Thursday 24 October 2013

നടക്കാവ് വൃക്ഷങ്ങള്‍

കാല്‍ക്കുലേറ്ററില്‍ കണക്കുകൂട്ടി വേശ്യയോട് മൂന്ന് രൂപാ തിരികെ തട്ടിപ്പറിച്ചവനും
ഇരുട്ടത്ത് ഒളിച്ചുകടത്തിയ ജീവനെ മുണ്ടിട്ട് മറച്ച് വേണാടിന് വന്നിറങ്ങിയവനും
ഹൈടെക് മോഷ്ടാവിനും, കൈവെട്ടുതൊഴിലാളിക്കും, പലിശമുതലാളിക്കും,
പഴുത്ത് പുഴുത്ത ചാനല്‍ ചര്‍ച്ചാവിരുതനുള്‍പ്പെടെയുള്ള എല്ലാ വഴിപോക്കര്‍ക്കും
എഗ്രിമെന്‍റ് വയ്ക്കാതെ, ചോദിക്കാതെ പറയാതെ, നല്ല തണലങ്ങ് നല്‍കി
നടക്കാവ് വൃക്ഷങ്ങള്‍ നിരന്ന് നിന്ന് പട്ടണത്തെ
 തിരു അനന്തപുരമാക്കി.

നടക്കാവ് വൃക്ഷങ്ങളുടെ നീതിക്ക് എന്താ മാര്‍ജിന്‍ ???
എന്നൊന്ന് അത്ഭുതപ്പെടാമോ അത്ഭുതമേ...



വിശന്ന്, തണല്‍ കുടിച്ച് കിടന്ന ഒരു വെളുത്ത പട്ടിക്കുഞ്ഞിനെ
ഒറ്റ തൊഴിക്ക് വൃത്തിയാക്കിയ കോര്‍പറേഷന്‍ നീല സാറിനും,

കണ്‍പുരികങ്ങളും നരച്ച, ഓര്‍മക്കും കൂനു പിടിച്ച വൃദ്ധയെ
വെള്ളനാട് കഴിഞ്ഞിട്ട് നേരമെത്രയായ് തള്ളേ... എന്ന് തത്തി-
ച്ചിറക്കിയ കിളിയേമാനും,

അറിയാതെ ഒന്ന് സ്പര്‍ശിച്ച് പോയതിന് പട്ടികുരിശേറിമകനേ ...ന്ന് വിളിച്ച
ചാരിത്ര്യത്തിന്‍റെ അംബാനിമുതലാളിച്ചിക്കും,

ഒക്കെ,

നടക്കാവ് വൃക്ഷങ്ങളുടെ തണുത്ത മാര്‍ജിനില്‍ നിന്നിട്ടു പോലും
അയ്യേ.. എന്താ മാര്‍ജിന്‍ ???

പൂജ്യത്തിനും താഴേക്ക് പൂജ്യപ്പെടൂ പൂജ്യമേ..

No comments:

Post a Comment