Friday 15 February 2013

അടുക്കളയ്ക്കും ഉരല്‍പ്പുരക്കും ഇടയില്‍

  അടുക്കളക്കും ഉരല്‍പ്പുരക്കുമിടയില്‍ പ്രത്യേകിച്ചൊന്നുമില്ല . ആര്‍ദ്രം എന്നു പറയാവുന്നത് മലമുകളില്‍നിന്ന് ഒരു കുഴലിലൂടെ എപ്പോഴും വന്നു വീണ് വെള്ളം നിറഞ്ഞുകിടക്കുന്ന  സിമന്‍റുടാങ്കാണ് .

 ഉരല്‍പ്പുരയിലും സമീപേയുള്ള നിലവറയിലും നിറയെ മാരകായുധങ്ങള്‍ . ഉലക്ക 2 എണ്ണം, തൂമ്പ രണ്ടിനം കുറെയെണ്ണം , കമ്പി , അലവാങ്ക് , മുളച്ചുതുടങ്ങിയ കാച്ചില്‍ , ചേന , മൂടച്ചക്കക്കുരു, സമയാസമയങ്ങളില്‍ കോഴിപ്പെണ്ണുങ്ങള്‍ ഇട്ടുവച്ചേച്ചു പോകുന്ന മുട്ടകള്‍ , ഒരിക്കല്‍ മാത്രം ഒരു ചേരപ്പാമ്പ് . അത്രയേ ഉള്ളൂ .

                       എങ്കിലും എന്‍റെ ജീവിത്തിന്‍റെ പവര്‍ഹൌസാണ് ആ പ്രദേശം എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം .

          ആഗ്രാ കന്‍റോണ്‍മെന്‍റ് റെയില്‍വേ സ്റ്റേഷന്‍ ! ഒരു സ്ഥലത്തും മുറുകെപ്പിടിക്കാതെ കൈയിലോ പോക്കറ്റിലോ ഭാരങ്ങളേതുമില്ലാതെ കൈ വീശി മാത്രം നടക്കാറുള്ളതിനാല്‍ എല്ലാ കാറ്റത്തും കരിയില പോലെ ഞാന്‍ പറന്നുപോകാറുണ്ട് .

 അപ്രകാരം 1994-ലെ ഒരു കാറ്റില്‍ പറന്നുവീണത് കേരളാ എക്സ്പ്രസിന്‍റെ S-7 കോച്ചില്‍. കൂടെ ഭാര്യ ,മകള്‍ മൂന്നര വയസ്, മകന്‍ രണ്ടേകാല്‍ വയസ് .പെട്ടികള്‍ , ബാഗുകള്‍ ,  അനേകം അനുബന്ധങ്ങള്‍ . വിശദീകരണം തീരെ ആവശ്യമില്ലാത്ത രണ്ടു ദിവസത്തെ കഠിനയാത്രക്കുശേഷം രണ്ടുപേരുടെയും കൈവശം ഓരോ സന്തതിയും പെട്ടിബാഗ്ചുമടുകളുമായി കന്‍റോണ്‍മെന്‍റ് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങാന്‍ വാതില്ക്കലെത്തിയ ഞങ്ങളെ എതിരേറ്റത് ഭ്രാന്തു പിടിച്ച ഒരു ജനക്കൂട്ടമാണ്. ഒരു രസ്യന്‍ ചവിട്ടിക്കൊലയില്‍ നിന്ന് രക്ഷപെടാന്‍ മക്കളെ , മറ്റ് മാര്‍ഗ്ഗങ്ങളൊന്നും ഇല്ലാതെ  ഭ്രാന്തന്‍ ജനത്തിന് മുകളിലൂടെ പുറത്ത് അപരിചിതരുടെ കൈകളിലേക്ക് എറിഞ്ഞിട്ടു . എവിടെയോ പോകാന്‍ സ്റ്റേഷനിലെത്തിയ ഒരു പട്ടാളക്കാരന്‍ വിദഗ്ധമായി അവരെ പിടിച്ചെടുത്തു . ഭയങ്കരമായ ഇഷ്ടത്തോടും ചാരിതാര്‍ത്ഥ്യത്തോടും പിന്നെയും എന്തൊക്കെയോടും കൂടെ മക്കളെയും കൊണ്ട് കാത്തുനില്ക്കുന്ന അവന്‍റെ അടുത്ത് ഒരു യുദ്ധം കഴിഞ്ഞ് ഞങ്ങള്‍ എത്തുന്നു . ഈശ്വരന്‍ നിങ്ങളെ രക്ഷിച്ചു എന്നാണ് പട്ടാളം അപ്പോള്‍ പറഞ്ഞത് . AK 47 അല്ല . മസിലല്ല , ക്യാ കര്‍രേ ...ഭായീ... അല്ല .

 ഈശ്വരന്‍ . അടുക്കളക്കും ഉരല്‍പ്പുരക്കും ഇടയില്‍ നിന്ന് അമ്മമാര്‍ അദൃശ്യമായ തോട്ടി കൊണ്ട് സ്വര്‍ഗ്ഗത്തെ പിടിച്ച്  നിത്യമായി കുലുക്കിക്കൊണ്ടിരിക്കുന്നതിനാല്‍ പൊറുതി നഷ്ടപ്പെട്ട ഈശ്വരന്‍ . പല അവസരത്തിലും പല മക്കളെയുമോര്‍ത്ത് മൌനമായി അമ്മ ആ ഇടനാഴിയില്‍ നില്ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട് .

        മസ്തിഷ്കജ്വരങ്ങളുടെ നാട്ടില്‍നിന്ന് പെരിങ്ങുളത്തേക്കുള്ള യാത്രയില്‍ കൂടെ പോന്ന ഒരു രോഗി ഗോഹട്ടിയില്‍വച്ച് എന്‍റെ മടിയില്‍ മരിക്കുന്നു . ആശുപത്രി ,പോലീസ്, ശവസംസ്കാരം , അറിയിപ്പുകള്‍ എല്ലാം കഴിഞ്ഞ് കഴുകന്‍ കണ്ണുകള്‍ക്ക് പേരു കേട്ട ആസാം പോലീസില്‍നിന്നു പോലും അത്ഭുതകരമായ സഹകരണം സ്വീകരിച്ച് പോറലുകളില്ലാതെ വീട്ടില്‍ എത്തുന്നു .മരിച്ചവന്‍റെ ആത്മാവാണ് എല്ലാ സഹായവും ചെയ്തത് എന്നു കരുതിപ്പോന്നു . എന്നാല്‍ അടുക്കളക്കും ഉരല്‍പുരക്കുമിടയിലുള്ള ആ ഇരുണ്ട ഇടനാഴിയാണ് അന്നും എന്‍റെ പവര്‍ഹൌസ് ആയത് എന്ന് വിശ്വസിക്കാനാണ് ഏറെയിഷ്ടം .

        ഇന്ന് നിര്‍മ്മിക്കുന്ന ആധുനികവീടുകളില്‍ ഒരു കൊച്ചുമുറി പ്രാര്‍ത്ഥനാമുറിയാണ് . ഉരല്‍പുരയില്ലാത്തതിനാല്‍ ആ വീടുകളില്‍ അടുക്കളയില്‍ നിന്ന് ഉരല്‍പുരയിലേക്ക് ഒരു ഇടനാഴി ഇല്ലല്ലോ .
Like ·  · 

No comments:

Post a Comment