ബുദ്ധിക്കും ശക്തിക്കും ജീവന്‍ടോണ്‍ , മീനച്ചില്‍ ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബേങ്ക് ക്ളിപ്തം നം.1217 , ലൈഫ്ബോയ് എവിടെ ഉണ്ടോ അവിടെ ആരോഗ്യവും ഉണ്ട് എന്നതുപോലുള്ള ബോര്‍ഡെഴുത്തുകളെ എനിക്ക് പണ്ടേ ഇഷ്ടമാണ് . എവിടെപ്പോയാലും ഇത്തരം ഭാഷാസൃഷ്ടിപ്പുകളെ എനിക്ക് ഒട്ടും അവഗണിക്കാന്‍ കഴിയില്ല.
മുകളില്‍ പറഞ്ഞിരിക്കുന്ന ബോര്‍ഡെഴുത്തുകള്‍ വെറും പാവങ്ങളാണ് , ദിവസവും പള്ളിയില്‍ പോകുന്ന ചില വെന്തിങ്ങാച്ചേട്ടന്മാരെപ്പോലെ . എന്നാല്‍ ഇംഗ്ളീഷ് , മലയാളം എന്നീ ഭാഷാവിഷയങ്ങളും ഗണിതം എന്ന കഠോരവിഷയവും ചേര്‍ന്ന ഒരു ബോര്‍ഡിനെ നോക്കി അത്യാദരവോടെ ഞാന്‍ പലപ്പോഴും നിന്നിട്ടുണ്ട്. അതാണ് TS No. 32 പെരിങ്ങുളം എന്ന പെരിങ്ങുളം കള്ളുഷാപ്പിന്‍റെ ബോര്‍ഡ്. മാന്യനാണ് ഈ ബോര്‍ഡ്. വെളുത്ത കുമ്മായം തേച്ചതും ആവശ്യത്തിന് വിടവുകള്‍ അനുവദിച്ചിട്ടുള്ളതുമായ നിരത്തിയടിച്ച പലകഭിത്തിയില്‍ കറുത്ത അക്ഷരത്തില്‍ കള്ള് എന്നും അതിന്‍റെ താഴെ TS No. 32 എന്ന ഐഡി നമ്പരും ബഹുമാനം തോന്നുന്ന രീതിയില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
T S NO.27 കല്ലേക്കുളം, T S No.29 മാവടി , T S No. 31 ചട്ടമ്പിക്കവല എന്നീ ബഹുമാന്യരെ കണ്ടപ്പോള്‍ സാര്‍വലൌകികമായ ഒരു കാഴ്ചപ്പാടിലേക്ക് ഞാന്‍ വളര്‍ന്നു. ലോകത്ത് എല്ലായിടത്തും , പാലായില്‍പോലും , ഷാപ്പുകള്‍ക്ക് വെളുത്ത കുമ്മായപലകയും കള്ള് എന്ന കറുത്ത അക്ഷരവും, ഒരു സംഖ്യയും ആ സംഖ്യക്കു പിറകില്‍ എന്‍റെ പേരിന്‍റെ ഇനിഷ്യലായ T S -ഉം ,പലകവിടവിലൂടെ കാണാവുന്ന വെളുത്തുപതഞ്ഞ കുപ്പികളും, കുപ്പിക്കിരിക്കാന്‍ സര്‍ക്കസ് ബാലന്‍സുള്ള ഡസ്കും, അതിനു പിറകില്‍ തൊടുകേല്‍ കുഞ്ഞും കൂട്ടുകാരും ഉറപ്പാണ്.
ദൈവം സങ്കീര്‍ത്തകന്‍റെ പുസ്തകം 128-3 ലാണ് ഞങ്ങളുടെ കുടുംബകാര്യം എഴുതിവച്ചിട്ടുള്ളത്. അതിപ്രകാരമാണ്. ' നിന്‍റെ മക്കള്‍ നിന്‍റെ മേശക്കു ചുറ്റും സൈത്തുമുളകള്‍ പോലെയും...., എന്നാണ്. താഴത്തുപറമ്പന്‍റെ എല്ലാ വീട്ടിലും മൊളകള്‍ക്ക് ഒരു കുറവുമില്ല. എട്ടു മുളയുള്ള എന്‍റെ വീട്ടിലെ മൂന്നാം മുളയായ എനിക്കാണ് വാഴേപീടിക ഡ്യൂട്ടി . റബ്ബര്‍ഷീറ്റ്, ഒട്ടുപാല്‍ ,പാക്ക് എന്നിവ ചുമന്നങ്ങോട്ടും അരി ,പത്തല്‍മുളക് (ആ പാവം പത്തലല്ല ,വറ്റലാണ് എന്ന് എത്ര കൊല്ലം കഴിഞ്ഞാണ് ഞാനറിഞ്ഞത്) വാരസോപ്പ് , ഉപ്പ് ,ചകിരിക്കയര്‍, കായം, സൂചി, നൂല് തുടങ്ങിയ വ്യഞ്ജനങ്ങള്‍ ഇങ്ങോട്ടും ചുമക്കുന്ന സൈത്തുമുളയാകുന്നു ഞാന്‍ . ഈ യാത്രകളിലാണ് ഞാന്‍ ഇതുവരെ കേട്ടിട്ടുള്ളതില്‍ ഏറ്റവും ഉച്ചത്തിലുള്ള കുടുംബപ്രാര്‍ത്ഥന കേട്ടത് . അത് ചൊല്ലുന്നതും കുടുംബാംഗങ്ങളെക്കൊണ്ട് ചൊല്ലിക്കുന്നതും ദേഹം മുഴുവന്‍ രോമമുള്ള ഏറത്തേല്‍ പാപ്പച്ചേട്ടനാണ്.
കൃശനായ ഞാന്‍ അടിയിലും വ്യഞ്ജനങ്ങള്‍ നിറഞ്ഞ ചാക്ക് മുകളിലുമായി വാഴേപീടികയില്‍നിന്ന് ഇറങ്ങി 'ICDP സബ്സെന്‍റര്‍ പെരിങ്ങുളം' എന്ന ബോര്‍ഡ് വായിച്ച് തൃപ്തനായി ഇനി പെരിങ്ങുളത്ത് TS No. 32 എന്ന ബോര്‍ഡും സെന്‍റ് അഗസ്റ്റിന്‍സ് യു.പി സ്കൂള്‍ എന്ന ലാസ്റ്റ് ബോര്‍ഡും മാത്രമേയുള്ളൂ എന്ന് മനസ്സില്‍ എഴുതി വായിച്ചും , മെറ്റല്‍ , പന്നിക്കാഷ്ഠം എന്നിവ ശ്രദ്ധയോടെ വേര്‍തിരിച്ച് കാല്‍ വച്ചും നമ്പര്‍ ഷാപ്പിന് മുമ്പിലെത്തുന്നതിനു മുമ്പേ കേട്ടു -എടാ അലവലാതികളേ. !! - തൊടുകേല്‍ കുഞ്ഞാണ്- വര്‍ക്കിപേരപ്പന്‍റെ ഇളനീര്‍ കൊഴമ്പു കണ്ണില്‍ തേച്ചു ആ മുറ്റത്തു നീന്നു കരയാത്ത ഒറ്റ ഒരുത്തനുണ്ടോടാ പെരിങ്ങുളത്ത് ? ഒണ്ടെങ്കില്‍ പറയെടാ. ആ കിടിലന്‍ കുടിയന്‍ പിടിച്ചുകുലുക്കുന്നത് എന്‍റെ കുടുംബവൃക്ഷത്തെയാണ് . എന്‍റെ വല്യപ്പനെയാണ് കള്ളില്‍ കുളിപ്പിച്ച് രംഗത്ത് അവതരിപ്പിച്ച് നിര്‍ത്തിയിരിക്കുന്നത്. ആ രംഗത്തേക്ക് ഏതായാലും വെട്ടപ്പെടാന്‍ കൊള്ളില്ല. കാലേ , തിരിയാം , നമുക്ക് ഇവിടെ തിരിയാം . കുന്നത്തുപോതിയില്‍ കടയുടെ ഇടയിലൂടെ ആറ്റില് ചാടാം കാലേ .സാന്‍റോ കുട്ടന്‍റെ വീടിന് പിറകിലൂടെ ഒതുങ്ങി ആറ്റിലേക്കിറങ്ങുമ്പോഴാണ് ' തോമാസാറിന്‍റെ അടി കൊള്ളാത്തവരുടെ കണക്കെടുപ്പ് ' കുഞ്ഞ് ആരംഭിക്കുന്നത് കേട്ടത്.ഏതായാലും എന്നെ ശരിക്കും അറിയാവുന്ന ദൈവം ആര്‍ക്കും എന്നെ വെളിപ്പെടുത്തികൊടുത്തില്ല.
ആറ് കടന്ന് അക്കരെ കയറിയപ്പോള്‍ എനിക്ക് ശ്വാസവും നേര്‍ബുദ്ധിയും വീണു. അമ്പതുനോമ്പുകാലമാണ് .കുടിയന്മാരായ കുടിയന്മാരില്‍ ക്രിസ്ത്യന്‍ കുടിയന്മാര്‍ മുറിക്കാനോ ലംഘിക്കാനോ വയ്യാത്ത കഠിന നോമ്പില്‍ പ്രവേശിക്കുന്ന കാലം .ഏറത്തേല്‍ പാപ്പച്ചേട്ടന്‍റെ നേതൃത്വത്തില്‍ പതിവു പോലെ അവര്‍ കൂട്ടുചേര്‍ന്ന് ഷാപ്പില്‍ വരും . എന്തതിശയമേ , ദൈവത്തിന്‍ സ്നേഹം എത്ര മനോഹരമേ..കയ്യടിച്ചു പാടും . ഞങ്ങള്‍ തന്‍ മുന്നിലിരിക്കുമീ സൂത്രം നിന്‍റെ സമ്മാനമല്ലയോ... എന്ന് പതഞ്ഞ കുപ്പികളിലേക്ക് പാളിനോക്കാന്‍ പോലും ധൈര്യപ്പെടാതെ സങ്കടപ്പെടും. പിന്നെ അവര്‍ കൂട്ടമായി എഴുന്നേറ്റ് നിന്ന് നന്മ നിറഞ്ഞ മറിയമേ , നിനക്ക് സ്വസ്തി ഒറ്റ സ്വരത്തില്‍ ചൊല്ലും. ഏറ്റവും മുതിര്‍ന്ന ഓടക്കല്‍ കുട്ടിച്ചേട്ടന് ആദ്യവും പിന്നെ പരസ്പരവും സ്തുതി ചൊല്ലി കെട്ടിപ്പുണര്‍ന്ന് പിരിയും.
അപ്പോള്‍ കള്ളെന്തു ചെയ്യും ? കള്ള് ഉള്ളാടച്ചേട്ടന്മാര്‍ , ചോകോച്ചേട്ടന്മാര്‍ , തൊടുകേല്‍ കുഞ്ഞ് എന്നിവര്‍ മാത്രം കുടിക്കും . മിച്ചമുള്ളത് പാനി , വിനാഗിരി എന്നിവയാക്കി രൂപാന്തരപ്പെടുത്തി വില്ക്കും. സന്ഥ്യക്കു മുന്പേ വീട്ടിലെത്തും . മക്കളെ നിരത്തി മുട്ടില്‍ നിര്‍ത്തി പിന്‍പില്‍ അന്നച്ചേടത്തിയെ നിര്‍ത്തി , ഏറ്റവും മുന്‍പില്‍ പാപ്പച്ചേട്ടന്‍ കൈ വിരിച്ച് പിടിച്ച് ..ആകാശങ്ങളിലിരിക്കുന്ന ഞങ്ങളുടെ ബാവായേ ...നിന്‍റെ നാമം... നിന്‍റെ രാജ്യം വരണം.. എല്ലാ പെരിങ്ങുളംകാര്‍ക്കും വേണ്ടി അത്ര ഉറക്കെ ഉറക്കെ... ആ സ്വരത്തിലെ നിലവിളി.. ആ നിലവിളിയിലെ പ്രാര്‍ത്ഥന... ആ പ്രാര്‍ത്ഥനയിലെ ഏകാഗ്രത.. ആ ഏകാഗ്രതയുടെ കൂര്‍ത്ത അഗ്രം കൊള്ളേണ്ടിടത്ത് കൊള്ളും . മേഘവിരി വകഞ്ഞുമാറ്റി , അസൂയപ്പെട്ട്, ക്രോവേന്മാര്‍, സ്രാപ്പേന്മാര്‍ എന്നീ സ്ഥിരം സ്വര്‍ഗ്ഗീയസ്തുതിപ്പുകാര്‍ ഭൂമിയില്‍ പെരിങ്ങുളത്തേക്ക് നോക്കും. ഏറത്തേല്‍ പാപ്പച്ചേട്ടന്‍റെ സങ്കടവിളികള്‍ സ്തുതിപ്പുകള്‍ എല്ലാം നീണ്ട താടിയില്‍ വിരലോടിച്ച് തല കുലുക്കി ദൈവം സ്വീകരിക്കും, കുറിച്ചു വയ്ക്കും.
ഈ കൂട്ടായ്മയില്‍ ചേരാത്ത ഏകകുരിശാണ് തൊടുകേല്‍ കുഞ്ഞ്. രാവിലെ റബ്ബര്‍ വെട്ടും. പിന്നെ മൌനമായി ദീപികപത്രം വായിക്കും. ഉച്ച കഴിയുമ്പോള്‍ അന്നത്തെ ഒട്ടുപാലും പിന്നെ കിട്ടുന്നതെന്തും എടുത്ത് മാവടിയില്‍ നിന്ന് നേരെ ഷാപ്പിന്‍റെ പര്യമ്പുറത്തേക്കുള്ള ഇടവഴി പിടിക്കും. ഒരു കുപ്പി കള്ള് മാത്രം വാങ്ങി ഒരു ഗ്ളാസ് മാത്രം ഒഴിച്ച് ദീര്‍ഘനേരം അതി്‍ല്‍ സൂക്ഷിച്ചുനോക്കിയിരിക്കും. അതി്ന്‍റെ രഹസ്യം ആര്‍ക്കും പിടികിട്ടിയിട്ടില്ല. പനയുടെ കഷ്ടപ്പാട് ഓര്‍ത്ത് അല്പസമയത്തെ ഉപകാരസ്മരണ ചെയ്യുന്നതാണ് എന്നാണ് ഇമ്മിണി സയന്‍സ് പഠിച്ച എന്‍റെ പക്ഷം. വേരുകളിലൂടെ ശേഖരിച്ച് പനന്തടിക്കുള്ളിലൂടെ കയറ്റി ഈ സാധനം മുകളിലെത്തിക്കുന്ന കഷ്ടപ്പാടിനെ ഓര്‍ത്ത് ധ്യാനിച്ച്...കാട്ടിലെവിടെയോ മുള പൊട്ടി മുളച്ച ഏണിക്കുഞ്ഞ് വളര്‍ന്ന് മുട്ടന്‍ ഏണിയായി , അതിലൂടെ ചെത്ത് ഗോപി കയറിച്ചെന്ന് , ചെത്തി, വീഴാതെ ഇറക്കി.....ഈശ്വരാ എല്ലാ കുടിയന്മാരും ഇങ്ങനെ അല്പസമയം മൌനമായി ഇരിക്കേണ്ടതു തന്നെയാണ്. അപാരം. പിന്നെ അദ്ദേഹം ദയയില്ലാതെ കുടിക്കും. രാവിലെ പത്രത്തില്‍ വായിച്ച കൊല, പിടിച്ചുപറി, അന്യായം തുടങ്ങിയ സാമൂഹ്യദ്രോഹങ്ങള്‍ ചെയ്തവരെ ന്യായമായി അരംഭിച്ച് അന്യായവും പിന്നീട് അതിദീനവുമായ സ്വരത്തില്‍ തെറി വിളിക്കും. കള്ളിന്‍റെയെന്നപോലെ കുഞ്ഞിന്‍റെയും മൂപ്പ് പരുവമറിയാവുന്ന മാനേജര്‍ മൂപ്പധികമാവുന്നതിനു മുമ്പ് TS No. 32 എന്ന ബോര്‍ഡിനു പുറത്തെ റോഡിലേക്ക് തത്തിച്ചിറക്കും. ഫിന്നെ പത്രവാര്‍ത്തകളല്ല, പെരിങ്ങുളം ലോകത്തിലെ അനീതികളാണ് തൊടുകേല്‍ കോടതി വിസ്തരിക്കുക. അതാണ് ഞാന്‍ കേട്ടത്. അപ്പന്‍ വര്‍ക്കിയെയും മകന്‍ തോമാസാറിനെയും ഇന്ന് കുളിപ്പിച്ചെടുക്കും. ആ ഭാഷ, ആ ശരീരചലനങ്ങള്‍ കണ്ടുനില്ക്കാനും കേട്ടുനില്ക്കാനും സാന്‍റോകുട്ടപ്പനു മാത്രമേ സാധിക്കൂ. സഹിയാതെ വരുമ്പോള്‍ കുട്ടപ്പന്‍ ഒരു കമ്യൂണിസ്റ്റ് കമ്പ് ഒടിച്ചെടുത്ത് ഇല കളഞ്ഞ് കുഞ്ഞിനെ സമീപിക്കും. ഒറ്റ അടി. കെട്ട കുട്ടപ്പന്‍റെ കൈയില്‍ നിന്ന് രണ്ടാമതൊന്ന് വാങ്ങാന്‍ തറവാടിയായ കുഞ്ഞിനെ അഭിമാനം സമ്മതിക്കില്ല.
ഝടുതിയില്‍ മാവടിക്ക് വിട കൊള്ളും. എല്ലാ ദിവസവും കുഞ്ഞ് കൃത്യമായി തൊടുകയില്‍ വീട്ടില്‍ എത്താറുണ്ടെങ്കിലും ഉടുമുണ്ടിന് ചില ദിവസങ്ങളില്‍ ആ കൃത്യത ഇല്ല.
അമ്പതുനോമ്പു കഴിഞ്ഢാല്‍ ആദ്യം വരുന്ന പെരുനാള്‍ വി. യൌസേപ്പിന്‍റേതാണ്. പിറന്ന നാട്ടിലും തൊഴിലെടുത്ത നാട്ടിലും നില്ക്കാനാവാതെ അലഞ്ഞുപായേണ്ടിവന്ന ആ നിസ്സഹായപുണ്യവാളനെ മേല്‍ഗുണങ്ങളെല്ലാമുള്ള പെരിങ്ങുളംകാര്‍ക്ക് ഏറെ ഇഷ്ടമാണ്. കതിന, ഊത്ത്, ചെണ്ട, പടക്കം സഹിതമുള്ള രൂപെഴുന്നള്ളീരും പാട്ടുകുര്‍ബാനയും അന്ന് നടപ്പാകും. ഞാന്‍ വിശുദ്ധനെന്ന് കരുതിപ്പോരുന്ന ഏറത്തേല്‍ പാപ്പച്ചേട്ടന്‍റെ തലയില്‍ ആ നാളുകളില്‍ ഒരു മാലാഖ കയറി. പാപ്പേ നിന്നില്‍ ബാവാ സംപ്രീതനാണ്. ഇത്തവണ യൌസേപ്പിന്‍റെ രൂപം പെരുന്നാളിന് നീയാണ് ചുമക്കേണ്ത്. രൂപത്തിന്‍റെ വലതുഭാഗത്ത് മുന്‍പിലായി നീ പിടിക്കണം. പറഞ്ഞ ഉടനെ അപ്രത്യക്ഷനാവുന്ന തരം മാലാഖയല്ല ഇത് . തന്നേം പിന്നേം ഇത് തന്നെ പറഞ്ഞ് നിന്നു. ദൈവത്തെയും പ്രാര്‍ത്ഥനകളെയും ഇഷ്ടമാണെമ്കിലും ഒരു കുടിയനായ താന്‍ ഈ കര്‍മ്മത്തിന് പറ്റില്ല എന്ന് പാപ്പേട്ടനും തീരുമാനിച്ചു.പൂസ് വീട്ടുപോകുന്നതുപോലെ മാലാഖ വീട്ടുപോകാത്തതിനാല്‍ മുന്‍തീരുമാനം മാറ്റി. പിന്നെ കള്ള് തൊട്ടിട്ടില്ല പാപ്പേട്ടന്‍. നോമ്പിന്‍റെ 51-ാം ദിവസം പെരിങ്ങുളം മുതല്‍ അടിവാരം വരെ നടന്ന ഉരുളല്‍, നിരങ്ങല്‍, പ്രസംഗം, അധിക പ്രസംഗം, അടി,ഒടി, കുടി ,തെറി, പോലീസ് എന്നീസ്ഥിരം കൃത്യങ്ങളിലൊന്നും പാപ്പേട്ടന്‍ പങ്കെടുത്തില്ല. ഒരു നല്ല മുണ്ടും ഷര്‍ട്ടും ചുവന്ന കരയുള്ള തോര്‍ത്തും വാങ്ങി. ചെരുപ്പ് ഇടുന്ന സ്വഭാവമില്ലെങ്കിലും ഒരു റബ്ബര്‍ ചെരുപ്പ് വാങ്ങി. മുടിവെട്ടി എല്ലാ ദിവസവും ക്ഷൌരം ചെയ്തു. രാവിലെ പള്ളിയില്‍ പോയി. തോമാസാറിനെ കണ്ട് മുണ്ടഴിച്ച് ബഹുമാനിച്ചു. എന്‍റെ പാപ്പേട്ടന്‍ ഒരു വിശുദ്ധന്‍ മാത്രമല്ല, മാന്യനുമായി.
കാപ്പിത്തോട്ടം കുട്ടപ്പന്‍ കതിനാകുറ്റികള്‍ നിറച്ചു, വരകുകാലാ കുഞ്ഞേട്ടന്‍ ഹാര്‍മോണിയത്തില്‍ ..സകലേശാ ..പാടി,
കൊടിയേറി. മുളങ്ങാടനച്ചന്‍ വിശുദ്ധ വസ്ത്രങ്ങളണിഞ്ഞു. അള്‍ത്താരയും പെരിങ്ങുളവും മുഖരിതമായി.
ഏറത്തേല്‍ പാപ്പച്ചേട്ടന്‍റെ അന്നച്ചേടത്തിക്ക് അന്ന് വഴക്കോട് വഴക്കാണ്. മുണ്ട് തേച്ചത് ശരിയായിട്ടില്ല, ഷര്‍ട്ട് ചുളുങ്ങിയിട്ടുണ്ട്, തോര്‍ത്തിന് നീലം കൂടുതലാണ്...തുടങ്ങി അന്ന് പള്ളിയി്ല്‍ നടക്കുന്നത് പെരുന്നാളാണെന്നും അന്നയുടെ അപ്പന്‍റെ അടിയന്തിരം അല്ലെന്നും പല തവണ അന്നക്ക് ബോദ്ധ്യപ്പെട്ടു.
11 മണിക്ക് അരംഭിക്കുന്ന ഘോഷയാത്രക്ക് വേണ്ടി 9 മണിക്കുതന്നെ പാപ്പേട്ടന്‍ പുറപ്പെട്ടു. നമ്പര്‍ ഷാപ്പിനു മുന്‍പിലുടെ പതറാതെ നടന്നു.പെട്ടെന്നാണ് കണ്ടത്, നടുറോഡില്‍ കിടക്കുന്നു,തൊടുകേല്‍ കുഞ്ഞ്. ഉടുമുണ്ട് എന്തുകൊണ്ടഓ അദ്ദേഹത്തിനൊപ്പം ഇല്ല. ദൈവമേ, ഇന്നത്തേപ്പോലൊരു ദിവസം ഇക്കോലം നടുറോഡില്‍ കിടക്കുന്നത് ശരിയല്ല എന്ന് കണ്ട് ഒരു കമ്യൂണിസ്റ്റ് വടി ഒടിച്ച് പാപ്പേട്ടന്‍ അവനെ നേരിട്ടു. സ്വര്‍ണ്ണമാനിന്‍റെ പിറകേ പോയ ലക്ഷ്മണനെപ്പോലെ കുഞ്ഞിനൊപ്പം ഷാപ്പിനുള്ളിലേക്ക് സ്വയം
ആവാഹിക്കപ്പെട്ടു, പാപ്പച്ചേട്ടന്‍.
ഒന്നാം കതിന മുഴങ്ങി. കതിനാപറമ്പിലെ തെങ്ങോലകള്‍ കുതിച്ച് ചാടി. ഊത്തുകാര്‍ നിരന്നു. പുക്കിളിനു ചുറ്റിവളഞ്ഞ് സ്വര്‍ണ്ണമാലയുമായി ചെണ്ടക്കാര്‍ പള്ളിക്കു മുന്‍പില്‍ 64-ാം നടക്കു മുകളില്‍ അഭിമുഖമായി നിന്നു വേല തുടങ്ങി. രൂപത്തിന് പിന്നില്‍ രൂപങ്ങള്‍ ഇറങ്ങി . പാപ്പച്ചേട്ടനെവിടെ ? പുത്തന്‍ മുണ്ട്, തേച്ച ഷര്‍ട്ട്, ചെങ്കരതോര്‍ത്ത് ധരിച്ച പാപ്പച്ചേട്ടനെവിടെ? ഞാന്‍ വട്ടം കറങ്ങിനോക്കി ,കണ്ടില്ല. രണ്ടാമത്തെ കതിനാവെടി, ഒപ്പം കൂട്ടമണി, മാവടിമലയിലെയും എതിര്‍മലയിയെയും മരങ്ങളായ മരങ്ങളും ഇലകളും ചലനമറ്റുനിന്നു. അവന്‍റെ എഴുന്നള്ളത്താണ് .
എഴുന്നള്ളുന്ന രൂപത്തിനൊപ്പം പ്രാര്‍ത്ഥനകള്‍ പിറന്നു പറക്കുകയാണ്. വടയ്ക്കാത്തുപറമ്പിലെ മാലപ്പടക്കം കഴിഞ്ഞ് രൂപം
TS No. 32 നു മുമ്പിലൂടെ....പെട്ടെന്ന് അടച്ചിട്ട ഷാപ്പിന്‍റെ വാതില്‍ തൊഴിച്ചുതുറന്ന് ഒരു പിച്ചാത്തിയും പാപ്പന്‍ചേട്ടനും റോഡിലേക്ക്. ആയിരത്തോളം വരുന്ന ജനക്കൂട്ടത്തേയും വിശുദ്ധ വസ്തുക്കളെയും വെല്ലുവിളിച്ച് നേര്‍ക്കുനേര്‍ നിന്നു.രൂപങ്ങള്‍ നിന്നു. വിശുദ്ധ വസ്ത്രങ്ങള്‍ക്കുള്ളില്‍ മുളങ്ങാടനച്ചന്‍ നിന്നു. റോഡിനു താഴെ ഒഴുകാന്‍ മറന്ന് മീനച്ചിലാറും നിന്നു.
വേണ്ട , പാപ്പച്ചേട്ടാ വേണ്ട . ഒച്ചയില്ലാതെ ഞാന്‍ കരഞ്ഞു പറഞ്ഞു. മാവടിമലയിലെയും എതിര്‍മലയിലെയും മരങ്ങളായ മരങ്ങള്‍ സഹിക്കുമോ ? ഇലകള്‍ സഹിക്കുമോ ? പുഴ സഹിക്കുമോ ? വേണ്ട പാപ്പച്ചേട്ടാ വേണ്ട. എന്നാല്‍ കൈയില്‍ പിച്ചാത്തി പിടിച്ച് നിന്ന് പാപ്പച്ചേട്ടന്‍ കരയുകയാണ്. രണ്ടു കണ്ണില്‍നിന്നും വലരിത്തോട് പോലെ കണ്ണീര്‍ . ഞാന്‍ സമ്മതിക്കില്ല. ഈ രൂപെഴുന്നള്ളീര് എനിക്ക് സമ്മതിക്കാനൊക്കത്തില്ല. തൊടുകേല്‍ കുഞ്ഞ് എന്നെ പറ്റിച്ചതാണ്. രൂപം ഞാനെടുക്കാം, ഞാന്‍ തന്നെയെടുക്കാം.
രൂപങ്ങള്‍ അനങ്ങി. വിശുദ്ധ വസ്ത്രത്തിനുള്ളില്‍ മുളങ്ങാടനച്ചന്‍ അനങ്ങി. പുഴയും, മരങ്ങളായ മരങ്ങളും അനങ്ങിയില്ല. ആരോ പിടിച്ച് ഇടത്തേക്ക് തള്ളി. പാപ്പച്ചേട്ടന്‍ തോട്ടിലേക്ക് മറിഞ്ഞുവീഴുന്നതു ഞാന്‍ കാണുന്നു. മകന്‍ സണ്ണി അപ്പന്‍റെ പറിഞ്ഞുപോയ മുണ്ടുമായി തോട്ടിലേക്ക് ചാടുന്നു. കൂടെ എന്‍റെ മനസ്സും ചാടുന്നു.എന്തൊക്കെയാണെങ്കിലും എന്‍റെ പാപ്പച്ചേട്ടന്‍ വിശുദ്ധനാണ് . ഏകാഗ്രതയുടെ കൂര്‍ത്ത അഗ്രം കൊണ്ട് സ്വര്‍ഗ്ഗം കുത്തിത്തുറക്കുന്നവനാണ്.
പെരിങ്ങുളത്ത് പിറ്റേന്ന് പിറന്ന പുലരിയിലേക്ക് പള്ളിവികാരി റവ.ഫാ.ജോസഫ് മുളങ്ങാടന്‍ ഉണര്‍ന്നു. പള്ളിയിലേക്ക് പോകാനായി കനത്ത താക്കോല്‍കൂട്ടം എടുത്ത് മുറിക്ക് പുറത്തിറങ്ങി. ഒരു കാഴ്ചയാണ് കണ്ടത്. പള്ളിമുറിവരാന്ത നിറയെ രൂപങ്ങള്‍. പുലരിവെളിച്ചത്തില്‍ അച്ചന്‍റെ പ്രായം ചെന്ന കണ്ണുകളിലേക്ക് അവര്‍ തെളിഞ്ഞുവന്നു . T S No. 32-ല്‍ നോമ്പാചരിക്കുന്ന എല്ലാ ഭക്തരും നിരന്ന് മുട്ടിന്മേല്‍ നില്ക്കുന്നു. സാഷ്ടാംഗമായി കമിഴ്ന്നു കിടക്കുന്നത് പാപ്പച്ചേട്ടന്‍ . എഴുന്നേറ്റ് വരുന്നത് തൊടുകേ ല്‍ കുഞ്ഞ് . ഞാനാണ് തെറ്റ് ചെയ്തതെന്നും രസത്തിന് പാപ്പേട്ടന്‍റെ പുറത്ത് കള്ള് ഒഴിക്കുകയായിരുന്നുവെന്നും പാപ്പച്ചേട്ടന്‍ കുടിച്ചിരുന്നില്ലെന്നും രൂപം പിടിക്കാന്‍ കഴിയില്ല എന്നു വന്നപ്പോള്‍ അക്രമാസക്തനായ പാപ്പേട്ടനെ ഷാപ്പില്‍ അടച്ചിട്ട് രക്ഷിക്കാന്‍ നോക്കിയെന്നും ആഘോഷങ്ങള്‍ അടുത്തുവന്നപ്പോള്‍ ആ വിശുദ്ധന്‍ മതിമറന്ന് ചവിട്ടിത്തുറന്ന് പുറത്ത് ചാടിയെന്നും ....കുഞ്ഞുമൊഴി.
കഥ കേട്ട് ഫാ.മുളങ്ങാടന്‍ അനങ്ങാതെ നിന്നു. മരങ്ങളായ മരങ്ങളും ഇലകളും അനങ്ങാതെ നിന്നു. സ്വര്‍ഗ്ഗത്തിന്‍റെ വെളുത്ത വിരി വകഞ്ഞു മാറ്റി അസൂയയോടെ ക്രോവേന്മാരും സ്രാപ്പേന്മാരും എന്‍റെ വിശുദ്ധനായ പാപ്പച്ചേട്ടനെയും നോമ്പിന്‍മക്കളെയും
നോക്കിനോക്കി, നോക്കിനിന്നേ പോയി.

അടുത്ത സമയത്തുണ്ടായ ഏറ്റവും നല്ല വായനാനുഭവം. നല്ല ഒഴുക്ക്. നന്നായി ജോസ്..
ReplyDeleteഈ പ്രോത്സാഹനത്തിന് വളരെ നന്ദിയുണ്ട്. ഇനിയും വായിക്കുമല്ലോ
Delete