Thursday 26 September 2013

പൂത്ത മകന്‍

എന്തോ
എനിക്കിന്ന് എല്ലാവരോടും ഇഷ്ടം തോന്നുകയാണ്.
കാരണം എന്‍റെ മാവിന്‍ തൈ പൂത്തു.അത്രതന്നെ. 
ഒറ്റ പൂങ്കുല മാത്രം.
എങ്കിലെന്തേ ഞാനൊരച്ഛനായി.

വഴിക്കോണിലേക്ക് എറിഞ്ഞിടുമ്പോള്‍ ആര്‍ക്കും തോന്നുന്ന അഹങ്കാരം, ഒന്നും നഷ്ടപ്പെടാനില്ലാത്തവന്‍റെ അഹങ്കാരം, ആ അഹങ്കാരത്തിന് മുള വന്ന് കിടക്കുകയായിരുന്നു ഞാന്‍ ആദ്യം അവനെ കാണുമ്പോള്‍.. .

ആകെയുള്ള രണ്ടു കുഞ്ഞിവേരുകള്‍ ഇളക്കിയെടുത്ത് മുറ്റത്തേക്ക് നട്ടതും , സര്‍വ്വ കുണ്ടാമണ്ടികളും വലിച്ചോണ്ടുവന്നോളും എന്ന് തുണി ഉണങ്ങാനിടുന്ന സ്വരം പരിഭവിച്ചതും..

ഇന്നിപ്പോള്‍ ആറു കൊല്ലമായില്ലേ..

എന്തായാലും ഞാനിന്ന് ഒരച്ഛനായി. പൂഹോയ്... അച്ഛനായി..
                           
ആദ്യത്തെ കിക്കിന് ബൈക്ക് സ്റ്റാര്‍ട്ടായതും എന്നും എടുക്കാന്‍ മറക്കുന്ന മൊബൈലും കണ്ണടയും ഇന്നും മറന്നതും, തീരെ പരിഭവിക്കാതെ സ്വതിരക്കിനിടയിലും ഭാര്യ അവറ്റകളെ പെറുക്കി തന്നതും,

എല്ലാം എന്‍റെ പൂത്ത മകന്‍റെ ശുഭതുടക്കങ്ങള്‍, ഭാഗ്യോദയങ്ങള്‍. .!:::

Tuesday 17 September 2013

ഓണപ്പിറ്റേന്ന്...


ഓണമൊഴിയുന്നു.

 നരലോകയാഥാര്‍ത്ഥ്യങ്ങള്‍ മറന്ന് ബോധംകെട്ടാടിയ നരന്മാരുടെ പോക്കറ്റുകള്‍ കാലിയായ വിവരമറിഞ്ഞ് റോഡിലേക്കിറക്കികെട്ടിയ ചായ്പുകള്‍ കച്ചോടക്കാര്‍ പിന്‍വലിച്ചു. 

വാങ്ങിവച്ച സാധനങ്ങളില്‍, കടം വാങ്ങിയ  തീയതി  തെറ്റുമ്പോള്‍ തലയിലിടാന്‍ ആ തോര്‍ത്ത് ഉപയോഗിക്കാമെന്നത് ലാഭം.

 ഓണമോ  ക്രിസ്മസോ ചെറിയ പെരുനാളോ എന്തുമാകട്ടെ ഉള്ളതാണ് ഓണം. നിലമറന്നാല്‍ നിലതെറ്റുകയേ വഴിയുള്ളൂ.

 പറഞ്ഞത് തെറ്റിയോ...

 ഇണങ്ങുകയോ പിണങ്ങുകയോ ആവാം.

Friday 6 September 2013

അപ്പൂപ്പനല്ല ധര്‍മ്മക്കാരന്‍!!! !!!!!..

അമ്മയുടെ തോളിലിരുന്ന് വലിയ വിസ്മയക്കണ്ണുകള്‍ വിടര്‍ത്തി, പൂക്കള്‍ക്കും കുഞ്ഞുങ്ങള്‍ക്കും മാത്രമറിയാവുന്ന ഒരു പുഞ്ചിരിയും പത്തുപൈസയും ഉരി അരിയും പെണ്‍കുട്ടി അപ്പൂപ്പന് കൊടുത്തു. അമ്മയും കൊടുത്തു ദാഹം തീരെ കഞ്ഞിവെള്ളം.
         

കുഞ്ഞ്തലയില്‍ കൈവച്ച് അനുഗ്രഹിച്ച് ഒരു കൈകൊണ്ട് വടികുത്തി, മറ്റേ കൈകൊണ്ട് കിണറ്റ്തറയില്‍ കൈ ഊന്നി അപ്പൂപ്പന്‍ സാവധാനം നടയിറിങ്ങി പോ യി . ആരു വന്നാലും പെരുമ്പറ ഒരുക്കുന്ന കൈസറും മൌനമായി എഴുന്നേറ്റ് നിന്ന് അപ്പൂപ്പന്‍ മറയും വരെ ബഹുമാനം പ്രകടിപ്പിച്ചു.


ഒരു കരച്ചില്‍ മാത്രം കൂടെ കൊണ്ടുവരാനേ ഭൂമിയിലേക്ക് വന്നപ്പോള്‍ സാറിനും എനിക്കും കഴിഞ്ഞിട്ടുള്ളൂ. പിന്നെ തന്നതെല്ലാം രണ്ട് അമ്മമാര്‍ ചേര്‍ന്നാണ്. അമ്മയും പിന്നെ ഭൂമിയമ്മയും.


അരിമണിയും കായ്മധുരവും വിശറിക്കാറ്റും ചൂടും കുളിരും പുതപ്പും അരുമനെറ്റിമേലുമ്മയും
തന്നത് അവരാണ്.  


ഒരമ്മ കപ്പ മുളപ്പിച്ച് വളര്‍ത്തി,കാന്താരിയില്‍ മുളകുണര്‍ത്തി. മറ്റേ അമ്മ അതിനെ ചെണ്ടക്കപ്പയും കാന്താരിക്കറിയുമാക്കി. ഒന്നാമത്തെ അമ്മയെ അമ്മയെന്ന് വിളിക്കാന്‍ ഞാന്‍ പക്ഷേ മറക്കുന്നു.


അപ്പോള്‍ അതൊന്നും പിറന്നുവന്നവന്‍റേതല്ല. ലഭിച്ചപ്പോള്‍ കൈ നീട്ടി വാങ്ങിവാങ്ങി കൂട്ടികൂട്ടി വച്ചതാണ്. ഒന്നും സ്വന്തമല്ലാത്തതിനാല്‍  മറ്റാരുടെയോ കൂടെയാണ്. അത് വാങ്ങാനാണ് അപ്പൂപ്പന്‍ വന്നത്.
           

അങ്ങനെ നല്കുന്നത് കടമയാണ് , ധര്‍മ്മമാണ്. മുലപ്പാല്‍ തൊട്ട് വാങ്ങികുടിച്ചുവന്നതുകൊണ്ട് ധര്‍മ്മത്തിന്‍റെ കണക്കുപുസ്തകം മുലപ്പാല്‍ദിനങ്ങളില്‍തന്നെ ഓപ്പണ്‍ ചെയ്യപ്പെട്ടു.


ഈ ധര്‍മ്മബോധം ഉണര്‍ത്താനായിരിക്കില്ലേ ഒരു വലിയ മുളവടി ഒരപ്പൂപ്പന്‍റെ കൈയില്‍ പിടിച്ച് നമ്മുടെ മുറ്റത്ത് വരുന്നത് ? കൃത്യമായ കാലയളവുകളില്‍ എന്‍റെ ബാല്യകാലത്തെ മുറ്റത്ത് ഒരു കുമരനപ്പൂപ്പനും ഒരു പാണ്ഡിയപ്പൂപ്പനും വന്നിരുന്നു. അരിയും പുഴുക്കും ചൂടുകാപ്പിയും വലിയവര്‍ കൊടുത്തിരുന്നത് സ്നേഹത്തോടെയാണെന്ന് ചെറിയവര്‍ എളുപ്പം മനസ്സിലാക്കിവച്ചു.


ധര്‍മ്മക്കാര്‍ വിശാലമനസ്കരാണ്. അതുകൊണ്ടാണ് അവര്‍ നമ്മുടെ വീട്ടുമുറ്റത്തേക്ക് വരുന്നത്. യഥാര്‍ത്ഥത്തില്‍ ധര്‍മ്മം എന്ന കടമ അപ്പൂപ്പന്‍ താമസിക്കുന്നിടത്തു ചെന്ന് നമ്മള്‍ നടപ്പാക്കേണ്ടതാണല്ലോ.


അതുകൊണ്ടായിരിക്കാം, വീട്ടില്‍ വരുന്ന അതിഥിയെക്കാള്‍ പൂജ്യസ്ഥാനം ധര്‍മ്മചിന്ത ഉണര്‍ത്താന്‍ വരുന്ന ഭിക്ഷാംദേഹിക്ക് ഭാരതം നല്കിയിരുന്നത്.


20 കൊല്ലങ്ങള്‍ക്കു മുമ്പ് ,ഇടുക്കി ജില്ലയില്‍ ഞാന്‍ താമസിച്ചിരുന്ന മലമുകളില്‍ ഒരപ്പൂപ്പന്‍ എന്‍റെ മകളുടെ തലയില്‍ കൈവച്ച് അമര്‍ത്തി, കണ്ണടച്ച് , മുഖത്തെ മാംസപേശികളും കൈകളിലെ ഞരമ്പുകളും വലിഞ്ഞുമുറുകി മകള്‍ക്കുള്ള അനുഗ്രഹമായി രൂപം മാറുന്ന കാഴ്ച ..... അത് ധനമായി സൂക്ഷിക്കുന്നു , ഇന്നും ഞാന്‍.. .