Thursday 14 March 2013

പുതിയ ആകാശം , പുതിയ ഭൂമി , കാപ്പി പൂത്തു !!



          കയറുന്തോറും വളരുന്ന ഒരു മരത്തില്‍ മാടത്തയുടെ കൂട് എടുക്കാന്‍ കയറിയതായിരുന്നു. എത്ര കയറിയിട്ടും മാടത്തപ്പൊത്തിലെത്താനാവാതെ വിയര്‍ത്ത് താഴേക്ക് നോക്കിയപ്പോള്‍ കയറിപ്പോന്ന ഉയരങ്ങള്‍ കണ്ട് ഭയപ്പെട്ടുപോയി . എങ്ങനെ ഇറങ്ങും എന്ന് വേവലാതിപ്പെട്ടു.അമിതമായി വിയര്‍ത്തതിനാല്‍ ബോധമണ്ഡലത്തിന് നനവ് പറ്റുകയും ഒരു ഞെട്ടലിനൊപ്പം ആക്രാന്തപ്പെട്ട് ഉറക്കമുണരുകയുമായിരുന്നു .

         ഒരു ശബ്ദം കേള്‍ക്കുന്നുണ്ട്. അമ്മ അടുക്കളയില്‍ തേങ്ങ ചുരണ്ടുന്നതാണ്. തലേന്നു പെയ്ത മഴയുടെ ബാക്കിത്തുള്ളികള്‍ ഇറവാലത്ത് ഒന്നും രണ്ടുമായി വീഴുന്ന സ്വരവും കേള്‍ക്കാം. തല്കാലം എഴുന്നേല്ക്കണ്ട. എഴുന്നേറ്റാല്‍ രണ്ട് അപകടങ്ങളാണ്. ചിലപ്പോള്‍ മൂന്നുമാകാം. ഒന്ന് രാവിലെ പള്ളിയില്‍ പറഞ്ഞുവിടും അമ്മ. രണ്ട് പണിക്കന്‍റെ ഓലിയില്‍ വെള്ളം  കോരാന്‍ പോകണം. മൂന്ന് അര ലിറ്റര്‍ പാല്‍ ചായക്കടയില്‍ കൊടുക്കാന്‍ പോകണം. ഒരു ലിറ്ററെങ്കിലും ഉണ്ടായിരുന്നെങ്കി്ല്‍ നാണമാകില്ലായിരുന്നു.എന്നെ പ്പോലെ ഏഴു പേര്‍ കൂടെ മാടത്തക്കൂട് എടുക്കാന്‍ കയറി ക്ഷീണിച്ച് അടുത്ത മുറികളില്‍ കിടപ്പുണ്ട്. ഇപ്പോള്‍ എഴുന്നേല്ക്കാതിരുന്നാല്‍ അവരിലോരോരുത്തര്‍ എണീറ്റ് ഓരോന്ന് ചെയ്തോളും.

         ഇല്ല...രക്ഷയില്ല. അമ്മ അടുത്തുവരുന്നത് അറിയുന്നുണ്ട്. ഇപ്പോള്‍....ഇപ്പോള്‍തന്നെ എഴുന്നേല്പിക്കും. ദേഹത്ത് തൊടുന്നതിന് മുമ്പ് ചാടിയെഴുന്നേറ്റു. വെള്ളിയാഴ്ചയല്ലേ....പള്ളീല്‍ പോകണ്ടേയമ്മേ....എന്ന അമ്പ് ഒരെണ്ണം അങ്ങോട്ട് തൊടുത്തു.

         പല്ല് തേച്ച്, കട്ടന്‍ കുടിച്ച്, മുടി ചീകി മുറ്റത്തേക്ക് ഇറങ്ങി . അങ്ങനെ ഇറങ്ങിയില്ലായിരുന്നുവെങ്കില്‍ എനിക്കെന്തുമാത്രം നഷ്ടം വന്നേനെ.... വെള്ളയാണ് , വെള്ള. ! അങ്ങ് താഴെ മുട്ടന്‍തോട് വരെ . വെണ്മയാണ് വെണ്മ.! മുറ്റത്തിന് തൊട്ടുതാഴെ മുതല്‍ ഈശോമിശിഹായേ..... നിന്‍റെ പൂങ്കാവനം വരെ !. എന്താ മണം... ആഞ്ഞു വലിച്ചു. ഹായ്..... ഹായ്... കാപ്പി പൂത്തു .

         കാപ്പിയായ കാപ്പിയെല്ലാം വെളുത്ത പൂവിട്ടു . ലോകത്തില്‍ ആകെ എത്ര കാപ്പികളുണ്ട് ? എല്ലാം പൂത്ത് പുണ്യമായി നില്പാണ്. ഓടി...ഇടവഴി, ഇടവഴി , കാപ്പികളുടെ ഇടവഴി മലങ്ങനെ വിലങ്ങനെ ഓടി .. ഇടക്ക് ഓട്ടം നിര്‍ത്തി . ഒരു കാപ്പിയെ കെട്ടിപ്പിടിച്ചു .എന്തു ഭയങ്കര രസമാണ് നിന്നെ കാണാന്‍ !

         പെരുന്തേനീച്ചകള്‍ അഥവാ പണ്ട് കൃഷ്ണന്‍കുട്ടിയെ കുത്തിയ കൃഷ്ണന്‍കുട്ടിയീച്ചകള്‍ , കരിഞൊടിയല്‍ , വെള്ളഞൊടിയല്‍ തേനീച്ചകള്‍ , ചെവിക്കുള്ളില്‍ കയറി കുസൃതി കാണിക്കുന്ന ചെറുതേന്‍ പിള്ളേരീച്ചകള്‍ , വരിവരിയായി നടക്കുന്ന മര്യാദനുറുമ്പുകള്‍ , ചുണ്ടത്ത് സൂചിയുള്ള സൂചിമുഖിപ്പക്ഷികള്‍ , വണ്ടുകള്‍ , തങ്കമ്മപ്പറപ്പകള്‍ .........  ഇനിയാരുമില്ലേ ........വരാന്‍ ???

         ഇവരൊക്കെ എങ്ങനറിഞ്ഞു ഈ മഹാസംഭവം ? ഉറങ്ങാന്‍ കിടന്ന ഭൂമിയല്ല രാവിലെ ഉണര്‍ന്ന ഭൂമി . പുത്തന്‍ വെള്ളയുടുപ്പിട്ട്, പുതുമണം തളിച്ച്, പുതിയ ഭൂമി . പുതിയ ഭൂമിയെ കാണാന്‍ ആകാശത്തുള്ള എല്ലാ ഗോപീകൃഷ്ണന്‍മാരും മൂളിപ്പറന്ന് വന്നിട്ടുണ്ട് . എലുകക്കയ്യാലക്കു മേല്‍ വലി്ഞ്ഞുകയറി  നോക്കിയപ്പോളല്ലേ തലകറങ്ങുന്ന കാഴ്ച... മുട്ടന്‍തോടിനുമക്കരെ കോലോത്തു പറമ്പും ചക്കനാല്‍ പറമ്പും കടന്ന് ദാമോദരന്‍ പാറ വരെ വെളുത്ത വെണ്മക്കടല്‍ . ദൂരെ നിന്ന് പോരാ , ഈ കടലിന് ഒത്ത നടുവില്‍ തന്നെ നില്ക്കാനുറച്ച് ഓട്ടം തുടങ്ങി .പൊട്ടന്‍ചക്കപ്ളാവും ഉപ്പൂട്ടില്‍ഓലിയും കഴിഞ്ഞപ്പോള്‍ വഴി തടയുന്നു ഒരാള്‍ . പൂത്തുതളര്‍ന്ന ഒരു കാപ്പിക്കൊമ്പാണ് . കഴിഞ്ഞ കാപ്പിക്കുരു കാലത്ത് ആരോ പിരിച്ചൊടിച്ച  കമ്പാണ് . തായ്ത്തടിയുമായി തോല്‍ബന്ധം മാത്രം മിച്ചം നിന്നിട്ടും യാതൊരു പ്രതിഷേധവും കൂടാതെ നിറയെ പൂത്ത് ആ ക്ഷീണത്തില്‍ വഴിയിലേക്ക ചാഞ്ഞ് വീണ് കിടക്കുന്നു.         നിന്നു .    ബഹുമാനപൂര്‍വം .      എടുത്തുയര്‍ത്തി അപ്പുറം കടന്ന് സാവധാനം താഴ്ത്തി നിലത്തുവച്ചു . ഞാനൊരായിരം കൊല്ലം ജീവിച്ചാലും , ഒടിഞ്ഞ കമ്പേ , നിന്നെ പോലെ ചിരിച്ച് വീണ് കിടക്കാന്‍ ഒരിക്കലും കഴിയില്ല.

        ' ഇത്ര വെളുപ്പ് വെളുപ്പിന്നുണ്ടോ ' എന്ന് പൂക്കളെ കണ്ട് സന്ദേഹിച്ച കവി ആരായിരുന്നു .... ചിലപ്പോള്‍ ഞാന്‍ തന്നെ ആയിരിക്കും . ആരെങ്കിലുമാകട്ടെ... കാപ്പികള്‍ക്കു മുകളില്‍ വലിയ മൂളിപ്പാട്ടുകളുമായി ഉല്ലാസപ്പെരുനാള്‍ ആഘോഷിക്കുന്ന ഈച്ച , പറപ്പ , പക്ഷി മഹാന്മാര്‍ക്കൊപ്പം കാപ്പിച്ചുവട്ടില്‍ ഈ ലോകത്തിലെ വള്ളിനിക്കര്‍ പിള്ളാരെല്ലാം ഓടിക്കളിക്കണം ഇന്ന് . എല്ലാവരും വരീന്‍ . ഇന്ന് പഠിത്തം ഇല്ല . കാപ്പി പൂത്ത അവധിയാണിന്ന് . വെള്ളപെരുന്നാളവധിയാണിന്ന് . ആ മന്ത്രിയും ഈ മന്ത്രിയും മരിക്കുമ്പോള്‍ , അയ്യേ , എന്തിനാണ് അവധി ? ക്രിക്കറ്റ് ജയിക്കുമ്പോഴും, റോക്കറ്റ് വിടുമ്പോഴും അവധി വേണ്ട . ഇന്ന് അവധി വേണം . കാപ്പി പൂത്തു എന്ന് 1 Aമുതല്‍ 10 G വരെയുള്ള എല്ലാ ക്ളാസിലെയും ഹാജര്‍ബുക്കിലെഴുതി അവധി വരയ്ക്കണം . ഓഫീസ്മുറിയിലെ സാറന്മാരുടെ ഹാജര്‍ പുസ്തകത്തിലും കാപ്പി പൂത്ത് നില്ക്കണം . ഒന്നോര്‍ത്ത് നോക്കിയേ.... ഇടമല മുതല് ഇടക്കരമല ,ഈറ്റയ്ക്കല്‍കുന്ന് , മാവടിമല , മുഴയന്മാവ് , മലമേല്‍ , കുരിശുമല , കോതപാറ , ഏലപ്പാറ , വലിയതോവാള, ലോകഭൂലോകം മുഴുവന്‍ പൂത്തു പൂത്തു നില്ക്കുന്നതിനാല്‍ ഇന്ന് പാവം മനസ്സുകള്‍ക്കെല്ലാം അവധിയാണ് . കണ്ണുകൊണ്ട് ഉണ്ണാന്‍......... ഉണ്ട് നിറയ്ക്കാന്‍ .....  മനസ്സും അതിനുള്ളിലെ കൊതിപ്പുരയും !!




Like · · · Promote ·

4 comments:

  1. നന്നായിട്ടുണ്ട് :)

    ReplyDelete
  2. നന്ദി സുഹൃത്തേ..

    ReplyDelete
  3. കാപ്പിപ്പൂവിന്റെ വെണ്മയെ സ്തുതിക്കാനും, കാപ്പിപ്പൂദിനാഘോഷത്തിനും ഒരു വക്താവ്. ഞാനും കാപ്പി പൂത്ത് കാണുമ്പോള്‍ അത്യധികം സന്തോഷിക്കാറുണ്ട്.ബാല്യകാലത്ത് തൊട്ടടുത്ത പറമ്പില്‍ കാപ്പിപൂത്തിരുന്നു. ഇന്നവിടെ കോണ്‍ക്രീറ്റ് കാടുകളാണ്.അത്കൊണ്ട് തന്നെ കാപ്പി പൂത്ത വാസന ഒരു ഗൃഹാതുരത്വം ഉണര്‍ത്തും.

    ReplyDelete
  4. പൂത്ത കാപ്പിയെ തുമ്പി വന്ന് കണ്ടതില്‍ കാപ്പിക്കുള്ള സന്തോഷം അറിയിക്കുന്നു

    ReplyDelete