Tuesday 12 February 2013

പാഠം ഒന്ന്


 നൂറ് കിളികള്‍ , വില്ലില്‍ ചേര്‍ത്ത അമ്പാകൃതിയില്‍ , പറക്കുകയായിരുന്നു. ആകാശം അവര്‍ക്കു തോറ്റുതോറ്റു കൊടുത്തു. പറക്കവേ , പനിച്ച രണ്ടു പക്ഷികള്‍ മരക്കൊമ്പിലിറങ്ങി. ചെറുചുള്ളികള്‍, പച്ചില, പഞ്ഞി കൊത്തിയെടുത്തു. അവന്‍റെ മാസ്റ്റര്‍പ്ളാനില്‍ നെടുകെയും കുറുകെയും വിരിച്ച് കൂട് ചമച്ച് ,നൂറാം കിളികളെ മറന്ന്, ഏകശരീരത്തിന്‍റെ പനിച്ചൂടില്‍, ... ഇന്നലെ മാത്രം കണ്ട കനവുകള്‍ക്കുമേല്‍ അട ഇരുന്ന്, അവയെ തിരിച്ചിട്ട്,മറിച്ചിട്ട്, പനി പകര്‍ന്ന് പകര്‍ന്ന് ,അനങ്ങുന്ന ആഹ്ളാദങ്ങളാക്കി. ചിറകു മുളപ്പിച്ച് , ആശ ജനിപ്പിച്ച് , ആകാശം കൊതിപ്പിച്ച് , കൂടെ പറത്തി പറത്തി നൂറ് കിളികളാക്കി .

          വില്ലില്‍ ചേര്‍ത്ത അമ്പാകൃതിയില്‍ വീണ്ടും ദിക്കിന്‍റെ വക്കുകളിലേക്കും തിരിച്ചും പറന്ന് പറന്ന് തളര്‍ന്നപ്പോള്‍ , കണ്ണുകളില്‍ ആകാശത്തിന്‍റെ നിറം വന്നു കയറിയപ്പോള്‍ , ഏകനായി ഒരു മരക്കൊമ്പില്‍ താഴ്ന്നിരുന്നു. പിന്‍പിലാക്കിക്കൊണ്ട് അമ്പാകൃതിയില്‍ 98 കിളികള്‍ പറന്നു മുന്‍പോട്ട് .

          ഇപ്പോള്‍ ചിറകില്ല , കൊക്കില്ല , പാട്ടില്ല . ഇറുകിപ്പിടിക്കുന്ന വിരലുകള്‍ മാത്രം . എത്ര ഇറുകിപ്പിടിച്ചിട്ടും മണ്ണ് താഴേക്ക് വിളിച്ചുകൊണ്ടിരുന്നു. 99-ാം കിളിയുമൊത്ത് പറന്നേ നടന്ന നാളുകളില്‍ കൊത്തിത്തിന്നും കൊക്കുരുമ്മിയും രസിച്ച മാവിന്‍തോട്ടത്തില്‍ ഒരിക്കല്‍കൂടെ പോകാനാവില്ല . അവിടെ അവനോട് തനിയെ ഒരിക്കല്‍ പോകണമെന്ന് പറയാന്‍ ആലോചിച്ചുറപ്പിച്ചു. ഒന്നും ചെയ്യാനില്ലാതെ , ഒന്നും ചെയ്യാനാവാതെ , ഒന്നും ചെയ്യാനറിയാതെ അടുത്ത കൊമ്പില്‍ വൃഥാ നോക്കിയിരുന്ന 99-ാമനും ഒരു ചിറകൊച്ചയുടെ ഞെട്ടല്‍ സമ്മാനിച്ച് പോകവേ പാഠം ഒന്ന് .


         ജനിക്കുമ്പോള്‍ രണ്ടാളുണ്ട് . ജീവിക്കുമ്പോള്‍ നൂറാളുണ് . മരണം ആര്‍ക്കും കൂട്ടിരിക്കാനും , കൂട്ടു വരാനും പറ്റാത്ത കര്‍മ്മമേ...


Like ·  · 

No comments:

Post a Comment