Thursday 31 January 2013

വാഗമണ്‍ ഓ ...വാഗമണ്‍

എന്‍പിതാമഹന്‍ കാറ്റുകൊണ്ട മണ്ണിലേക്ക് ഒരു കാറ്റിനൊപ്പം ഞങ്ങള്‍ കടന്നുകയറി. ആശ്രമം ഉടമസ്ഥര്‍ കെട്ടിയുയര്‍ത്തിയ എലുകക്കയ്യാല കവച്ച് കടന്നു. ആരാ ചോദിക്കാന്‍ , ഇതെന്‍റെ അപ്പന്‍റെ അപ്പന്‍റെ സഹോദരന്‍റെ സ്ഥലം . വഴിപോക്കര്‍ക്ക് എല്ലാം ഭക്ഷണവും മോരുംവെള്ളവും നല്‍കിയോന്‍റെ മണ്ണ്. അനേകം പശുക്കള്‍ക്ക് ആല പണിതവന്‍റെ ആലയം. അടി മൂവായിരത്തിനും മേലെ, ഭൂമിയുടെ ആരും കണ്ടിട്ടില്ലാത്ത കന്യാമേഖലകളിലിരുന്നും, കിടന്നും, ആരും കണ്ടിട്ടില്ലാത്ത പുലരിക്കാഴ്ചകളും  ആരും കണ്ടിട്ടില്ലാത്ത രക്തസന്ധ്യകളും കണ്ട പാതിമൌനിയായ എളിയവന്‍റെ മണ്ണ്. എല്ലാ പ്രഭാതത്തിലും പ്രകൃതിയുടെ അതിവിശുദ്ധമായ കുര്‍ബാനക്കു കൂടിയവന്‍.  കിഴക്കിന്‍റെ കൂദാശമേശക്കു മേല്‍ വലിയൊരു അപ്പം ഉയര്‍ന്നു വരുന്നു. മേശക്കുതാഴെ പന്തീരായിരം മലമടക്കുകളില്‍നിന്ന് കോടമഞ്ഞിന്‍ പുതപ്പഴിച്ച് കുന്തിരിക്കപ്പുക ഉയര്‍ന്നുയര്‍ന്ന്....., കിഴക്കന്‍, വടക്കന്‍, പടിഞ്ഞാറന്‍, തെക്കന്‍ കാറ്റുകള്‍ നാടുനോക്കന്‍മലയില്‍ ഒന്നിച്ച് സമ്മേളിക്കുന്പോള്‍ കാറ്റാടിമരങ്ങളും കോതപ്പുല്‍തലപ്പുകളും തലകുനിച്ച് ജഗത്പൊരുളിന് സ്വസ്തി ചൊല്ലി നിന്നു.. വെള്ളതലപ്പാവിട്ട കാറ്റാടികന്യാസ്ത്രികള്‍ നിരന്ന് നിന്ന് ഒരായിരം ആമേന്‍ മൂളുന്നു. വരുംനാളെകളിലും മൂളാനായി  ചില്ലകളില്‍ ആമേന്‍ കരുതിവയ്ക്കുന്നു. കൂദാശമേശക്കുതാഴെ പരന്നുപരന്നേ കിടക്കുന്ന പച്ചപ്പുല്‍മൊട്ടക്കുന്നുകളിലൊന്നിന്‍റെ ചെരിവില്‍ ഒന്നാം പശു എഴുന്നേറ്റ് പുല്ലെടുത്തു. പിന്നെ അവ കൂട്ടംകൂട്ടമായി എഴുന്നേറ്റ്, പുല്‍മേടുകളില്‍ നിഴലും വെളിച്ചവും ചെലുത്തികളിക്കുന്ന പെരിയോര്‍ കലാകാരന്‍റെ ബ്ളാക്ക് ആന്‍റ് വൈറ്റ് ഭംഗികളാകുന്നു. ആമേന്‍ ഇന്നും എന്നേക്കും...

Wednesday 30 January 2013

അയാള്‍ അവിടെ എന്തു ചെയ്യുകയായിരുന്നു ?


        പുലരിത്തണുപ്പിനെ സര്‍ക്കാര്‍ ജീവനക്കാരുടെ സമരത്തെപോലെ അവഗണിച്ച് 2013 റിപ്പബ്ളിക് ശനിയാഴ്ച ഒരു യാത്ര പോയി, മൂന്നു പേര്‍. ഞാന്‍, ജോര്‍ജുകുട്ടി ജോസഫ്, ജയ്സണ്‍ റ്റി. എസ് . ഒരേ കുടുംബത്തില്‍ പിറന്നോര്‍.

       അയാള്‍  1879-ല്‍ കുടുംബപിതാവ് ഉണ്ണൂണ്ണി മത്തായിയുടെ മൂത്ത മകന്‍ കുര്യന്‍റെ മൂന്നാമത്തെ മകനായി ഇടമറ്റം എന്ന നിരന്ന ഭൂമിയില്‍ ജനിച്ചു. 1947-ല്‍ 68-ാമത്തെ വയസ്സില്‍ പേരിലുള്ള വീടും വസ്തുവും മകള്‍ക്കു നല്‍കി മൂവായിരത്തിലധികം അടി ഉയരത്തില്‍ വാഗമണ്‍മലയില്‍ നാടുനോക്കന്‍ പുല്‍മേട്ടിലേക്ക് കയറി.  വിപുലമായ തോതില്‍ കാലി വളര്‍ത്തല്‍ ആരംഭിക്കാനുള്ള മഹാസാഹസികതയെ ആശങ്കകളില്ലാതെ ഏറ്റെടുത്തു. അതിന്‍റെ പ്രചോദനം എന്തായിരുന്നു ? പ്രചോദനം എന്താണെങ്കിലും ആ മഹാസാഹസികതയുടെ പേര് കുഞ്ഞമ്മന്‍ എന്നാണ്. ആ സാഹസികതയുടെ അനുജന്‍റെ പൌത്രരായി  അഭിമാനത്തോടെ ജനിച്ച ഞങ്ങള്‍ മൂന്ന് ചോദ്യങ്ങള്‍ക്ക് ഉത്തരമന്വേഷിച്ചാണ് പോയത്. 66 വര്‍ഷം മുന്‍പ് ആ വാഗമണ്‍ തണുപ്പിലും വിജനതയിലും എങ്ങനെ ജീവിച്ചു, എന്തിന് അങ്ങനെ ജീവിച്ചു ,ഇന്ന് അങ്ങനെ ജീവിക്കാന്‍ പറ്റുമോ ??? പുറപ്പെടുമ്പോള്‍ ഈ മൂന്ന് ചോദ്യങ്ങളും ജോര്‍ജുകുട്ടിയുടെ കൈവശം കപ്പയും മീന്‍കറിയും ജയ്സന്‍റെ പോക്കറ്റില്‍ ഒരു കാമറയും മാത്രം.

        ഈരാറ്റുപേട്ട - വാഗമണ്‍ റോഡില്‍ മാടത്താനിയില്‍ വണ്ടി ചാരി.  കയറാനുള്ള മേല്‍മലകല്‍ കണ്ട് സഹജവാസനയോടെ മൂന്ന് പേരും ഏറെ സന്തോഷിച്ചു. കുത്തനെ  കയറി മലമേലെത്തി. പിതാക്കന്മാരുടെ മണ്ണാണ്.ചാച്ചന്‍, കുഞ്ഞേപ്പ് പേരപ്പന്‍, മത്തായിപേരപ്പന്‍, തോമാസാര്‍, ഇവരുടെയോല്ലാം വലിയേട്ടന്‍ കൊച്ച് എന്ന വല്യച്ചാച്ചന്‍ എന്നിവര്‍ പാഞ്ഞുനടന്നിരുന്ന മണ്ണ്. അന്നത്തെ അയല്‍ക്കാരും സുഹൃത്തുക്കളും ഇന്നും അവിടെയുണ്ട്. ജയ്സണ്‍ ഒപ്പിയ അവരുടെ ചിത്രങ്ങള്‍ കാണുക.താഴത്തുവീടന്മാര്‍ ചുമ്മാ വിറ്റുപോന്ന മണ്ണ് കൂടുതലും വാങ്ങിയ തയ്യില്‍ കുട്ടിച്ചന്‍ചേട്ടന്‍, മത്തായിപേരപ്പന്‍റെ മണ്ണ് വാങ്ങി നല്ലൊരു വീട് വച്ച്, ജീപ്പ് വാങ്ങി സമൃദ്ധിയില്‍ ജീവിക്കുന്ന ഇടമറ്റം കുഞ്ഞേട്ടന്‍. അസാധാരണമായ ഓര്‍മ്മശക്തിയോടെ ' നീ കറിയായുടെ രണ്ടാമത്തെ മകനല്ലേ 'എന്ന് എന്നോടും തുടര്‍ന്ന് പേരെടുത്ത് എണ്ണം പറഞ്ഞ് എല്ലാവരോടും കുശലങ്ങള്‍. എന്‍റെ പഴയകാല ഓര്‍മ്മകളിലുള്ള  ഇടവഴിക്കുമുകളിലെ തോമാസാറിന്‍റെ കൊച്ചുവീട് ഇന്നും കൊച്ചുവീട് തന്നെ. മുറ്റത്ത് കാര്‍, പിറകിലെ കുഞ്ഞികിണറ്റില്‍ ഉറവവെള്ളം.

      ഇവരൊക്കെ വന്നുകൂടിയവരില്‍ പോകാതെ മടിച്ച് നില്‍ക്കുന്നവരാണ്. മലമേല്‍ മലയുടെ യഥാര്‍ത്ഥ അവകാശികള്‍ ആ മലയ്ക്കൊപ്പം പിറന്ന ഗോത്ര വംശജര്‍ തന്നെ. മാലോകരില്‍ മുക്കാലേ മുണ്ടാണി ജനങ്ങളെയും അറിയുന്ന ഇടക്കരപ്പുലി ജോര്‍ജുകുട്ടി പെട്ടെന്ന് പുലിയായി. അത് കൊച്ച് രാമന്‍, അത് കോന്നന്‍, അത് ഇരവി, ഇത് തന്ക, മറ്റേത് കടുത്ത. കുഞ്ഞേപ്പ് നാനാന്‍ ഒരു കൊച്ചുരാജാവായി  വാണ രാജ്യം. യുവരാജാവ് ജോര്‍ജുകുട്ടി മോതിരവിരല്‍ കൊണ്ടു ചൂണ്ടിയ ഒരു വീട്ടി ലേക്ക് ഞങ്ങള്‍ കയറി.ഇടക്കര വാണ സുപരിചിതനായ ഇരവിയുടെ മകന്‍ പീതാംബരന്‍റെ വീട് . അതീവ ഹൃദ്യമായി ചിരിക്കാനറിയാവുന്ന രണ്ട് പല്ലുകളാണ് ഞങ്ങളെ സ്വീകരിച്ചത്. പീതാംബരപല്ലുകള്‍. കുഞ്ഞേപ്പ് നാനാന്‍, മത്തായിനാനാന്‍, തോമാനാനാന്‍, വല്യനാനാന്‍, ഇടക്കെങ്ങോ കുരിശുമല കയറി മുന്‍പേ പോയ ചാക്കോനാനാന്‍, കുട്ടിനാനാന്‍ എല്ലാവരും ഞങ്ങളുടെ സംസാരത്തില്‍ വന്നുപോയി.

      ഇറങ്ങിയപ്പോള്‍ ഇരുചെവികളിലും മൊബൈല്‍ ഹെഡ്ഫോണുമായി പീതാംബരന്‍ മകന്‍ ഷിബു കൂടെയിറങ്ങി. എന്തിനുള്ള പു റപ്പാടാ എന്ന ചോദ്യത്തിന് നിങ്ങളെ മലമുകളില്‍ എത്തിക്കാം എന്ന് തിരിമൊഴി. മൂന്ന് കാരണങ്ങളാല്‍ താന്‍ മുന്‍പേ നടക്കാമെന്ന് അവന്‍ പറഞ്ഞു. ഒന്ന് രക്ത അണലി, എവിടെയും ഏത് പുല്ലിനടിയിലും സന്നദ്ധനായി കിടപ്പുണ്ടാകും. രണ്ട് കാട്ടുപന്നി . കണ്ടാല്‍ കുഴപ്പമില്ല, കണ്ടുമുട്ടിയാല്‍ ചേതം വരും. മൂന്ന്, വഴി.. ആളുയരത്തില്‍ പുല്ലിനടിയിലെ വഴി ദൈവം സഹായിച്ച് അവനെന്കിലും അറിയാം.

      ഒന്നര കി. മീറ്റര്‍ ഉയരത്തിലേക്ക് വടി കുത്തിയും അല്ലാതെയും. അതിനിടയില്‍ ആരോ ഉപേക്ഷിച്ചുപോയ പുരിടത്തില്‍നിന്ന് കന്പിളി നാരങ്ങയും കരിക്ക് സല്‍ക്കാരവും ഷിബു വക. അവസാനം വാഗമണ്ണില്‍നിന്ന് മലകളുടെ നാഭീദേശത്തൂടെ ഭൂമാഫിയ വെട്ടിയിറക്കിയ അനേകറോഡുകളില്‍ ഒന്നിലെത്തിച്ച് , സംസ്കൃതനാടകങ്ങളിലെ സൂത്രധാരനെപ്പോലെ , കുനിഞ്ഞ് വന്ദിച്ച് പിന്‍പോട്ട് അടിവച്ച് , പുല്ലുകള്‍ക്കിടയിലേക്ക് ഷിബു കാഴ്ചയല്ലാതായി. 15 മിനിറ്റ് കഴിഞ്ഞപ്പോള്‍ മലന്താഴെ നിന്ന് അവന്‍ കൂവിചോദിച്ചു,എല്ലാം O.K ആണോ ? ഞങ്ങള്‍ ഒന്നിച്ച് കൂവിപറഞ്ഞു, എല്ലാം O.K,O.K,O.K.  തടങ്ങളില്‍നിന്നും തീരങ്ങളില്‍നിന്നും തീരെ അപ്രത്യക്ഷമായി,മലകളില്‍ മാത്രം ഇന്നും കാണപ്പെടുന്ന ' നേരും നെറിക്കും ' സത്യവ്രതന്‍ എന്നു പേരിടാതെ ഷിബു എന്ന് പേരിട്ടത് എന്തിനാണ് പീതാംബരാ...

     എന്‍പിതാമഹന്‍ കാറ്റുകൊണ്ട മണ്ണിലേക്ക് ഒരു കാറ്റിനൊപ്പം ഞങ്ങള്‍ കടന്നുകയറി. ആശ്രമം ഉടമസ്ഥര്‍ കെട്ടിയുയര്‍ത്തിയ എലുകക്കയ്യാല കവച്ച് കടന്നു. ആരാ ചോദിക്കാന്‍ , ഇതെന്‍റെ അപ്പന്‍റെ അപ്പന്‍റെ സഹോദരന്‍റെ സ്ഥലം . വഴിപോക്കര്‍ക്ക് എല്ലാം ഭക്ഷണവും മോരുംവെള്ളവും നല്‍കിയോന്‍റെ മണ്ണ്. അനേകം പശുക്കള്‍ക്ക് ആല പണിതവന്‍റെ ആലയം. അടി മൂവായിരത്തിനും മേലെ, ഭൂമിയുടെ ആരും കണ്ടിട്ടില്ലാത്ത കന്യാമേഖലകളിലിരുന്നും, കിടന്നും, ആരും കണ്ടിട്ടില്ലാത്ത പുലരിക്കാഴ്ചകളും  ആരും കണ്ടിട്ടില്ലാത്ത രക്തസന്ധ്യകളും കണ്ട പാതിമൌനിയായ എളിയവന്‍റെ മണ്ണ്. എല്ലാ പ്രഭാതത്തിലും പ്രകൃതിയുടെ അതിവിശുദ്ധമായ കുര്‍ബാനക്കു കൂടിയവന്‍.  കിഴക്കിന്‍റെ കൂദാശമേശക്കു മേല്‍ വലിയൊരു അപ്പം ഉയര്‍ന്നു വരുന്നു. മേശക്കുതാഴെ പന്തീരായിരം മലമടക്കുകളില്‍നിന്ന് കോടമഞ്ഞിന്‍ പുതപ്പഴിച്ച് കുന്തിരിക്കപ്പുക ഉയര്‍ന്നുയര്‍ന്ന്....., കിഴക്കന്‍, വടക്കന്‍, പടിഞ്ഞാറന്‍, തെക്കന്‍ കാറ്റുകള്‍ നാടുനോക്കന്‍മലയില്‍ ഒന്നിച്ച് സമ്മേളിക്കുന്പോള്‍ കാറ്റാടിമരങ്ങളും കോതപ്പുല്‍തലപ്പുകളും തലകുനിച്ച് ജഗത്പൊരുളിന് സ്വസ്തി ചൊല്ലി നിന്നു.. വെള്ളതലപ്പാവിട്ട കാറ്റാടികന്യാസ്ത്രികള്‍ നിരന്ന് നിന്ന് ഒരായിരം ആമേന്‍ മൂളുന്നു. വരുംനാളെകളിലും മൂളാനായി  ചില്ലകളില്‍ ആമേന്‍ കരുതിവയ്ക്കുന്നു. കൂദാശമേശക്കുതാഴെ പരന്നുപരന്നേ കിടക്കുന്ന പച്ചപ്പുല്‍മൊട്ടക്കുന്നുകളിലൊന്നിന്‍റെ ചെരിവില്‍ ഒന്നാം പശു എഴുന്നേറ്റ് പുല്ലെടുത്തു. പിന്നെ അവ കൂട്ടംകൂട്ടമായി എഴുന്നേറ്റ്, പുല്‍മേടുകളില്‍ നിഴലും വെളിച്ചവും ചെലുത്തികളിക്കുന്ന പെരിയോര്‍ കലാകാരന്‍റെ ബ്ളാക്ക് ആന്‍റ് വൈറ്റ് ഭംഗികളാകുന്നു. ആമേന്‍ ഇന്നും എന്നേക്കും...

       അന്വേഷിച്ചിറങ്ങിയ ഒരു ഉത്തരവും എനിക്ക് കിട്ടിയില്ല. എന്തിനാണ് ആ പ്രായത്തില്‍ പശുക്കളുടെ തോഴനായി മനുഷ്യവാസമില്ലാത്ത കോടമഞ്ഞിന്‍കാട്ടില്‍ പണ്ട്പണ്ട് അയാള്‍ എത്തിയത് ? കൂട്ടിന് വന്ന പെണ്ണാള്‍ ഇരുന്നും കിടന്നും ചുരുണ്ടുകൂടിയും ആലോചിച്ചിട്ടും ഒന്നും മനസ്സിലാക്കാന്‍ കഴിയാതെ പോയത് ആ ജീവാഹുതിയുടെ നീതിശാസ്ത്രമാണ്. വിഭ്രമത്തിന്‍റെ നാളുകളില്‍,  മനസ്സുറഞ്ഞുപോയ തണുപ്പില്‍ അവര്‍ പുരക്ക് തീയിട്ട് കുളിരകറ്റി പോലും...പശുക്കളൊക്കെ പല വഴി പാഞ്ഞു പോയി പോലും....

       നിങ്ങഴുടെ വീടുകളില്‍ ചകിരി കൊണ്ടല്ല , ചണം കൊണ്ടല്ല , പിന്നെ മറ്റെന്തോ കൊണ്ടോ തീര്‍ത്ത കയറുകളില്ലായിരുന്നോ ?
കറുത്ത മിനുസമുള്ള കയര്‍.  തറവാട്ടു വരിക്കപ്ളാവില്‍നിന്ന് ചക്കയിറക്കാന്‍ മാത്രം ഉപയോഗിച്ചിരുന്നതും ആ കര്‍മ്മത്തിനുശേഷം ഭവ്യതയോടെ ചുരുളായി മടക്കി ചാച്ചന്‍ സൂക്ഷിക്കാറുള്ളതുമായ ഒരു കയര്‍ ഇന്നും ഞാന്‍ ഓര്‍ക്കുന്നു. കുഞ്ഞമ്മന്‍പാപ്പന്‍ ഒഴിവ് സമയങ്ങളില്‍ കൈ കൊണ്ട് ഉണ്ടാക്കി ഓരോ വീട്ടിലേക്കും നല്‍കിയതാണ്.ആ കയര്‍തൊട്ടിലിലായിരിക്കും മക്കളേ നിങ്ങളൊക്കെ ആടിയുറങ്ങിയത്. മുരുത്തോന്‍മരത്തിന്‍റെ തോല്‍ വെട്ടിയെടുത്ത് , അതിന്‍റെ ആറ് നേര്‍ത്ത അടുക്കുകള്‍ പൊളിച്ച് കീറി,ചീകി, നീട്ടിനീട്ടി എടുത്ത്,  കോര്‍ത്ത് കോര്‍ത്ത്, പിണച്ച് പിണച്ച് ആ കൈകള്‍ എല്ലാ വീട്ടിലേക്കും നീണ്ടു ചെന്നു.

     ആ കണ്ണുകളും നാടുനോക്കന്‍ മലയുടെ മുകളില്‍ നിന്ന് എല്ലാ വീട്ടിലേക്കും നീണ്ടു ചെന്നു. ആ മലയുടെ മുകളില്‍ നിന്നും ജയ്സണ്‍ എടുത്ത കടവുകര തറവാട് വീട് പ്രദേശത്തിന്‍റെ ചിത്രം കു റെ സമയം നോക്കിയിരുന്നാല്‍ ഇത് മനസ്സിലാകും. താഴേ മലമേല്‍ കരയില്‍ കുഞ്ഞേപ്പ്, മത്തായി, തോമസ്, സ്കറിയ, ഇവരുടെ മൂത്ത ജേ ഷ്ഠന്‍ കൊച്ച് , ഇവരുടെയോല്ലാം പെണ്ണാളുകള്‍, മക്കള്‍...പ്രഹരത്തിന്‍റെ നാളുകളില്‍ ഒരു തിരുഹൃദയചിത്രം മാത്രമെടുത്ത് ദൈവം കൂട്ടിയോജിപ്പിച്ചവളെയും കൂട്ടി കുരിശുമലക്കപ്പുറത്തേക്കു പോയ മറ്റുള്ളവര്‍. അവര്‍ തീര്‍ച്ചയായും ഈ യാത്രയില്‍ മോരും അനുഗ്രവും ആയിരം കൊല്ലത്തേക്കുള്ള മനസ്സുറപ്പും ഈ സന്നിധിയില്‍ നിന്ന് വാങ്ങിയിരിക്കണം.

      അതു മാത്രമോ ? നാടുനോക്കനു താഴെ ലോകം തിരക്കിട്ട മനസ്സോടെ എല്ലാം , അന്യന് അവകാശപ്പെട്ട മണ്ണും ആദായങ്ങളും പോലും , വാരിക്കൂട്ടാന്‍ വ്യഗ്രതപ്പെട്ടപ്പോള്‍,  അയാള്‍ ആ പര്‍ണ്ണശാലയിലിരുന്ന് എല്ലാം ഉപേക്ഷിക്കാന്‍ പഠിക്കുകയായിരുന്നോ ?
മനസ്സിലെ മരക്കുരങ്ങനെ മുരുത്തോന്‍ ചാട്ടയ്ക്ക് അടിച്ച് മെരുക്കുകയായിരുന്നോ ? 1947 -ല്‍ വാഗമണ്ണില്‍ കയറിയ അയാളില്‍ അതിനുമുന്‍പേ ഗാന്ധിജി കയറിയിരുന്നോ ? രണ്ടു കൈകളിലുമായി നീണ്ടുനില്ക്കുന്ന പത്ത് വിരലുകളുടെ മഹാമഹത്വം എങ്ങനെയും അയാള്‍ തിരിച്ചറിഞ്ഞിരുന്നു. മുരുത്തോന്‍റെ അടുക്കുകള്‍ പൊളിച്ച് കയറുണ്ടാക്കി, കാട്ടുകമ്പുകള്‍ വെട്ടി,കെട്ടി ആല ഉണ്ടാക്കി , പശുക്കളെ പാലിച്ച്, പശുക്കള്‍ അയാളെ പാലിച്ച് , പുറംമാര്‍ക്കറ്റിന് കയറി വരാനുള്ള പഴുതടച്ച്.....അയാള്‍ അവിടെ എന്തു ചെയ്യുകയായിരുന്നു ? ഇപ്പോള്‍ എനിക്ക് മനസ്സിലായിത്തുടങ്ങിയിരിക്കുന്നു.

      കൂടെ ആയിരിക്കാന്‍ ധൈര്യപ്പെട്ട ഏകമനുഷ്യജീവി 1964-ല്‍ മരിച്ചതിനുശേഷം ഇപ്പോള്‍ എന്‍റെ കൂടെ നില്ക്കുന്ന ജോര്‍ജുകുട്ടിയുടെ വീട്ടിലാണ് 11 കൊല്ലം കൂടെ ജീവിച്ച് മരിച്ചത്. പുഞ്ചിരിക്കുന്ന , മൃദുലനായ , എപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ഋഷിയെപ്പോലെയാണ് ജോര്‍ജുകുട്ടി പാപ്പനെ കണ്ടിട്ടുള്ളത്. മനസ്സിലെ മരക്കുരങ്ങന്‍ കീഴടങ്ങിയിരുന്നതുകൊണ്ട് ഏറെ സന്തോഷവാനായിരുന്നു അദ്ദേഹം. ശക്തി ക്ഷയിച്ചപ്പോഴും ഒരു കുഞ്ഞിത്തൂമ്പയുമായി നിലത്ത്  നിരങ്ങിയും കഴിവത് ചെയ്തിരുന്നുവെന്ന് ജോര്‍ജുകുട്ടി സാക്ഷിക്കുന്നു.

      എനിക്ക് മനസ്സിലായിത്തുടങ്ങിയിരിക്കുന്നു.എല്ലാം മനസ്സിലാക്കാനുള്ള സാത്വികത എനിക്കില്ല. സാരമില്ല.വാഗമണ്ണിന്‍റെ ഒടിവുകളിലും മടക്കുകളിലും നൂറ്റാണ്ടുകളായി കാറ്റ് പരതുന്നത്,  അതിന് ഇനിയും എന്തൊക്കെയോ മനസ്സിലാകാനുള്ളതുകൊണ്ടു തന്നെയാണല്ലോ.....





മലമേല്‍ പള്ളിയില്‍

കടവുകര തറവാട് ദൃശ്യം.ഇടത്ത് പെരിങ്ങുളം ടവര്‍,വലത് ഇടമല CSI Church. നടുവില്‍ വീട്സ്പോട്ട്

ആ കാണുന്നത് കുറ്റിക്കാട്ട് പറമ്പ് etc.

തയ്യില്‍ കുട്ടിച്ചന്‍ ചേട്ടന്‍

പുഞ്ചിരിക്കുന്ന രണ്ട് പല്ലുകള്‍ എതിരേറ്റു.

SHIBU the great.

Endless... Scene from Nadunokkan

Peringulam THARAVADU area. Scene from NADUNOKKAN

ഇടമറ്റം കുഞ്ഞേട്ടന്‍. മത്തായിപേരപ്പന്‍റെ വീട്ടിലെ താമസക്കാരന്‍

കുഞ്ഞമ്മന്‍ പാപ്പന്‍, മലകളുടെ രാജാവ്.
6Like · · · Promote ·
Face

Thursday 24 January 2013

ഫോര്‍ ദ പീപ്പിള്‍


           ഇരുവശത്തുമായി വളഞ്ഞുനിന്നിരുന്ന മാലാഖാമാരോട് ദൂരെ  മാറി നില്ക്കാന്‍ ആവശ്യപ്പെട്ട് ദൈവം അല്പം അസ്വസ്ഥതയോടെ ഭൂമിയവലോകനം നടത്തുകയായിരുന്നു. മനുഷ്യന്‍ ചന്ദ്രനില്‍ കാലു കുത്തിയത് മലബാര്‍ കുടിയേറ്റം പോലെ ഒരു സംഭവമായിട്ടേ  കാണുന്നുള്ളൂ.അമേരിക്കന്‍സൃഷ്ടിയായ ഹിപ്പിയിസം, അമേരിക്കയുടെ തന്നെ വിയറ്റ്നാമിലെ അതിക്രൂരതകള്‍, ലിബിയന്‍ ഗദ്ദാഫി ഭരണം എന്നിവ മുഖ്യദൂതന്മാര്‍ പലതവണ റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞതാxxണ്. എന്നാല്‍ മനുഷ്യ,മൃഗ,സസ്യ,ജലാദികളുടെയും ധര്‍മ്മാധര്‍മ്മ,നീതി ശാസ്ത്രങ്ങളുടെയും മര്‍മ്മമറിയാവുന്നതിനാല്‍ എവിടെയും അടിക്കാന്‍ സാധിക്കുന്നില്ല.

          അപ്പോഴാണ് ഭൂമിയില്‍ നിന്ന് ഒരു വിളി വന്നത്. വിളി അറ്റന്‍ഡ് ചെയ്ത മാലാഖ പറന്നു നിന്ന് ദൈവത്തിന്‍റെ ചെവിയില്‍ എന്തോ പറയുകയും ദൈവം തല കുലുക്കുകയും ചെയ്തു. സെക്കന്‍റുകള്‍ക്കകം മുഖ്യദൂതന്‍ മിഖായേല്‍ പാഞ്ഞുവന്നു തടസ്സം പറഞ്ഞു. ഇത്രയും ഘനപ്പെട്ട ഒരു ജന്മം ഒറ്റക്കു താങ്ങാന്‍ താഴത്തുപറമ്പന്‍റെ ഒരു കുടുംബത്തിന് സാധിക്കില്ല. ഭൂമിയിലെ കുരുത്തക്കേടുകളുടെ  അതിപ്രസരം അവലോകനം ചെയ്തു വല്ലായ്മപ്പെട്ടിരുന്ന ദൈവം' ഹോമോസാപ്പിയേ കോണ്‍സ്റ്റാബ്ളിസ് ' എന്ന ഇന്‍സ്റ്റന്‍റ് ഡിക്രിയിലൂടെ ഇപ്രകാരം കല്പിച്ചു. നാലായി ഭാഗിക്കുക. താഴത്തുപറമ്പന്‍റെ നാലു മക്കളുടെ കുടുംബങ്ങളില്‍ മൂന്നു മാസത്തെ ഇടവേളകളില്‍ നാല് ആണ്‍മക്കള്‍ ജനിക്കട്ടെ. അങ്ങനെ ഒന്നും രണ്ടും മൂന്നും ഒക്കെ കൂട്ടിപിടിപ്പിച്ച് സയാമീസ് നിര്‍മ്മിതികള്‍ നടത്തിയിരുന്ന സ്വര്‍ഗ്ഗീയഫാക്ടറിയില്‍ ആദ്യത്തെ വിഭജനപ്രക്രിയ നടന്നു.

            അപ്രകാരം താഴത്തുപറമ്പില്‍ സ്കറിയയുടെ മകനായിജോണിയും, മത്തായിയുടെ മകനായി സാബുവും, കുഞ്ഞേപ്പിന്‍റെ മകനായി ടോമിയും,  മാമ്മീപുത്രനായി ജോസുകുട്ടിയും ജനിച്ചിട്ടുള്ളതാകുന്നു. ഈ ചതുരവീരന്മാര്‍ ഒന്നിച്ച് ഒരിടത്ത് കണ്ടുമുട്ടാതിരിപ്പാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കുക.

                കപ്പക്കാല ഒരുക്കി തീയിട്ട് ചുടുമ്പോള്‍ അതില്‍ എടുത്തുചാടി കാലു വെന്ത നായുടെ ഓട്ടപ്പാച്ചിലുകള്‍ സ്വന്തജീവിതത്തില്‍ നോക്കിപകര്‍ത്തിയിട്ടുള്ള ആളാണ് താഴത്തുപറമ്പില്‍ സ്കറിയ. കാലേല്‍ നില്ക്കാന്‍ വയ്യ എന്ന് സ്ഥിരമായി പറയാറുള്ള ടിയാന്‍ മേരിഗിരി ആശുപത്രി വരാന്തയില്‍ കാലും നീട്ടി ഇരുന്നുപോയി. അത്രമാത്രം പെടാപ്പാടുകളും O -ve രക്തം അന്വേഷിച്ചുള്ള പരക്കം പാച്ചിലും കഴിഞ്ഞ് തോറ്റിരുന്നതാണ്.കോണ്സ്റ്റാബ്ളിസ് ഡിക്രിയില്‍ പറഞ്ഞ ഒന്നാമന്‍ ജനിച്ചുകഴിഞ്ഞു. അതിന്‍റെ അമ്മ അപ്പോള്‍ തന്നെ ഓഫാകുന്ന ലക്ഷണമാണ് കാണിക്കുന്നത്.

             രണ്ടു കുംഭക്കപ്പക്കാലങ്ങള്‍ക്കിടയില്‍ നാലു പേരും ജനിച്ചു.കണ്ണിറുക്കിയടച്ച്, കൈകള്‍ ചുരുട്ടിപ്പിടിച്ച്, പഞ്ഞിയോ തുണിയോ കണ്ടാല്‍ അവിടെ മുഖം ചേര്‍ത്ത് പൂണ്ടുറക്കം നടത്തുന്ന മക്കളാണ് താഴത്തുപറമ്പന് മുമ്പ് ഉണ്ടായതെല്ലാം. എന്നാല്‍ ഈ നാല്‍വര്‍ രണ്ട് കണ്ണുകളും തുറന്നുരുട്ടിപ്പിടിച്ച്, ഒരേ സമയം എട്ടു ദിശകളിലേക്കും വട്ടം കറങ്ങി നോക്കുക, ചുമ്മാ ചിരിക്കുക, തുട്ട്,നോട്ട് എന്നിവ കാണുന്ന ദിശയിലേക്ക് ഉരുണ്ട് നീങ്ങുക എന്നീ ലക്ഷണങ്ങള്‍, പൊക്കിള്‍ കരിയുന്നതിനു മുമ്പേ കാണിച്ചുതുടങ്ങിയതിനാല്‍,  വിഭ്രമിച്ചുപോയ അമ്മമാര്‍ കൈകള്‍ കൂട്ടി എന്തൊക്കെയോ പറഞ്ഞൊപ്പിക്കുകയും തത്ഫലമായി അരുവിത്തുറ പള്ളിയില്‍ കോഴിനേര്‍ച്ചയില്‍ വര്‍ദ്ധനവുണ്ടാവുകയും ചെയ്തു.

           പതിനെട്ടന്മാരില്‍നിന്ന് അടിതട പഠിച്ചു എന്നഹങ്കരിച്ചിരുന്ന തന്തമാര്‍ ഈ മക്കളുടെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ തലചുറ്റി വീണുപോയിട്ടുണ്ട്. ഏതോ അത്ഭുതം കണ്ടതുപോലെ വായ തുറന്ന മത്തായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വായടക്കാന്‍ കൂട്ടാക്കാത്ത വിവരം അറിഞ്ഞ് സഹോദരന്‍ തോമസ് ഒരു വടിയുമായും മറ്റുള്ളവര്‍ അല്ലാതെയും ഓടി എത്തി പല സാഹസപ്രവൃത്തികള്‍ക്കും സാന്ത്വനങ്ങള്‍ക്കും ശേഷം വായ് ചേര്‍ത്തടച്ചതും നിങ്ങള്‍ക്കറിവുള്ളതാണ്.

           സ്കൂളില്‍ ചേര്‍ക്കാന്‍ മക്കളുടെ കൈ പിടിച്ച് വരുന്ന അപ്പന്മാരുടെ ഇടയിലൂടെ,  ഒരപ്പനെ കൈയില്‍പിടിച്ച് സ്കൂളില്‍ ചേരാന്‍ വന്ന കുട്ടിയെ കണ്ട്, കോട്ടയം ജില്ലയിലെ നാലു സ്കൂളുകളിലെ പ്രധാനാദ്ധ്യാപകര്‍ എഴുന്നേറ്റു നിന്നതായും പിന്നീട് സ്കൂള്‍പഠനം പൂര്‍ത്തിയാക്കി ഇവര്‍ പുറത്താകുന്നതുവരെ ടി അ ദ്ധ്യാപകര്‍ ഇരുന്നിട്ടേ ഇല്ലെന്നും ജില്ലാ സ്കൂള്‍ മാനുവലില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

          ഇവര്‍ കോളേജില്‍ പഠിച്ചുതുടങ്ങിയതോടെ അപ്പന്മാരും കോളേജില്‍ പഠിച്ചുതുടങ്ങി.
നിസ്സഹായരായ ഈ പിതൃരൂപങ്ങളെ പ്രിന്‍സിപ്പല്‍മുറി, ഓഫീസ്, കാന്‍റീന്‍, കോളജിന് പുറത്തെ കൊച്ചേട്ടന്‍കട എന്നിവിടങ്ങളില്‍ നോട്ടുകെട്ടുളുമായി വിവിധ പോസുകളില്‍ ലോകം ദര്‍ശിച്ചിട്ടുണ്ട്. താലി ഒഴികെയുള്ള ഭാഗങ്ങള്‍ പണയം വച്ച പണവുമായി കോളജില്‍ ചെന്ന് ജോണി ടി.എസ് എന്ന പേര് പറഞ്ഞ ഉടനെ ഓഫീസ് സ്റ്റാഫ് മുഴുവന്‍ ബഹുമാനത്തോടെ എഴുന്നേറ്റ് സ്കറിയയെ ആദരിച്ചിട്ടുണ്ട്. പ്യൂണ്‍ കുഞ്ഞാപ്പന്‍ചേട്ടന്‍റെ ഉത്സാഹത്തില്‍ ലാബ്, കാന്‍റീന്‍ എന്നിവിടങ്ങളില്‍ നിന്ന് ആളുകള്‍ ഓടിക്കൂടുകയും എല്ലാവര്‍ക്കും പണം നല്‍കി തൃപ്തരാക്കി തിരിച്ച് നിര്‍വൃതിയോടെ വീടണയുകയും ചെയ്തിട്ടുണ്ടേ.

          മുന്‍പോട്ടോ വശങ്ങളിലേക്കോ ഉള്ള ചെരിവ്, ദൈവഭയം, ആശയടക്കം, ഗൌരവം, ലാളിത്യം,  റേഷന്‍തോതില്‍ പുഞ്ചിരി എന്നിവയാണ് താഴത്തുപറമ്പന്മാരെ ഏത് പെരുനാള്‍ തിക്കിലും കണ്ടുപിടിക്കാനുള്ള  ദൈവാനുഗ്രഹങ്ങള്‍. ഇതിന് ഓരോന്നിനും വിപരീതമായ പുണ്യങ്ങളോടെയാണ് ഫോര്‍ ദ പീപ്പിള്‍ പിച്ച വച്ചത്. വാ നിറയെ ചിരി, കണ്‍നിറയെ ഒരു ഗൂഢവെളിച്ചം, കണ്ട മാത്രയില്‍ സ്നേഹം, വാക്ചാതുരി, ഭാവിയിലേക്ക് അറുനൂറിലധികം നൂതനപദ്ധതികള്‍ അങ്ങനെ...അങ്ങനെ...

         സംക്രമം എന്നാല്‍ ഒരു കാലത്തില്‍നിന്നും അടുത്തതിലേക്കുള്ള ചുവട് മാറ്റമാണ്. സൂര്യന്‍
ദക്ഷിണായനത്തില്‍ നിന്ന് ഉത്തരായനത്തിലേക്ക് കടക്കുമ്പോഴാണ് സംക്രാന്തി സംഭവിക്കുന്നത്.
വായനാരസത്തിനായി ഈ സംക്രാന്തിയെ അല്പം വീര്‍പ്പിച്ചവതരിപ്പിച്ചെങ്കിലും, എല്ലാ   കുടുംബത്തിലും ഗുണപരമായ മാറ്റം കുറിച്ചുകൊണ്ട് പുതുതലമുറയില്‍ ഉശിരന്‍ extroverts
(പുറത്തോട്ട് കണ്ണന്മാര്‍) ഉണ്ടായി. ലജ്ജ, പുജ്ഞം,ജലദോഷം എന്നീ ലക്ഷണങ്ങളുള്ള അകത്തോട്ട് കണ്ണന്മാരില്‍ നിന്ന് വ്യത്യസ്തരായി പെടപെടപ്പും ചുറുചുറുക്കും ബഹളങ്ങളുമായി പിറന്ന പിന്‍തലമുറക്കാരിലെ അദ്യ നാലാളുകളായി ജാതരായ ഫോര്‍ ദ പീപ്പിളിന് a green salute. ലണ്ടനിലും, ഹൈദരാബാദിലും, ഡല്‍ഹിയിലും മുംബൈയിലുമായി സര്‍വ്വാണിവിദഗ്ധരായി കുടുംബജീവിതം നയിക്കുന്ന  ടി ശ്രേഷ്ഠന്മാര്‍ക്ക് ആദരങ്ങള്‍.


    xxxxxxxxxxxxxxxxFOUR THE PEOPLEXXXXXXXXXXFOUR THE PEOPLEXXXXXXXXXXXFOUR THE PEOPLEXXXXX
2Like · · · Promote ·

അവര്‍ സംസാരിച്ചാല്‍....

അന്നു ക്യാരറ്റ് കിളച്ചെടുക്കാന്‍ കുട്ടയും പിക്കാസുമായി വന്ന കൃഷിക്കാരനോട് ക്യാരറ്റ് ചെടി പറഞ്ഞു.' എനിക്കിന്നല്‍പവും ഉന്മേഷമില്ല, മറ്റൊരു ദിവസം ആയാലോ ?
                     ഇക്കാലം വരെ മനുഷ്യരല്ലാതെ മറ്റാരും സംസാരിക്കുന്നതു കേട്ടിട്ടില്ലാത്ത കൃഷിക്കാരന്‍ വല്ലാതെ അമ്പരന്നു. അയാള്‍ തീറ്റാനായി സമീപത്തു കൊണ്ടുവന്നു കെട്ടിയിരുന്ന പശു ഇതെല്ലാം കണ്ടു പൊട്ടിച്ചിരിച്ചു.അന്തം വട്ടു നില്ക്കുന്ന കൃഷിക്കാരനോട്, സംസാരിച്ചത് ക്യാരറ്റ് ചെടിയാണെന്നും പൊട്ടിച്ചിരിച്ചത് പശുവാണെന്നും, വളര്‍ത്തുനായ വിനയത്തോടെ അറിയിച്ചു.
                     കുപിതനായ കൃഷിക്കാരന്‍ നായയെ അടിക്കാനായി തൊട്ടടുത്തുകണ്ട വേപ്പുമരത്തിന്‍റെ കൊമ്പൊടിച്ചു.' വയ്ക്കവിടെ ' വേപ്പുമരം അയാളോട് കല്‍പ്പിച്ചു. ഭയത്തോടെ കൊമ്പു താഴെയിടാന്‍ ഭാവിച്ചപ്പോള്‍ അടിയിലെ പാറ ' മെല്ലെ വയ്ക്ക്' എന്നു മയമില്ലാത്ത ഭാഷയില്‍ പറഞ്ഞു .പേടിച്ചു വിറച്ച കൃഷിക്കാരന്‍ നാടുവാഴിയെ സമീപിച്ച് ഉണ്ടായതൊക്കെ പറഞ്ഞു. ' രാവിലെ വന്നു ഭ്രാന്ത് പറയുന്നോ ? കോപിച്ച് ചാടിയെണീറ്റ നാടുവാഴിയോട് കസേര പറഞ്ഞു, ' പരിഹസിക്കേണ്ട, അയാള്‍ പറഞ്ഞതെല്ലാം ശരിയാണ്. '

                     പലരുടെയും മൌനമല്ലേ നമ്മുടെ അധികാരത്തിന്‍റെ അടിസ്ഥാനം ?  അവര്‍സംസാരിച്ചു തുടങ്ങിയാല്‍..........     (Malyala Manorama Daily  23-1-2013 page 10)

Wednesday 23 January 2013

കതിനാ വെടിവെടി


               കാണ്യക്കാട്ടില്‍ വര്‍ക്കി ഇട്ടന്‍, ചക്കുമ്മേല്‍ കുഞ്ഞേപ്പ്, താഴത്തുപറമ്പില്‍ കുഞ്ഞൂഞ്ഞ് മത്തായി, വള്ളിയാംപാടത്തില്‍ ആഗസ്തി അന്ത്രപ്പേര്‍ എന്നിവര്‍ ഇടമറ്റം പ്രദേശത്ത് നിന്ന് ഓരോ വാക്കത്തിയുമായി  പൂഞ്ഞാറ്റില്‍ കൊട്ടാരത്തിന്‍റെ പര്യമ്പുറം വരെ നേരെ നടന്ന് വന്നു.  അവിടെ നിന്ന്    കുനിഞ്ഞ്     അടിക്കാട് വെട്ടിയും, മലമ്പാമ്പ്, മൂര്‍ഖന്‍പാമ്പ് എന്നീ ചെറുകീടങ്ങളെ ചുമ്മാ തോണ്ടിയെറിഞ്ഞും,  എലി പടിച്ചു നടന്ന കുറെ പാവങ്ങളെ വാക്കത്തി, കുരിശ് എന്നിവ കാട്ടി ഭീഷണിപ്പെടുത്തിയും,  കുനിഞ്ഞ് കുനിഞ്ഞ് മുന്നേറി. അങ്ങനെ വരവെ ,തല ഒരു മലയില്‍ മുട്ടിയപ്പോള്‍ വലത്തോട്ടുതിരിഞ്ഞു വെട്ടിയും,  അവിടെയും തല മുട്ടിയപ്പോള്‍ ഇടത്തോട്ടു തിരിഞ്ഞും,  വീണ്ടും മുട്ടിയപ്പോള്‍ നിവര്‍ന്ന്നിന്ന് ചുറ്റും നോക്കിയും, മൂന്നേമുക്കാല്‍വശവും മലകളാല്‍ചുറ്റപ്പെട്ട പെരുംകുളം എന്ന പ്രദേശം കണ്ടുപിടിച്ചു.   അതാണല്ലോ സത്യം.

                  അന്ന് ഇടതുവശത്തെ മലയായ മാവടിമലയില്‍ ധാരാളമായി വെള്ളമുണ്ടായിരുന്നു.എല്ലാ കല്ലിനടിയലും ഉറവ പൊട്ടിയൊഴുകിയിരുന്നു. മരങ്ങള്‍ ധാരാളമായി വളര്‍ന്നുനില്ക്കുന്നതും വലിയ മരങ്ങളില്‍ പുലികള്‍ കായ്ച് കിടക്കുന്നതും കാണാം. അപ്പുലികളെല്ലാം ചേര്‍ന്ന് ഇണയെയും ഇരയെയും കാത്ത്  രാത്രി പുലിയിടുക്ക് എന്ന സ്ഥലത്ത് എത്താറുണ്ടായിരുന്നു.

                 പെരിങ്ങുളം കണ്ടുപിടിച്ച് കാലങ്ങള്‍ കഴിഞ്ഞിട്ടും കുരിശിന്‍റെ മക്കളൊന്നും മാവടിക്കാട്   വെട്ടിയില്ല.    ഇടമല, മുഴയന്മാവ്,ഇടക്കരമല, ഈറ്റയ്ക്കല്‍കുന്ന് എന്നീപ്രദേശങ്ങളാണ് ആദ്യം വെട്ടിചുട്ടത്. അവിടെയുണ്ടായിരുന്നതും, ഓടാനുള്ള  ബുദ്ധി കാണിച്ചതുമായ കാട്ടുജീവികള്‍, ആദിവാസികള്‍, എന്നിവര്‍ മാവടിമലയില്‍ ഓടിയൊളിച്ചു. എതിര്‍ത്തുനിന്നവരെ  തങ്ങള്‍ കണ്ടുപരിചയിച്ച പതിനെട്ടന്മാരുടെ നാട്ടുനടപ്പനുസരിച്ച് അടിച്ചും ഒടിച്ചും ചാക്കില്‍ കെട്ടിയും  മീനച്ചിലാറേ ഒ ഴുക്കിയും വെടിപ്പാക്കി.

              എന്‍റെ അമ്മ എന്നെ കൈയിലോട്ടെടുത്ത് ഉദ്ദേശം രണ്ടു മണിക്കൂര്‍ കഴിഞ്ഞാണ് ഞാന്‍ കണ്ണു തുറന്നത്.  പക്ഷേ, ഞാന്‍ കണ്ണു തുറന്നപ്പോള്‍ മാവടിയില്‍ തെങ്ങുണ്ട്, റബ്ബറുണ്ട്, കിഴക്കന്‍, മുരിക്കന്‍, എംബ്രായന്‍ ,ഇടയോടി എന്നീ കുരിശുവിശ്വാസികളും കുറെ കടുത്തമാരുമുണ്ട്. എന്നാല്‍ വെള്ളമില്ല. ഓരോ കല്ലിനടിയിലും കരിഞ്ഞുണങ്ങിയ പാടുണ്ട്.എന്താ കാര്യം ?   പറയാം, പക്ഷേ വിശ്വസിക്കണം. ഒരച്ചനാണ് കാരണം.

              ആദ്യം കുനിഞ്ഞുകുനിഞ്ഞു വന്നവരും, പിന്നീട് അല്ലാതെ വന്നവരും കൂടെ  ഇല്ലി,ഈറ്റ,പനമ്പ്,ഈറ്റയില എന്നിവ സമാസമം  ചേര്‍ത്ത്, കഷ്ടപ്പെട്ട് വെട്ടിച്ചുട്ടെടുത്ത ഭൂമിയൊന്നും പളിളു വയ്ക്കാന്‍ തരില്ല എന്നര്‍ത്ഥം വരുന്ന '' വെട്ടിചുട്ട ഭൂമി ഇച്ചിരെ പുളിക്കും''  എന്ന ന്യായം പറഞ്ഞുകൊണ്ട്, മാവടിമലയുടെ കീഴേ അറ്റ ത്ത് ഒരു കുശനാപ്പ് കെട്ടി,  കുരിശ് വച്ച്,  പള്ളി എന്ന്പേരിട്ടു. പിന്നെ രണ്ടാം കുശനാപ്പിന് പള്ളിക്കൂടം  എന്നും പേരിട്ട അന്നു വൈകിട്ട് അതിലൊരുത്തന്‍ മരണപ്പെട്ടു. പള്ളികുശനാപ്പില്‍നിന്നും സൂക്ഷം 70 കോല്‍ തെക്കുകിഴക്കായി മണ്ണുമാന്തി  അവനെ കുഴിച്ചിട്ട് അവിടെ ഒരു കുരിശ് സ്ഥാപിച്ചു.  പിന്നീട് ഭക്ഷണകൂടുതലിനാലും കുറവിനാലും,  മലമ്പനി, ജ്വരം ആദികളാലും കുരിശുകളുടെ എണ്ണം കൂടി അതൊരു ശവക്കോട്ടയായി മാറുകയും ചെയ്തു.

              സത്യമായും അന്ന് മരിച്ച വിശ്വാസികള്‍ക്കും ജീവിച്ചിരിക്കുന്ന വിശ്വാസികള്‍ക്കും തുല്യമായ സ്ഥാനവും അവകാശങ്ങളും സ്വാതന്ത്ര്യവും ഉണ്ടായിരുന്നു. ആയതിന്‍റെയെല്ലാം വെളിച്ചത്തിലും, വേറെ വെളിച്ചം ഇവന്മാര്‍ക്ക് ആവശ്യമില്ലാത്തതിലാലും,ടി ശവക്കോട്ടനിവാസികള്‍ രാത്രി രാത്രി താഴേക്കിറങ്ങി ആറ്റില്‍ മീന്‍പീടിത്തം, തവള,ഞണ്ട് പിടിത്തം,....ആഗ്വായ്, കൂഗ്വായ്... ആഘോഷങ്ങള്‍ എന്നിവ നിര്‍ബാധം നടത്തിപ്പോന്നിരുന്നതുമാണ്.ഇ തിനു പുറമേ, സമയം തെറ്റി കുളിക്കാന്‍ വരുന്നവരെ തേച്ച് കുളിപ്പിച്ച് ഒന്നൊന്നര മൈല്‍ താഴെ പുലിയിടുക്ക്, ഒറവക്കയം ഭാഗങ്ങളി്ല്‍ വഴി ചുറ്റിച്ച് കയറ്റിവിടുകയും ഇങ്ങനെയൊക്കെ ചെയ്തുവരുന്ന ധീരന്മാരെ,  മറ്റ് മരിച്ച വിശ്വാസികള്‍ അസ്ഥിമാലയിട്ട് സ്വീകരിച്ച്,  ആസ്ഥാനചൈത്താന്‍പട്ടം നല്കി ആദരിക്കുകയും ചെയ്തിരുന്നു. എന്തുകൊണ്ടോ പള്ളിയുടെ രണ്ടാമത്തെ വികാരിക്ക് ഈ കളി അത്ര രസിച്ചില്ല.

               തമ്പുരാനേ , കേട്ടാല്‍ ഞെട്ടുന്നതും, ചങ്ക് തുളച്ചു കയറുന്നതും,കണ്ണിലിരുട്ടുകയറ്റുന്നതുമായ സുറിയാനിപദങ്ങളും, ബാറൈക്മോര്‍ പാട്ടുകളും , പോരാഞ്ഞ് ആനാന്‍ വെള്ളം,കുന്തിരിക്കപ്പൊഹ എന്നീ കടുത്ത വസ്തുക്കളുമായി പടിഞ്ഞാറ് പുലിയിടുക്ക് മുതല്‍ കിഴക്ക് നെടുങ്ങനാല്‍കുഞ്ഞേട്ടന്‍റെ പാക്കട്ടിവരെ അച്ചനും കപ്യാരും ചേര്‍ന്ന് ഒരു വര വരച്ചു. പൊട്ടിത്തുടങ്ങിയ  കതിനാപറമ്പില്‍ പെട്ടുപോയ  പെണ്‍പട്ടിയെപ്പോലെ മരിച്ച വിശ്വാസികള്‍ ശവക്കോട്ടയില്‍ കിടുങ്ങിവിറച്ചു. ഒരാലംബമില്ലാതെ അവറ്റകള്‍ പരവശരായി കോട്ടക്കുള്ളില്‍ കിടന്ന് അലറി. പിന്നെ അടങ്ങി.

               അന്നു മുതല്‍ വരക്ക് താഴേക്ക് അവറ്റകള്‍ക്ക് പ്രവേശനമില്ല .ആറ്റിലെ കളികള്‍ പൂര്‍വാധികം ഭംഗിയോടെ ജീവിച്ചിരിക്കുന്ന വിശ്വാസികള്‍ ഏറ്റെടുത്തു .അസ്ഥിമാലയിട്ട ആസ്ഥാനചൈത്താന്‍പട്ടക്കാര്‍ കൂടിയാലോചിച്ചു. ശാസ്ത്രപുസ്തകങ്ങള്‍ പഠിച്ചു.ദൈവത്തിന്‍റെ ഗുണങ്ങളായ സര്‍വ്വവ്യാപി, സര്‍വ്വഞ്ജത, സര്‍വ്വശക്തി എന്നിവ തങ്ങള്‍ക്കും കുറേശെയുണ്ടെന്ന് മനസ്സിലാക്കി.അസൂയ മൂത്ത മാടപ്പള്ളി പൈലോ, ചക്കനാന്‍റെ കൊലകൊലാ കൊലച്ചുനിന്ന തൈത്തെങ്ങിന് മണ്ണെണ്ണയൊഴിച്ചത് പോലീസുകാര്‍ക്ക് അറിയില്ല. തങ്ങള്‍ക്കറിയാം.അത് സര്‍വ്വഞ്ജത. പള്ളിത്താഴെ കുളിക്കുന്നവനെ ഒറവക്കയത്തില്‍ പൊക്കുന്നത് സര്‍വ്വവ്യാപിയായതിനാലാണ്.  സര്‍വ്വശക്തി അന്ന് പരീക്ഷിക്കാനും സുറിയാനിവരയ്ക്ക് പ്രതികാരം ചെയ്യാനും തീരുമാനിച്ചു. എല്ലാവരും അവരവരുടെ കുഴിയിലിറങ്ങി മാവടിമലയിലേക്ക് ചെരിഞ്ഞുകിടക്കണം, സര്‍വ്വശക്തിയോടെ വാ കൊണ്ട് അകത്തേക്ക് ആഞ്ഞ് വലിക്കണം എന്ന് നിര്‍ദ്ദേശം പുറപ്പെട്ടു.

            അന്നു രാത്രി മാവടിമലയിലെ വെള്ളമെല്ലാം ഊറ്റിയെടുത്ത് തെക്കേല്‍ കൊച്ചേട്ടന്‍റെ കിണറിനടിയിലൂടെ , മീനച്ചിലാറ്റിലേക്ക്.. മരിച്ച വിശ്വാസികള്‍ ഒഴുക്കി കളഞ്ഞു .മാവടിയുടെ ഉറവക്കണ്ണുകള്‍ കരിഞ്ഞുണങ്ങി.....




അടുത്ത ആഴ്ച ,,,, മാമ്മിയെളാമ്മ കഥകള്‍,, കതിനാവെടിവെടി രണ്ടാം ഭാഗം.

10Like · · · Promote ·