Friday, 30 August 2013

രുചി @ മത്തായിസിറ്റി

    എന്‍റെ രാജ്യം ക്ഷേമരാഷ്ട്രമായതിനാലാണ് ഈ കഥ ഉണ്ടായതുതന്നെ. വയസ്സായിപ്പോയതിന്‍റെ പെന്‍ഷന്‍ , ഭര്‍ത്താവ് മരിച്ചുപേക്ഷിച്ചുപോയതിന്‍റെ പെന്‍ഷന്‍, മനസ്സിനും ശരീരത്തിനും വൈകല്യം ബാധിച്ചതിന്‍റെ പെന്‍ഷന്‍ എന്നിവ എത്രയോ കാലമായി പോസ്റ്റ്മാന്‍ കുഞ്ഞാപ്പു വീട്ടില്‍ കൊണ്ടുചെന്നു കൊടുക്കുകയായിരുന്നു. ഓണത്തിന്, ക്രിസ്മസിന്, ആണ്ടറുതിക്ക് കുഞ്ഞാപ്പു മുറ്റത്തുവന്നു ബഹളം വയ്ക്കും ,

         ഛ പട്ടീ.... ഫോ  പട്ടീ....

     പട്ടി  പോയ്ക്കഴിഞ്ഞാല്‍ കുഞ്ഞാപ്പു വിളിക്കും ,   അമ്മച്ചിയേ....യ്  !    

     ഊര്‍ന്നുപോകാതെ ഒരുകൈ കൊണ്ട് കണ്ണടയിലും , മുട്ട് തെറ്റിപ്പോകാതെ മറ്റേ കൈകൊണ്ട് വലതുകാല്‍മുട്ടിലും മുറുകെ പിടിച്ച് അമ്മച്ചി വാതില്‍ക്കലെത്തും.

     മരിച്ചങ്ങുചെല്ലുമ്പോള്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവിനെ കാണുന്ന അതേ സന്തോഷത്തില്‍ അമ്മച്ചി പറയും,

                      നീ വന്നോ കുഞ്ഞാപ്പൂ....

     5 നൂറും 2 അന്‍പതും നോട്ടുകള്‍ എണ്ണിക്കൊടുത്തിട്ട് കുഞ്ഞാപ്പു നിഷ്കളങ്കനായി മണിയോര്‍ഡര്‍ ഫാറം നീട്ടും. ച വരച്ചാട്ടെ അമ്മച്ചിയേയ്...  

ഓ.... അത് നീയങ്ങു വരച്ചോ.. പിന്നേയ്... നാലുവശത്തും കള്ളനോട്ടം നോക്കി ആരുമില്ലെന്ന് ഉറപ്പാക്കി ആദ്യത്തെ പാപം ചെയ്യുമ്പോലെ രഹസ്യമായി ഒരു അന്‍പതു രൂപാ അമ്മച്ചി കുഞ്ഞാപ്പുവിന് നല്‍കും.

           ....ഇത് നിനക്കിരിക്കട്ടെ.

     എത്രയോ വര്‍ഷമായി കളിക്കുന്ന ഈ കളി, ആറ് നൂറ് രൂപാ കൊടുക്കാതെ ഒരു നൂറിനെ രണ്ട് അന്‍പതാക്കി കൊടുത്ത് ഒരമ്പത് തിരികെ സന്തോഷമായി വാങ്ങുന്ന കളി എന്‍റെ ക്ഷേമരാജ്യത്തില്‍ അവസാനിക്കുകയാണ്.

      പോഷ്ടാഫീസ് ഒരു മോശം ആഫീസാകയാല്‍, ആ വഴി ഇനി ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്തുകൂടായെന്ന് ഉന്നതങ്ങളില്‍ വെട്ടം കത്തി. പൊതുമേഖലാബാങ്കുകളുടെ വഴിയോരത്തെ പെട്ടിക്കട ബ്രാഞ്ചുകളില്‍ ഒരു സൂത്രം കുത്തിക്കയറ്റി കാശെടുക്കുന്ന ആധുനികരീതികളിലേക്ക് വയസ്സരെയും ഭര്‍ത്താവ് മരിച്ചുപേക്ഷിച്ചവരെയും കട്ടിലിലെ കിടപ്പുരോഗികളെയും ഉയര്‍ത്തിക്കൊണ്ടുവരാന്‍ തീരുമാനിച്ചു പുറപ്പെട്ടതായിരുന്നു ഇന്നലെ ഞാനും. 

                   
      ആദ്യത്തെ വീട്ടില്‍ ചെന്നുകയറിയപ്പോഴേ ഒരു മുത്തച്ഛന്‍ പറഞ്ഞു ,     പോടാ എരപ്പാളീ... പെന്‍ഷന്‍റെ കാര്യം പറഞ്ഞ് കുഞ്ഞാപ്പുവല്ലാതെ ആരും ഈ പടി കടന്നേക്കരുത് ..... പിന്നെ മുട്ടന്‍ വടി ഓങ്ങി.. അടി കൊള്ളുന്നത് ഞാനാണെങ്കിലും അതിന്‍റെ മോശം ഭരണകൂടത്തിനായതിനാല്‍ ഞാന്‍ ഒഴിഞ്ഞുമാറി. സന്ധ്യ വരെ അലഞ്ഞു നിര്‍ബന്ധിച്ചപ്പോള്‍ രണ്ടുപേര്‍ കാലഘട്ടത്തിനൊത്ത് ഉയരാനും 12 പേര്‍ മുട്ടന്‍ വടി എടുക്കാനും തയ്യാറായി.

      തളര്‍ന്ന് , കൃത്യം ആറര സന്ധ്യക്ക് മത്തായിസിറ്റിയിലെ ഒരു ചായക്കടയില്‍ കയറിയിരുന്ന് .... ചേട്ടാ ചായ... പറഞ്ഞ് മേശപ്പുറത്തേക്ക് കമിഴ്ന്ന് വീണു. ചായയും അഞ്ചുരൂപാ മാത്രം വിലയുള്ള മുഴുത്ത കമ്പിളിനാരങ്ങ വലിപ്പമുള്ള ഒരു  ബോണ്ടയും തിന്ന്  സന്തുഷ്ടനായി. യഥാര്‍ത്ഥക്ഷേമം രുചിച്ച്  പത്തു രൂപാ കൊടുത്തിറങ്ങുമ്പോള്‍ മനസ്സില്‍ പറഞ്ഞു.  ഈ രുചികള്‍ക്ക് 15 രൂപയെങ്കിലും വാങ്ങാമായിരുന്നു.

Sunday, 11 August 2013

അഞ്ചു സുന്ദരിമാര്‍

                                        

  അഹിംസയുടെ ആചാര്യന്‍റെ ജയന്തിദിനം. കുരുത്തക്കേടുകള്‍ക്കും മെക്കിട്ടുകേറലിനും തണ്ട്, തന്‍റേടം എന്നിവയ്ക്കും കോട്ടയം ജില്ലയില്‍ ലൈസന്‍സുള്ള ഏകസ്ഥാപനമായ പൂഞ്ഞാര്‍ സെന്‍റ് ആന്‍റണീസ് ഹൈസ്കൂള്‍ മുറ്റം . സാക്ഷാല്‍ മുന്‍വശം.

     10 എ- യിലെ മക്കള്‍ 23 വാക്കത്തികളും അനുസാരികളുമായിട്ടാണ് അന്ന് സ്കൂളില്‍ വന്നു കയറിയത്. ഗെയ്റ്റ്കാലിന് മുകളിലേക്ക് ഇടതുകൈ   പൊക്കിവച്ച്, വലതുകാല്‍തുടയില്‍ മസിലുളള വലംകൈയടിച്ച് പേടിയില്ലാക്കണ്ണുകള്‍ കറക്കി, അവന്മാര്‍ അങ്ങനെ നിന്നു. 10 എ-യില്‍ പെട്ടുപോയതിനാല്‍ ഞാനും നിന്നു, ഏറ്റവും പിറകില്‍, ഭയപ്പെട്ട്.

    10 ബി-യില്‍ കുറെ പേര്‍ വന്നിട്ടുണ്ട്.എണ്ണം കുറവായതിനാല്‍ അവരാരും പുറത്തേക്കിറങ്ങിയില്ല. 12 പേരും 10 വാക്കത്തികളും അവര്‍ക്കിപ്പോഴുണ്ട്. ഇനി ആ ക്ളാസിലേക്ക് വരുന്ന ആയുധങ്ങളുടെ കണക്കെടുപ്പിനാണ് എ- ക്കാര്‍ കൂട്ടം കൂടി നില്ക്കുന്നത്. 
10 ബി-യിലെ കണക്ക് അറിഞ്ഞിട്ടുവേണം സ്കൂളിന്‍റെ അയല്ക്കാരനായ 10 എ-യിലെ ജയിംസിന് വീട്ടില്‍ നിന്ന്  ആയുധങ്ങളെത്തിച്ച് കണക്ക്  ഒപ്പിക്കാന്‍...!!! !,

  എന്‍റെ ചങ്ക്അടച്ചിരിക്കുകയാണ്. മങ്ങിയ ആകാശത്തിലെ സൂര്യനും പേടി തട്ടിയിട്ടുണ്ട്. പണ്ട് നാലാം ക്ളാസില്‍ വച്ച് ഞാന്‍ വിഴുങ്ങിയ വെള്ളംചീറ്റ്കുപ്പിയുടെ റബ്ബറടപ്പ് ഇതുവരെ പുറത്തുപോയിട്ടില്ല. ശരീരത്തില്‍ എവിടെയോ ഒളിച്ചിരിക്കുന്ന ആ സാധനം ജീവിതത്തിലെ മര്‍മ്മപ്രധാന നിമിഷങ്ങളില്‍ എന്‍റെ ചങ്കില്‍ ഓടിയെത്തി അടഞ്ഞിരിക്കും. ശ്വാസം കിട്ടാതെ വരും, വാക്കുകള്‍ മുറിഞ്ഞുപോകും....


    India is My Country. All Indians( except X-B) are my brothers and sisters..... കഴിഞ്ഞ്, പതിവ് വിരട്ടലുകള്‍ കഴിഞ്ഞ്,ജനഗണമന കഴിഞ്ഞ് ഹെഡ്മാസ്റ്റര്‍ മൈക്കിലൂടെ ആ വര്‍ഷത്തെ സേവനവാരം, അഞ്ചു ദിവസം നീളുന്ന സേവനവാരം ഔദ്യോഗികമായി ഉത്ഘാടനം ചെയ്തു. 

   തൂമ്പ,വാക്കത്തി,കൊച്ചരിവാള്‍,ചൂല് , കൊട്ട, പാട്ട്, കുളി, കൂത്താട്ടം, ചെണ്ടക്കപ്പ, മുളക്ചമ്മന്തി, ചെറുപയര്‍ പുഴുക്ക്, കട്ടന്‍കാപ്പി എന്നീ കോലാഹലങ്ങളോടെ തിങ്കള്‍ മുതല്‍ വെള്ളി വരെ അഞ്ചുനാള്‍സേവനവാരം അടിച്ചുതകര്‍ത്തു. ക്ളാസ്മുറികള്‍, ബഞ്ച്, ഡസ്ക്, മൂത്രപ്പുരകള്‍, ടാര്‍റോഡുകള്‍, മണ്‍ വഴിവക്കുകള്‍, എല്ലാം വൃത്തിയാക്കി. ചിലത് തേച്ച്കഴുകി. വേറെ ചിലത് വെട്ടിത്തെളിച്ചും വാരിക്കൂട്ടിയും കത്തിച്ചും നിര്‍മ്മലമാക്കി. കപ്പയും പയറും വെണ്ടയും നട്ട് ഉത്പാദനമേഖലയില്‍ കുതിച്ച് ചാടി.

   തിരികെ വീട്ടിലേക്ക്..... സേവനവാരത്തിനും ചെണ്ടക്കപ്പയ്ക്കും ഹെഡ്മാസ്റ്റര്‍ക്കും ബഡാഹിന്ദിസാര്‍ , ചോട്ടാഹിന്ദിസാര്‍, വയറന്‍കുര്യാക്കോ, പാക്കാന്‍ജോസഫ് എന്നീ മഹാന്മാര്‍ക്കും ജയ് വിളിച്ച് അഞ്ച് ദിവസവും നടന്ന് പോന്നു.  ആ പോക്കില്‍ വഴിയോരത്തുള്ള എല്ലാ പറമ്പിലും കയറി. പേരക്ക, മാങ്ങ, ചാമ്പങ്ങ, ജാതിക്ക, വാളന്‍പുളി, എന്തിന് വാളന്‍പുളിയില പോലും തിന്ന് തീര്‍ത്തു. തെങ്ങനാല്‍ കുട്ടിച്ചേട്ടന്‍ കല്ലും തെറിയും അവസാനം ജാതിക്കയും പറിച്ചെറിഞ്ഞ് ഓടിച്ചു . 

   വേദനകളെല്ലാം കാറ്റും കാലവും മീനച്ചിലാറും ചേര്‍ന്ന് ഒഴുക്കിക്കളഞ്ഞു. ഓര്‍മ്മകളോ , വെറുതെയിരിക്കുമ്പോഴെല്ലാം പൂക്കാലം തീര്‍ത്തു.

     സേവനവാരം ഇന്നില്ല. വാക്കത്തി പോയിട്ട് ഒരു സേഫ്റ്റിപിന്‍ പോലും എക്സ്ട്രാ ചുമക്കാന്‍ 
കുട്ടികള്‍ തയ്യാറല്ല. ഡേര്‍ട്ടി സ്റ്റഫ് ! ഓണത്തിന് ഒരു ഗ്ളാസ് പായസത്തിന് കുട്ടിയൊന്നിന് 200 രൂപാ സ്കൂളില്‍ മുന്‍കൂര്‍ അടക്കണം.  

     സ്കൂള്‍മുറ്റം തെളിക്കാന്‍ , തൊട്ടാവാടി പറിക്കാന്‍ സ്കൂളില്‍ ആന്‍റിമാരുണ്ട്. പൂച്ചെടി നടാന്‍ പൂക്കളെ നോക്കാന്‍ സ്കൂളില്‍ മീനിയല്‍ സ്റ്റാഫുണ്ട്. ഡോണ്ട് ടച്ച് ദ പ്ളാന്‍റ്സ്, ഡോണ്ട് ഗെറ്റ് ഡേര്‍ട്ടി... ഡോണ്ട് പ്ളക്ക് ഫ്ളവേഴ്സ്, ഡോണ്ട് ഗോ നിയര്‍ , ഡോണ്ട് സ്മെല്‍ ദെം. അല്ലേലും ഡോണാമോള്‍ക്ക് പൂമ്പൊടി അലര്‍ജിയാണ് , ദോസ് നേച്ചുറല്‍ ഫ്ളവേഴ്സ്........