Saturday 26 October 2013

പുരുഷോത്തമന്‍

അല്ല പുരുഷോത്തമാ,

സ്വകാര്യഭൂമിയില്‍ നിന്ന് നിന്നെ പൊക്കിയെടുത്തപ്പോള്‍ തന്നെ
നിന്‍റെ അനവധി കൈയിലിരിപ്പുകളില്‍ ഒന്നെടുത്ത് അവരെ
നിശബ്ദരാക്കാമായിരുന്നില്ലേ?

തലേ സന്ധ്യയിലെ തീനും കുടിക്കും ശേഷം , കൂടെ നിന്ന്
ഇന്നത്തെ സ്വകാര്യസഞ്ചാരങ്ങളുടെ ഭൂമിയറിഞ്ഞ്,
നിഷ്കരുണം മറുവശം ചേര്‍ന്ന ആ ഷെയറുകാരനെ
നിന്‍റെ അനവധി കൈയിലിരിപ്പുകളില്‍ ഒന്നെടുത്ത് ......

ചുറ്റി വളഞ്ഞ് അടി വീണപ്പോഴും,
മുഖവും താടിരോമങ്ങളും മാന്തിയെടുത്തപ്പോഴും,
ലോഹമുനകള്‍ നിന്‍റെ മര്‍മ്മങ്ങള്‍ തിരഞ്ഞ് ചോരയെടുത്തപ്പോഴും
നല്ല അഗ് മാര്‍ക് വഞ്ചനയിലൂടെ കൂടപ്പിറപ്പുകള്‍
ഇങ്ങനെ ഒറ്റിയൊഴിഞ്ഞതിന്‍റെ സമസ്യ പൂരിപ്പിച്ച്
നീ കണക്ക് തെറ്റിക്കയായിരുന്നോ?

'എന്തെടീ മേരീ.. പോടീ ' വിശേഷങ്ങളില്‍,
നിന്‍റെ കൊച്ചു വര്‍ത്താനങ്ങളില്‍,
സ്വര്‍ഗരാജ്യം പണിത പെണ്ണാളുകള്‍
പുരുഷോത്തമാ, നിനക്കെന്തു പറ്റി... എന്ന്
മൂക്കില്‍ വിരല്‍ വച്ചപ്പോഴെങ്കിലും
ആകെയുലഞ്ഞു മഹാഗിരിയായുണര്‍ന്ന്
നിന്‍റെ അനവധി കൈയിലിരിപ്പുകളില്‍ ഒന്നെടുത്ത്.....

ഹെന്‍റെ പുരുഷോത്തമാ, നിന്‍റെ കൈവെള്ളപൂവിലേക്ക്
ആണി ചേര്‍ത്തപ്പോള്‍....----------,,... ....വേണ്ട ചുറ്റികയെടുത്തപ്പോഴെങ്കിലും
ഒരു വിരല്‍തുമ്പുകൊണ്ട് തൊട്ട്
നിനക്ക് അവരെ 'സുഖ'പ്പെടുത്താമായിരുന്നു - തീര്‍ച്ച.



{ഇവന്‍റെ പേര് ഇന്ന് യേശു എന്നല്ല. . കോടി പേരിട്ട് സംഘം ചേര്‍ന്ന് പതിയിരുന്ന് വെട്ടിവീഴ്ത്തപ്പെടുന്നവരുടെയെല്ലാം പേര് യേശു എന്നുമാവാം}


ഇതിപ്പോള്‍ മാരകമുറിവുകളേറ്റ്,
ഒരു ശരീരം പോലുമല്ലാതെ
ആകാശത്തില്‍ നിത്യനിലവിളിയായ്
എന്തു കാര്യം.... എനിക്കു മനസ്സിലാവുന്നില്ല.

അല്ല പുരുഷോത്തമാ,
ഇന്നിപ്പോള്‍
നിന്‍റെ വിശ്വസ്ത ചതിയന്മാര്‍
നിന്നെ വിറ്റോന്മാര്‍
അരക്കു കെട്ടുള്ളോര്‍
തലക്കു കെട്ടുള്ളോര്‍
നിന്‍റെ ഗ്രൂപ്പുകാര്‍
എല്ലാം നിന്നെ വിറ്റു വെള്ളിക്കാശാക്കുന്നല്ലോ
മനുഷ്യോത്തമാ...

ഉത്തമം മദ്ധ്യമാര്‍ഗ്ഗം

No comments:

Post a Comment