോഴും അമിതമായി പ്രവര്‍ത്തിക്കുന്നതിനാല്‍ മുഖമൊരല്പം വലിഞ്ഞുമുറുകി ചിറികള്‍ ഇത്തിരി തുറന്ന് ചിരിച്ചങ്ങനെയിരിക്കുകയാണ്. അകംനന്മയും അകക്കാഴ്ചയും അധികംവരുന്നത് ആ ചിരിയിലൂടെ അറിയാതെ ലീക്കാകുന്നുമുണ്ട്.

പ്രശസ്തമായ പാലാ കോളജിന്‍റെ പിറകിലുള്ള C.R ഹോസ്റ്റല്‍ 17-ം നമ്പര്‍ മുറിയില്‍ കാഴ്ചയില്ലാത്ത മറ്റൊരാളോടൊപ്പമാണ് യോഹന്നാന്‍റെ താമസം. കോളജിന്‍റെയും ഹോസ്റ്റലിന്‍റെയും ഏതു ഭാഗത്തും ആരുടെയും സഹായമില്ലാതെ പോകും. ചവിട്ടുരീതിയുടെ പ്രത്യേകത കൊണ്ട് പരിചയക്കാരെ പെട്ടെന്ന് തിരിച്ചറിയും.

ഇതേ ഹോസ്റ്റലില്‍ 72-ലാണ് എന്‍റെ പുര. പുരേലൊഴിച്ച് ബാക്കിയെവിടെയും സ്വസ്ഥമായി ഞാനിരിക്കും. പുര ഞെളിപിരി കൊള്ളാനും ഉറങ്ങാനുമുള്ളതാണ്. ഏറ്റവും സന്തോഷത്തോടെ ഞാനിരിക്കാറുള്ള ഒരു മുറി യോഹന്നാന്‍റേതാണ്. അവിടെ എനിക്ക് ആത്മവിശ്വാസം കൂടും. എന്‍റെ ഭംഗിക്കുറവ്, മോശം വസ്ത്രങ്ങള്‍, മണ്ടന്‍ ചേഷ്ടകള്‍  ആരും കാണുന്നില്ല എന്നുറപ്പോയതിനാല്‍  പറന്നാണ് അവിടെ ചെന്നു കയറുന്നത്.

ഞാന്‍ ആ മുറിയില്‍ പോകുന്നത് വെറുതെയല്ല. വായനക്കാരനാണ് ഞാന്‍ അവിടെ. വായിച്ചുകൊടുത്താല്‍ അതേ സ്പീഡില്‍ ബ്റെയില്‍ ലിപിയിലേക്ക് കേള്‍ക്കുന്നതെല്ലാം യോഹന്നാന്‍ കുത്തിട്ട് കുത്തിട്ട് കേറ്റും. മറ്റ് വിദ്യാര്‍ത്ഥികളുടെ നോട്ട്സ് ആണ് ഇങ്ങനെ ചെയ്യുന്നത്. പാഠപുസ്പകങ്ങള്‍ അന്ന് ആ ലിപിയില്‍ കിട്ടാത്തതിനാല്‍ വായിച്ച് റെക്കാഡ് ചെയ്താലേ പുസ്തകം മനസ്സിലാക്കാന്‍ പറ്റൂ. ഇപ്പണിയും സന്തോഷമായിട്ട് ചെയ്തുകൊടുക്കും. ഈ മഹനീയപണിയായതിനാല്‍ തെണ്ടിക്കുറ്റത്തിന് വാര്‍ഡന് എന്നെ  പിടി കൂടുക നടപ്പില്ല.

മലയാളവും ഇംഗ്ളീഷുമൊക്കെ എന്‍റെയും സുഹൃത്തുക്കളുടെയും സ്വരത്തില്‍ അങ്ങനെ റെക്കോഡ് ചെയ്യപ്പെട്ടുകേറി. രാത്രികളില്‍  ഞാനില്ലാത്തപ്പോഴും എന്റെ സ്വരം അവിടെ ഉണ്ട്.

ആദ്യറെക്കോഡിംഗിന്‍റെ പിറ്റേന്ന് അസ്ഥികൂടം മാത്രമായ എന്‍റെ രണ്ട് തോളസ്ഥികളിലും പിടിച്ചകൊണ്ട് യോഹന്നാന്‍ പറഞ്ഞു. നല്ല സ്വരം. അര്‍ത്ഥം അറിഞ്ഞാണ് വായന. അതുകൊണ്ട് അര്‍ത്ഥം മനസിലാക്കാന്‍ എനിക്കും വളരെയെളുപ്പം. സ്പീഡും എനിക്ക് പറ്റിയതാണ്. ഇനിയും വരണം .സഹായിക്കണം.

ഓര്‍മ്മയിലെ ആദ്യത്തെ ലൈക്കും കമന്‍റും.  ഇന്നും മധുരം.

ആ മുറിയിലേക്ക് കാല്‍ എത്ര മാര്‍ജാരമായി വച്ചാലും കൃത്യമായി യോഹന്നാന്‍ വിളിക്കും, ജോസേ വാ.. ഒരിക്കല്‍ മെസ്സിലേക്ക് പോകുന്ന അയാളുടെ വഴിയില്‍ ഭിത്തിയോട് ചേര്‍ന്ന് അനങ്ങാതെ ഞാന്‍ നിന്ന് നോക്കി. വന്ന യോഹന്നാന്‍ നിന്നു, എന്‍റെ അടുത്ത് കൃത്യം. തോളിലാണ് പിടിച്ചത്. വാ കള്ളാ ഇന്ന് ഇഡ്ഡലിയാണ് എന്ന് ക്ഷണിച്ചു. ചെവി കൊണ്ടും മൂക്കു കൊണ്ടും യോഹന്നാന്‍ പിടികൂടും.

വെള്ളിയാഴ്ചകളില്‍ പാലാ പ്രൈവറ്റ് സ്റ്റാന്‍ഡില്‍ ഞങ്ങള്‍ യോഹന്നാനെ എത്തിക്കും. പള്ളിക്കത്തോടിനുള്ള സെന്‍റ് ജോസഫില്‍ കയറ്റി കണ്ടക്റ്റര്‍ക്ക് ഏല്പിച്ചുകൊടുത്ത് പോരും. ഇന്ന് യോഹന്നാന്‍ എവിടെയോ... നന്നായി പഠിക്കുന്ന അയാള്‍ നല്ല നിലയിലായിരിക്കണം.
ഇല്ല. ഞാന്‍ കഥകളേ ഓര്‍ക്കന്നുള്ളൂ. മുഖം ഓര്‍ക്കുമോ, ഉറപ്പില്ല. പക്ഷേ ഏതെങ്കിലും ഒരക്ഷാംശത്തില്‍ അടുത്തുവന്നാല്‍ യോഹന്നാന്‍ എന്‍റെ കോളറില്‍ പിടിക്കുമെന്നുതന്നെയാണ് ഞാന്‍ കരുതുന്നത്. ഉണ്ട് എനിക്ക് മണം ഇപ്പോഴും .

Friday 15 November 2013

എഴുതാം, കുനിഞ്ഞിരുന്നെഴുതാം




അവനാകട്ടെ , കുനിഞ്ഞ് നിലത്ത് എഴുതിക്കൊണ്ടിരുന്നു.

ആരുടെയും തെറ്റിലേക്ക് കണ്ണ് മുഴപ്പിച്ചില്ല.

ആരുടെയും വ്രണിതമനസ്സിലേക്ക് കര്‍ക്കശവിരലുകള്‍ ചൂണ്ടാതെ

 അതിലൊരു വിരലാല്‍ എഴുതിക്കൊണ്ടേയിരുന്നു.





എഴുതാം പൊന്നേ... നമുക്കും എഴുതിക്കൊണ്ടിരിക്കാം

കുനിഞ്ഞെഴുത്തിന് ഏകാഗ്രത കൂടും.
കുനിഞ്ഞെഴുത്തുകാരന്‍റെ ശരീരഭാഷ നോക്കൂ.. ഉള്ളിലേക്കാണ് ആയം.

 ചുറ്റുപാടുകളല്ല, അവനെത്തന്നെയാണ് എഴുതുന്നത്. 

എന്നാലോ ക-യില്‍ ആരംഭിക്കുന്ന കരുണകളാണ് അവന്‍ എഴുതുന്നതൊക്കെയും.




കുനിഞ്ഞെഴുതുന്നവന് വായിക്കുന്ന കണ്ണുകളെയും

 പ്രതികരണങ്ങളെയും നോക്കേണ്ടതില്ല.



 അവയൊന്നും അവന്‍റെ അക്ഷരങ്ങളെ തെറ്റിക്കുന്നുമില്ല.

Thursday 14 November 2013

നാലാള്‍ ഒഴിഞ്ഞുപോയ വീട്

           വീടിന്‍റെ ചുറ്റുഭിത്തിയില്‍ പടര്‍ന്നുകയറിയ മുല്ലക്കെട്ടില്‍ സുനുമോളാണത് ആദ്യം കണ്ടത്. നാര്, തൂവല്‍, കരിയിലഞുറുക്കുകള്‍ എന്നിവ കൊണ്ട് ഉണ്ടാക്കിയ കുഴിയന്‍വീട്. മുല്ലപ്പച്ച വകഞ്ഞ്മാറ്റി നോക്കിയപ്പോള്‍ ഉള്ളകത്ത് രണ്ട് സംഭ്രമക്കണ്ണുകള്‍. അടക്കാപ്പക്ഷിയമ്മയാണ്. പനിയാണ്.
 മുട്ട പൊള്ളിക്കാനാണ് പനി.     മുട്ടകള്‍ ആകെ രണ്ടാണ്.

          പിന്നെ സ്കൂള്‍ വിട്ടുവന്ന അമ്മ കണ്ടു , ആഫീസും അനന്തരാഫീസും കഴിഞ്ഞുവന്ന അച്ഛനും കണ്ടു. എന്താ കാര്യം?   പൂജ്യം വില..... !

          രാവിലെ ആദ്യം സുനുമോള്‍ നോക്കുന്നത് മുല്ലവീട്ടിലേക്കാണ്. ദിവസം രണ്ടു കഴിഞ്ഞപ്പോള്‍ രാവിലെ നടക്കാന്‍ പോയിവന്ന അച്ഛന്‍ മുല്ലവീടിനോട് സംസാരിച്ചുതുടങ്ങി. വിരിഞ്ഞില്ലേടീ സൂസമ്മേ നിന്‍റെ മൊട്ടകള്... ങ്ങനെ കണ്ണുരുട്ടിനോക്കിയാല്‍ പോരാ.... മുട്ട തിരിച്ചും മറിച്ചുമിടണം , വിരിയണേല്....

         എല്ലാ വട്ടും അച്ഛനും മോള്‍ക്കും ഒരുമിച്ചാണ് വരാറ്... ഇതും അങ്ങനെതന്നെ....എന്ന് പറഞ്ഞ അമ്മ , മോള് വിനോദയാത്രക്ക് പോയ അന്ന് മുല്ലവീട് തുറന്ന് ...വിഷമിക്കണ്ടാട്ടോ, മോള് സ്കൂളീന്ന് ടൂറ് പോയതാ... ഇന്ന് വൈകിട്ട് വരുമ്പോ നിന്നെ കണ്ടിട്ടേ അകത്തോട്ട് കേറൂ.. എന്ന് സമാധാനിപ്പിച്ച് ഒരാഴ്ച പഴക്കമുള്ള ഒരു കുറ്റബോധത്തെ ഒഴുക്കിക്കളഞ്ഞു.

        അച്ചന്‍കിളി അത്ഭുതമറിയാവുന്നവനായിരുന്നു. മുട്ട വിരിഞ്ഞ ദിവസം എവിടെനിന്നോ അവന്‍ പറന്നുവന്നു. മുല്ലപ്പച്ചയില്‍ ഇരുന്നും പറന്നും ശബ്ദമിട്ട് കോലാഹലം കൂട്ടി. കൂടിന് മുകളിലെ ആകാശത്ത് അനങ്ങാതെ ചിറകടിച്ച് നിന്ന് ആഘോഷം പെരുപ്പിച്ചു.

        രണ്ടു കുഞ്ഞിത്തലകള്‍ കൂടി മുല്ലയിലകള്‍ക്കിടയില്‍ ഓമനത്തമായി വിരിഞ്ഞു. ആരു വന്നാലും ആരുപോയാലും അവര്‍ സേര്‍ച്ച് ലൈറ്റ് പോലെ കുഞ്ഞിത്തലകള്‍ കറക്കി കറക്കി നോക്കും.

         സ്കൂള്‍ വിട്ട് വരുമ്പോള്‍ റിക്... റിക്.. എന്ന്  മത്സരിച്ച് സ്വരം പുറപ്പെടുവിച്ച് മോളെ വീഴിക്കാന്‍ പക്ഷിക്കുഞ്ഞുങ്ങള്‍ പഠിച്ചു.



         അമ്മ സ്കൂള്‍ വിട്ടു വരുമ്പോള്‍  ദേ.. അമ്മ വന്നു പിള്ളാരേ.. എന്നാണ് മോള് പക്ഷികളോട് പറയുക. അച്ഛന്‍ വരാന്‍ അനന്തരാഫീസും കൂടെ കഴിയും എന്നും  മോള് പറഞ്ഞ് പക്ഷികള്‍ക്ക് അറിയാം.

         ഒരു കസേരയിട്ട് അച്ഛനും പത്രവും, നിലത്ത് വിരിച്ച മാറ്റില്‍ അമ്മയും ഉത്തരക്കടലാസുകളും, നടുവില്‍ മോളും മുല്ലവീട്ടിലേക്ക് തിരിഞ്ഞ്... അങ്ങനെയാണിപ്പോള്‍ ദിവസം മിക്കതും.

         അങ്ങനെ മുല്ലവീട്ടിലേക്ക് നോക്കിയിരിക്കാറുണ്ടായിരുന്ന വൈകുന്നേരങ്ങളില്‍ ഒരു വൈകുന്നേരമാണ്..... അതും കണ്ടുപിടിച്ചത് സുനുമോള് തന്നെ.   യ്യോ...ന്ന് അച്ഛനും ശ്ശോ...ന്ന് അമ്മയും റബ്ബര്‍മരങ്ങളിലെ കാറ്റിലൊരിത്തിരി ചങ്കില്‍ കയറി കരയാനാവാതെ മോളും നിന്നു.

         എന്തിനാണ് അങ്ങനെയൊക്കെ നില്‍ക്കുന്നത്?   അടുത്ത വര്‍ഷത്തെ മുല്ലപ്പച്ചയിലേക്ക് ഇന്ന് പറന്നുപോയ മക്കള്‍ രണ്ടുപേരും ,  നാരൊന്ന് കൊത്തി,  നാലുവശവും നോക്കി നാണിച്ച് പറന്നുവരുമെന്ന് കാറ്റായ കാറ്റുകളും ഇലയായ ഇലകളും എന്നോട് പറഞ്ഞുവല്ലോ..

Friday 8 November 2013

ഖൊല്ല്

കേരളം,
എന്‍റെ പാവം കേരമരം
ഇപ്പോള്‍ ആര്‍ക്കും പിടിച്ചുകുലുക്കാവുന്ന
പേരമരം.

ലാറി,ഡാക്കിട്ടര്, വസ്സ്, ആട്ടോ,
അടന്‍, വിടന്‍, നടന്‍, നടി,
അണ്ടന്‍, ആപ്പന്‍, കോപ്പന്‍
ആര്‍ക്കുമാര്‍ക്കും...


പ്രിയ... അല്ല വളരെ പ്രിയ
ശവപ്പെട്ടിക്കച്ചവടച്ചേട്ടന്മാരേ
നിങ്ങളെങ്കിലും പണിമുടക്കല്ലേ
ഞങ്ങ വല്ലാണ്ടു നാറിപ്പോകുമേ..


ആശ്രമ മൃഗമിത്

ഖൊല്ല്!!! ഖൊല്ല്!!!

Saturday 26 October 2013

പുരുഷോത്തമന്‍

അല്ല പുരുഷോത്തമാ,

സ്വകാര്യഭൂമിയില്‍ നിന്ന് നിന്നെ പൊക്കിയെടുത്തപ്പോള്‍ തന്നെ
നിന്‍റെ അനവധി കൈയിലിരിപ്പുകളില്‍ ഒന്നെടുത്ത് അവരെ
നിശബ്ദരാക്കാമായിരുന്നില്ലേ?

തലേ സന്ധ്യയിലെ തീനും കുടിക്കും ശേഷം , കൂടെ നിന്ന്
ഇന്നത്തെ സ്വകാര്യസഞ്ചാരങ്ങളുടെ ഭൂമിയറിഞ്ഞ്,
നിഷ്കരുണം മറുവശം ചേര്‍ന്ന ആ ഷെയറുകാരനെ
നിന്‍റെ അനവധി കൈയിലിരിപ്പുകളില്‍ ഒന്നെടുത്ത് ......

ചുറ്റി വളഞ്ഞ് അടി വീണപ്പോഴും,
മുഖവും താടിരോമങ്ങളും മാന്തിയെടുത്തപ്പോഴും,
ലോഹമുനകള്‍ നിന്‍റെ മര്‍മ്മങ്ങള്‍ തിരഞ്ഞ് ചോരയെടുത്തപ്പോഴും
നല്ല അഗ് മാര്‍ക് വഞ്ചനയിലൂടെ കൂടപ്പിറപ്പുകള്‍
ഇങ്ങനെ ഒറ്റിയൊഴിഞ്ഞതിന്‍റെ സമസ്യ പൂരിപ്പിച്ച്
നീ കണക്ക് തെറ്റിക്കയായിരുന്നോ?

'എന്തെടീ മേരീ.. പോടീ ' വിശേഷങ്ങളില്‍,
നിന്‍റെ കൊച്ചു വര്‍ത്താനങ്ങളില്‍,
സ്വര്‍ഗരാജ്യം പണിത പെണ്ണാളുകള്‍
പുരുഷോത്തമാ, നിനക്കെന്തു പറ്റി... എന്ന്
മൂക്കില്‍ വിരല്‍ വച്ചപ്പോഴെങ്കിലും
ആകെയുലഞ്ഞു മഹാഗിരിയായുണര്‍ന്ന്
നിന്‍റെ അനവധി കൈയിലിരിപ്പുകളില്‍ ഒന്നെടുത്ത്.....

ഹെന്‍റെ പുരുഷോത്തമാ, നിന്‍റെ കൈവെള്ളപൂവിലേക്ക്
ആണി ചേര്‍ത്തപ്പോള്‍....----------,,... ....വേണ്ട ചുറ്റികയെടുത്തപ്പോഴെങ്കിലും
ഒരു വിരല്‍തുമ്പുകൊണ്ട് തൊട്ട്
നിനക്ക് അവരെ 'സുഖ'പ്പെടുത്താമായിരുന്നു - തീര്‍ച്ച.



{ഇവന്‍റെ പേര് ഇന്ന് യേശു എന്നല്ല. . കോടി പേരിട്ട് സംഘം ചേര്‍ന്ന് പതിയിരുന്ന് വെട്ടിവീഴ്ത്തപ്പെടുന്നവരുടെയെല്ലാം പേര് യേശു എന്നുമാവാം}


ഇതിപ്പോള്‍ മാരകമുറിവുകളേറ്റ്,
ഒരു ശരീരം പോലുമല്ലാതെ
ആകാശത്തില്‍ നിത്യനിലവിളിയായ്
എന്തു കാര്യം.... എനിക്കു മനസ്സിലാവുന്നില്ല.

അല്ല പുരുഷോത്തമാ,
ഇന്നിപ്പോള്‍
നിന്‍റെ വിശ്വസ്ത ചതിയന്മാര്‍
നിന്നെ വിറ്റോന്മാര്‍
അരക്കു കെട്ടുള്ളോര്‍
തലക്കു കെട്ടുള്ളോര്‍
നിന്‍റെ ഗ്രൂപ്പുകാര്‍
എല്ലാം നിന്നെ വിറ്റു വെള്ളിക്കാശാക്കുന്നല്ലോ
മനുഷ്യോത്തമാ...

ഉത്തമം മദ്ധ്യമാര്‍ഗ്ഗം

Thursday 24 October 2013

നടക്കാവ് വൃക്ഷങ്ങള്‍

കാല്‍ക്കുലേറ്ററില്‍ കണക്കുകൂട്ടി വേശ്യയോട് മൂന്ന് രൂപാ തിരികെ തട്ടിപ്പറിച്ചവനും
ഇരുട്ടത്ത് ഒളിച്ചുകടത്തിയ ജീവനെ മുണ്ടിട്ട് മറച്ച് വേണാടിന് വന്നിറങ്ങിയവനും
ഹൈടെക് മോഷ്ടാവിനും, കൈവെട്ടുതൊഴിലാളിക്കും, പലിശമുതലാളിക്കും,
പഴുത്ത് പുഴുത്ത ചാനല്‍ ചര്‍ച്ചാവിരുതനുള്‍പ്പെടെയുള്ള എല്ലാ വഴിപോക്കര്‍ക്കും
എഗ്രിമെന്‍റ് വയ്ക്കാതെ, ചോദിക്കാതെ പറയാതെ, നല്ല തണലങ്ങ് നല്‍കി
നടക്കാവ് വൃക്ഷങ്ങള്‍ നിരന്ന് നിന്ന് പട്ടണത്തെ
 തിരു അനന്തപുരമാക്കി.

നടക്കാവ് വൃക്ഷങ്ങളുടെ നീതിക്ക് എന്താ മാര്‍ജിന്‍ ???
എന്നൊന്ന് അത്ഭുതപ്പെടാമോ അത്ഭുതമേ...



വിശന്ന്, തണല്‍ കുടിച്ച് കിടന്ന ഒരു വെളുത്ത പട്ടിക്കുഞ്ഞിനെ
ഒറ്റ തൊഴിക്ക് വൃത്തിയാക്കിയ കോര്‍പറേഷന്‍ നീല സാറിനും,

കണ്‍പുരികങ്ങളും നരച്ച, ഓര്‍മക്കും കൂനു പിടിച്ച വൃദ്ധയെ
വെള്ളനാട് കഴിഞ്ഞിട്ട് നേരമെത്രയായ് തള്ളേ... എന്ന് തത്തി-
ച്ചിറക്കിയ കിളിയേമാനും,

അറിയാതെ ഒന്ന് സ്പര്‍ശിച്ച് പോയതിന് പട്ടികുരിശേറിമകനേ ...ന്ന് വിളിച്ച
ചാരിത്ര്യത്തിന്‍റെ അംബാനിമുതലാളിച്ചിക്കും,

ഒക്കെ,

നടക്കാവ് വൃക്ഷങ്ങളുടെ തണുത്ത മാര്‍ജിനില്‍ നിന്നിട്ടു പോലും
അയ്യേ.. എന്താ മാര്‍ജിന്‍ ???

പൂജ്യത്തിനും താഴേക്ക് പൂജ്യപ്പെടൂ പൂജ്യമേ..

Tuesday 8 October 2013

അമ്മച്ചിയുടെ പ്ളാവ്




എടത്തിയാനേ.... ങാഹാ വലത്തിയാനേ..


ഞാനുള്‍പ്പെടെ എട്ടെണ്ണത്തിനെ വളര്‍ത്തി ലോകത്തിലെ വിവിധ ഇടങ്ങളിലേക്ക്
 പറഞ്ഞുവിട്ട അമ്മച്ചിപ്ളാവുകള്‍.. ഇമ്മാതിരി അഞ്ചെണ്ണം പറമ്പിലുണ്ടായിരുന്നു
അഞ്ചിനും അഞ്ച് രുചികള്‍.... .,
    



നേതാവ് പ്ളാവ് വരിക്കന്‍ അഥവാ മി. പി വരിക്കന്‍.......    

 ഞങ്ങളുടെ കുടുംബത്തീന്ന് മരിച്ചുപോയ എല്ലാവരും ചക്കപ്പഴക്കാലത്ത് വരിക്കന്‍റെ

 ചുവട്ടില്‍ വരുന്നുവെന്ന് ഞാന്‍ വിശ്വസിക്കും. .

എടത്തിയാനേ...

ഒരു ദിവസം ആന വന്ന് എല്ലാവരെയും വലിച്ചുകൊണ്ടുപോയി. വരിക്കനൊഴിച്ച്.



 വരിക്കനെ വെട്ടാന്‍ അമ്മ സമ്മതിച്ചില്ല.
 ഒരുപാട് വച്ചുവിളമ്പിയ ആ പ്ളാപ്പുള്ളികളുടെ വില, വച്ചുവിളമ്പുന്ന അമ്മയ്ക്കറിയാം.

വരിക്കന്‍ ഇന്നും പഴുത്തുനില്ക്കുന്നു.

പകല്‍പക്ഷികള്‍, മൃഗങ്ങള്‍, രാപ്പുള്ളുകള്‍, ചോണനുറുമ്പുകള്‍ എല്ലാവര്‍ക്കും വച്ചുവിളമ്പി...



 വെറുതെ വല്ലപ്പോഴും ചെല്ലുന്ന എനിക്കും വിളമ്പി....

ഇനിയൊരു വലത്തിയാനേ.... ദിവസം വരെ മാത്രം

Tuesday 1 October 2013

ഭൂമിയെ അവകാശമാക്കിയവന്‍റെ കണ്ണട

അതീവസൌമ്യനായി സ്വന്തം കണ്ണടയോട് അദ്ദേഹം പിന്നെയും കലഹിച്ചുകൊണ്ടിരുന്നു.

അതിന്‍റെ ഈര്‍ക്കില്‍രൂപിയായ രണ്ടു കൈകളിലും മുറുകെ പിടിച്ച്,
അതിന്‍റെ രണ്ടു വട്ടമുഖങ്ങളോടും അദ്ദേഹം പിറുപിറുത്തതെല്ലാം ക്ഷമയോടെ കേട്ടിട്ട് കണ്ണട പറഞ്ഞു,

" എന്തായാലും പറ്റില്ല.  ഫസ്റ്റ്ക്ളാസ് കംപാര്‍ട്മെന്‍റില്‍ ഇരിക്കുമ്പോഴെങ്കിലും ഈ കണ്ണാടിച്ചരട് അഴിച്ചുമാറ്റൂ. അല്ലെങ്കില്‍ ആരെങ്കിലും പിടിച്ച് പുറത്താക്കും. ഇപ്പോള്‍ പുസ്തകം വായിച്ചില്ലെങ്കില്‍ എന്താണ് കുഴപ്പം? എന്നെ എടുത്ത് പോക്കറ്റില്‍ ഒളിപ്പിക്കൂ.."

ഒളിപ്പിച്ചില്ല. എടുത്ത് മൂക്കില്‍ സ്ഥാപിച്ചിട്ട് ട്രെയിനിന്‍റെ ഉലച്ചിലില്‍ താഴെ വീഴാതിരിക്കാന്‍ തലയ്ക്കു പിറകിലൂടെ ആ ചരടും വലിച്ചിട്ടു.

പുസ്തകം തുറന്നു.
ഇരു കവിളുകളിലും അടി ഉറപ്പാക്കുന്ന മഹാവചനങ്ങള്‍ ഉള്ളിലുള്ള പുസ്തകം. എല്ലാ പുസ്തകങ്ങളോടും ചെയ്യുന്നതുപോലെ ചുംബിച്ച്, നെഞ്ചോട് ചേര്‍ത്ത് , അതിനെ പിളര്‍ന്നു.

ഒരു വാചകം വായിച്ച് ഭൂമിയെ ഇന്‍ഹെറിറ്റ് ചെയ്യാനെന്ന പോലെ എഴുന്നേറ്റ് നിന്നു,

അറിയാതെ.

പിന്നെ ഇരുന്നു, അതും അറിയാതെ.

വീണ്ടും അത് തന്നെ വായിച്ച് അഴിക്ക് പുറത്തെ ദക്ഷിണാഫ്രിക്കയിലേക്ക് നോക്കി.

വീണ്ടും എഴുന്നേറ്റു.

അകക്കണ്ണാല്‍ ഇന്ത്യയിലേക്ക് നോക്കി ആ ഉപഭൂഖണ്ഡത്തെ അവകാശപ്പെടുത്തുവാന്‍ എത്രമാത്രം എളിമപ്പെടണമെന്ന് കൈവിരലുകള്‍ മടക്കിയും നിവര്‍ത്തും കണക്കെടുത്തു.

വീണ്ടും ഇരുന്നു. അപ്രകാരം ആറു തവണ എഴുന്നേറ്റതും ഇരുന്നതും താനറിഞ്ഞല്ലെങ്കിലെന്തേ ചുറ്റും ഇരുന്നവരുടെ കണ്ണുകള്‍ കുന്തങ്ങളായി.

മിസ്റ്റര്‍,  വാട് ആര്‍ യു ഡൂയിംഗ് ... എന്നൊക്കെ ചോദിച്ചു. കറുത്ത കിറുക്ക് എന്നര്‍ത്ഥം വരുന്ന തെറികള്‍ പറഞ്ഞു.

ടക്, ടക്, ടക് എന്ന് ബൂട്സുകള്‍ അടുത്തുവന്നു.

ആദ്യം സഞ്ചിയും പിന്നാലെ മിസ്റ്റര്‍ ഗാന്ധിയും ചവിട്ട് വാങ്ങി പുറത്തേക്ക് വീണു.

രണ്ടാമതും ചവിട്ടുന്നതിനു മുമ്പ് അവര്‍ ആ എളിയവനെ അടിക്കകുയും മി. ഗാന്ധി, ഇന്‍ഡ്യന്‍ എന്ന് ആക്ഷേപിക്കുകയും ചെയ്തു.

ഉയര്‍ന്നുനിന്ന ബൂട്സിനും എളിയവനുമിടയില്‍ അപ്പോള്‍ പുസ്തകത്തില്‍ നിന്ന് മത്തായി 5.39, ലൂക്കാ 6.29 എന്നിവര്‍ ചാടിയിറങ്ങി എന്തോ പറഞ്ഞു.

അതീവസൌമ്യനായി അവരെ അനുനയിപ്പിച്ച് പുസ്തകത്തിലേക്ക് തന്നെ തിരികെ കയറ്റി ഇരുത്തിയിട്ട് സാമ്രാജ്യത്വത്തിന്‍റെ ബൂട്സിന് കേട് പറ്റിയോ എന്ന് പരിശോധിക്കുന്നതിനിടയില്‍ രണ്ടാമത്തെ ചവിട്ടും സ്വീകരിച്ചു.

അന്ന് ആദ്യമായി വായിച്ചുകൊണ്ടിരുന്ന വാക്കുകളുടെ അര്‍ത്ഥം കണ്ണടക്ക് മനസ്സിലായിതുടങ്ങി.

അവസാനം വരെ ആ മുഖത്തോട് പറ്റിച്ചേര്‍ന്നിരുന്ന് അവന്‍ അവകാശമാക്കിയ ഭൂമികളെല്ലാം വായിച്ച് ആ വട്ടക്കണ്ണടയും അവനെപ്പോലെ പേരുകേട്ട എളിയവനായി.

BLESSED ARE THE MEEK FOR THEY SHALL INHERIT THE EARTH

Thursday 26 September 2013

പൂത്ത മകന്‍

എന്തോ
എനിക്കിന്ന് എല്ലാവരോടും ഇഷ്ടം തോന്നുകയാണ്.
കാരണം എന്‍റെ മാവിന്‍ തൈ പൂത്തു.അത്രതന്നെ. 
ഒറ്റ പൂങ്കുല മാത്രം.
എങ്കിലെന്തേ ഞാനൊരച്ഛനായി.

വഴിക്കോണിലേക്ക് എറിഞ്ഞിടുമ്പോള്‍ ആര്‍ക്കും തോന്നുന്ന അഹങ്കാരം, ഒന്നും നഷ്ടപ്പെടാനില്ലാത്തവന്‍റെ അഹങ്കാരം, ആ അഹങ്കാരത്തിന് മുള വന്ന് കിടക്കുകയായിരുന്നു ഞാന്‍ ആദ്യം അവനെ കാണുമ്പോള്‍.. .

ആകെയുള്ള രണ്ടു കുഞ്ഞിവേരുകള്‍ ഇളക്കിയെടുത്ത് മുറ്റത്തേക്ക് നട്ടതും , സര്‍വ്വ കുണ്ടാമണ്ടികളും വലിച്ചോണ്ടുവന്നോളും എന്ന് തുണി ഉണങ്ങാനിടുന്ന സ്വരം പരിഭവിച്ചതും..

ഇന്നിപ്പോള്‍ ആറു കൊല്ലമായില്ലേ..

എന്തായാലും ഞാനിന്ന് ഒരച്ഛനായി. പൂഹോയ്... അച്ഛനായി..
                           
ആദ്യത്തെ കിക്കിന് ബൈക്ക് സ്റ്റാര്‍ട്ടായതും എന്നും എടുക്കാന്‍ മറക്കുന്ന മൊബൈലും കണ്ണടയും ഇന്നും മറന്നതും, തീരെ പരിഭവിക്കാതെ സ്വതിരക്കിനിടയിലും ഭാര്യ അവറ്റകളെ പെറുക്കി തന്നതും,

എല്ലാം എന്‍റെ പൂത്ത മകന്‍റെ ശുഭതുടക്കങ്ങള്‍, ഭാഗ്യോദയങ്ങള്‍. .!:::

Tuesday 17 September 2013

ഓണപ്പിറ്റേന്ന്...


ഓണമൊഴിയുന്നു.

 നരലോകയാഥാര്‍ത്ഥ്യങ്ങള്‍ മറന്ന് ബോധംകെട്ടാടിയ നരന്മാരുടെ പോക്കറ്റുകള്‍ കാലിയായ വിവരമറിഞ്ഞ് റോഡിലേക്കിറക്കികെട്ടിയ ചായ്പുകള്‍ കച്ചോടക്കാര്‍ പിന്‍വലിച്ചു. 

വാങ്ങിവച്ച സാധനങ്ങളില്‍, കടം വാങ്ങിയ  തീയതി  തെറ്റുമ്പോള്‍ തലയിലിടാന്‍ ആ തോര്‍ത്ത് ഉപയോഗിക്കാമെന്നത് ലാഭം.

 ഓണമോ  ക്രിസ്മസോ ചെറിയ പെരുനാളോ എന്തുമാകട്ടെ ഉള്ളതാണ് ഓണം. നിലമറന്നാല്‍ നിലതെറ്റുകയേ വഴിയുള്ളൂ.

 പറഞ്ഞത് തെറ്റിയോ...

 ഇണങ്ങുകയോ പിണങ്ങുകയോ ആവാം.

Friday 6 September 2013

അപ്പൂപ്പനല്ല ധര്‍മ്മക്കാരന്‍!!! !!!!!..

അമ്മയുടെ തോളിലിരുന്ന് വലിയ വിസ്മയക്കണ്ണുകള്‍ വിടര്‍ത്തി, പൂക്കള്‍ക്കും കുഞ്ഞുങ്ങള്‍ക്കും മാത്രമറിയാവുന്ന ഒരു പുഞ്ചിരിയും പത്തുപൈസയും ഉരി അരിയും പെണ്‍കുട്ടി അപ്പൂപ്പന് കൊടുത്തു. അമ്മയും കൊടുത്തു ദാഹം തീരെ കഞ്ഞിവെള്ളം.
         

കുഞ്ഞ്തലയില്‍ കൈവച്ച് അനുഗ്രഹിച്ച് ഒരു കൈകൊണ്ട് വടികുത്തി, മറ്റേ കൈകൊണ്ട് കിണറ്റ്തറയില്‍ കൈ ഊന്നി അപ്പൂപ്പന്‍ സാവധാനം നടയിറിങ്ങി പോ യി . ആരു വന്നാലും പെരുമ്പറ ഒരുക്കുന്ന കൈസറും മൌനമായി എഴുന്നേറ്റ് നിന്ന് അപ്പൂപ്പന്‍ മറയും വരെ ബഹുമാനം പ്രകടിപ്പിച്ചു.


ഒരു കരച്ചില്‍ മാത്രം കൂടെ കൊണ്ടുവരാനേ ഭൂമിയിലേക്ക് വന്നപ്പോള്‍ സാറിനും എനിക്കും കഴിഞ്ഞിട്ടുള്ളൂ. പിന്നെ തന്നതെല്ലാം രണ്ട് അമ്മമാര്‍ ചേര്‍ന്നാണ്. അമ്മയും പിന്നെ ഭൂമിയമ്മയും.


അരിമണിയും കായ്മധുരവും വിശറിക്കാറ്റും ചൂടും കുളിരും പുതപ്പും അരുമനെറ്റിമേലുമ്മയും
തന്നത് അവരാണ്.  


ഒരമ്മ കപ്പ മുളപ്പിച്ച് വളര്‍ത്തി,കാന്താരിയില്‍ മുളകുണര്‍ത്തി. മറ്റേ അമ്മ അതിനെ ചെണ്ടക്കപ്പയും കാന്താരിക്കറിയുമാക്കി. ഒന്നാമത്തെ അമ്മയെ അമ്മയെന്ന് വിളിക്കാന്‍ ഞാന്‍ പക്ഷേ മറക്കുന്നു.


അപ്പോള്‍ അതൊന്നും പിറന്നുവന്നവന്‍റേതല്ല. ലഭിച്ചപ്പോള്‍ കൈ നീട്ടി വാങ്ങിവാങ്ങി കൂട്ടികൂട്ടി വച്ചതാണ്. ഒന്നും സ്വന്തമല്ലാത്തതിനാല്‍  മറ്റാരുടെയോ കൂടെയാണ്. അത് വാങ്ങാനാണ് അപ്പൂപ്പന്‍ വന്നത്.
           

അങ്ങനെ നല്കുന്നത് കടമയാണ് , ധര്‍മ്മമാണ്. മുലപ്പാല്‍ തൊട്ട് വാങ്ങികുടിച്ചുവന്നതുകൊണ്ട് ധര്‍മ്മത്തിന്‍റെ കണക്കുപുസ്തകം മുലപ്പാല്‍ദിനങ്ങളില്‍തന്നെ ഓപ്പണ്‍ ചെയ്യപ്പെട്ടു.


ഈ ധര്‍മ്മബോധം ഉണര്‍ത്താനായിരിക്കില്ലേ ഒരു വലിയ മുളവടി ഒരപ്പൂപ്പന്‍റെ കൈയില്‍ പിടിച്ച് നമ്മുടെ മുറ്റത്ത് വരുന്നത് ? കൃത്യമായ കാലയളവുകളില്‍ എന്‍റെ ബാല്യകാലത്തെ മുറ്റത്ത് ഒരു കുമരനപ്പൂപ്പനും ഒരു പാണ്ഡിയപ്പൂപ്പനും വന്നിരുന്നു. അരിയും പുഴുക്കും ചൂടുകാപ്പിയും വലിയവര്‍ കൊടുത്തിരുന്നത് സ്നേഹത്തോടെയാണെന്ന് ചെറിയവര്‍ എളുപ്പം മനസ്സിലാക്കിവച്ചു.


ധര്‍മ്മക്കാര്‍ വിശാലമനസ്കരാണ്. അതുകൊണ്ടാണ് അവര്‍ നമ്മുടെ വീട്ടുമുറ്റത്തേക്ക് വരുന്നത്. യഥാര്‍ത്ഥത്തില്‍ ധര്‍മ്മം എന്ന കടമ അപ്പൂപ്പന്‍ താമസിക്കുന്നിടത്തു ചെന്ന് നമ്മള്‍ നടപ്പാക്കേണ്ടതാണല്ലോ.


അതുകൊണ്ടായിരിക്കാം, വീട്ടില്‍ വരുന്ന അതിഥിയെക്കാള്‍ പൂജ്യസ്ഥാനം ധര്‍മ്മചിന്ത ഉണര്‍ത്താന്‍ വരുന്ന ഭിക്ഷാംദേഹിക്ക് ഭാരതം നല്കിയിരുന്നത്.


20 കൊല്ലങ്ങള്‍ക്കു മുമ്പ് ,ഇടുക്കി ജില്ലയില്‍ ഞാന്‍ താമസിച്ചിരുന്ന മലമുകളില്‍ ഒരപ്പൂപ്പന്‍ എന്‍റെ മകളുടെ തലയില്‍ കൈവച്ച് അമര്‍ത്തി, കണ്ണടച്ച് , മുഖത്തെ മാംസപേശികളും കൈകളിലെ ഞരമ്പുകളും വലിഞ്ഞുമുറുകി മകള്‍ക്കുള്ള അനുഗ്രഹമായി രൂപം മാറുന്ന കാഴ്ച ..... അത് ധനമായി സൂക്ഷിക്കുന്നു , ഇന്നും ഞാന്‍.. .