Saturday 1 March 2014

മയിര് ഒരു തെറിയല്ല, വേദനാസംഹാരിയാണ്

ഈ കപ്യാര് ചെക്കന് എന്താ പറ്റിയത്.... മൂന്നു തവണ ഒറ്റേം പെട്ടേം അടിച്ചു നിര്‍ത്തണ്ട കാര്യമല്ലേ ഉള്ളൂ. 

അടിവാരം തൊമ്മനാണ് മരിച്ചത്. മരിച്ചു എന്ന് പറയേണ്ട കാര്യമുള്ളതല്ല. അടിവാരം തൊമ്മന്‍ ചത്തു എന്നാണ് പറയേണ്ടത്. പിന്നെ പള്ളിയുടെ അള്‍ത്താരേല്‍ നിന്ന് പറയുമ്പോ ഒരിത് വേണമല്ലോ. അതുകൊണ്ട് അടിവാരം കരിപ്പാവീട്ടില്‍ തോമസ് മരിച്ചു, അന്ത്യകര്‍മ്മങ്ങള്‍ മൂന്നുമണിക്ക് എന്നങ്ങു പറഞ്ഞു. അത്യവശ്യമില്ലാത്ത കാര്യത്തിന് വലിയ ഒരു സംഖ്യ ചെലവു വരുത്തിയതുപോലെ ഒരു വിഷമം അതു പറഞ്ഞുകഴിഞ്ഞപ്പോള്‍ മുതല്‍ ... ഇനി അത് ദഹിച്ചുതീരണം.

കപ്യാര് അടി നിര്‍ത്തുന്ന ലക്ഷണം കാണാഞ്ഞ് മുറി തുറന്ന് പുറത്തിറങ്ങി. ചൂരല് കൂടെ എടുക്കണോ.... പള്ളിക്ക് പിറകിലെ മണിമാളികയില്‍ നിന്ന് തൂങ്ങുന്ന കയറില്‍ പിശാച് കയറിവനെപ്പോലെ ഞാന്ന് കിടന്ന് അടിക്കുകയാണ് ജോസുകുട്ടി. യുവശക്തിക്കാര് പിള്ളേരെ ഈ പണിക്കെടുക്കണ്ടാന്ന് പറഞ്ഞതാണ്. കമ്മറ്റിയിലെ കൊണംവരാത്ത ചിലരുടെ നിര്‍ബന്ധത്തിന് വഴങ്ങിയതാണ്.

എടാ...   ഏതായാലും വിളിച്ചപ്പോഴേ നിര്‍ത്തി. ഭാഗ്യം. അല്ലെങ്കില്‍ കടുത്ത് വല്ലതും ചെയ്യേണ്ടി വന്നേനെ. 

ചക്കുങ്കല്‍ കുഞ്ഞാപ്പിമുതലാളി മരിച്ച് പള്ളിക്കലോട്ട് എടുത്തപ്പോള്‍ താനായിരുന്നു കറുത്ത വസ്ത്രത്തില്‍ ദുഖിച്ച് ഏറ്റവും മുമ്പില്‍ നീങ്ങിയിരുന്നത്. മാതാവേ.. എന്തൊരാള്‍ക്കൂട്ടമായിരുന്നു. ഇടവകയില്‍നിന്ന് സ്ഥലം മാറിപ്പോയ എല്ലാ വൈദികരും കൂടാതെ വയലില്‍ പിതാവും വന്നിരുന്നു. പിതാവ് പള്ളിമേടയിലിരുന്നതെയുള്ളൂ. മുതലാളിയുടെ ഈട്ടിപ്പെട്ടി പള്ളിനടവഴി കയറുമ്പോള്‍ ...അവന്‍ ശബ്ദമുയര്‍ത്തിയപ്പോള്‍ കല്ലറ പിളര്‍ന്നൂ...അണയുന്നീശോ, മൃതരാമഖിലര്‍ക്കും... എന്ന് സി. മാര്‍ഗരറ്റിന്‍റെ  വിലാപപ്പാട്ടിനൊപ്പം അതിന്‍റെ ഈണത്തിനൊപ്പിച്ച് പള്ളിമണി ണാം... ണാംണാം.... ണാം എന്ന് കരഞ്ഞ് വിളിച്ചു കേറ്റേണ്ടതാണ്. അന്ന് വയസ്സന്‍ ദേവസ്യ ആയിരുന്നു കപ്യാര്‍. അയാള്‍ അത് അടിച്ചുനശിപ്പിച്ചുകളഞ്ഞു. ചോദിച്ചപ്പോള്‍ കൈയുടെ ഒരത്തിന് വേദനയാണെന്ന് ഒരു കാരണവും പറഞ്ഞു. പള്ളിക്കമ്മറ്റിയൊന്നും കൂടാന്‍ നിന്നില്ല. 50 രൂഫാ മിച്ചം കൊടുത്ത് അന്ന് പറഞ്ഞുവിട്ടു. പിന്നെയെടുത്തതാണ് യുവശക്തിക്കാരന്‍ ജോസുകുട്ടിയെ.

ഈ യുവശക്തിക്കാര് പറഞ്ഞാണ് അറിഞ്ഞത് അടിവാരം തൊമ്മന്‍റെ ഓരോ കാര്യങ്ങള്. ചത്ത തൊമ്മന്‍ പള്ളീല്‍ കേറീട്ടില്ലാന്ന് മാത്രമല്ല, പള്ളിക്ക് മുമ്പില്‍ വന്ന് നിന്ന് തെറിയും പറഞ്ഞിട്ടുണ്ട്. ഇടക്കിടക്ക് അവന് വട്ടിളകും. അന്ന് അടിവാരം മുതല്‍ പാലാ വരെ നല്ല സ്പീഡില്‍ നടക്കും. എത്രയോ ചുവടുകള്‍, അതെത്രയാണെന്ന് തൊമ്മനേ അറിയൂ, വച്ച് കഴിയുമ്പോള്‍ തൊമ്മന്‍  പെട്ടെന്ന് പുറകോട്ട് വെട്ടിത്തിരിഞ്ഞ് കൈ നിശിതമായി ചൂണ്ടി മയിരേ......ന്ന് ഉറക്കെ വിളിക്കും. കല്ലെടുത്തെറിയുന്നതുപോലെ ഭാവിക്കും. പിന്നെ നടക്കും. കല്ലേക്കുളം കഴിഞ്ഞ്, പൂഞ്ഞാര്‍ കഴിഞ്ഞ്, പനച്ചിപ്പാറ കഴിഞ്ഞ്, ഈരാറ്റുപേട്ട കഴിഞ്ഞ് , അമ്പാറ കഴിഞ്ഞ്, ഭരണങ്ങാനം, ഇടപ്പാടി കഴിഞ്ഞ് പാലാ ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്‍റിന്‍റെ കരിങ്കല്‍കെട്ടിലിരുന്ന് വിശ്രമിക്കും. 

പിന്നെ തിരികെ ശാന്തനായി നടന്ന് വന്ന് വൃദ്ധയായ അമ്മയുടെ കൈയില്‍ നിന്ന് രാത്രിഭക്ഷണം കഴിച്ച് പുണ്യപ്പെട്ട മനുഷ്യനാകും. രാവിലെ പെരിങ്ങുളം സിറ്റിയില്‍ വന്ന് എന്നത്തെയും പോലെ ആരാന്‍റെ പണികള്‍ക്ക് വെള്ളം ചേര്‍ക്കാത്ത ആത്മാര്‍ത്ഥതയോടെയിറങ്ങും. ഇതുപോലെ ഒരുപകാരിയെ പെരിങ്ങുളം കണ്ടിട്ടില്ലാത്രേ. ഏതു വീട്ടില്‍ വേണമെങ്കിലും ചക്കയിട്ടു കൊടുക്കും. തേങ്ങ, റബ്ബര്‍ഷീറ്റ് ഒക്കെ ചുമന്ന് കടേലോട്ടും അരിസാമാനങ്ങള്‍ വീട്ടിലോട്ടും എത്തിക്കും. എന്തെങ്കിലും കൊടുത്താ മതി. ഇത്തിരി വിശപ്പിനുള്ളത്, തോളിലൊരു കൊട്ട്, തൊമ്മച്ചാ എന്നൊരു വിളി.. മതി ശാന്തനായിക്കൊള്ളും. പുരകെട്ട് എവിടെയുണ്ടെങ്കിലും തൊമ്മന്‍ അതൊരു ഉത്സവമാക്കും. നാട്ടിലുള്ള മൂര്യൊന്നും പോരാഞ്ഞ് ചനക്കോളുള്ള പശുക്കളെ നടത്തി പൂഞ്ഞാറ്റിലെ ICDP സെന്‍റരില്‍ കൊണ്ടുപോയി കുത്തിവച്ച് ചന കേറ്റുന്ന ഒരു പരിപാടിയുണ്ടിപ്പോള്‍. തൊമ്മന്‍ രണ്ടു പശുവിനെയൊക്കെ ഒന്നിച്ച് കയറേല്‍ പിടിച്ച് നടത്തിക്കൊണ്ടുപോയി സാധിപ്പിച്ച് തിരികെയെത്തിക്കും. 

വീടും പറമ്പും ഭാഗം വച്ചപ്പോള്‍ സഹോദരനും ഭാര്യയും അവളുടെ സഹോദരന്‍ ഒരു പട്ടാളക്കാരനും ചേര്‍ന്ന് തൊമ്മച്ചനെയും അമ്മച്ചിയെയും അടിയേ ഊമ്പിച്ചുകൊടുത്തുപോല്‍. കണ്ട മയിരിനെയൊക്കെ വീട്ടില്‍ കയറ്റരുതെന്ന് ഞാന്‍ പറഞ്ഞതല്ലേ തള്ളേ...ന്ന് അന്ന് ആദ്യമായി തൊമ്മച്ചന്‍ സ്വരമുയര്‍ത്തി. പട്ടാളം പിടിച്ച് വയറ്റത്ത് ബൂട്ട് ചവിട്ടുകയും തല രണ്ടോ മൂന്നോ തവണ തിണ്ണയിലെ തൂണിലിടിക്കുകയും ചെയ്ത് അടിവാരം തൊമ്മനാക്കി തൊഴിച്ച് മുറ്റത്തേക്കിട്ടു. അന്ന് മുതല്‍ എല്ലാ മാസവും ഒരു ദിവസം അടിവാരം മുതല്‍ പാലാ വരെ നടന്ന് പട്ടാളത്തെ മയിരേ...ന്ന് വിളിച്ച് ആ പാവം മനസിന്‍റെ ബാലന്‍സ് നിലനിര്‍ത്തിപ്പോരുകയാണ്.

ഒക്കെ യുവശക്തിക്കാര് പറയുന്നതാണ്. ഭക്തസംഘടനയാണെന്നൊക്കെ പറയാമെന്നേ ഉള്ളൂ. ഇവന്മാരുടെയൊന്നും മനസ് പള്ളിയുടെ കൂടെയല്ല. മാര്‍ക്സിസ്റ്റാണെല്ലാം. വേണ്ടാന്ന് പറഞ്ഞിട്ടും കമ്മറ്റിക്കാര് നിര്‍ബന്ധിച്ചിട്ടാണ് അതിലൊരുത്തനെ കപ്യാരായി വച്ചത്. ഏതായാലും പറഞ്ഞപ്പോഴേ മണിയടി നിര്‍ത്തിയേച്ചു. അല്ലായിരുന്നെങ്കില്‍ കട്ടിലിനടീന്ന് കറുത്ത ചൂരല്‍ എടുക്കേണ്ടി വന്നേനെ.എടത്തൂട്ടുകാര്‍, മാര്‍ക്സിസ്റ്റുകാര്,  പാഷണ്ഡതക്കാര് അവര്‍ക്കുള്ളതാണ് ആ വെഞ്ചരിച്ച ചൂരല്‍.