Sunday 24 March 2013

മാമ്മിയെളാമ്മ , മാവടി പി .ഒ

by Jose Scaria T S (Notes) on Saturday, January 19, 2013 at 2:11pm

          ഇപ്രകാരം മരിച്ച വിശ്വാസികളുടെ കൈകടത്തലുകളുള്ള മാവടിമലയുടെ മദ്ധ്യഭാഗത്താണ് ഏക്കറേക്കര്‍ ഭൂസ്വത്തുള്ള കരോട്ടുതെക്കേല്‍ കുടുംബം കുടിപാര്‍ക്കുന്നത്.അവിടേക്കാണ് എട്ടാം സന്താനമായ മാമ്മിയെ താഴത്തുപറമ്പന്‍ കെട്ടിച്ചയച്ചത്. എന്‍റെ വല്യപ്പന്‍ വരുംതലമുറക്ക് ഉല്‍സാഹജനകമായ ഒരു കര്‍മ്മമാണ് ചെയ്തു വച്ചത്. എല്ലാ അവധിക്കാലത്തും വളരെ ഉല്‍സാഹത്തോടെ ആ മല കയറി കുഞ്ഞളാമ്മയെ കാണാന്‍ പോകും. നേരെ അടുക്കളയിലെത്തി'ഞാന്‍ വന്നു'  റിപ്പോര്‍ട്ട് ചെയ്ത് അല്പസമയത്തിനകം എത്തുന്ന കൂവയടയും കാപ്പിയും ഉള്‍ക്കൊണ്ട് ചുവന്ന അരഭിത്തിയിലിരിക്കും. ചിറ്റപ്പന്‍റെ അടുക്കി വച്ചിരിക്കുന്ന പത്രമാസികകള്‍ തലോടും. കുഞ്ഞപ്പച്ചാ എന്ന വിളി കേട്ട് വീണ്ടും അടുക്കളയിലെത്തുന്ന എന്‍റെ അടുത്തിരുന്ന് വാക്കിനാല്‍ മധുരം വിളമ്പി,പല തവികളാല്‍ ചോറ്, മോര്,കറികള്‍ വിളമ്പി എന്നെ നിറയ്ക്കും.   പിന്നെ,    ' ചിറ്റപ്പാ , ഞാന്‍ പോണു' പറഞ്ഞിറങ്ങിയ അനവധി അവധിക്കാലങ്ങള്‍.

           അങ്ങനെയിരിക്കെയാണ് എല്ലാ കുരിശുവിശ്വാസികള്‍ക്കുമായി ഒരു ചിന്തന്‍ബൈഠക് വികാരി ഇടപാടക്കിയത്. പുരുഷവിശ്വാസികള്‍ക്ക് റബ്ബര്‍മരം കീറി കറയെടുത്ത്, ഉറച്ചടിച്ച്, കുളിച്ചും, സ്ത്രീകള്‍ക്ക് അടുക്കളജോലിയും ശിശു,പശു പരിപാലനവും കഴിഞ്ഞ് വേണമെങ്കില്‍ കുളിച്ചും,  ധ്യാനത്തില്‍ പങ്കെടുക്കുന്നതിന് സൌകര്യപ്രദമായ സമയം വൈകിട്ട് 4 മുതല്‍ 6.30 വരെയാണ്.

           കുഞ്ഞളാമ്മ ദിവസവും കുളിച്ച് നീലം മുക്കി  വെളുപ്പിച്ച ചട്ടയും മുണ്ടും  അണിഞ്ഞ് ഇടതുകൈ ശരീരത്തോട് ചേര്‍ത്തും,  നല്ല ഈടുള്ള വലതുകൈ കാര്യമായി എടുത്തുവീശിയും
'മാമ്മി പള്ളീലോട്ടാ'... എന്നു പോലും ചോദിക്കാന്‍ ആര്‍ക്കും ധൈര്യം കൊടുക്കാതെയും മലയിറങ്ങി ധ്യാനിച്ച് തിരികെ വന്നു, രണ്ടു ദിവസം.

           മൂന്നാം ദിവസം വൈകിട്ട് 6.15 ന് മഴ ചാറി. എന്തോന്ന് മയ ? പള്ളീല്‍ കഴിഞ്ഞ് വലതുകൈയ്ക്ക് പതിവ്ഡ്യൂട്ടികള്‍ നല്‍കി മുരിക്കല്‍ ചേടത്തിയോടൊപ്പം കുഞ്ഞളാമ്മ വീട്ടിലേക്ക് തിരിച്ചു. മുരിക്കലെത്തിയപ്പോള്‍ ചേടത്തി പിരിഞ്ഞു. രണ്ടാം കയ്യാലയുടെ കുത്തുകല്ല് കയറിയപ്പോള്‍ ആരോ ഒന്നു വിളിച്ചോ  ?

                                   മാമ്മീ....

          സുറിയാനിവരക്കു പുറത്ത് പോകാന്‍ നിവൃത്തിയില്ലാത്ത മരിച്ച വിശ്വാസികള്‍ മാവടിയുടെ ആകാശത്തു കളിച്ചു നടക്കുന്നുണ്ടെന്ന കഥകളിലൊന്നും തെന്നിവീഴുന്ന ആളല്ല അവിടെ നില്‍ക്കുന്നത്.

          അപ്പോള്‍ വീണ്ടും    ....മാമ്മീ....

          ആരടാ  ???   തിരിഞ്ഞുനോക്കാതെ ഘനപ്പെട്ടു. അക്ഷരമില്ല.ഗ്ങും..എന്നൊരു സ്വരം മാത്രം.
ജനിച്ച തറവാട്ടില്‍നിന്ന് പകര്‍ന്നുകിട്ടിയ എല്ലാ പ്രതാപങ്ങളോടെയും തിരിഞ്ഞുനിന്നു, എന്‍റെ എളാമ്മ. അതിലേറെ മോഹനമായി വലതുകൈ മുന്‍പോട്ട് ഭൂമിക്ക് സമാന്തരമായി നീ്ട്ടി, ചൂണ്ടുവിരല്‍ ഒരു കുന്തമായി ശവക്കോട്ടയിലേക്ക് ചൂണ്ടി ..നിനക്ക് കിടക്കാന്‍ അവിടെ സ്ഥലം, നീ പോക...  എന്ന് ആജ്ഞാപിച്ചു. നിതാന്തമൌനം..... ചുറ്റും നിന്ന മരങ്ങളും ഇലകളും ശാന്തപ്രശാന്തം....... ര് ര് ര് ര് ര്.... ഒരു ശബ്ദം.  ചൂണ്ടിക്കാട്ടിയ സ്ഥലത്തേക്ക് ഒരു സാധനം ഇഴഞ്ഞുനീങ്ങി. മരിച്ചിട്ടും നിര്‍ഭാഗ്യം പിന്‍തുടരുന്ന ആ ആത്മാവ് ചേരപ്പാമ്പിന്‍റെ രൂപത്തില്‍ രക്ഷപെട്ടുപോയി.


          ഒന്നും സംഭവിക്കാതെ കുഞ്ഞളാമ്മ മൂന്നാം കയ്യാല കയറി. ഇടതുവലതു കാല്‍വിരല്‍ തുമ്പുകളില്‍നിന്നും പുറപ്പെട്ട ഒരു വല്ലായ്മ വിറയലായി വളര്‍ന്നെങ്കിലും'  വേണമെങ്കില്‍ വാടീ, എന്‍റെ കൂടെ'  എന്ന് സ്വന്തം ശരീരത്തോട് ഇടഞ്ഞ് കുഞ്ഞളാമ്മ നടന്നുതുങ്ങി.

          മാവടിമലയിലെ മറ്റൊരു മഹാപുരുഷനാണ് കാപ്പിത്തോട്ടത്തില്‍ കുട്ടപ്പന്‍. എന്നാല്‍  കതിനാകുട്ടപ്പന്‍ചേട്ടന്‍ എന്നാണ് ചായക്കടപ്പറ്റു പുസ്തകത്തില്‍പോലും പേര്. പള്ളിയിലെ വെടിക്കാരനും തന്മൂലം എന്‍റെ ജീവന്‍റെ  ശത്രുവുമാണ് അദ്ദേഹം. പാട്ടുകുര്‍ബാനയുടെ ചങ്കായ ഭാഗം എന്‍റെ ചങ്കിന് തന്നെയാണ് കൊള്ളുന്നത്....ഇതെന്‍റെ ശരീരമാകുന്നു... എന്ന് അച്ചന്‍ പറയുന്നതും കുട്ടപ്പന്‍ ഭൂമിയെയും, എന്‍റെ ഇളംചങ്കിനെയും കുലുക്കിമറിക്കുന്നതും ഒപ്പം കഴിയും. ഈശോയേ, നിനക്കു രക്തമില്ലായിരുന്നുവെങ്കില്‍ ഇനിയുള്ള മൂന്ന് കതിന എങ്കിലും ഒഴിവായേനെ. യുദ്ധത്തിന്‍റെ അവസാനം , അള്‍ത്താരയിലേക്ക് നോക്കി ഒരു പാവം പൈതല്‍ ഇങ്ങനെ പറയും,  ഈശോയെ , നീ സത്യമായും വി. കുര്‍ബാന സ്ഥാപിക്കേണ്ടിയിരുന്നില്ല.

          കാപ്പിത്തോട്ടം കുട്ടപ്പന്‍റെ റോഡേ നടന്നുള്ള രൂപെഴുന്നള്ളീര് വെടി, പക്ഷേ എത്രയോ രസകരം.

                                  ചെല്ലപ്പന്‍ കൊട്ടുമ്പോള്‍ തങ്കപ്പന്‍ കൊട്ടേണ്ട,
                                  തങ്കപ്പന്‍ കൊട്ടുമ്പോള്‍ ചെല്ലപ്പ ന്‍കൊട്ടേണ്ട

എന്ന താളത്തില്‍ കൊട്ടിക്കേറ്റുന്ന ചെണ്ടക്കാരുടെ ചേര്‍ന്നുചേര്‍ന്നാണ് പെരുന്നാളുകളി‍ല്‍ എന്‍റെ  സ്ഥാനം.കാപ്പിത്തോട്ടം അപ്പോള്‍ അര ഫര്‍ലോംഗ് ദൂരത്തില്‍ വെടി വച്ച് വച്ച് മുന്നേറുന്നു. എനിക്കെന്തു നഷ്ടം ? ആയിരം വിശ്വാസികളെയും പത്ത് രൂപക്കൂട് വിശുദ്ധരെയും പുണ്യവസ്ത്രങ്ങളണിഞ്ഞ വികാരിയച്ചനെയും'  വാ പിറകേ'   എന്ന് പള്ളിയിലേക്ക് ആനയിക്കുന്ന കുട്ടപ്പന്‍റെ സ്ഥാനം ഇവര്‍ക്കു മുകളിലോ താഴെയോ  ?

         ഇടുക്കി ടൈംസിന്‍റെ ഉടയോനും എത്രയും നല്ലവനായ കുട്ടിപ്പേരപ്പന്‍റെ മകനും ഒരു ജന്മത്തിന്‍റെ പകുതിയില്‍ താഴെ മാത്രം വിനിയോഗിച്ച് ആമസോണ്‍ കാടുകളുടെ വിസ്തൃതിയുള്ള വീരകൃത്യങ്ങള്‍ ചെയ്തിട്ടുള്ളവനുമായ ജോസുകുട്ടിസാറും,  കാപ്പിത്തോട്ടത്തില്‍ കുട്ടപ്പനും ഒ രിക്കല്‍ കണ്ടുമുട്ടി.വളരെ മിതമായി മാത്രം സംസാരിക്കാതിരിക്കുന്ന സാറിനോട്, രണ്ടു മിനിറ്റ് മാത്രം സംസാരിച്ച കാപ്പിത്തോട്ടം സാഷ്ടാംഗം കുമ്പിട്ട്,' ഗുരുവേ,  അടിയന്‍റെ വെടി ഒരു വെടിയേയല്ല സാര്‍ര്‍ര്‍.,അങ്ങയുടേത് വെടിവെടി....'.എന്ന് കീഴ്പ്പെട്ട് പറഞ്ഞത് ഞാന്‍ കേട്ടില്ല.എന്നാല്‍ പെരിങ്ങുളം കേട്ടു.

         രണ്ടാമത് പറഞ്ഞ കതിനാവെടിവെടിയാണ് മാവടി രണ്ടാം കയ്യാലക്കലെ ചേരപ്പാമ്പ് കഥയെ വല്ലാതെ വളച്ചൊടിച്ചത്. ഇപ്രകാരമാണ് ആ ഒടിവ്.ധ്യാനപ്രസംഗത്തിലുടനീളം ബീഡി വലിക്കരുത് എന്ന് പറഞ്ഞ് ബോറാക്കിയ പ്രാസംഗികനോടുള്ള ദേഷ്യം തീര്‍ക്കാന്‍.പള്ളി കഴിഞ്ഞയുടന്‍ എന്‍റെ ചിറ്റപ്പന്‍, കുറ്റിയാനിക്കല്‍ ആശാന്‍റെ കടയില്‍ പോയി ഒരു കെട്ട് തെറുപ്പ് ബീഡിയും,  ധ്യാനം കഴിഞ്ഞതിലുള്ള സന്തോഷത്തിനായി കാജാബീഡിയും വാങ്ങി, മഴയാണല്ലോ എന്ന് മനസ്സില്‍ കണ്ട് ധൃതിയില്‍ മല കയറുകയായിരുന്നു. മുരിക്കന്‍റെ വീട് കഴിഞ്ഞപ്പോള്‍ കണ്ടു,കണ്ടപ്പോഴേ വിളിച്ചു, മാമ്മീ....ശ്വാസം കിട്ടാഞ്ഞതിനാല്‍ അത്രയേ പറ്റിയുള്ളൂ. ചെവി ആട്ടാതിരിക്കുക, പാദങ്ങള്‍ നിലത്ത് ചവിട്ടിയുറപ്പിക്കുക എന്നീ സൂചനകള്‍ കണ്ട ചിറ്റപ്പന്‍, നിലത്ത് കുനിഞ്ഞിരുന്നു .കുന്തം പോലൊരു വിരല്‍ കൊണ്ട് കിടക്കാനുള്ള സ്ഥലം ചൂണ്ടിക്കാണിച്ചത് കണ്ടപ്പോള്‍, സന്തോഷം, സങ്കടം ഇതില്‍ ഏതാണ് ഇപ്പോള്‍ യോജിച്ചത് എന്ന് നിശ്ചയിക്കാന്‍ വയ്യാതെ കുഴങ്ങി.' ഇത്ര നേരം ഇതെവിടെയായിരുന്നു'  എന്ന് കാലിനടിയില്‍ നിന്ന് ഇഴഞ്ഞുപോയ പാമ്പിനെ നോക്കി ചിറ്റപ്പന്‍ വേവലാതിപ്പെടുന്നതോടെ കര്‍ട്ടന്‍. അന്ന് ഏഴില്‍ പഠിക്കുന്ന ഞാന്‍ ഇടുക്കി ടൈംസിലെ ഈ വാര്‍ത്ത കണ്ട്  ഞെട്ടിയടിമുടി പൂത്തു പോയി.

      എന്‍റെ അവധിക്കാലങ്ങളെ, തൊട്ടും, അടുത്തുനിന്നും, അപ്പം ചുട്ടുതന്നും ആഘോഷമാക്കിയ മാമ്മിയെളാമ്മക്കും ,പുറപ്പന്താനത്തു പേരമ്മക്കും ഓരോ ഉമ്മ. അല്ല പിന്നെ...പരിമിതമായ ഗതാഗതസൌകര്യം മാത്രമുള്ള അക്കാലത്ത് പാപ്പന് ഈ പെണ്‍പുലികളെ ദൂരസ്ഥലങ്ങളില്‍ ഉന്നതവിദ്യാഭ്യാസത്തിനയക്കാന്‍ സാധിച്ചില്ല. വിട്ടിരുന്നെങ്കില്‍ കുഞ്ഞളാമ്മ ഇന്ന് കേരളം ഭരിച്ചേനെ. ഈ മാവടിപ്പുലിയെ മാലോകരെല്ലാം അറിഞ്ഞേനേം.


---------------------മാമ്മിയെളാമ്മ ,  മാവടി  പി.ഒ ------------------------------------






Next week: FOUR THE PEOPLE.  God said to Archangel Michael, split it into four. One house cannot bear it, Thus born Johny, the son of skaria; Sabu, the son o Mathai; Tomy, the son of Kunjeppu and Josekutty, the son of Mammy.
11Like · · · Promote ·

No comments:

Post a Comment