Friday 31 May 2013

ഹേയ് രാമാ ഞാന്‍ വന്നു നിന്‍റെ രാമക്കല്‍മേട്ടില്‍





 1.    രാമം

       മുത്തശ്ശി ' പണ്ട് പണ്ട് ' എന്ന് പറഞ്ഞുതുടങ്ങുന്ന കാലത്തിന് ഒരുപാട് മുമ്പും കടലുണ്ടായിരുന്നു. ഉള്‍ക്കടലുകളും മഹാസമുദ്രങ്ങളുമുണ്ടായിരുന്നു. ഉള്‍ക്കടലിന് ഉയരമുള്ള കരിമ്പാറകള്‍ അതിര് നിന്നു. മഹാസമുദ്രങ്ങള്‍ക്കോ മണല്‍ത്തിട്ടകള്‍ എതിര് നിന്നു. ഓങ്ങിയും പിന്‍വാങ്ങിയും തീരത്തെ വിഴുങ്ങിയും കടലിന് ചില കളികളുണ്ട്. ആരേയും അധികം നോവിക്കാതെ, ഭൂമിയുടെ ദഹനക്കേടുകള്‍ക്കൊപ്പം ഏറിയും കുറഞ്ഞും കടല്‍ കരയോട് വഴക്കിട്ട് പോന്നു. പിന്നെ ഇഷ്ടം കൂടി കെട്ടിപ്പുണര്‍ന്നും പൊട്ടിച്ചിരിച്ചും മഹാസന്തോഷത്തില്‍ അങ്ങനെ.....

     മക്കളേ, ഉറങ്ങാതെ ശ്രദ്ധിച്ചുകേള്‍ക്കുക. അങ്ങനെ അങ്ങനെ കടലും കരയും സുഖമായി കഴിയുന്ന ഒരു ദിവസം രാത്രിയില്‍ ലോകം അവസാനിച്ചു. ഒരു വലിയ ഇടിമുഴക്കവും ഞെട്ടലും വിറയലും ഭൂമിയെ തകര്‍ത്തു കളഞ്ഞു. ഭൂമി കുലുങ്ങികുലുങ്ങി വിറച്ചുവീണപ്പോള്‍ മരങ്ങളെല്ലാം മറിഞ്ഞുവീണു. കരിമ്പാറകള്‍ അപ്പാടെ തകിടംമറിഞ്ഞു. പക്ഷികള്‍ പേടിച്ച് ശൂന്യതയിലേക്ക് പറന്നകന്നു. ഭയപ്പെട്ടുപോയ അന്തരീക്ഷം ചകിതമനസ്സോടെ കാറ്റായി പരക്കം പാഞ്ഞു. സൂര്യന്‍ രാവിലെ ഉണര്‍ന്നു നോക്കിയപ്പോള്‍ ഭൂമി മരിച്ചേ കിടക്കുന്നു ! കടല്‍ ഒഴിഞ്ഞുപോയിരിക്കുന്നു ! കരിമ്പാറകള്‍ക്കു താഴെ ഭയാനകമായ ഗര്‍ത്തങ്ങള്‍
അവശേഷിപ്പിച്ച് ബംഗ്ളാ ഉള്‍ക്കടല്‍ എവിടെയോ മറഞ്ഞുപോയി !

     ത്രേതായുഗത്തിലെ രാമന്‍ ,  കശ്മലന്‍റെ വിമാനത്തില്‍ കയറിപ്പോയ തന്‍റെ ചങ്കായ സീതയെ അന്വേഷിച്ച് വടക്കൂന്ന് നടന്ന് , അലഞ്ഞ് , തെക്കുനാട്ടില്‍ ഒരു ഭ്രാന്തനെപ്പോലെ എത്തി. ഓര്‍മ്മകള്‍ ഭക്ഷിച്ച് , കണ്ണുനീര്‍ കുടിച്ച് ' കണ്ടോ എന്‍ കരളിനെ കണ്ടോ ' എന്ന് പുലമ്പി ആര്‍ത്തനായി ഈ കരിമ്പാറമേല്‍ കയറി .  മുട്ടോളമെത്തുന്ന വലതുകൈയുയര്‍ത്തി പുരികത്തിന് മേല്‍ വച്ച് , ആകാശത്തെ തുളച്ച് ദൂരേയ്ക്ക് നോട്ടമെറിഞ്ഞ് നിന്നു. രാമപാദമേറ്റ കല്ലായ രാമക്കല്ലും ആരോടും ചേരാന്‍ കൂട്ടാക്കാതെ ചുറ്റും  ആകാശത്തോട് പോരടിച്ച് നില്ക്കുന്ന കല്‍മേടുകളും ചേര്‍ന്ന് രാമക്കല്‍മേടായി.

      കൂട്ടരേ , ചുവന്ന ബസ്സിറങ്ങി ഇന്നലെ  ഈ മല കയറിയവരില്‍ ഒരാള്‍ ഞാന്‍.  

     കാണുക .   മുന്‍വിധി എന്ന മഹാവ്യാധി കണ്ണിനില്ലെങ്കില്‍ കാഴ്ചകള്‍ എത്ര സുവ്യക്തം  .   സുന്ദരം  . നീ കാണുന്നത് നീ കാണേണ്ടതു തന്നെയാണ്. അതു നിനക്കേ കാണാനാവൂ .

     ചെവി കൊടുക്കുക എന്ന മഹത്തായ പ്രയോഗം ശ്രേഷ്ഠമലയാളത്തിലുമുണ്ട്. നീ ഒരു ചെവി മാത്രമായി മാറുക. പിന്നെ കേള്‍ക്കുക . അന്ന് കടല്‍ പിന്‍വാങ്ങിപ്പോയ മഹാദൂരങ്ങളില്‍ നിന്ന് കാറ്റ്   .......  ഓ ............ം ,    ഹൂൂൂൂൂ.....ം , ഹൂ..........മി.........യാരാം?      എന്ന് വിളിച്ച് ഓടിവന്ന് നിന്നെ കെട്ടിപ്പിടിക്കും . ചിലപ്പോള്‍ മറിച്ചിടും . സ്നേഹം മൂത്ത ഒരു നാട്ടുംപുറത്തുകാരനെപ്പോലെ   'എന്നതാ കൊച്ചേട്ടാ കണ്ടിട്ടെത്ര കൊല്ലായി? എന്ന് പറഞ്ഞ് വയറിന്
കൈ ചുരുട്ടി ഇടിക്കും . കാലിനിടയില്‍ കാല്‍ കയറ്റി നിങ്ങളെ മറിച്ചിടും. നിങ്ങള്‍ പരിഭവിക്കാതെ കാറ്റിനോടേറ്റ് ഇരുകൈകളും വിടര്‍ത്തി മറിഞ്ഞുവീഴാതെ,  ഒരിക്കല്‍ കടല്‍ അതിരിട്ടു നിന്നിരുന്ന കരിമ്പാറക്കലേയ്ക്ക് നീങ്ങും .ഇന്നിവിടെ രണ്ട് സംസ്ഥാനങ്ങള്‍ അതിരിടുന്നു.  കടല്‍ പിന്‍വാങ്ങിയ ലോകങ്ങളിലേക്ക് നോക്കിയങ്ങനെ നില്ക്കുമ്പോള്‍  പിറകില്‍നിന്നാരോ പറയും , അത് .... അക്കാണുന്നത് തേനി ... അപ്പുറം കോവൈ ... തേവാരം , അതിനപ്പുറം ഉത്തമപാളയം . പിന്നെയുമപ്പുറം ബോഡിനായ്ക്കന്നൂര്‍ .  തീര്‍ന്നില്ല , തീരുന്നില്ല ഊരുകള്‍ , ചിദംബരങ്ങള്‍ !!



    നിങ്ങള്‍ അതൊന്നും കേള്‍ക്കുന്നേയില്ല. ഹും .. ഹും... ഹും.. എന്ന ഹുംകാരത്തിന് ചെവി കൊടുത്ത് അനങ്ങാതെ നിന്ന് മുന്‍ പിന്‍ മറന്ന് , അഴലും അരിശവും വിട്ട്, ഒരു ചെവി മാത്രമായി മാറുമ്പോള്‍ കാറ്റ് പറയുന്നത് വ്യക്തമാകുന്നു. ഈന്തപ്പനകളുടെ ലബനോന്‍ നാട്ടില്‍നിന്ന് ഖലീല്‍ ജിബ്രാന്‍ എയ്തു വിട്ടൊരു പാട്ടാണ് ഇപ്പോള്‍ കാറ്റ് കൊണ്ടുവരുന്നത്.


         Where are you my beloved? Are you in that little
         Paradise , watering the flowers who look upon you
         As infants look upon the breast of their mothers

        Oh companion of my soul , where are you? Are you
        Praying in the temple? or calling Nature in the
        Field ,  haven of your dreams ...

       Recall you the hour , I bade you farewell
       And the maritime kiss you placed on my lips.
       That kiss taught me that joining of lips in Love
       Reveals heavenly secrets which the tongue cannot utter !!

   കാറ്റ് നിങ്ങളെ മറിച്ചിട്ട് ചുംബിച്ച്  കാതില്‍ രഹസ്യപ്പെട്ടു
     നാവിനുരിയാടാന്‍ വയ്യാത്ത രഹസ്യങ്ങള്‍ അങ്ങനെ കേട്ടുകേട്ടു നില്ക്കുമ്പോള്‍ നിങ്ങളുടെ വലതുവശേ , ആഗ്രാവാലാ ജിത്തു അഗര്‍വാളി്ന്‍റെ ചെവിയില്‍ കാറ്റ് പറയുന്നത് മറ്റൊന്നാണല്ലോ. ഓരോ അരിമണിയിലും നിന്‍റെ പേര് കൊത്തിയിരിക്കുന്നു . അത് ഭക്ഷിക്കേണ്ടന്‍റെ പേര് എഴുതിയ അരിമണികള്‍. അദ്ധ്വാനം കൊണ്ട് ഭക്ഷണത്തില്‍ അര്‍ഹതപ്പെട്ട പേര് എഴുതുന്ന ഇന്‍ഡ്യന്‍ കര്‍ഷകന്‍റെ പാട്ട്. ജീവിതം ആനന്ദിക്കാനും മരണം പരമാനന്ദിക്കാനുമുള്ളതാണെന്ന് പാടിയ കബീര്‍ദാസിന്‍റെയും പാട്ടുകള്‍ അവന് കാറ്റ് കൊണ്ടുവന്ന് രഹസ്യമായി കൊടുത്തു.
   


3Like · · · Promote ·

കുറവനും കുറത്തിയമ്മയും





  കുറവന്‍ കുറത്തി ഒന്നാം ചിത്രം

രാമക്കല്‍മേടിന് മുകളിലെ പാറമേല്‍ സി.ബി ജിനന്‍ എന്ന ശില്പി കൊത്തിസ്ഥാപിച്ച അത്ഭുതശില്പത്തെ അതിന്‍റെ നേര്‍മുന്‍പില്‍പോയിനിന്ന് കാണുക. നിങ്ങള്‍ അസൂയപ്പെട്ടുപോകുന്ന ഹൃദയവിശുദ്ധി കണ്ണുകളിലെഴുതിയ രണ്ട് മുന്‍കാല
മനുഷ്യരുടെ രൂപങ്ങള്‍ !

   കുറവന്‍ ഒരു പൂവന്‍കോഴിയെ നെഞ്ചോട് ഒട്ടിച്ച് പിടിച്ച്...
   കുറത്തി ഒരു പിഞ്ചുജന്മത്തെ മാറോട് ചേര്‍ത്തും അതിന് മുമ്പ് പിറന്നവനെ കാല്‍ചുവട്ടില്‍ നിര്‍ത്തിയും
   കരിമ്പാറമേലിരിപ്പാണ്.
   കുറവന്‍ മഹാദൂരങ്ങളിലേക്ക് കാഴ്ചകളൊത്തിരി കണ്ടവന്‍റെ പക്വതയോടെ നോക്കിയിരിക്കുമ്പോള്‍
   കുറവന്‍റെ തോളിന് ചെരിഞ്ഞ് ഒരു പെണ്ണിന് മാത്രം കാണാന്‍ കഴിയുന്ന ഏതോ കൌതുകകാഴ്ചയെ
   കുസൃതിയോടെ കാണുകയാണ് കൌശലക്കാരിയായ കുറത്തി .


                               കടലെടുത്തുപോയ് കവിത കോറുവാന്‍
                               കരളില്‍ ഞാനന്നൊളിപ്പിച്ച താളുകള്‍.

                               മഹാ ദുരകളില്‍പെട്ടു തിരയെടുത്തുപോയ്
                               അമ്മയെന്നെ പഠിപ്പിച്ച നേരുകള്‍.
                               അന്നവും തന്ന് നെറ്റിമേല്‍ ഓമനേ...
                               എന്ന് ചുംബിച്ചുറക്കിയ രാത്രികള്‍

                               പുണ്യരാത്രികള്‍ !
                               കടലെടുത്തുപോയ് !

  

    കുറവന്‍ കുറത്തി രണ്ടാം ചിത്രം

    ഒതു വശപ്പാട് പിറകില്‍നിന്ന് അതേ ചിത്രത്തെ ധ്യാനാത്മകമായി നോക്കുക. കടലെടുത്തുപോയ വിലപ്പെട്ടതെന്തോ തിരയുന്നവന്‍റെ നിലക്കാത്ത നിലവിളിക്കാറ്റിനോട് ഒട്ടിച്ചേര്‍ന്നിരുന്ന്   .... വരും എന്‍റെ മോന്‍ വരും. അവനെങ്ങനെ വരാതിരിക്കും? അമ്മയല്ലേ നോക്കി നോക്കിയിരിക്കുന്നത് ?

   കുറത്തി കരയുകയാണോ  .... കാറ്റിനൊപ്പം ചിതറി വീണത് മഴത്തുള്ളി തന്നെയോ ?

   അക്കാലത്തും കണ്ണിലൂടെ കരയാന്‍ അനുവാദമില്ലാത്ത പുരുഷനായ കുറവന്‍ കുറത്തിയെ കരയാനനുവദിച്ച് , .....വരില്ല , അവന്‍ വരില്ല ..... അതെനിക്കറിയാം. എങ്കിലും ഈ ജന്മം ഇനിയെങ്ങോട്ടുമില്ല. ഇവിടെത്തന്നെയിരുന്ന് വരാതിരിക്കുന്നവനെ നോക്കി നോക്കിയങ്ങനെ .......

                              ഹേയ് കാറ്റേ.. ഇപ്പോള്‍ അഫ്ഗാനിസ്ഥാനിലെന്തു വിശേഷം ...
                              ഹേയ് കാറ്റേ.. ഇപ്പോള്‍ വത്തിക്കാനിലാരാണ് പാപ്പാ .....
                              ഹേയ് കാറ്റേ.. ജറൂസലത്തെ തെരുവുകളില്‍ ഒരു താടിക്കാരന്‍
                              ഇപ്പോഴും    കഴുതപ്പുറത്ത് സഞ്ചരിക്കുന്നുണ്ടോ .....
                              ചീകിയൊതുക്കാത്ത മുടിയും ജ്വാലക്കണ്ണുകളുമുള്ള..
                              അവന്‍റെ  പിറകെ കാളികൂളി പിള്ളേര്‍ കൂകിവിളിച്ച് നടപ്പുണ്ടോ...
                              ഹേയ് കാറ്റേ.. അന്തപ്പുരങ്ങളില്‍ ഇപ്പോഴും തലയണകളുണ്ടോ....
                              തലേരാത്രിയിലെ തലയണമന്ത്ര വിഷക്കാറ്റേറ്റ്
                              രാമന്മാര്‍ ഇപ്പോഴും വനവാസത്തിന് പോകാറുണ്ടോ ....

                              ഹേയ് കാറ്റേ ... രാമക്കല്‍മേട്ടിലെ കാറ്റേ.....


കുറവന്‍ ഒന്നാം ചിത്രം

കുറവന്‍ ചിത്രം 2
Like · · · Promote ·

Tuesday 28 May 2013

കിളിയാര്‍കണ്ടം - കിളിയും പുഴയും വയലും


     ഒന്നാം തുള്ളി പറഞ്ഞു,
          ' പിറകേ വരുന്നവരേ , നമുക്കല്‍പ സമയം ഇവിടെ നില്‍ക്കാം. ചുറ്റും നോക്കൂ എന്ത് രസമാണീ ഭംഗികള്‍! '

ചുറ്റുഭംഗികള്‍ കണ്ട് ഒഴുകാന്‍ മറന്ന പുഴ അവിടെ തത്തിക്കളിച്ചു. മഹാഗൌരവത്തില്‍ വളര്‍ന്നേ നില്ക്കുന്ന ഏറെ ഉയരമുള്ള ഒരു വൃക്ഷത്തിന്‍റെ ഇരുവശത്തുമായി പുഴയങ്ങനെ സ്വയം മറന്ന് ഓളം തല്ലി നിന്നു. പിറകെ പിറകെ വന്ന തുള്ളിക്കൂട്ടങ്ങളും ഒഴുകാന്‍ കൂട്ടാക്കാതെ തള്ളിക്കയറിയപ്പോള്‍ അതൊരു ചെറിയ ജലാശയമായി. 

         അത്ര മേല്‍ വലിയ ആ വൃക്ഷത്തില്‍  വളര്‍ന്നു പടര്‍ന്നു കയറിയ കാട്ടുവള്ളികള്‍ വൃക്ഷാഗ്രത്തിലെത്തി,പിന്നെ അവിടെനിന്നും താഴേക്ക് തൂക്കിയിട്ട വള്ളികള്‍ക്കുള്ളില്‍ ധ്യാനത്തിലമര്‍ന്ന ഒരു മഹാമുനിയുടെ ഭാവമാര്‍ന്നു , ആ വൃക്ഷം. അങ്ങനെ പിറന്ന ജലാശയത്തിന് മുകളിലൂടെ കിളികള്‍ മെനക്കെടാതെ പറന്നു നടന്നു.

          കാഴ്ചകള്‍ കണ്ടു തൃപ്തിയും നിര്‍വൃതിയുമടഞ്ഞ തുള്ളികള്‍ വീണ്ടും പുഴയായി താഴേക്ക് ചെറിയൊരു സമതലത്തിലൂടെ ഒഴുകി ഇരുവശവും നെല്‍വയലുകളെ പെറ്റിട്ടു.

          ' കിളിയാര്‍കണ്ടം '  ഇവിടല്ലേ ചേച്ചിക്ക് ഇറങ്ങേണ്ടത് ? കണ്ടക്ടര്‍ സൌമ്യനായി ചോദിച്ചു. ഭാരമുള്ള ഒരു ബാഗു കൈയില്‍ തൂക്കിപ്പിടിച്ച് , മൂന്ന് വയസ്സുള്ള ഒരു ആണ്‍കുട്ടിയെ മുന്നില്‍ നടത്തി ആ സ്ത്രീ അവിടെ ഇറങ്ങി.

            അവരുടെ ആരാണ് അവിടെ ഉണ്ടായിരിക്കുക എന്ന് അയാള്‍ അത്ഭുതപ്പെട്ടു. ഈയിടെയായി അയാള്‍ അങ്ങനെയാണ്. കാണുന്നതെല്ലാം അത്ഭുതങ്ങളാണ്. ആ വിദൂരപട്ടണത്തിലേക്കുള്ള ബസിലെ യാത്രക്കാരുടെയിടയില്‍,  ഇടക്കിറങ്ങുന്ന ചായക്കടയില്‍, കടത്തിണ്ണയില്‍ പത്രം വായിച്ചു പൊട്ടിച്ചിരിക്കുന്നവരുടെയിടയില്‍ ഒക്കെ  കാണുന്ന നീണ്ട മൂക്കുള്ള ഒരാള്‍, പൊക്കമുള്ള ഒരു ഇരുനിറക്കാരന്‍, പശുവിനോട് ദേഷ്യപ്പെടുന്ന ഒരു സ്ത്രീ ......... തന്‍റെ അടുത്ത ബന്ധുക്കളില്‍ പെട്ടവരാണ് അവരെന്ന് അയാള്‍ ഉറപ്പിക്കും. വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന കുടുംബചരിത്രം വായിക്കുമ്പോള്‍ ചില പേജുകള്‍ക്കിടയില്‍വച്ച് കാണാതെ പോകുന്ന ചില നല്ല മനുഷ്യര്‍ ഇവിടെയെവിടെയൊക്കെയോ ആണ് കുടിയേറിയിട്ടുള്ളത് എന്ന് അയാള്‍ കേട്ടിട്ടുണ്ട്.

           ഇപ്പോള്‍ അയാള്‍ക്ക് ഏറ്റവും സംശയം ഈ കണ്ടക്ടറെയാണ്. ആ കണ്ണ് , ആ പുരികം, ആ താടിയെല്ലുകള്‍, വിശേഷിച്ചു കാരണങ്ങളൊന്നുമില്ലാതെ അയാള്‍ തനിക്കു നല്കുന്ന പുഞ്ചിരിയുടെ, ഇണക്കത്തിന്‍റെ സൌജന്യങ്ങള്‍ ..... 

           ഇല്ല. ഇപ്പോള്‍ ചോദിക്കുന്നില്ല.  താങ്കള്‍ മാറാമറ്റത്തിലെ.....  പണ്ട് എഴുകുംവയലിന് കുടിയേറിയ അവിരാച്ചന്‍റെ മകന്‍റെ മകനല്ലേന്ന്......   ചോദിക്കാത്ത ചോദ്യമായി, ഒരിക്കലും തൊടുക്കാത്ത അമ്പായി ആവനാഴിയില്‍ കിടക്കട്ടെ. ചോദ്യവും ഉത്തരവും അറിയാവുന്ന അദ്ധ്യാപകനെപ്പോലെ ഗൌരവത്തില്‍ കണ്ണടക്കുള്ളിലൂടെ അയാള്‍ ആ കണ്ടക്ടറെ ഒന്നുകൂടെ പാളിനോക്കി. കൂട്ടുപുരികത്തിനു താഴെ , നീണ്ട മൂക്കിനു താഴെ ചുണ്ടിന്‍റെ ഇടംകോണില്‍ ഒളിച്ചിരിക്കുന്ന ഈ പുഞ്ചിരിയും കൌശലവും എനിക്കെന്നേ മനസ്സിലായി. പ്രിയ കണ്ടക്ടറേ , നീ പിടിക്കപ്പെട്ടിരിക്കുന്നു...  ഗഹനമായ ഒരു സംതൃപ്തിയോടെ അയാള്‍ ഒന്ന് ഇളകിയിരുന്നു.

           പേഴ്സ് എടുക്കാന്‍ മറന്നുപോയ ഒരു ദിവസം,  എഴുന്നേറ്റാല്‍ വീഴും, തല ചുറ്റി വീഴും എന്നുറപ്പായ രക്തസമ്മര്‍ദ്ദത്തിന്‍റ മറ്റൊരു ദിവസം ,ബസിന്‍റെ കമ്പിയില്‍ മുറുക്കെപ്പിടിച്ച് ,
              --- കുഞ്ഞ്ഞേ  , നീ മാറാമറ്റത്തിലെ ----  എന്നു ചോദിച്ചാലോ എന്ന് പലവട്ടം ആഞ്ഞിട്ടും അയാളത് വേണ്ടെന്ന് വച്ചു.



Monday 27 May 2013

ഇവന്‍ മരണശിക്ഷക്ക് അര്‍ഹനാണ്


                  ഇവന്‍ മരണശിക്ഷക്ക് അര്‍ഹനാണ്


         നീതിവിസ്താരത്തിന്‍റെ ഒന്നാം ചോദ്യത്തിന് വായ് തുറന്നപ്പോള്‍ പീലാത്തോസിന്‍റെ തൊണ്ടയില്‍ ചൂണ്ട പോലെ എന്തോ ഉടക്കി. എങ്കിലും അവന്‍ ചോദിച്ചു.
.........നീ ആരാണ്..... എവിടെ നിന്ന് വരുന്നു......

ഏസോവിന്‍റെ തോട്ടത്തിലെ പ്രശാന്തിയിലേക്കും ഔന്നത്യമുള്ള മരങ്ങളിലെ കിളിഹൃദയങ്ങളിലേക്കും വെറുതെ നോക്കിനിന്നതല്ലാതെ അവന്‍ മറുപടി പറഞ്ഞില്ല.
.......ഇവര്‍ ആരോപിക്കുന്ന കുറ്റങ്ങള്‍ നീ ചെയ്തിട്ടുണ്ടോ.....

കൊട്ടാരത്തിന്‍റെ കൂറ്റന്‍ ഗെയ്റ്റിന് പുറത്ത് താന്‍ തൊട്ടുസുഖപ്പെടുത്തിയവരുടെ ഹൃദയവിശുദ്ധിയിലേക്ക് പുഞ്ചിരിയെറിഞ്ഞു നിന്നതല്ലാതെ പീലാത്തോസിന് നേരെ ഒരു നോട്ടം പോലും അവന്‍ അനുവദിച്ചില്ല.

മൌനമെന്ന മഹാസാഗരത്തിലെ തുള്ളികള്‍ മാത്രമായ അക്ഷരങ്ങള്‍ ഉപയോഗിച്ചുള്ള ചോദ്യങ്ങള്‍ക്ക് അവന്‍ മൌനത്തിന്‍റെ മഹാസാഗരത്തെ മറുപടിയായി നല്‍കി.

    ഏസോവിന്‍റെ കിളികള്‍ക്കൊപ്പം,  വഞ്ചിക്കപ്പെട്ട അന്ധവൃദ്ധനും പിതാവായ അബ്രാഹമും തന്‍റെ പിതാവായ മഹാമൌനവും തോട്ടത്തിലെ നിലാവെണ്മയില്‍ ഉലാത്തുന്നത് ദൂരമിഴികള്‍ കൊണ്ട് കണ്ടുനിന്നപ്പോഴാണ് അടുത്ത ചോദ്യം ....
       നീ രാജാവാണോ.... നിന്‍റെ രാജ്യം എവിടെയാണ്......


    അവന്‍ മൌനം വെടിഞ്ഞു. എന്‍റെ രാജ്യം ഐഹികമല്ല. ഏസോവിന്‍റെ തോട്ടത്തിലേക്ക് കൈകളും കണ്‍കളും ചൂണ്ടി അവന്‍ പറഞ്ഞു. അതാണ് എന്‍റെ രാജ്യം. മനസ്സുകളുടെ നേരാണ് എന്‍റെ ധനം. കേട്ടുനിന്ന പുണ്യാത്മാക്കള്‍ വീണുകിട്ടിയ ദൈവദൂഷണത്തില്‍ സംതൃപ്തരായി. ആബേലച്ചന്‍റെ അറക്കവാള്‍ ശബ്ദിച്ചു.

     എത്തീ വിലാപയാത്ര.. കാല്‍വരിക്കുന്നിന്‍ മുകള്‍പരപ്പില്‍.......

   പിന്നീട് അവന്‍ തല താഴ്ത്തി കിളികളെയും പുഴകളെയും കണ്ടു. വ്യാകുലങ്ങളുടെ അമ്മയെ കണ്ടു. പുസ്തകത്തില്‍നിന്ന് ഇറങ്ങിപ്പോയവന്‍റെ പ്രശാന്തിയിലേക്ക് തന്‍റെ ആത്മാവിനെ സമര്‍പ്പിച്ചു.

    


ഇസ്രായേല്‍... ഗാസാ മുനമ്പ്....മിസൈലുകള്‍... ഗോലാന്‍ കുന്നുകള്‍

Like · · · Promote ·

Friday 24 May 2013

തൊടുപുഴ - കമ്പംമെട്ട് KSRTC ഉപ്പുതോട് വഴി 5.15AM




                       ആ സ്ത്രീ നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍‍ എളുപ്പം എണ്ണിത്തീര്‍ക്കാവുന്ന തുകയ്ക്ക് നൈറ്റ് ഷിഫ്റ്റ് ചെയ്ത് മടങ്ങുന്ന  നേഴ്സാണ്. അവര്‍ക്കിറങ്ങാന്‍ വേണ്ടിയാണ് ബസ്സ് എന്നും ഇവിടെ നിര്‍ത്താറുള്ളത് . ബസ്സിന്‍റെ മുന്‍വാതിലിലൂടെ ചവിട്ടുപടികളിലോ റോഡിലോ നോക്കാതെ , മരങ്ങള്‍ നിറഞ്ഞ എതിര്‍വശത്തെ മലയിലെ, ഉണ്ണിയുറങ്ങുന്ന തൊട്ടില്‍ കെട്ടിയ പുരയ്ക്കലേക്ക് നോക്കി, ജൈവികമായ ഒരു ധൃതിയില്‍ അവര്‍ ബദ്ധപ്പെട്ടിറങ്ങുമ്പോഴൊക്കെ അയാള്‍ പ്രാര്‍ത്ഥിക്കും .... ദൈവമേ, വീഴിക്കല്ലേ .....

                      ഇതേ സമയം തബലയുടെ ആകൃതിയില്‍ റോസ് നിറത്തിലുള്ള പാത്രത്തില്‍ സൊസൈറ്റിയിലേക്കുള്ള പാലുമായി ഉയരമുള്ള ഒരു താടിക്കാരന്‍ പിന്‍വാതിലിലൂടെ കയറിക്കഴിഞ്ഞിട്ടുണ്ടാകും. രണ്ട് വാതിലുകളും അടയുന്ന ശബ്ദം കേള്‍ക്കുന്നതോടെ കുത്തനെ കയറി ഒരു കൊടുംവളവ് തിരിഞ്ഞ്, അനുഭൂതി നിറഞ്ഞ അകംകാഴ്ചകള്‍ക്ക് കൊടിയേറ്റി, ബസ് മഞ്ഞിന്‍റെ നാരകക്കാനങ്ങളിലേക്കും ഈട്ടിത്തോപ്പുകളിലേക്കും പ്രവേശിക്കുന്നു.   അപ്പോള്‍ അയാള്‍ വീണ്ടും പ്രാര്‍ത്ഥിക്കും ... ദൈവമേ , ജോലി ചെയ്യുന്ന ആഫീസ് ഒരുപാട് ദൂരെയായിരിക്കട്ടെ ....ഉടനെയെങ്ങും എനിക്കവിടെയെത്തേണ്ട .

                    പുലരാന്‍ അല്പംകൂടെ സമയം ബാക്കിനില്‍ക്കുന്ന ഒരു പുലര്‍കാലത്താണ് അയാള്‍ ആ ബസില്‍ ഒരു മാസം മുമ്പ് ആദ്യമായി കയറിയത്. കയറി ഏതെങ്കിലും ഒരു സൈഡ്സീറ്റില്‍ ഇരുന്ന് ടിക്കറ്റെടുത്ത് കാശു കൊടുക്കുന്നതു വരെ മാത്രമേ അയാളുടെ ഇന്ദ്രിയങ്ങള്‍ക്കും ബുദ്ധിക്കും പുറംലോകവുമായി ബന്ധമുള്ളൂ. ടിക്കറ്റും പണബാക്കിയും പോക്കറ്റിലേക്കിടുന്നതോടെ അയാള്‍ ആന്‍റിന അഴിച്ച് ലോകവുമായുള്ള ബന്ധം ഡിസ്കണക്റ്റ് ചെയ്യും. പിന്നെ ഉള്ളിലെ വിവിധ ഡ്രൈവുകളില്‍ രഹസ്യമായി  സൂക്ഷിച്ചിട്ടുള്ള വിസ്മയലോകങ്ങളില്‍ ഒന്നു തുറന്ന് അതിലൂടെ നടന്നും നീന്തിയും, മലര്‍ന്നും കമിഴ്ന്നും പറന്നും, മരച്ചുവട്ടിലുറങ്ങിയും,ഒരു പാട്ടങ്ങു പാടിയും, തനിയെ സംസാരിച്ചും,  നീലച്ചിറകുള്ള പക്ഷിപ്പെണ്ണിനെ ഞാവല്‍മരത്തിനു മറഞ്ഞുനിന്ന് .........

                   എന്നാല്‍ അന്ന്, ആദ്യമായി കയറിയ അന്ന് , നീളം കുറഞ്ഞ ആ കട്ട് ചെയ്സ്  KSRTC ബസിന്‍റെ കണ്ടക്റ്റര്‍, അയാള്‍ കയറിയ ഉടനെ തോളില്‍നിന്ന് ബാഗ് വാങ്ങി ഒരു സീറ്റില്‍ വച്ചു. സ്നേഹപൂര്‍വം പുഞ്ചിരിച്ചു.  ഇയാള്‍ .. ചേന്നാട്ടെ .... പേരമ്മയുടെ മകളുടെ ഭര്‍ത്താവിന്‍റെ ...... പേരു മറന്നുപോയ മിസ്റ്റര്‍ ..... അല്ല . ആരുമല്ല. ഒരു കണ്ടക്റ്റര്‍ മാത്രം. അങ്ങനെയാണ് ആ കണ്ടക്റ്റരുടെ പതിവ്. നിര്‍ഭാഗ്യവാന്മാരുടെ ബസിലേക്ക് ആദ്യമായി ബാഗ് തൂക്കി കയറിവരുന്ന പുതിയ നിര്‍ഭാഗ്യവാനെ അത്ര സ്നേഹത്തേടെയാണ് ആ കണ്ടക്റ്റരും പഴമക്കാരായ മറ്റ് നിര്‍ഭാഗ്യയാത്രികരും സ്വീകരിക്കുന്നത്. ഉണ്മയിലേക്ക് എവിടെനിന്നോ ഓടിക്കയറിയ നീറുകളുടെ കടിയേറ്റ് , പാതിമയക്കം ഞെട്ടിയുപേക്ഷിച്ച് പതിവ് നിര്‍ഭാഗ്യവാന്മാര്‍ ചാടിയെണീറ്റു. ഓരോരുത്തരായി അയാളെ മാറി മാറി ആശ്ളേഷിച്ചു.

                   മുന്നിലും പിന്നിലും വശങ്ങളിലുമുള്ള സീറ്റുകളില്‍ ആവേശത്തോടെ വന്നിരുന്ന് അവര്‍ ചോദിച്ചു, എങ്ങനെ കയറിപ്പറ്റി ഈ ബസില്‍ ? അയാള്‍ വിനീതനായി പറഞ്ഞു , ഒരു പ്രൊമോഷന്‍ കിട്ടിയതാണ്. ' കഷ്ടമായിപ്പോയി '  എന്ന് അവരെല്ലാവരും ചേര്‍ന്ന് പറഞ്ഞതിനു മുമ്പില്‍ ഒരു ചോദ്യചിഹ്നം മാത്രം വച്ച് അയാള്‍ മിണ്ടാതിരുന്നു. ബഹു. സര്‍ക്കാരിന്‍റെ മുമ്പിലും, അലക്കി കഞ്ഞിമുക്കിതേച്ച വടിവേല്‍ വേഷങ്ങളുടെ സമസ്തഭാഗത്തും കുമ്പിട്ട് നാട്ടിലൊരു ഇരിപ്പിടം തരപ്പെടുത്താഞ്ഞത് കഷ്ടമായിപ്പോയി എന്ന് പല തവണ അയാളോട് ഭാര്യയും പറഞ്ഞിട്ടുണ്ട്.      


(ഞാന്‍ ഇനി കുറെ നാള്‍ ബസ് യാത്രയിലായതിനാല്‍ കാഴ്ചക്കുറിപ്പുകള്‍ ഇനിയും എഴുതും. വായിച്ചാലും മിത്രമേ....)
Unlike · · · Promote ·