Tuesday 1 October 2013

ഭൂമിയെ അവകാശമാക്കിയവന്‍റെ കണ്ണട

അതീവസൌമ്യനായി സ്വന്തം കണ്ണടയോട് അദ്ദേഹം പിന്നെയും കലഹിച്ചുകൊണ്ടിരുന്നു.

അതിന്‍റെ ഈര്‍ക്കില്‍രൂപിയായ രണ്ടു കൈകളിലും മുറുകെ പിടിച്ച്,
അതിന്‍റെ രണ്ടു വട്ടമുഖങ്ങളോടും അദ്ദേഹം പിറുപിറുത്തതെല്ലാം ക്ഷമയോടെ കേട്ടിട്ട് കണ്ണട പറഞ്ഞു,

" എന്തായാലും പറ്റില്ല.  ഫസ്റ്റ്ക്ളാസ് കംപാര്‍ട്മെന്‍റില്‍ ഇരിക്കുമ്പോഴെങ്കിലും ഈ കണ്ണാടിച്ചരട് അഴിച്ചുമാറ്റൂ. അല്ലെങ്കില്‍ ആരെങ്കിലും പിടിച്ച് പുറത്താക്കും. ഇപ്പോള്‍ പുസ്തകം വായിച്ചില്ലെങ്കില്‍ എന്താണ് കുഴപ്പം? എന്നെ എടുത്ത് പോക്കറ്റില്‍ ഒളിപ്പിക്കൂ.."

ഒളിപ്പിച്ചില്ല. എടുത്ത് മൂക്കില്‍ സ്ഥാപിച്ചിട്ട് ട്രെയിനിന്‍റെ ഉലച്ചിലില്‍ താഴെ വീഴാതിരിക്കാന്‍ തലയ്ക്കു പിറകിലൂടെ ആ ചരടും വലിച്ചിട്ടു.

പുസ്തകം തുറന്നു.
ഇരു കവിളുകളിലും അടി ഉറപ്പാക്കുന്ന മഹാവചനങ്ങള്‍ ഉള്ളിലുള്ള പുസ്തകം. എല്ലാ പുസ്തകങ്ങളോടും ചെയ്യുന്നതുപോലെ ചുംബിച്ച്, നെഞ്ചോട് ചേര്‍ത്ത് , അതിനെ പിളര്‍ന്നു.

ഒരു വാചകം വായിച്ച് ഭൂമിയെ ഇന്‍ഹെറിറ്റ് ചെയ്യാനെന്ന പോലെ എഴുന്നേറ്റ് നിന്നു,

അറിയാതെ.

പിന്നെ ഇരുന്നു, അതും അറിയാതെ.

വീണ്ടും അത് തന്നെ വായിച്ച് അഴിക്ക് പുറത്തെ ദക്ഷിണാഫ്രിക്കയിലേക്ക് നോക്കി.

വീണ്ടും എഴുന്നേറ്റു.

അകക്കണ്ണാല്‍ ഇന്ത്യയിലേക്ക് നോക്കി ആ ഉപഭൂഖണ്ഡത്തെ അവകാശപ്പെടുത്തുവാന്‍ എത്രമാത്രം എളിമപ്പെടണമെന്ന് കൈവിരലുകള്‍ മടക്കിയും നിവര്‍ത്തും കണക്കെടുത്തു.

വീണ്ടും ഇരുന്നു. അപ്രകാരം ആറു തവണ എഴുന്നേറ്റതും ഇരുന്നതും താനറിഞ്ഞല്ലെങ്കിലെന്തേ ചുറ്റും ഇരുന്നവരുടെ കണ്ണുകള്‍ കുന്തങ്ങളായി.

മിസ്റ്റര്‍,  വാട് ആര്‍ യു ഡൂയിംഗ് ... എന്നൊക്കെ ചോദിച്ചു. കറുത്ത കിറുക്ക് എന്നര്‍ത്ഥം വരുന്ന തെറികള്‍ പറഞ്ഞു.

ടക്, ടക്, ടക് എന്ന് ബൂട്സുകള്‍ അടുത്തുവന്നു.

ആദ്യം സഞ്ചിയും പിന്നാലെ മിസ്റ്റര്‍ ഗാന്ധിയും ചവിട്ട് വാങ്ങി പുറത്തേക്ക് വീണു.

രണ്ടാമതും ചവിട്ടുന്നതിനു മുമ്പ് അവര്‍ ആ എളിയവനെ അടിക്കകുയും മി. ഗാന്ധി, ഇന്‍ഡ്യന്‍ എന്ന് ആക്ഷേപിക്കുകയും ചെയ്തു.

ഉയര്‍ന്നുനിന്ന ബൂട്സിനും എളിയവനുമിടയില്‍ അപ്പോള്‍ പുസ്തകത്തില്‍ നിന്ന് മത്തായി 5.39, ലൂക്കാ 6.29 എന്നിവര്‍ ചാടിയിറങ്ങി എന്തോ പറഞ്ഞു.

അതീവസൌമ്യനായി അവരെ അനുനയിപ്പിച്ച് പുസ്തകത്തിലേക്ക് തന്നെ തിരികെ കയറ്റി ഇരുത്തിയിട്ട് സാമ്രാജ്യത്വത്തിന്‍റെ ബൂട്സിന് കേട് പറ്റിയോ എന്ന് പരിശോധിക്കുന്നതിനിടയില്‍ രണ്ടാമത്തെ ചവിട്ടും സ്വീകരിച്ചു.

അന്ന് ആദ്യമായി വായിച്ചുകൊണ്ടിരുന്ന വാക്കുകളുടെ അര്‍ത്ഥം കണ്ണടക്ക് മനസ്സിലായിതുടങ്ങി.

അവസാനം വരെ ആ മുഖത്തോട് പറ്റിച്ചേര്‍ന്നിരുന്ന് അവന്‍ അവകാശമാക്കിയ ഭൂമികളെല്ലാം വായിച്ച് ആ വട്ടക്കണ്ണടയും അവനെപ്പോലെ പേരുകേട്ട എളിയവനായി.

BLESSED ARE THE MEEK FOR THEY SHALL INHERIT THE EARTH

No comments:

Post a Comment