Sunday, 31 May 2015

തലകീഴ്മരണം




ഈ ചാക്കോച്ചേട്ടന്മാരുടെ മുറ്റത്ത് പൂവും പുണ്ണാക്കുമൊക്കെ കുറവായിരിക്കും. നാലു വശവും റബ്ബറ് വച്ച് മുഴുവന്‍ ചോല ആക്കി വച്ച മുറ്റത്തെവിടെ പൂവുണ്ടാകാനാ..?

അല്പസ്വല്പം വെട്ടോം വെയിലും വീഴുന്നിടത്ത് അമ്മേടെ പയറ്പാവല് കൊലുമ്പല്, അപ്പന്‍റെ ആടലോടകം, തിപ്പലി, കണ്ണില്‍ പിഴിഞ്ഞൊഴിക്കുന്ന ഒരുജാതി വെള്ളപ്പൂ വിരിയുന്ന വള്ളി...

ഇതിന്നിടയിലും ,മുറ്റത്തിന്‍റെ ചില അവഗണനാമൂലകളിലും ചെത്തി, മെലിഞ്ഞ ഒന്ന് രണ്ട് റോസ, ഒരു ചെമ്പരത്തി. 

ഈ ചെമ്പരത്തി എല്ലാ വിധ അടിച്ചമര്‍ത്തലുകളെയും അതിജീവിക്കാന്‍ കരുത്തുള്ള ഉള്ളെഴുത്തുള്ളയാളായിരുന്നു. അതങ്ങ് വളര്‍ന്ന് പട്ടിക്കൂടിനെ മൂടി, പൂത്ത് ചുവന്ന് , രാവിലെ പൂവെണ്ണം എടുക്കാന്‍ ചെല്ലുന്ന എന്‍റെ കണക്കെല്ലാം തെറ്റിച്ച് , പലജാതി ചെറുപക്ഷികളെ വരുത്തിയൂട്ടി...

എന്നാല്‍ എന്‍റെ വീടിന് മുന്‍വശം റബറല്ലാ , കാപ്പിയാകുന്നു. ഈ കാപ്പികള്‍ക്കേതായാലും ഒരു നൂറിന്‍റെ തികവ് ഉറപ്പാണ്. ആറാംക്ളാസേഴാംക്ളാസിലൊക്കെ പഠിക്കുന്ന പിള്ളേരുടെ തലപ്പൊക്കത്തീന്ന് ഭൂമിക്ക് സമാന്തരമായി വളരുന്ന ധാരാളം കൊമ്പുകളുള്ളതില്‍ എല്ലാത്തിലും വലിഞ്ഞുകയറാനും സാമൂഹ്യപാഠം ഉറക്കെ വായിച്ചുപഠിക്കാനുമ്മാത്രം പിള്ളേരൊന്നും ആ വീട്ടില് മുളച്ചിട്ടുമില്ല.

സാമൂഹ്യപാഠം, ബയോളജി ഈ രണ്ടു ചോലകള്‍ വെട്ടിക്കഴിഞ്ഞും ഇഷ്ടം പോലെ സമയം ഉണ്ട്. ബാക്കിയുള്ള പാഠങ്ങള്‍ എന്‍റെ സുഹൃത്തുക്കളും എപ്പോഴും എന്‍റെ കൂടെനടപ്പുകാരുമാണ്. അങ്ങനെ ഇഷ്ടം പോലെയുള്ള സമയത്ത് പുസ്തകം താഴേക്കിട്ട്, തല താഴേക്കിട്ട് കാല്‍മുട്ടുകള്‍ മടക്കി കാപ്പിയില്‍ പിണച്ചുകെട്ടി തലേംകുത്തി തൂങ്ങി കിടക്കാറുണ്ടായിരുന്നു. കൈകള്‍ സ്വസ്ഥമായി മാറത്ത് കെട്ടിവയ്ക്കും. കുറേനേരമങ്ങനെ കിടക്കാം. അമ്പടാ മഗല്ലാ.... നിന്‍റെ കടല് യാത്രകളുടെ അഹങ്കാരം തീര്‍ക്കാനീ കിടപ്പ് മതിയോ എന്നും, നിനക്ക് സൂക്ഷിച്ച് നടക്കാരുന്നില്ലേ... മഞ്ഞല്ലേ... ലൂസിഗ്രേ...., എന്നും, അടികൊള്ളാന്‍ വേണ്ടിത്തന്നെ എന്തിനിങ്ങനെ പാവമായിപ്പോയെടോ നീയെന്‍റെ അങ്കിള്‍ ടോം എന്നും ആലോചിക്കാനൊക്കെ സമയം ആ കിടപ്പില്‍ കിട്ടും.

ഈ കിടപ്പുമായി ബന്ധപ്പെട്ട് ഞാനൊരിക്കലൊരു സ്വപ്നം കണ്ടിരുന്നു.

ലോകാവസാനമാണ്. എല്ലാവരും ആരുടെയോ ആജ്ഞക്ക് വഴങ്ങി, കീഴടങ്ങിയവനെപ്പോലെ കുനിഞ്ഞ തലയുമായി കാപ്പിത്തോട്ടത്തിലേക്ക് ലൈന്‍ലൈനായി വന്ന് കാപ്പിയില്‍ കയറി തലകീഴായിതൂങ്ങിക്കിടക്കുന്ന സ്ഥലത്തേക്ക് ഞാനും വരുന്നു. അമ്മയും അനിയന്‍മാരുമുണ്ട്. അനിയന്മാരെ കാപ്പിയില്‍ കയറാനും തലകീഴായി തൂങ്ങാനും അമ്മ സഹായിക്കുന്നു. ഞാന്‍ തനിയെ ഒരു കാപ്പിയില്‍ കയറി, അനായാസമായി തൂങ്ങിക്കിടന്നു, അമ്മ ദൂരെയൊരു കാപ്പിയില്‍ കയറി. ഇല്ല അമ്മയുടെ അടുത്തേക്ക് പോകാനൊന്നും അനുവാദമില്ല.





 മരവിച്ച മുഖങ്ങളങ്ങനെ നിരനിരയായി കിടക്കുന്നത് കണ്ടു. ആരാണ് അങ്ങനെ കിടന്ന് മരിക്കാന്‍ അവരോടൊക്കെ പറഞ്ഞത്?  ആരും പറഞ്ഞിട്ടുണ്ടാവില്ല. കാരണം എന്നോടാരും പറഞ്ഞിട്ടില്ല. എന്‍റെ ഉള്ളിലങ്ങനെ  തോന്നി തന്നെയിറങ്ങിവന്നതാണ്.

ആ കിടപ്പില്‍ എന്‍റെ ക്ളാസിലെ ബന്നിയും ജോസും കൃഷ്ണന്‍കുട്ടിയും കൂടെ ഒന്നിച്ചിറങ്ങിവരുന്ന തലകീഴ്കാഴ്ച കണ്ടു. കൃഷ്ണന്‍കുട്ടിയുടെ കൈയിലെപ്പോഴും കാണുന്ന ചെക്കുട്ട, സകതേമ്പര്‍ , നായ്ക്കോണി കളിയുടെ കമ്പും കോലും ഇപ്പോഴില്ല.

നടയിറങ്ങി കാപ്പിത്തോട്ടത്തിലേക്ക് വരുന്നത് അവളാണ്, അവളെന്‍റെ ക്ളാസിലെ മേഴ്സി ഫ്രാന്‍സീസാണ്. അവളെന്‍റെ അടുത്തെങ്ങും തൂങ്ങല്ലേ... അമ്മയുടെ അടുത്ത് തൂങ്ങിക്കോട്ടെ.

അപ്പോഴാണ് ബന്നി ചോദിക്കുന്നത്, അവനെല്ലാ സംശയവും എന്നോടാണ് ചോദിക്കാറ്... ഇങ്ങനെയിങ്ങനെ കിടന്ന് നമ്മളെപ്പഴാ ജോസേ മരിക്കുന്നേ..?

മരണമെന്നു പറയുന്നത് ചലനമില്ലായ്മയും സ്വയം തീരുമാനമെടുത്ത് പ്രവര്‍ത്തിക്കാനുള്ള ക്രൂരമായ അനുവാദമില്ലായ്മയുമാണെന്ന് ഭീതിദമായ ആ സ്വപ്നത്തിലൂടെ അറിഞ്ഞ് എത്ര നേരമാ കിടന്നത്!!

എപ്പോഴാണ് മരിച്ചതെന്നോ, എപ്പോഴാണ് മരണം ഒരു സ്വപ്നം മാത്രമായിരുന്നു എന്നറിഞ്ഞതെന്നോ.... ഇല്ല, വളരെക്കാലമായില്ലേ,  ഓര്‍മ്മയില്ല.

Saturday, 17 January 2015

ഗോത്രപ്പുഴയിലെ മീന്‍കണക്കുകള്‍

നിഷ്കളങ്കയായ ഭൂമി. എന്നു പറഞ്ഞാല്‍ അവിടെയുള്ള പാറകളില്‍ പുണ്യപുരുഷന്മാർ, ഇതിഹാസഭീമന്മാർ എന്നിവരുടെയൊന്നും കാല്പാദത്തിന്‍റ ചവിട്ടുപാടുകള്‍ പതിഞ്ഞിട്ടില്ല. പാറക്കുഴികളില്‍ ദേവി കുളിച്ചതിന്‍റെ തിരുശേഷിപ്പുകളില്ല. അത്രേ അർത്ഥമുള്ളൂ.
പാവം ഭൂമിയെന്നും പറയാം. മരങ്ങളെ നട്ടുവളർത്തും, പുല്ലും പൂവും നിരത്തും. മഴ പെയ്യിക്കും , പുഴയൊഴുക്കും, പുഴയില്‍ മീന്‍ വളർത്തും. അത്രേ ഉള്ളൂന്ന്...





കൊന്തുങോ. രമ്പേന്തങ്, മിയാമി എന്നിങ്ങനെ പേരുള്ള മനുഷ്യരും എങ്ങോട്ടൊക്കെ നോക്കിയാലും ഇല്ലിക്കാടുകളും നിറഞ്ഞ പർവ്വതഭൂമിയില്‍ എന്‍റെ നല്ല പ്രായത്തിലാണ് സ്കൂള്‍ മാഷായി ചെന്നെത്തിയത്. 
പണ്ട് അപ്പന്‍ സ്കൂളിലേക്ക് തോളിലെടുത്തുകൊണ്ടുപോയി ഒന്നാം ക്ളാസില്‍ ചേര്‍ത്തപോലെ കൊന്തുങോ എന്ന വിദ്യാർഥിയും, രമ്പേന്തങ് എന്ന ഹെഡ്മാഷും, മിയാമി എന്ന പെണ്‍കുട്ടിയും ചേർന്ന് എന്നെ ആ നാഗാലാന്‍റ് ഗ്രാമജീവിതത്തിലേക്ക് അനായാസമായി അരച്ചുചേർത്തു. മൊഞ്ചുമി, രംബാമോ, അബേമോ എന്നിങ്ങനെ മനുഷ്യരെയും മൊക്കചുങ്, വൊക്കാ, ലക്കൂട്ടി , എന്നിങ്ങനെ മലകളെയും ഞാന്‍ പരിചയിച്ചു.




ചൊവ്വാഴ്ചകള്‍ പണ്ടും എന്നെ മാറ്റിമറിച്ചിട്ടുള്ളതാണ്. ഒന്നാം പീരിയഡ് ആറ് ബി.യില്‍ കണക്കും മൂന്നാം പിരീയഡ് ഏട്ടാം ക്ളാസില്‍ സോളിറ്ററി റീപ്പറും കഴിഞ്ഞ് സ്റ്റാഫ്മുറിയെന്ന ഇല്ലിക്കൊട്ടാരത്തില്‍ ചായയും ക്രാക്ക്ജാക്കും കഴിച്ചിരിക്കുമ്പോഴാണ് ഹെഡ്മാഷ് ഒറ്റസെക്കന്‍റു കൊണ്ട് എന്‍റെ ജീവനെ മാറ്റിമറിച്ചത്.
നാളെ സ്കൂള് പൂട്ടിയിടും. നമ്മുടെ അക്കൂക് ഗ്രാമം മുഴുവന്‍ നാളെ ക്സിങോ നദിയില്‍ മീന്‍ പിടിക്കാന്‍ പോവുകയാ... എന്ന് രമ്പേന്തങ്മാഷ് പറഞ്ഞത് കേട്ട് ഞാന്‍ പെട്ടെന്ന് തന്നെ സമ്മതിച്ചു. ഒരു പന്ത്രണ്ട് മൈലകലെയുള്ള ലക്കൂട്ടിയിലേക്ക് ഇന്ന് തന്നെ ഒറ്റ നടപ്പുനടന്നാല്‍ ഇന്ന് സന്ധ്യക്കും നാളെ പകലും അയ്യോടാ ... ചീട്ട് കളിച്ച് , നാടന്‍ നെല്ലുംവെള്ളം കുടിച്ച് ... അവിടത്തെ സ്കൂളില്‍ മലയാളിസുഹൃത്തുക്കളുണ്ട്.
അതേയ് യൂ ബ്ളഡി ഇന്ത്യന്‍.... താനെങ്ങും പോകുന്നില്ല. യൂ വില്‍ കം വിത്ത് ദ നാഗാസ് ഓഫ് ദിസ് വില്ലേജ് ഫോർ ദ സെറിമോണിയല്‍ ഫിഷിംഗ് ഫെസ്റ്റ്. യു അണ്ടർസ്റ്റാന്‍റ് സ്നേഹമുള്ള ഇഡിയറ്റേ..
ക്സിങോ നദി ബ്രഹ്മപുത്രയുടെ ഒരു കൈവഴിയാണ്. കടലിലേതു പോലെയുള്ള വലിയ മീനുകള്‍ ലോകാരംഭത്തില്‍ അവിടെ താമസം തുടങ്ങിയതാണ്. അവയൊക്കെ പെറ്റുപെരുകി കൈവഴികളിലേക്കും കയറിതാമസം തുടങ്ങിയിട്ടുണ്ടെന്ന് അബേമോ പറഞ്ഞു. അബേമോ അക്കൂക്കിലെ എ. ഖെല്‍ അഥവാ ഒന്നാം കരയുടെ മൂപ്പനാണ്.
ബുധനാഴ്ച രാവിലെ ക്സിങോയിലേക്ക് ഗ്രാമം നടപ്പാരംഭിച്ചു. നടപ്പറിയാവുന്ന കുട്ടികളെല്ലാം മുമ്പേ ഓടി മലയിറങ്ങി. പിറകേ മുതിര്‍ന്നവർ. എല്ലാവർക്കും തോള്‍സഞ്ചിയുണ്ട്. അതെപ്പോഴും അവരുടെ തോളില്‍ തൂങ്ങിയോ അരയില്‍ കെട്ടിയോ അവരുടെ കൂടെയുള്ളതാണ്. അതില് തീപ്പെട്ടി, ഉണങ്ങിയ ചായയിലകള്‍, ഉപ്പ്, അരി തുടങ്ങി അത്രേം മതി ജീവിക്കാന്‍ എന്ന് എന്നെ പഠിപ്പിച്ച അത്രേം സാധനങ്ങള്‍. അരയില്‍ കെട്ടിയ പട്ടയിലെ ഉറയില്‍നിന്ന് എപ്പോള്‍ വേണമെങ്കിലും മിന്നല്‍ പോലെ ഊരിയെടുത്ത് വെട്ടാവുന്ന ഡൌ എന്ന കത്തി.
യൂ സീ ഇന്ത്യന്‍ എന്നു തുടങ്ങി പറയാറുള്ള സ്നേഹവാക്കൊന്നും ഉരിയാടാതെ രംബേന്തങ് ഗ്രാമത്തിന്‍റെ തനിക്കാട്ടുഭാഷയായ ലോത്തായില്‍ എനിക്ക് വഴിക്കാഴ്ചകള്‍ കാട്ടിത്തരാന്‍ തുടങ്ങി. സിന്ങ്യൂങാ.. എല്ലാ വാക്കും കേട്ടാലങ്ങനെയിരിക്കും. പൊങിയറോ എന്ന് പറഞ്ഞാല്‍ നമ്മുടെ കപ്പയാണ്, മച്ചി എന്നത് മുളകെന്നും, ഒഹാന്‍ കറിയെന്നും , ന്തോലിയാലാ എന്നു ചോദിച്ചാല്‍ എന്നാ വിശേഷമെന്നും , എല്ലമ്മോനാ എന്ന് പറഞ്ഞാല്‍ വെരിഗുഡ് എന്നും ആ യാത്രയില്‍ ഹെഡ്മാഷ് എന്നെ പഠിപ്പിച്ചു. ഒരു കാട്ടുരാത്രിയിലേക്ക് കുഞ്ഞുമകനെ എറിഞ്ഞിട്ട് ഓടിയൊളിച്ച് അവനെ നിരീക്ഷിച്ചുകൊണ്ടിരുന്ന് ജിവിക്കേണ്ട കാട് എന്തെന്ന് മകനെ പഠിപ്പിച്ച ആഫ്രിക്കന്‍ ഗോത്രവർഗ്ഗക്കാരന്‍റെ അതേ തന്ത്രമാണ് ഹെഡ്മാഷ് പ്രയോഗിക്കുന്നത് എന്ന് എനിക്ക് മനസ്സിലായി.
പെട്ടെന്ന് എനിക്ക് ഒരച്ഛന്‍റെ സ്നേഹം മണത്തു. ഹെഡ്മാഷ് എത്രയോ കരുതലുള്ള ഒരു ഗോത്രവർഗ്ഗക്കാരനാണെന്നും ഞാനറിഞ്ഞു.
പിന്നെ കണ്ടത് രണ്ടു മലകളുടെ ഇടയിലൂടെ ചെരിഞ്ഞുതുളഞ്ഞിറങ്ങിയ സൂര്യശോഭയുടെ മേളം. അകലെ, ഉയരെ നീലമലയുടെയും അപ്പുറെ ചിത്രത്തിലൊക്കെ കണ്ടിട്ടുള്ള അതേ വെണ്മയില്‍, അതേ രൂപത്തില്‍ ഒരു വെള്ളിമല. അത് മൌണ്ട് എവറസ്റ്റ് തന്നെയെന്ന് പിന്നില്‍നിന്ന് ആരോ. തിരിഞ്ഞപ്പോള്‍ കണ്ടത് ഗ്രാമമൂപ്പനെയാണ്. ഒരാഗോ, ഒരാഗോ എന്ന് ആ മലയെ ചൂണ്ടി ഊസാന്താടിക്കാരനായ അയാളും എന്നെ പഠിപ്പിച്ചുതുടങ്ങി.
പിന്നെ വനത്തിലേക്കാണ് പ്രവേശിച്ചത്. കട്ടിയായ കാട് ആരേയും പേടിപ്പിച്ചില്ല. എന്നാല്‍ എല്ലാവരും കലപിലകള്‍ നിർത്തി മൌനജാഥയിലെന്നപോലെ നീങ്ങി. കാട് ഒരു രാജ്യമാണെന്നും ആ രാജ്യത്തെ പൌരന്മാരോടുള്ള ആദരവാണ് ആ മൌനനടപ്പിലെന്നും ഞാനൂഹിച്ചു. പക്ഷേ , എനിക്കറിയാമല്ലോ, അപരിചിതമായ ഏതൊരു ചലനത്തിനും മറുപടിയായി ഒരു മുന്നൂറ് ഡൌക്കത്തികള്‍ മിന്നല്‍ വേഗത്തില്‍ ഉയർന്നുവരുമെന്ന്.
മൌനത്തിലായതുകൊണ്ട് ആരു മിണ്ടിയില്ലെന്നെയുള്ളൂ, എല്ലാവരും കണ്ടു, ഞാനും കണ്ടു... താഴെ താഴ്വാരത്തില്‍ വെള്ളിയൊഴുക്കി ക്സിങോ നദി.
നദിയിലെത്തിയ ഉടനേ ഗ്രാമമൂപ്പന്‍ സഞ്ചിയില്‍നിന്ന് ഒരു ചുവന്ന പുതപ്പെടുത്ത് പുതച്ചു. എന്തോ പറഞ്ഞു
ഓഹോഹി .. ഓഹോഹിയാ... ഇയ്യാവോ..
എല്ലാവരും മറുപടി പറഞ്ഞു, ഇയ്യാവോ...
എപ്പോഴാണ് ഇവര്‍ പുഴയുടെ നടുക്കുള്ള കല്ലുകളില്‍ കയറിക്കൂടിയത്? എനിക്കജ്ഞാതമായ മറ്റൊരു ഗോത്രസംജ്ഞ മൂപ്പനില്‍നിന്ന് പുറപ്പെട്ടതോടെ സഞ്ചിയില്‍ നിന്ന് എല്ലാവരും കുറേ വേരുകള്‍ പുറത്തെടുത്തു. അടുത്ത ആജ്ഞയില്‍ മുന്നൂറോളം വരുന്ന ഗ്രാമവാസികള്‍ എല്ലാവരും ഒരേസമയം ആ വിഷവേരിനെ കല്ല് കൊണ്ട് ഇടിച്ചുചതയ്ക്കാന്‍ തുടങ്ങി. എന്നെ കരയിലൊരു കല്ലില്‍ ഇരുത്തിയിരിക്കുകയാണ് ഹെഡ്മാഷ്.




നിമിഷങ്ങള്‍ കൊണ്ട് പുഴയില്‍ നഞ്ച് നിറഞ്ഞു. മീനുകള്‍ പൊന്താന്‍ തുടങ്ങി. വലിയ അനക്കങ്ങളും പുളപ്പുകളും വെള്ളത്തിനടിയില്‍ കണ്ടുതുടങ്ങി. മീനുകളെ അവര്‍ മുളമ്പാത്രത്തില്‍ കോരിയെടുത്തു. ഡൌകള്‍ ഉയർന്നുതാഴുന്നത് കണ്ടു. അത് വലിയ മീനുകളെ വെട്ടിപ്പിടിക്കുന്നതാണ്. മുപ്പത് കിലോ വരെ തൂങ്ങുന്ന വലിയ മീനിനെ രണ്ടുപേര് ചേര്‍ന്ന് കരയിലേക്ക് എടുത്തുകൊണ്ട് വരുന്നതും കണ്ടു.
ഹെഡ്മാഷ് എന്‍റെ അടുത്തേക്ക് വന്നു. കൈയില്‍ പിടിച്ചുവലിച്ചു. പെട്ടെന്നാണ് അയാള്‍ ഒറ്റ ഉന്ത്... ഞാന്‍ പുഴയില്‍ . എല്ലാവരും കൈ കൊട്ടിച്ചിരിക്കുന്നു. അബേമോയാണ് എന്‍റെ രക്ഷക്ക് വന്നത്. അവന്‍ പറഞ്ഞു, ഗ്രാമത്തിലുള്ള എല്ലാവരും ഒരു മീനിനെയെങ്കിലും പിടിക്കണം. അതങ്ങനെയാണ്. അവന്‍ ചൂണ്ടിയ സ്ഥലത്തുനിന്ന് ചത്തുപോയ ഒരു മീനിനെ ഞാനും പൊക്കിയെടുത്തു.
ഉച്ചയോടെ മീന്‍ പിടുത്തം നിര്‍ത്തി. അബേമോ പറഞ്ഞു, ഇനി കണ്ടോളൂ ഞങ്ങളുടെ ഗ്രാമീണനീതിയുടെ നടത്തിപ്പ്. മീനുകളെ ചെറുമീനുകള്‍, വലിയ മീനുകള്‍ എന്നിങ്ങനെ പെട്ടെന്ന് വേർതിരിച്ചു. വലിയ മീനുകളെ പുഴക്കരയിലെ മണലില്‍ ഒരു പ്രത്യേകരീതിയില്‍ നിരത്തി. ഏറ്റവും വലിയ മീന്‍ ഒന്നാമത്. വലിപ്പക്രമത്തില്‍ ബാക്കിയുള്ളവരും. മീന്‍ചുണ്ടെല്ലാം ഒരേ ലെവലില്‍. പെട്ടെന്ന് ഗ്രാമവാസികള്‍ ഒരു ലൈനായി രൂപപ്പെട്ടു. അബേമോ എന്നെയും ഒരു സ്ഥലത്ത് പിടിച്ചുനിർത്തി. അത് പ്രായത്തിന്‍റെ ക്രമത്തിലാണെന്നും അവന്‍ പറഞ്ഞു. ഒന്നാമത് നില്ക്കുന്നത് ഗ്രാമത്തിലെ ഏറ്റവും മൂത്ത ഒരു വയസനാണ്. അതിന് പിറകില്‍ വയസന്മാരങ്ങനെ വന്ന് വന്ന് ചെറുപ്പക്കാര്‍, കുട്ടികള്‍, അങ്ങനെയങ്ങനെ. പ്രായം സംബന്ധിച്ചോ എന്തെങ്കിലും മറ്റ് അവകാശത്തിനോ അവിടെ തർക്കങ്ങളുണ്ടായില്ല.
ഏറ്റവും വലിയ മീനിനെ ഗ്രാമമൂപ്പന്‍ എടുത്ത് പൊക്കി ഒന്നാമത്തെ വയസ്സന്‍റെ അടുത്ത് വന്ന് ബഹുമാനത്തോടെ കൊടുത്തു. ക്രമം വന്നപ്പോള്‍ എനിക്കും കിട്ടി ബഹുമാനവും ഒരു ഏഴ് കിലോ തൂക്കമുള്ള പുഴമീനും. പിന്നെ ചെറുമീനുകളുടെ ഓഹരിയും കിട്ടി.
താല്‍മൂദും ഇതിഹാസങ്ങളും വിശുദ്ധപാദങ്ങളും പതിയാത്ത നാട്ടിലെ നീതിക്കെന്തൊരു ലാളിത്യം, എന്തൊരു കാർക്കശ്യം എന്ന് ചിന്തിക്കേ... ഹെഡ്മാഷ് അടുത്തെത്തി.




യൂ ബ്ളഡി ഇന്ത്യന്‍.. നെക്സ്റ്റ് മന്ത് സെക്കന്‍റ് സാറ്റർഡേ ഏന്‍റ് ദ സണ്‍ഢേ വീ ആർ ഔട്ട് ഇന്‍ ദ ഫോറസ്റ്റ് വിത്ത് ഗണ്‍സ് ഫോര്‍ ഹണ്ഡിംഗ്. ഡീയർ ഹണ്ഡിംഗ്, കുക്കിംഗ് ഈറ്റിംഗ് ഏന്‍റ് സ്ളീപ്പിംഗ് ദേര്‍ വിത്ത് എലിഫന്‍റ്സ് ഏന്‍റ് അദേർസ്.



Friday, 19 September 2014

ആ ചുവന്ന പക്ഷി

ചെറിയ ഒരു പക്ഷിയെ അറിയില്ലേ ...
ചിറകിന്‍റടിഭാഗം കൊതിപ്പിക്കുന്ന ചുവപ്പുനിറം. കൊക്കിന്‍റെ വശങ്ങളിലും ആ നിറം കേറിയിറങ്ങിയിട്ടുണ്ട്. ചിറകിന് കാട്ടുപക്ഷികളുടെ ചാരനിറം തന്നെ . ചെമ്പരത്തിയില്‍ രാവിലെ വന്നിരുന്ന് ചില മോഷണങ്ങളൊക്കെ ഇയാള്‍ നടത്താറുണ്ട്.
ഇയാള്‍ , പല ത്യാഗകഥകളിലും പറയാറുള്ളതുപോലെ, പണ്ടേ ചുവപ്പനായിരുന്നില്ല. ആഗ്നേയമായ ഒരു ത്യാഗത്തിന്‍റെ ചൂടുള്ള പ്രതിഫലമായാണ് ഈ നിറം ഇയാള്‍ക്ക് കിട്ടിയത്.
മരം കോച്ചുമല്ലോ കൊടും തണുപ്പത്ത്. അങ്ങനെ കോച്ചിപ്പോയ ഒരു മരത്തിന്‍റെ അടിക്കൊമ്പില്‍ കാലിറുക്കിപ്പിടിച്ച്, കൊക്ക് ചിറകിനടിയില്‍ പൂഴ്ത്തി , ചിറക് പടര്‍ത്തി ഒരു പുതപ്പാക്കി കാട്ടുപക്ഷിയൊന്ന് ഉറങ്ങുകയായിരുന്നു.
അല്ല, ഉറങ്ങുകയായിരുന്നില്ല. ചിറകിനടിയില്‍ പൂഴ്ത്തിവച്ച തലയിലെ ഒരു കണ്ണ് തുറന്ന് വച്ച് അത് മരച്ചുവട്ടിലേക്ക് സസൂക്ഷ്മം നോക്കിയിരിക്കുകയായിരുന്നു. മരച്ചുവട്ടില്‍ അന്നു സന്ധ്യയോടെ ഒരു മനുഷ്യനും അയാളുടെ ഭാര്യയും വന്നിരുന്ന് തീയ് കൂട്ടി ഭക്ഷണമുണ്ടാക്കുന്നതും, ഒരു തുണിക്കെട്ടില്‍ നിന്ന് പൂപോലുള്ള ഒരു കുഞ്ഞിനെയെടുത്ത് സ്ത്രീ മുലയൂട്ടുന്നതും പക്ഷി കണ്ടിരുന്നു. ആ കാഴ്ചയില്‍ പക്ഷിക്ക് സ്നേഹം വരികയും, തനിയെ കിട്ടിയാല്‍ പൈതലിനടുത്ത് പോയിരിക്കണമെന്നും ചിറക് പഞ്ഞി പോലാക്കി തലോടണമെന്നും ഒരു പാട്ടൊന്നു പാടണമെന്നും പക്ഷിയുടെയുള്ളില്‍ നനവൂറിയിരുന്നു.
താനിരിക്കുന്ന കൊമ്പിന്‍റെ അടിയിലത്തെ കൊമ്പില്‍ തൊട്ടില്‍
കെട്ടി അതില്‍ കുഞ്ഞിനെ തുണികൊണ്ട് പൊതിഞ്ഞ് ഉറക്കികിടത്തി തണുപ്പിനെ ചെറുക്കാന്‍ ഒരു തീക്കുണ്ഡം കൂട്ടി, മനുഷ്യര്‍ രണ്ടുപേരും ഉറങ്ങിയിട്ട് സമയം കുറേയായി. പക്ഷിക്ക് എന്തുകൊണ്ടോ ഉറക്കം വന്നില്ല. പറന്നുപോകണമെന്നും കുഞ്ഞിന്‍റെ തൊട്ടിക്കുള്ളില്‍ കയറി, ചിറക് പഞ്ഞിപോലെ വിടര്‍ത്തി ഒരു പുതപ്പായ് പൊതിയണമെന്നും വീണ്ടും പക്ഷിക്ക് തോന്നി. മഞ്ഞുപോലെ മരവിച്ച ചിറകിനെ അനക്കാന്‍ നോക്കിയിട്ട് അവന് പക്ഷേ കഴിഞ്ഞില്ല.
പക്ഷേ, ചിറകിനടിയിലെ തുറന്നിരുന്ന കണ്ണ് രാവിലൊരുനേരം തീയ് കെട്ടുപോയതും, തൊട്ടിക്കുള്ളില്‍ തണുത്തുവിറക്കുന്ന പൂമ്പൈതലിന്‍റെ ചില അനക്കങ്ങളും, ഉവ്വ്, ഞരക്കങ്ങളും അറിയുന്നുണ്ടായിരുന്നു.
പക്ഷി താഴേക്ക് പറന്നു. പക്ഷേ ചിറകുകള്‍ നിവരാഞ്ഞതിനാല്‍ ഒരു മരക്കൊമ്പ് ഒടിഞ്ഞുവീണതുപോലെ അവന്‍ നിലത്തു വീഴുകയായിരുന്നു. ചാടിയും തത്തിയും തീക്കൂനക്കടുത്തെത്തി. ചുണ്ടിനാല്‍ പരതിയപ്പോള്‍ കെടാതെ കിടക്കുന്ന ഒരു കനല്‍ അവന്‍ കണ്ടു. ചൂടുചാരം കൊക്കും കാലും കൊണ്ട് മാറ്റിയപ്പോള്‍ അവന്‍റെ ചിറകുകളിലെ മരവിപ്പ് മാറി. ചിറക് വിരുത്തി വീശി , വീശി, പിന്നെയും വീശി അവനാ കനലിനെ ജ്വലിപ്പിച്ചു. പിന്നെ പറന്ന് തൊട്ടിലിലിരുന്ന് അകത്തേക്ക് നോക്കി. വലിയ ഒരു കരച്ചിലിനെ പുറത്തേക്ക് വിടാന്‍ പോലും കഴിയാതെ വിതുമ്പുന്നുണ്ട് ഉണ്ണി എന്ന് കണ്ട് പക്ഷി വേഗം തിരികെ പറന്നു. തീക്കൂനക്കുമേല്‍ പറന്നുനിന്ന് അവന്‍റെ ചിറകുകളതിനെ വീശിയുണര്‍ത്തി. വലിയ തീജ്വാലയായി ഉയര്‍ന്നു കത്തിയിട്ടും അവനത് തുടര്‍ന്നു. കുഞ്ഞ് ചൂടേറ്റ് സമാധാനമായി ഉറങ്ങിയെന്ന് അവനുറപ്പോയപ്പോഴേക്കും ...


അവന്‍റെ കൊച്ച്പക്ഷിദേഹത്തിന്‍റെ അടിഭാഗമെല്ലാം ചുവന്ന് തീയ് പോലെ പഴുത്ത്.... കാലങ്ങളിലേക്ക് അവന്‍റെ കൂട്ടില്‍ വിരിയേണ്ട മുട്ടകളിലും ചുവപ്പ് പടര്‍ന്ന് ... അവനിങ്ങനെ ഒരു കഥയായി പഴുത്തു.

Friday, 2 May 2014

കാണാതെ പോകുന്ന നാണയങ്ങള്‍

ഇല്ലല്ലോ തമ്പുരാനേ എങ്ങും കാണുന്നില്ലല്ലോ.... തേടിയിട്ടും തേടിയിട്ടും ലഭിച്ചുകൊണ്ടിരുന്നത് കാണുന്നില്ല എന്ന ആധി മാത്രമാണ്.
വാങ്ങുന്നതെല്ലാം വിയര്‍പ്പു കൊടുത്തായിരുന്നതിനാല്‍ ആ വീട്ടിലെ ഒരു സാധാരണവസ്തുവല്ല നാണയം. എന്നിട്ടും ആ വീട്ടില്‍ ഒരു ഒറ്റനാണയമുണ്ടായിരുന്നു.
മൂന്നു ദിവസത്തെ യാത്രക്ക് ദൂരമുള്ള പെരുനാള്‍പള്ളിയില്‍ നേര്‍ച്ചയിടാനായി പോകുംമുമ്പേ തേടിത്തുടങ്ങിയതാണ് അവളതിനെ. അവസാനം അവള്‍ ഒരു വിളക്കു കൊളുത്തി, ജനാലകളെല്ലാം തുറന്ന്, കിടക്കയും വിരികളും കുടഞ്ഞ്, ചാരവും വിറകും മറിച്ചിട്ട് ഭിത്തികളും വീടുതന്നെയും കുലുക്കിക്കുടഞ്ഞിട്ട് ഒരു ചൂലെടുത്ത് അടിച്ചുവാരി.
വീടിന്‍റെ ഒരു ഇരുള്‍ മൂലയില്‍ അന്നേരം ചൂലുടക്കി. അവിടെ ഒരു തിളക്കവും കിലുക്കവും അറിഞ്ഞ് വിയര്‍ത്ത നെറ്റിക്കുതാഴെ ചുണ്ടിലൊരു ചിരി വന്നു നിന്നു. കുഞ്ഞുമോനെ അത് കിട്ടി കേട്ടോ എന്നും പറഞ്ഞു.
സ്വന്തം ബാല്യത്തിലെ ഈ ഒരു തിരച്ചില്‍ മനസില്‍ ഉണ്ടായിരുന്നതുകൊണ്ടാണ് വെയില്‍ ചാഞ്ഞുവന്ന ഒരു വൈകുന്നേരം പുരുഷാരത്തോട് ഒറ്റനാണയം തിരയേണ്ടതെങ്ങനെയെന്ന് അവന്‍ പറഞ്ഞത്. വിളക്കു കൊളുത്തി അടിച്ചുവാരി അതു കിട്ടുന്നിടം വരെ തിരയണമെന്ന് പറഞ്ഞാല്‍ മതിയായിരുന്നു. എന്നാല്‍ അത് കിട്ടിക്കഴിയുമ്പോഴുള്ള വലിയ സന്തോഷത്തെപ്പറ്റിയും അവന്‍ പറഞ്ഞുപോയി.
നാണയസഞ്ചികളുടെ കെട്ടഴിച്ച് കിലുകിലാരവങ്ങളെ ഭണ്ഡാരത്തിലേക്ക് കുടഞ്ഞിട്ട്, നാടകീയമായി വണങ്ങി, പള്ളിയില്‍ നിന്ന് നിന്ന് ഇറങ്ങിപ്പോയ ധനികരെ അവന്‍ കാണാതെ പോയത് അതുകൊണ്ടാണ്.
അപ്പോള്‍ ഒരു വിധവ ഒറ്റനാണയവുമായിവന്ന് നെറ്റിമേലും കണ്‍പോളയിലും വൈധവ്യം വെന്ത നെഞ്ചിലും ചേര്‍ത്ത്, വിഭോ... എന്ന് വിതുമ്പി അത് ദേവാലയത്തില്‍ സമര്‍പ്പിച്ചു.

 നോക്കുവിന്‍... എന്ന് അടുത്തിരുന്ന ശിഷ്യരെ തോണ്ടിവിളിച്ച് ആ കാഴ്ചയെ ഒരു പഠനവസ്തുവിനെയെന്നപോലെ അവന്‍ അവര്‍ക്ക് കാണിച്ചുകൊടുത്തു.
.
വാഷിംഗ് മെഷീനുള്ളില്‍ , മേശമേല്‍, മേശക്കടിയില്‍, വാഹനത്തില്‍, തേപ്പുമേശയില്‍, അടുക്കളയില്‍, കുളിമുറിയില്‍, കിണര്‍ക്കരയില്‍ എവിടെയൊക്കെയാണ് നാണയങ്ങള്‍ ഇന്ന് വേണ്ടാതെയും വെറുതെയും കിടക്കുന്നത്...
വിജൃംഭിച്ച ജീവിതത്തിന്നിടയില്‍, വലിയ നേട്ടങ്ങള്‍ക്കിടയില്‍, നിലക്കാത്ത ബിസിനസ് യാത്രകള്‍ക്കിടയില്‍ ഏറ്റം വിലപ്പെട്ടതെന്ന് കരുതി സൂക്ഷിക്കേണ്ടിയിരുന്ന ചില നാണയങ്ങള്‍ കാണാനില്ലെന്ന് അറിയുന്നതുതന്നെ വൈകിയാണ്.
അപ്പോളാണ് നാം മകനേ.... തിരിച്ചുവരൂ... അമ്മയും VI B യിലെ നിന്‍റെ പ്രിയപ്പെട്ട ടീച്ചറും കരഞ്ഞുകൊണ്ട് കാത്തിരിക്കുന്നു എന്ന പരസ്യത്തിന് പണം വീശുന്നത്.
Like · 

Wednesday, 16 April 2014

ആണ്ടുകുമ്പസാരം

വാ കീറിയവനേ..
ഞാന്‍ നിലവിട്ട് വാവിട്ടവനാണ്
എന്‍റെ ഇര കീറണമേ.....

വെളിച്ചമായവനേ..
ഞാന്‍ തല്ലിക്കെടുത്തിയവനാണ്
എന്‍റെ കണ്ണ് തുരക്കണമേ...

യൂദാസിന്‍റെ സഞ്ചിയില്‍ നിന്നും
മഗ്ദലനാമ്മയുടെ ശരീരത്തില്‍ നിന്നും
നീ എന്നെ പുറത്താക്കണമേ...

സ്നേഹമായവനേ... പൂമൊട്ടായവനേ..
കുഞ്ഞുങ്ങളെയും പുഞ്ചിരിയെയും
കൊഞ്ചലുകളെയും പെണ്‍കുട്ടികളെയും തീര്‍ത്തവനേ..
ഞാന്‍ ഇരുട്ടില്‍ ഇതുങ്ങളെയെല്ലാം കടിച്ചുതിന്നവനാണ്
ഒരു കുരിശും മൂന്നാണിയും
മൂന്ന് റോമാക്കാരെയും എനിക്ക് അനുവദിച്ച് തരേണമേ
എന്‍റെ വഴിയില്‍ ചുമട്ടുകാരന്‍
ശിമയോനെ നിര്‍ത്തിടല്ലേ...

പറയാന്‍ വിട്ടുപോയ്
കഠോരമായ ചാട്ടകളും തന്നരുളേണമേ..

Friday, 4 April 2014

താഴ്ത്തപ്പെട്ട മത്തക്കൊച്ച്

ദൈവത്തിനേറ്റം പ്രിയങ്കരനായ അവന്‍റെ പേര് മത്തക്കൊച്ച് എന്നാണ്.
മത്തക്കൊച്ചിന്‍റെ കൈകാല്‍ നഖങ്ങള്‍ക്കിടയിലെ കറുത്ത മണ്ണ് പുറമേ നിന്ന് കാണാമായിരുന്നു. കിളച്ചും കൂനകൂട്ടിയും കുഴി കുത്തിയും നട്ടുനനച്ചും മൊട്ടിച്ച് വരുന്ന ഇലകളെ സൂക്ഷിച്ചുനോക്കിയും അയാള്‍ ജീവിച്ചു. അയാളുടെ സ്വപ്നങ്ങളില്‍ മണ്ണും മരവും പഴങ്ങളും കേറിക്കിടന്നത് , പക്ഷേ പുറമേ നിന്ന് കാണാമായിരുന്നില്ല.
പെട്ടെന്ന് തുറന്നടയുന്ന ചെറിയ ചിരിയായിരുന്നില്ല മത്തക്കൊച്ചിന്‍റേത്. സ്വയം തൃപ്തിയാകുന്നതുവരെ കയറ്റിറക്കങ്ങളും ചെറിയ ഒച്ചപ്പാടുമുള്ള അവന്‍റെ ചിരി ഭാര്യയായ അന്നക്കൊച്ചിനും മക്കള്‍ക്കും അയാളുടെ നായയ്ക്കും നാട്ടുകാര്‍ക്കും ഇഷ്ടവുമായിരുന്നു.
സന്ധ്യാപ്രാര്‍ത്ഥനയാണെങ്കില്‍ വളരെ ഉച്ചത്തില്‍ ചൊല്ലിയിരുന്നതുമൂലം പുറത്ത് നില്ക്കുന്ന നാട്ടുമാവിനും ചുണ്ടിലാന്‍ വാഴക്കും പൂച്ചെമ്പരത്തിക്കും എന്നും അതില്‍ പങ്കെടുക്കാന്‍ കഴിഞ്ഞുപോന്നു.
മുറ്റത്തിന് താഴെ വലിയൊരു ഈന്ത് നിന്നതിന്‍റെ ചുവട്ടില്‍ വന്നുനിന്ന് ദൈവം മിക്ക ദിവസവും മത്തക്കൊച്ചേ.... എന്ന് വിളിക്കും. ഇറങ്ങിച്ചെല്ലുന്ന അയാള്‍ പൂവാങ്കലെ അമ്മിണി, പലകപ്പയ്യാനിക്കലെ യാക്കോബ്, അംഗന്‍വാടി ടീച്ചര്‍ തെയ്യാമ്മ തുടങ്ങിയവരെ കാണും.മുറ്റത്തിന്‍റെ കരിങ്കല്‍ക്കെട്ടില്‍ പറ്റിപ്പിടിച്ച് വളര്‍ന്നിരുന്ന ചിരവപ്പൈപ്പന്‍ ചെടിയുടെ ഇല പറിച്ച് അതിന്‍റെ ഭംഗി കണ്ട് അതിനെ നോക്കി ചിരിച്ച് നിന്നിരുന്ന ദൈവത്തെ മത്ത ഒരു ദിവസം പോലും കണ്ടില്ല. ചിലപ്പോള്‍ കാണാരൂപിയായിട്ടായിരിക്കും ദൈവം നിന്നത്. അകത്തേക്ക് പോയി രണ്ട് പത്തു രൂപാ, കുറെ അരി, ചിലപ്പോള്‍ തേങ്ങ, അല്ലെങ്കില്‍ ഒരു പിച്ചാത്തിയുമായി വന്ന് ചെത്തിയിടുന്ന നാല് ചക്ക അങ്ങനെ എന്തെങ്കിലും എന്നും കൊടുക്കാന്‍ ആ വീട്ടിലുണ്ടാകും എന്നത് അയാളുടെ ഒരു സന്തോഷമായിരുന്നു. ചിരവപ്പൈപ്പന്‍റെ വിന്യാസങ്ങള്‍ക്കിടയിലൂടെ ഒളികണ്ണായി നിന്ന് ഇതെല്ലാം കണ്ട് സന്തോഷത്തോടെ ദൈവം തിരിച്ചും പോകും.
മത്തക്കൊച്ചിന്‍റെ വീടിനും മുറ്റത്തിനും കിണര്‍ക്കരയിലെ വാഴക്കൂട്ടത്തിനും മുകളിലായ് നല്ലൊരു പ്രകാശം എപ്പോഴും ഉണ്ടായിരുന്നു. അത് ദൈവം അവിടെ വച്ചേച്ച് പോയതുമായിരുന്നു. എന്തുകൊണ്ടെന്നാല്‍ അവര്‍ അത്ര കൂട്ടായിരുന്നു.
അതുകൊണ്ട് മരിച്ചുകിടന്നപ്പോഴും ഒരു ചിരി മത്തക്കൊച്ചിന്‍റെ ചൊടിയില്‍ ഒട്ടിച്ചുവച്ച് ദൈവം അയാളുടെ അടുത്തിരുന്നു. അതുകൊണ്ട് മരിച്ച് രണ്ടാംദിവസം മുതല്‍ അഴുകിത്തുടങ്ങാന്‍ അവന്‍ അയാളെ അനുവദിച്ചു.
ഇനി ചുരുക്കിപ്പറയാം. മത്തക്കൊച്ച് ജീവിച്ചിരുന്നപ്പോള്‍ പ്രവര്‍ത്തിച്ചതും , ദൈവം ചിരവപ്പൈപ്പന്‍റെ ഇലകള്‍ക്കിടയിലൂടെ കണ്ട് ആനന്ദിച്ചതുമല്ലാതെ ഒരത്ഭുതവും മരണശേഷം സംഭവിക്കാന്‍ ദൈവം സമ്മതിച്ചില്ല. അതുകൊണ്ട് ഒരു ഭീമാകാരമായ പള്ളിക്കെട്ടിലെ അള്‍ത്താരയിലിരിപ്പാനോ അവിടെയിരുന്ന് അനേകം ടൂറിസ്റ്റ് ബസുകള്‍ , കന്യാസ്ത്രികള്‍, കാറോസൂസാ കാസ്മീസ് കത്തനാര്‍മാര്‍, അവരുടെ നേതാവായ ബിഷപ്പ്സ്, പാവം വിശ്വാസികള്‍, വിശുദ്ധ വിനിമയങ്ങള്‍, ഒന്നും കണ്ട് സംഭ്രമിക്കുന്നതിനോ, തന്‍റെ നഖങ്ങള്‍ക്കിടയില്‍ അപ്പോഴും ഇരിക്കുന്ന കറുത്ത മണ്ണിനെ നോക്കി ലജ്ജിക്കുന്നതിനോ ദൈവം ആ കൂട്ടുകാരന് ഇടവരുത്തിയില്ല.
എന്തെന്നാല്‍ അവര്‍ അത്രമേല്‍ കൂട്ടായിരുന്നു.....
Like · 

Tuesday, 1 April 2014

പക്ഷിയാകാശം

പക്ഷിയാകാശത്ത്
ഗോദറേജ് പൂട്ടുകളുടെ പീടികയില്ല.
അവരെന്തു പൂട്ടിവയ്ക്കാനാണ്...
ഭക്ഷണക്കടകളില്ല.
തേടിവച്ചിരിക്കുന്നിടത്ത് പോയി തിന്നാറില്ല,
വേണ്ടത് തേടിത്തിന്നും.
ദേവാലയക്കെട്ടുകളില്ല.
ആകാശത്തിലെ പക്ഷികളെ നോക്കുവിനെന്നും
ഈ കുരുവികളിലൊന്നിന്‍റെ വിശുദ്ധിയിലേക്ക്
വളരുവിനെന്നുമാണ് ദേവാലയംപറഞ്ഞിട്ടുള്ളത്
ദേവാലയത്തിനെന്തിനാണ് ഇനിയൊരു ദേവാലയം...
കമ്പിസിമന്‍റ് കടകളില്ല..
പക്ഷിവീടിനോട് മുട്ടുവാന്‍
കടവീടുകള്‍ക്ക് എന്ന് ആവുമെന്നാണ്...
പിന്നെ ഒന്നുണ്ട്
മഞ്ഞിന്‍റെ വീട്
മഞ്ഞിന്‍റെ പീടിക
മഞ്ഞിന്‍റെ ദേവാലയം
ശാരികേ ഓമലേ , തെക്ക് തെക്കൊരു നാട്ടിലേക്ക്
ഞാനന്ന് മുട്ട പൊട്ടിച്ച് പോയപ്പോള്‍
കടലെറിഞ്ഞുതന്ന ഒരു പാട്ട്
എന്‍റെ ചുണ്ടിലിരിക്കുന്നുണ്ട്, പാടട്ടേ....
ചോദിച്ചപ്പോള്‍ തന്നെ മുട്ടിയിരുന്ന് കൂട്ടു കൂടിയവളോട്
കൊക്കിലൂടെ ദേശങ്ങളും ദൂരങ്ങളും തുറന്ന്
കടലുകള്‍ തുറന്ന്, മേഘവീട് തുറന്ന്,
താരമുറ്റം തൂത്ത്
താഴെക്കൊമ്പിലിറങ്ങി, കാട് തുറന്ന്
കരളാമവളുടെ കരള്‍ തുറന്ന്
കാട്ടിലൊരു തരിപ്പുണര്‍ത്തി,
കാനമുരിക്കില്‍ ചെമപ്പുണര്‍ത്തി,
പാട്ടിന്‍റെ അറുതി പാടാനായ് ഓമലാളുടെ
തോളിലേക്ക് കയറുമ്പോള്‍
പീടികയും വീടും ദേവാലയവും ഝടുതി തുറന്ന്,
ഒരു വെളുത്ത വിരിയായ് മഞ്ഞിറങ്ങും
അപ്പോള്‍ കാടിന് മുകളിലെ പുണ്യാകാശത്ത്
വിശുദ്ധരല്ലോ പറന്ന് പറന്ന്...
Like