Saturday 30 November 2013

നാടിന്‍റെ മകന്‍

ജോലി ചെയ്തിരുന്ന ആഫീസിനു പിറകിലെ ആളനക്കം കുറഞ്ഞ തിണ്ണയില്‍ അവരഞ്ചുപേരെ പെറ്റിട്ടിരുന്നു. കണ്ണ് തുറന്ന് ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഞാന്‍ ഒരാണ്‍കുഞ്ഞിനെ പൊക്കി വീട്ടില്‍ കൊണ്ടുവന്നു. അന്നത്തെ രാത്രിയുടെ പേര് പട്ടിരാത്രി എന്നാണ്. നാടിന്‍റെ മകന്‍റെ ആഗമനവിവരം നാടു മുഴുവന്‍ തുളഞ്ഞുകീറിച്ചെന്നു. എന്‍റെ ചെവികളിരണ്ടും പട്ടിയും ഭാര്യയും കൂടെ കുത്തിക്കീറി.



ഉച്ചക്ക് മറ്റാരുമില്ലാത്തതിനാല്‍ ഞാന്‍ തന്നെ വന്ന് ഭക്ഷണം കൊടുത്തു. സന്ധ്യക്ക് അടുത്തിരുത്തിയും ഭാര്യ കാണാതെ മടിയിലുറക്കിയും വളര്‍ത്തി പട്ടിയാക്കി കുരപ്പിച്ചു. ഒന്നാം കുര ഒരു കോഴിയോടായിരുന്നു. ആരെന്തു പറഞ്ഞാലും വേണ്ടില്ല, ആഗസ്റ്റ് 15-ല്‍ ഒട്ടും കുറയാത്ത ഒരു സംഭവമായിരുന്നു എനിക്കാ കുര.

പേപ്പട്ടിവിഷബാധയുടെ വാക്സിനെടുത്തുകഴിഞ്ഞപ്പോള്‍ അവന് ഐ.ഡി കാര്‍ഡ് കിട്ടി. പേര് N.D അഥവാ നാടന്‍ ഡോഗ്.ജനനം ഫെബ്രു.2013.

തീവ്രസ്നേഹം കൊണ്ട് ഭാര്യയെപ്പോലും കൈയിലെടുത്ത ആ വാലാട്ടി ഈ പട്ടിമാസത്തില്‍ നിര്‍ദയം വീടുവിട്ടുപോയി. ഞാന്‍ വൈകുന്നേരങ്ങളില്‍ , രാവിലെകളില്‍ പട്ടിയെപ്പോലെ അന്വേഷിച്ച് നടന്നു, ആ നാടിന്‍റെ മകനെ.

ഇന്ന് തിരികെ ലഭിച്ചു. ഒരു സ്ഥലത്ത് ചെന്ന് കൂട്ടിവരികയായിരുന്നു. ചെവിക്കുതാഴെ ഒരു നല്ല മുറിവ് പഴുത്ത് കുഴിഞ്ഞത്, ദേഹത്ത് പലദേശങ്ങളില്‍ നാടിന്‍റെ മറ്റ് മക്കളുടെ വിളയാട്ടമുദ്രകള്‍.

ചോറ്, പാല്, ബിസ്കറ്റ്, ഹൈഡ്രജന്‍ പെറോക്സൈഡ് ലായനി, ബെറ്റാഡിന്‍ ഓയിന്‍റ്മെന്‍റ്, cetradoxil 250mg ആന്‍റിബയോട്ടിക് എന്നിവയുടെ അകമ്പടിയോടെ ഞങ്ങള്‍ ഇന്ന് വീണ്ടും വിവാഹിതരായി. അഭേദ്യവും ലോകപ്രശസ്തവുമായ യജമാനസ്നേഹം തുടരുന്നതാണ് അടുത്ത കൊല്ലത്തെ പട്ടിമാസം വരെ ഏതായാലും.
Like 

Thursday 28 November 2013

കല്‍പനകള്‍ ലംഘിച്ചവന്‍

ദിനമാറും  ഒരു തോര്‍ത്തുടുത്ത് സഹ്യപര്‍വതം കൊത്തിക്കിളയ്ക്കും, കുഴിച്ചുവയ്ക്കും, മുളപ്പിക്കും. ഏഴാംദിനം ഞായറാഴ്ച മുണ്ടുടുത്ത് മുകളറ്റത്ത് ഊരിമാറ്റാവുന്ന ബക്കിള്‍സുള്ള ഷര്‍ട്ടിട്ട് പള്ളിയില്‍പോകും, ഒരു സുറിയാനികുര്‍ബാനയുടെ മുമ്പില്‍ ഭയപ്പെട്ടുനില്ക്കും, കുര്‍ബാന കഴിഞ്ഞിറങ്ങുന്ന അച്ചന് സ്തുതി ചൊല്ലി തിരിച്ചും പോരും.

തിരിച്ച് വരുന്ന വഴി തെറി പറയരുത് എന്ന ആദ്യകല്‍പന ഇപ്രകാരം ലംഘിക്കും. വട്ടക്കുന്നന്‍റെ ഇറച്ചിക്കടേന്ന് രണ്ടു റാത്തല്‍ കാളേനെ പശള തീരെയില്ലാതെ വാങ്ങിക്കുന്നു. തേക്കെലേല്‍ പൊതിഞ്ഞ് കുടപ്പനക്കൈയിന്‍റെ നാര് കൊണ്ട് ഭേഷായിട്ട് കെട്ടി കൈയിലോട്ട് കൊടുക്കുന്നേരം, നാല് എട്ടണാത്തുട്ട് തട്ടേലോട്ട് ഇട്ടേച്ച് ചുമ്മാ അങ്ങ് പറയും ... ഊമ്പിയ (തെറിയാണേ) കെട്ടാണോടാ കെട്ടിയേക്ക്ണത്. ഇതും തൂക്കിപിടിച്ച് മൈലൊന്ന് നടക്കാനുള്ളതാ. വീട്ടിച്ചെന്നിട്ടുവേണം ഇതൊന്നനത്താന്‍....

അപ്പോള്‍ വേഷം മുണ്ടാണ്, ഊരിമാറ്റാവുന്ന ബക്കിള്‍സുള്ള ഷര്‍ട്ടാണ്. വീട്ടിലെത്തി ഇറച്ചി ഏല്പിച്ച് കഴിഞ്ഞാല്‍ വേഷം അപ്പാടെ മാറുന്നു. അരക്കുതാഴെ ചുട്ടിത്തോര്‍ത്ത് , മോളില്‍ വെന്തിങ്ങ, മണ്ടയ്ക്ക് പാളത്തൊപ്പി. പിന്നെ പ്രമാണം മനപൂര്‍വം ലംഘിക്കാന്‍ വേണ്ടി പുറത്തേക്കിറങ്ങുകയായി. ചുറ്റിനടക്കും. കപ്പ നട്ടിടത്ത് എലിശല്യം ഉണ്ടോ, കാച്ചിലിന്‍റെ മടിയന്‍ വള്ളികള്‍ മുകളിലേക്ക് കയറാതെ വളഞ്ഞ് കിടപ്പുണ്ടോ, എന്നൊക്കെ പരിശോധിക്കും. വീണുകിടക്കുന്ന കശുവണ്ടി കണ്ടാല്‍ കുനിഞ്ഞെടുക്കും. കാല് തട്ടി മാറുന്ന കരിയില വെളിപ്പെടുത്തുന്ന കാപ്പിക്കുരുപരിപ്പുകള്‍.. അതും കുനിഞ്ഞെടുക്കും.

കയ്യാലകള്‍ സ്പര്‍ശനത്തിന് കൊതിയുള്ളവരാണ്. മനപൂര്‍വം രണ്ടു കല്ല് ഇളക്കി നിലത്തിട്ടിട്ടുണ്ടാവും. ആ കയ്യാലേല്‍ ചാരി നിന്ന് ഇളകിയ കല്ലുകള്‍ യഥാസ്ഥാനത്ത് ഉറപ്പിച്ച്,മണ്ണിനും മരത്തിനും ഉടയോന്‍റെ വാട അടിക്കാന്‍ അവസരം കൊടുത്ത് തിരികെ വീട്ടിലെത്തുമ്പോഴേക്കും കര്‍ത്താവിന്‍റെ ദിവസം പരിശുദ്ധമായി ആചരിക്കണം എന്ന കല്‍പന ദേണ്ടെ ലംഘിച്ച് കിടക്കുന്നു, ഇറച്ചി വെന്തും കിടക്കുന്നു.

പാളത്തൊപ്പിയക്ക് അറ ആറാണ്. ഒരറയില്‍ ഒരിക്കല്‍ ഒരു ഭയങ്കരന്‍ നൂറു രൂപായെ ഞാന്‍ കണ്ടിട്ടുണ്ട്. തടി വിറ്റപ്പോള്‍ കിട്ടിയതാണ്. വേറൊരറയില്‍ ചില റവന്യൂ രേഖകളുണ്ട്. മുറുക്കാനുള്ള വകകള്‍ സൂക്ഷിക്കുന്ന ഇടങ്ങളുണ്ട്. വൈകിട്ട് മൂന്നു മണിക്ക് മൂന്ന് വായിക്കോട്ട വിട്ടിട്ട് ഒരു സാധനം തൊപ്പിക്കകത്തു നിന്ന് എടുക്കും. പിച്ചാത്തിമുനകൊണ്ട് ലേശം തോണ്ടി നാക്കേല്‍ വയ്ക്കും. കറുപ്പാണ്, മൂന്നാമത്തെ കല്‍പനയുടെ മുട്ടന്‍ ലംഘനവുമാണ്.

വൈദ്യരാണ്.പുരക്ക് ചുറ്റും മരുന്ന്ചെടികളുണ്ട്. കണ്ണുവ്യാധികള്‍, മഞ്ഞപ്പിത്തം തുടങ്ങിയവ വൈദ്യര്‍ രണ്ടോ മൂന്നോ തവണ മുറ്റത്തെ ചില സ്ഥലങ്ങളില്‍ കുനിഞ്ഞുനിവരുമ്പോള്‍ കൈയില്‍ കിട്ടുന്ന പച്ചിലകള്‍ തേനിലോ മുലപ്പാലിലോ അരച്ച് സേവിച്ചാല്‍ ശമിച്ചൊടുങ്ങും. അതിന്‍റെ വരുമാനം ഈ ലോകത്തിനുള്ളതല്ല. പരലോകത്തേക്കുള്ളതാണ്. കാശു വാങ്ങാറില്ല തന്നെ. രോഗിയുടെ അഭിമാനത്തിന്മേലുള്ള ഈ കളിയിലും എനിക്ക് പേരറിയാത്ത ഒരു കല്പന ലംഘിച്ചിട്ടുണ്ട്.

ദിവസവും രണ്ട് മുറുക്ക്, ഒരുവട്ടം കറുപ്പ് എന്നീ ദിനഉത്സവങ്ങളും, രണ്ടുകിലോ കാളേറച്ചി എന്ന വാരാന്ത്യോത്സവവും, അരുവിത്തുറ എന്ന അരീത്രപ്പള്ളിയില്‍ മേടമാസത്തിലെ പെരുനാളിന് ഈരാറ്റുപേട്ട പാലത്തിലുണ്ടാക്കുന്ന തിക്ക്, തിരക്ക് , വെടിക്കെട്ട് എന്നീ വാര്‍ഷികോത്സവവും കൂടാതെ ഒരുത്സവം കൂടെ എന്‍റെ വല്ല്യപ്പനുണ്ട്.

പള്ളിയിലെ വാര്‍ഷികധ്യാനം നടത്തുന്ന കപ്പൂച്ചിനച്ചന്‍റെ മുമ്പില്‍ പോയിരുന്ന് പൊട്ടിക്കരയും. മുമ്പിലെ മേശമേല്‍ വച്ചിട്ടുള്ള തലയോട്ടി ചൂണ്ടി ആ കിളക്കാരനെ കപ്പൂച്ചിന്‍ ഭയപ്പെടുത്തും. ലംഘിക്കപ്പെട്ട കല്‍പനകളോര്‍ത്ത് നിലവിളിക്കുമ്പോള്‍ കൂടെ തീര്‍ച്ചയായും കുറെ കയ്യാലകള്‍ , നടുനിലകൃഷികള്‍, കൂമ്പിലകള്‍, കാപ്പികള്‍, കവുങ്ങുകള്‍ ഒക്കെ കരഞ്ഞിട്ടുണ്ടാവണം.

പിന്നെ വന്ന് ഇറയത്തെ ചാരുകസേരയില്‍  അകത്തെ ചൂടിനെ പാളവിശറിയാല്‍ സമാശ്വസിപ്പിച്ച്  നീണ്ടുനിവര്‍ന്ന് കിടന്ന് ..........

ഇപ്പോള്‍ കിടപ്പ് മണ്ണിനടിയിലാണ്. അതങ്ങനെയാണ് വേണ്ടത്. അടിത്തറകള്‍ മണ്ണിനടിയില്‍ ഉറച്ചങ്ങ് കിടക്കട്ടെ.

Friday 22 November 2013

ഡാക് ഖര്‍... അന്തര്‍ ആനാ മനാ ഹേ..

ബസുകള്‍ കുറവായ ഇടുക്കി ഹൈറേഞ്ചിലേക്ക് സ്ഥിരമായി യാത്ര ചെയ്യാറുണ്ട് ഇപ്പോള്‍. സുരക്ഷിതമായ ഒരു സൈഡ്സീറ്റും, ചെവിയിലേക്ക് നീളുന്ന കറുത്ത വള്ളിയും ഡെഡ്ബോഡി ഇരിപ്പും എന്നും അങ്ങനെ തരപ്പെടുന്നില്ല.

  അങ്ങനെ തരമാകാത്ത ചില രാവിലെകളില്‍ തൊടുപുഴ പോസ്റ്റല്‍ സോര്‍ട്ടിംഗ് ആഫീസിനു പിറക് വശത്ത് ചെന്ന് പതുങ്ങിനില്ക്കും. മെയില്‍ജീപ്പുകളിലാണ് ഹൈറേഞ്ചിലെ കടുക്കാസിറ്റി, ആത്മാവ് സിറ്റി, ബാലന്‍പിള്ളസിറ്റി തുടങ്ങിയ മുട്ടന്‍സിറ്റികളിലേക്ക് കത്തുചാക്കുകള്‍ യാത്രചെയ്യുന്നത്.

  ഈ വി.ഐ.പി യാത്രക്കാര്‍ കയറിയതിനുശേഷമുള്ള ഇടങ്ങളില്‍ ഡ്രൈവര്‍ക്കിഷ്ടമുള്ള കുറെ പേരെ കയറ്റും. കയറിയാല്‍, പിറകില്‍ തേങ്ങാക്കൊല്ലി പോലെ കയര്‍ കെട്ടിതിരിച്ച സ്ഥലത്ത് സൂക്ഷിച്ചിട്ടുള്ള കത്തുചാക്കുകളെ കാണുകയോ തൊട്ടുനോക്കുകയോ ചെയ്യാന്‍ ഇടക്ക് സാധിക്കും. 

  സാദാകത്തുകളുടെ ചാക്കിന് ചാക്കിന്‍റെ നിറം തന്നെയാണ്. കഴുത്തില്‍ കെട്ട്, കെട്ടിന് ചുറ്റും മെഴുക്സീല്‍, അതില്‍ ചേര്‍ത്ത അഡ്രസ് ടാഗില്‍ എഴുതപ്പെട്ടിരിക്കുന്നു, തങ്കമണി പോസ്റ്റാഫീസ്.... സ്പീട്പോസ്റ്റ് കെട്ടിന്‍റെ ചാക്കിന്  ചാക്കിന്‍റെ നിറമില്ല . കൂടാതെ പോമറേനിയനെപ്പോലെ ചെറുതുമാണ്.



യാത്രയില്‍ കൊതി നിയന്ത്രിക്കാന്‍ പറ്റാതെ പൊറുതിമുട്ടുമ്പോള്‍ തിരിഞ്ഞുനോക്കും. അപ്പോള്‍ ചില അടക്കം പറച്ചിലുകള്‍ കേള്‍ക്കാം. ചാക്കുകളുടെ വര്‍ത്തമാനപിറുക്കലുകളാണ്.  തേന്‍തുള്ളി ഇറ്റ് വീഴുന്ന സ്നേഹറാകലുകളെ ഒളിപ്പിച്ച ഇന്‍ലന്‍റ്, കടലോളം വരുന്ന കണ്ണീരക്ഷരങ്ങളുടെ നീലക്കവര്‍, പുരക്കും ജീവിതത്തിനും ശൂഭനിറങ്ങള്‍ ചാര്‍ത്തുന്ന നിയമന ഉത്തരവുകള്‍, ന്‍റെ കുഞ്ഞിപ്പെങ്ങളേ നിനക്ക് ഫീസ് കൊടുക്കാനും അമ്മക്ക് മരുന്ന് വാങ്ങാനുമായ് അരവിന്ദ് അയക്കുന്നത് എന്ന കുറിപ്പ് വീണ മണിയാര്‍ഡര്‍ എന്ന ദീര്‍ഘചതുരം... എല്ലാം കാറ്റും തണുപ്പും കയറാതെ പൊതിഞ്ഞ് ഹൈറേഞ്ചിലെത്തിച്ചിരുന്ന ഏതോ ഒരു കാലത്തെക്കുറിച്ചുള്ള വീമ്പുപറച്ചിലുകളാണ്.

  സുവിശേഷമാസികകള്‍, യൂണിയന്‍കൈമുട്ടിന്‍റെ ചിത്രം ഇടിച്ചുകേറ്റിയിരിക്കുന്ന സര്‍വീസ് മാസികകള്‍,ജപ്തിക്കും ആത്മഹത്യക്കുമുള്ള നോട്ടീസുകള്‍ എന്നിവയിലേക്ക് നോക്കി മൌനത്തിലായിപ്പോകുന്ന നീണ്ട മണിക്കൂറുകളാണ് ഇപ്പഴിപ്പോള്‍ കൂടുതല്‍.

യോഹന്നാന്‍

ചിരിക്കുമ്പോള്‍ മാത്രമേ ചിരിക്കുന്നതായി യോഹന്നാന് തോന്നിയിരുന്നുള്ളൂ. എന്നാല്‍ ഞാന്‍ കാണുമ്പോഴെല്ലാം അയാള്‍ക്കൊരു ചിരിയുണ്ട്.

അന്ധനാണ്. പുറംകാഴ്ചയുടെ ഇന്ദ്രിയവുമായി ബന്ധപ്പെട്ട പേശികള്‍ എപ്പോഴും അമിതമായി പ്രവര്‍ത്തിക്കുന്നതിനാല്‍ മുഖമൊരല്പം വലിഞ്ഞുമുറുകി ചിറികള്‍ ഇത്തിരി തുറന്ന് ചിരിച്ചങ്ങനെയിരിക്കുകയാണ്. അകംനന്മയും അകക്കാഴ്ചയും അധികംവരുന്നത് ആ ചിരിയിലൂടെ അറിയാതെ ലീക്കാകുന്നുമുണ്ട്.

പ്രശസ്തമായ പാലാ കോളജിന്‍റെ പിറകിലുള്ള C.R ഹോസ്റ്റല്‍ 17-ം നമ്പര്‍ മുറിയില്‍ കാഴ്ചയില്ലാത്ത മറ്റൊരാളോടൊപ്പമാണ് യോഹന്നാന്‍റെ താമസം. കോളജിന്‍റെയും ഹോസ്റ്റലിന്‍റെയും ഏതു ഭാഗത്തും ആരുടെയും സഹായമില്ലാതെ പോകും. ചവിട്ടുരീതിയുടെ പ്രത്യേകത കൊണ്ട് പരിചയക്കാരെ പെട്ടെന്ന് തിരിച്ചറിയും.

ഇതേ ഹോസ്റ്റലില്‍ 72-ലാണ് എന്‍റെ പുര. പുരേലൊഴിച്ച് ബാക്കിയെവിടെയും സ്വസ്ഥമായി ഞാനിരിക്കും. പുര ഞെളിപിരി കൊള്ളാനും ഉറങ്ങാനുമുള്ളതാണ്. ഏറ്റവും സന്തോഷത്തോടെ ഞാനിരിക്കാറുള്ള ഒരു മുറി യോഹന്നാന്‍റേതാണ്. അവിടെ എനിക്ക് ആത്മവിശ്വാസം കൂടും. എന്‍റെ ഭംഗിക്കുറവ്, മോശം വസ്ത്രങ്ങള്‍, മണ്ടന്‍ ചേഷ്ടകള്‍  ആരും കാണുന്നില്ല എന്നുറപ്പോയതിനാല്‍  പറന്നാണ് അവിടെ ചെന്നു കയറുന്നത്.

ഞാന്‍ ആ മുറിയില്‍ പോകുന്നത് വെറുതെയല്ല. വായനക്കാരനാണ് ഞാന്‍ അവിടെ. വായിച്ചുകൊടുത്താല്‍ അതേ സ്പീഡില്‍ ബ്റെയില്‍ ലിപിയിലേക്ക് കേള്‍ക്കുന്നതെല്ലാം യോഹന്നാന്‍ കുത്തിട്ട് കുത്തിട്ട് കേറ്റും. മറ്റ് വിദ്യാര്‍ത്ഥികളുടെ നോട്ട്സ് ആണ് ഇങ്ങനെ ചെയ്യുന്നത്. പാഠപുസ്പകങ്ങള്‍ അന്ന് ആ ലിപിയില്‍ കിട്ടാത്തതിനാല്‍ വായിച്ച് റെക്കാഡ് ചെയ്താലേ പുസ്തകം മനസ്സിലാക്കാന്‍ പറ്റൂ. ഇപ്പണിയും സന്തോഷമായിട്ട് ചെയ്തുകൊടുക്കും. ഈ മഹനീയപണിയായതിനാല്‍ തെണ്ടിക്കുറ്റത്തിന് വാര്‍ഡന് എന്നെ  പിടി കൂടുക നടപ്പില്ല.

മലയാളവും ഇംഗ്ളീഷുമൊക്കെ എന്‍റെയും സുഹൃത്തുക്കളുടെയും സ്വരത്തില്‍ അങ്ങനെ റെക്കോഡ് ചെയ്യപ്പെട്ടുകേറി. രാത്രികളില്‍  ഞാനില്ലാത്തപ്പോഴും എന്റെ സ്വരം അവിടെ ഉണ്ട്.

ആദ്യറെക്കോഡിംഗിന്‍റെ പിറ്റേന്ന് അസ്ഥികൂടം മാത്രമായ എന്‍റെ രണ്ട് തോളസ്ഥികളിലും പിടിച്ചകൊണ്ട് യോഹന്നാന്‍ പറഞ്ഞു. നല്ല സ്വരം. അര്‍ത്ഥം അറിഞ്ഞാണ് വായന. അതുകൊണ്ട് അര്‍ത്ഥം മനസിലാക്കാന്‍ എനിക്കും വളരെയെളുപ്പം. സ്പീഡും എനിക്ക് പറ്റിയതാണ്. ഇനിയും വരണം .സഹായിക്കണം.

ഓര്‍മ്മയിലെ ആദ്യത്തെ ലൈക്കും കമന്‍റും.  ഇന്നും മധുരം.

ആ മുറിയിലേക്ക് കാല്‍ എത്ര മാര്‍ജാരമായി വച്ചാലും കൃത്യമായി യോഹന്നാന്‍ വിളിക്കും, ജോസേ വാ.. ഒരിക്കല്‍ മെസ്സിലേക്ക് പോകുന്ന അയാളുടെ വഴിയില്‍ ഭിത്തിയോട് ചേര്‍ന്ന് അനങ്ങാതെ ഞാന്‍ നിന്ന് നോക്കി. വന്ന യോഹന്നാന്‍ നിന്നു, എന്‍റെ അടുത്ത് കൃത്യം. തോളിലാണ് പിടിച്ചത്. വാ കള്ളാ ഇന്ന് ഇഡ്ഡലിയാണ് എന്ന് ക്ഷണിച്ചു. ചെവി കൊണ്ടും മൂക്കു കൊണ്ടും യോഹന്നാന്‍ പിടികൂടും.

വെള്ളിയാഴ്ചകളില്‍ പാലാ പ്രൈവറ്റ് സ്റ്റാന്‍ഡില്‍ ഞങ്ങള്‍ യോഹന്നാനെ എത്തിക്കും. പള്ളിക്കത്തോടിനുള്ള സെന്‍റ് ജോസഫില്‍ കയറ്റി കണ്ടക്റ്റര്‍ക്ക് ഏല്പിച്ചുകൊടുത്ത് പോരും. ഇന്ന് യോഹന്നാന്‍ എവിടെയോ... നന്നായി പഠിക്കുന്ന അയാള്‍ നല്ല നിലയിലായിരിക്കണം.
ഇല്ല. ഞാന്‍ കഥകളേ ഓര്‍ക്കന്നുള്ളൂ. മുഖം ഓര്‍ക്കുമോ, ഉറപ്പില്ല. പക്ഷേ ഏതെങ്കിലും ഒരക്ഷാംശത്തില്‍ അടുത്തുവന്നാല്‍ യോഹന്നാന്‍ എന്‍റെ കോളറില്‍ പിടിക്കുമെന്നുതന്നെയാണ് ഞാന്‍ കരുതുന്നത്. ഉണ്ട് എനിക്ക് മണം ഇപ്പോഴും .

Friday 15 November 2013

എഴുതാം, കുനിഞ്ഞിരുന്നെഴുതാം




അവനാകട്ടെ , കുനിഞ്ഞ് നിലത്ത് എഴുതിക്കൊണ്ടിരുന്നു.

ആരുടെയും തെറ്റിലേക്ക് കണ്ണ് മുഴപ്പിച്ചില്ല.

ആരുടെയും വ്രണിതമനസ്സിലേക്ക് കര്‍ക്കശവിരലുകള്‍ ചൂണ്ടാതെ

 അതിലൊരു വിരലാല്‍ എഴുതിക്കൊണ്ടേയിരുന്നു.





എഴുതാം പൊന്നേ... നമുക്കും എഴുതിക്കൊണ്ടിരിക്കാം

കുനിഞ്ഞെഴുത്തിന് ഏകാഗ്രത കൂടും.
കുനിഞ്ഞെഴുത്തുകാരന്‍റെ ശരീരഭാഷ നോക്കൂ.. ഉള്ളിലേക്കാണ് ആയം.

 ചുറ്റുപാടുകളല്ല, അവനെത്തന്നെയാണ് എഴുതുന്നത്. 

എന്നാലോ ക-യില്‍ ആരംഭിക്കുന്ന കരുണകളാണ് അവന്‍ എഴുതുന്നതൊക്കെയും.




കുനിഞ്ഞെഴുതുന്നവന് വായിക്കുന്ന കണ്ണുകളെയും

 പ്രതികരണങ്ങളെയും നോക്കേണ്ടതില്ല.



 അവയൊന്നും അവന്‍റെ അക്ഷരങ്ങളെ തെറ്റിക്കുന്നുമില്ല.

Thursday 14 November 2013

നാലാള്‍ ഒഴിഞ്ഞുപോയ വീട്

           വീടിന്‍റെ ചുറ്റുഭിത്തിയില്‍ പടര്‍ന്നുകയറിയ മുല്ലക്കെട്ടില്‍ സുനുമോളാണത് ആദ്യം കണ്ടത്. നാര്, തൂവല്‍, കരിയിലഞുറുക്കുകള്‍ എന്നിവ കൊണ്ട് ഉണ്ടാക്കിയ കുഴിയന്‍വീട്. മുല്ലപ്പച്ച വകഞ്ഞ്മാറ്റി നോക്കിയപ്പോള്‍ ഉള്ളകത്ത് രണ്ട് സംഭ്രമക്കണ്ണുകള്‍. അടക്കാപ്പക്ഷിയമ്മയാണ്. പനിയാണ്.
 മുട്ട പൊള്ളിക്കാനാണ് പനി.     മുട്ടകള്‍ ആകെ രണ്ടാണ്.

          പിന്നെ സ്കൂള്‍ വിട്ടുവന്ന അമ്മ കണ്ടു , ആഫീസും അനന്തരാഫീസും കഴിഞ്ഞുവന്ന അച്ഛനും കണ്ടു. എന്താ കാര്യം?   പൂജ്യം വില..... !

          രാവിലെ ആദ്യം സുനുമോള്‍ നോക്കുന്നത് മുല്ലവീട്ടിലേക്കാണ്. ദിവസം രണ്ടു കഴിഞ്ഞപ്പോള്‍ രാവിലെ നടക്കാന്‍ പോയിവന്ന അച്ഛന്‍ മുല്ലവീടിനോട് സംസാരിച്ചുതുടങ്ങി. വിരിഞ്ഞില്ലേടീ സൂസമ്മേ നിന്‍റെ മൊട്ടകള്... ങ്ങനെ കണ്ണുരുട്ടിനോക്കിയാല്‍ പോരാ.... മുട്ട തിരിച്ചും മറിച്ചുമിടണം , വിരിയണേല്....

         എല്ലാ വട്ടും അച്ഛനും മോള്‍ക്കും ഒരുമിച്ചാണ് വരാറ്... ഇതും അങ്ങനെതന്നെ....എന്ന് പറഞ്ഞ അമ്മ , മോള് വിനോദയാത്രക്ക് പോയ അന്ന് മുല്ലവീട് തുറന്ന് ...വിഷമിക്കണ്ടാട്ടോ, മോള് സ്കൂളീന്ന് ടൂറ് പോയതാ... ഇന്ന് വൈകിട്ട് വരുമ്പോ നിന്നെ കണ്ടിട്ടേ അകത്തോട്ട് കേറൂ.. എന്ന് സമാധാനിപ്പിച്ച് ഒരാഴ്ച പഴക്കമുള്ള ഒരു കുറ്റബോധത്തെ ഒഴുക്കിക്കളഞ്ഞു.

        അച്ചന്‍കിളി അത്ഭുതമറിയാവുന്നവനായിരുന്നു. മുട്ട വിരിഞ്ഞ ദിവസം എവിടെനിന്നോ അവന്‍ പറന്നുവന്നു. മുല്ലപ്പച്ചയില്‍ ഇരുന്നും പറന്നും ശബ്ദമിട്ട് കോലാഹലം കൂട്ടി. കൂടിന് മുകളിലെ ആകാശത്ത് അനങ്ങാതെ ചിറകടിച്ച് നിന്ന് ആഘോഷം പെരുപ്പിച്ചു.

        രണ്ടു കുഞ്ഞിത്തലകള്‍ കൂടി മുല്ലയിലകള്‍ക്കിടയില്‍ ഓമനത്തമായി വിരിഞ്ഞു. ആരു വന്നാലും ആരുപോയാലും അവര്‍ സേര്‍ച്ച് ലൈറ്റ് പോലെ കുഞ്ഞിത്തലകള്‍ കറക്കി കറക്കി നോക്കും.

         സ്കൂള്‍ വിട്ട് വരുമ്പോള്‍ റിക്... റിക്.. എന്ന്  മത്സരിച്ച് സ്വരം പുറപ്പെടുവിച്ച് മോളെ വീഴിക്കാന്‍ പക്ഷിക്കുഞ്ഞുങ്ങള്‍ പഠിച്ചു.



         അമ്മ സ്കൂള്‍ വിട്ടു വരുമ്പോള്‍  ദേ.. അമ്മ വന്നു പിള്ളാരേ.. എന്നാണ് മോള് പക്ഷികളോട് പറയുക. അച്ഛന്‍ വരാന്‍ അനന്തരാഫീസും കൂടെ കഴിയും എന്നും  മോള് പറഞ്ഞ് പക്ഷികള്‍ക്ക് അറിയാം.

         ഒരു കസേരയിട്ട് അച്ഛനും പത്രവും, നിലത്ത് വിരിച്ച മാറ്റില്‍ അമ്മയും ഉത്തരക്കടലാസുകളും, നടുവില്‍ മോളും മുല്ലവീട്ടിലേക്ക് തിരിഞ്ഞ്... അങ്ങനെയാണിപ്പോള്‍ ദിവസം മിക്കതും.

         അങ്ങനെ മുല്ലവീട്ടിലേക്ക് നോക്കിയിരിക്കാറുണ്ടായിരുന്ന വൈകുന്നേരങ്ങളില്‍ ഒരു വൈകുന്നേരമാണ്..... അതും കണ്ടുപിടിച്ചത് സുനുമോള് തന്നെ.   യ്യോ...ന്ന് അച്ഛനും ശ്ശോ...ന്ന് അമ്മയും റബ്ബര്‍മരങ്ങളിലെ കാറ്റിലൊരിത്തിരി ചങ്കില്‍ കയറി കരയാനാവാതെ മോളും നിന്നു.

         എന്തിനാണ് അങ്ങനെയൊക്കെ നില്‍ക്കുന്നത്?   അടുത്ത വര്‍ഷത്തെ മുല്ലപ്പച്ചയിലേക്ക് ഇന്ന് പറന്നുപോയ മക്കള്‍ രണ്ടുപേരും ,  നാരൊന്ന് കൊത്തി,  നാലുവശവും നോക്കി നാണിച്ച് പറന്നുവരുമെന്ന് കാറ്റായ കാറ്റുകളും ഇലയായ ഇലകളും എന്നോട് പറഞ്ഞുവല്ലോ..

Friday 8 November 2013

ഖൊല്ല്

കേരളം,
എന്‍റെ പാവം കേരമരം
ഇപ്പോള്‍ ആര്‍ക്കും പിടിച്ചുകുലുക്കാവുന്ന
പേരമരം.

ലാറി,ഡാക്കിട്ടര്, വസ്സ്, ആട്ടോ,
അടന്‍, വിടന്‍, നടന്‍, നടി,
അണ്ടന്‍, ആപ്പന്‍, കോപ്പന്‍
ആര്‍ക്കുമാര്‍ക്കും...


പ്രിയ... അല്ല വളരെ പ്രിയ
ശവപ്പെട്ടിക്കച്ചവടച്ചേട്ടന്മാരേ
നിങ്ങളെങ്കിലും പണിമുടക്കല്ലേ
ഞങ്ങ വല്ലാണ്ടു നാറിപ്പോകുമേ..


ആശ്രമ മൃഗമിത്

ഖൊല്ല്!!! ഖൊല്ല്!!!