Friday, 15 November 2013

എഴുതാം, കുനിഞ്ഞിരുന്നെഴുതാം




അവനാകട്ടെ , കുനിഞ്ഞ് നിലത്ത് എഴുതിക്കൊണ്ടിരുന്നു.

ആരുടെയും തെറ്റിലേക്ക് കണ്ണ് മുഴപ്പിച്ചില്ല.

ആരുടെയും വ്രണിതമനസ്സിലേക്ക് കര്‍ക്കശവിരലുകള്‍ ചൂണ്ടാതെ

 അതിലൊരു വിരലാല്‍ എഴുതിക്കൊണ്ടേയിരുന്നു.





എഴുതാം പൊന്നേ... നമുക്കും എഴുതിക്കൊണ്ടിരിക്കാം

കുനിഞ്ഞെഴുത്തിന് ഏകാഗ്രത കൂടും.
കുനിഞ്ഞെഴുത്തുകാരന്‍റെ ശരീരഭാഷ നോക്കൂ.. ഉള്ളിലേക്കാണ് ആയം.

 ചുറ്റുപാടുകളല്ല, അവനെത്തന്നെയാണ് എഴുതുന്നത്. 

എന്നാലോ ക-യില്‍ ആരംഭിക്കുന്ന കരുണകളാണ് അവന്‍ എഴുതുന്നതൊക്കെയും.




കുനിഞ്ഞെഴുതുന്നവന് വായിക്കുന്ന കണ്ണുകളെയും

 പ്രതികരണങ്ങളെയും നോക്കേണ്ടതില്ല.



 അവയൊന്നും അവന്‍റെ അക്ഷരങ്ങളെ തെറ്റിക്കുന്നുമില്ല.

Thursday, 14 November 2013

നാലാള്‍ ഒഴിഞ്ഞുപോയ വീട്

           വീടിന്‍റെ ചുറ്റുഭിത്തിയില്‍ പടര്‍ന്നുകയറിയ മുല്ലക്കെട്ടില്‍ സുനുമോളാണത് ആദ്യം കണ്ടത്. നാര്, തൂവല്‍, കരിയിലഞുറുക്കുകള്‍ എന്നിവ കൊണ്ട് ഉണ്ടാക്കിയ കുഴിയന്‍വീട്. മുല്ലപ്പച്ച വകഞ്ഞ്മാറ്റി നോക്കിയപ്പോള്‍ ഉള്ളകത്ത് രണ്ട് സംഭ്രമക്കണ്ണുകള്‍. അടക്കാപ്പക്ഷിയമ്മയാണ്. പനിയാണ്.
 മുട്ട പൊള്ളിക്കാനാണ് പനി.     മുട്ടകള്‍ ആകെ രണ്ടാണ്.

          പിന്നെ സ്കൂള്‍ വിട്ടുവന്ന അമ്മ കണ്ടു , ആഫീസും അനന്തരാഫീസും കഴിഞ്ഞുവന്ന അച്ഛനും കണ്ടു. എന്താ കാര്യം?   പൂജ്യം വില..... !

          രാവിലെ ആദ്യം സുനുമോള്‍ നോക്കുന്നത് മുല്ലവീട്ടിലേക്കാണ്. ദിവസം രണ്ടു കഴിഞ്ഞപ്പോള്‍ രാവിലെ നടക്കാന്‍ പോയിവന്ന അച്ഛന്‍ മുല്ലവീടിനോട് സംസാരിച്ചുതുടങ്ങി. വിരിഞ്ഞില്ലേടീ സൂസമ്മേ നിന്‍റെ മൊട്ടകള്... ങ്ങനെ കണ്ണുരുട്ടിനോക്കിയാല്‍ പോരാ.... മുട്ട തിരിച്ചും മറിച്ചുമിടണം , വിരിയണേല്....

         എല്ലാ വട്ടും അച്ഛനും മോള്‍ക്കും ഒരുമിച്ചാണ് വരാറ്... ഇതും അങ്ങനെതന്നെ....എന്ന് പറഞ്ഞ അമ്മ , മോള് വിനോദയാത്രക്ക് പോയ അന്ന് മുല്ലവീട് തുറന്ന് ...വിഷമിക്കണ്ടാട്ടോ, മോള് സ്കൂളീന്ന് ടൂറ് പോയതാ... ഇന്ന് വൈകിട്ട് വരുമ്പോ നിന്നെ കണ്ടിട്ടേ അകത്തോട്ട് കേറൂ.. എന്ന് സമാധാനിപ്പിച്ച് ഒരാഴ്ച പഴക്കമുള്ള ഒരു കുറ്റബോധത്തെ ഒഴുക്കിക്കളഞ്ഞു.

        അച്ചന്‍കിളി അത്ഭുതമറിയാവുന്നവനായിരുന്നു. മുട്ട വിരിഞ്ഞ ദിവസം എവിടെനിന്നോ അവന്‍ പറന്നുവന്നു. മുല്ലപ്പച്ചയില്‍ ഇരുന്നും പറന്നും ശബ്ദമിട്ട് കോലാഹലം കൂട്ടി. കൂടിന് മുകളിലെ ആകാശത്ത് അനങ്ങാതെ ചിറകടിച്ച് നിന്ന് ആഘോഷം പെരുപ്പിച്ചു.

        രണ്ടു കുഞ്ഞിത്തലകള്‍ കൂടി മുല്ലയിലകള്‍ക്കിടയില്‍ ഓമനത്തമായി വിരിഞ്ഞു. ആരു വന്നാലും ആരുപോയാലും അവര്‍ സേര്‍ച്ച് ലൈറ്റ് പോലെ കുഞ്ഞിത്തലകള്‍ കറക്കി കറക്കി നോക്കും.

         സ്കൂള്‍ വിട്ട് വരുമ്പോള്‍ റിക്... റിക്.. എന്ന്  മത്സരിച്ച് സ്വരം പുറപ്പെടുവിച്ച് മോളെ വീഴിക്കാന്‍ പക്ഷിക്കുഞ്ഞുങ്ങള്‍ പഠിച്ചു.



         അമ്മ സ്കൂള്‍ വിട്ടു വരുമ്പോള്‍  ദേ.. അമ്മ വന്നു പിള്ളാരേ.. എന്നാണ് മോള് പക്ഷികളോട് പറയുക. അച്ഛന്‍ വരാന്‍ അനന്തരാഫീസും കൂടെ കഴിയും എന്നും  മോള് പറഞ്ഞ് പക്ഷികള്‍ക്ക് അറിയാം.

         ഒരു കസേരയിട്ട് അച്ഛനും പത്രവും, നിലത്ത് വിരിച്ച മാറ്റില്‍ അമ്മയും ഉത്തരക്കടലാസുകളും, നടുവില്‍ മോളും മുല്ലവീട്ടിലേക്ക് തിരിഞ്ഞ്... അങ്ങനെയാണിപ്പോള്‍ ദിവസം മിക്കതും.

         അങ്ങനെ മുല്ലവീട്ടിലേക്ക് നോക്കിയിരിക്കാറുണ്ടായിരുന്ന വൈകുന്നേരങ്ങളില്‍ ഒരു വൈകുന്നേരമാണ്..... അതും കണ്ടുപിടിച്ചത് സുനുമോള് തന്നെ.   യ്യോ...ന്ന് അച്ഛനും ശ്ശോ...ന്ന് അമ്മയും റബ്ബര്‍മരങ്ങളിലെ കാറ്റിലൊരിത്തിരി ചങ്കില്‍ കയറി കരയാനാവാതെ മോളും നിന്നു.

         എന്തിനാണ് അങ്ങനെയൊക്കെ നില്‍ക്കുന്നത്?   അടുത്ത വര്‍ഷത്തെ മുല്ലപ്പച്ചയിലേക്ക് ഇന്ന് പറന്നുപോയ മക്കള്‍ രണ്ടുപേരും ,  നാരൊന്ന് കൊത്തി,  നാലുവശവും നോക്കി നാണിച്ച് പറന്നുവരുമെന്ന് കാറ്റായ കാറ്റുകളും ഇലയായ ഇലകളും എന്നോട് പറഞ്ഞുവല്ലോ..

Friday, 8 November 2013

ഖൊല്ല്

കേരളം,
എന്‍റെ പാവം കേരമരം
ഇപ്പോള്‍ ആര്‍ക്കും പിടിച്ചുകുലുക്കാവുന്ന
പേരമരം.

ലാറി,ഡാക്കിട്ടര്, വസ്സ്, ആട്ടോ,
അടന്‍, വിടന്‍, നടന്‍, നടി,
അണ്ടന്‍, ആപ്പന്‍, കോപ്പന്‍
ആര്‍ക്കുമാര്‍ക്കും...


പ്രിയ... അല്ല വളരെ പ്രിയ
ശവപ്പെട്ടിക്കച്ചവടച്ചേട്ടന്മാരേ
നിങ്ങളെങ്കിലും പണിമുടക്കല്ലേ
ഞങ്ങ വല്ലാണ്ടു നാറിപ്പോകുമേ..


ആശ്രമ മൃഗമിത്

ഖൊല്ല്!!! ഖൊല്ല്!!!

Saturday, 26 October 2013

പുരുഷോത്തമന്‍

അല്ല പുരുഷോത്തമാ,

സ്വകാര്യഭൂമിയില്‍ നിന്ന് നിന്നെ പൊക്കിയെടുത്തപ്പോള്‍ തന്നെ
നിന്‍റെ അനവധി കൈയിലിരിപ്പുകളില്‍ ഒന്നെടുത്ത് അവരെ
നിശബ്ദരാക്കാമായിരുന്നില്ലേ?

തലേ സന്ധ്യയിലെ തീനും കുടിക്കും ശേഷം , കൂടെ നിന്ന്
ഇന്നത്തെ സ്വകാര്യസഞ്ചാരങ്ങളുടെ ഭൂമിയറിഞ്ഞ്,
നിഷ്കരുണം മറുവശം ചേര്‍ന്ന ആ ഷെയറുകാരനെ
നിന്‍റെ അനവധി കൈയിലിരിപ്പുകളില്‍ ഒന്നെടുത്ത് ......

ചുറ്റി വളഞ്ഞ് അടി വീണപ്പോഴും,
മുഖവും താടിരോമങ്ങളും മാന്തിയെടുത്തപ്പോഴും,
ലോഹമുനകള്‍ നിന്‍റെ മര്‍മ്മങ്ങള്‍ തിരഞ്ഞ് ചോരയെടുത്തപ്പോഴും
നല്ല അഗ് മാര്‍ക് വഞ്ചനയിലൂടെ കൂടപ്പിറപ്പുകള്‍
ഇങ്ങനെ ഒറ്റിയൊഴിഞ്ഞതിന്‍റെ സമസ്യ പൂരിപ്പിച്ച്
നീ കണക്ക് തെറ്റിക്കയായിരുന്നോ?

'എന്തെടീ മേരീ.. പോടീ ' വിശേഷങ്ങളില്‍,
നിന്‍റെ കൊച്ചു വര്‍ത്താനങ്ങളില്‍,
സ്വര്‍ഗരാജ്യം പണിത പെണ്ണാളുകള്‍
പുരുഷോത്തമാ, നിനക്കെന്തു പറ്റി... എന്ന്
മൂക്കില്‍ വിരല്‍ വച്ചപ്പോഴെങ്കിലും
ആകെയുലഞ്ഞു മഹാഗിരിയായുണര്‍ന്ന്
നിന്‍റെ അനവധി കൈയിലിരിപ്പുകളില്‍ ഒന്നെടുത്ത്.....

ഹെന്‍റെ പുരുഷോത്തമാ, നിന്‍റെ കൈവെള്ളപൂവിലേക്ക്
ആണി ചേര്‍ത്തപ്പോള്‍....----------,,... ....വേണ്ട ചുറ്റികയെടുത്തപ്പോഴെങ്കിലും
ഒരു വിരല്‍തുമ്പുകൊണ്ട് തൊട്ട്
നിനക്ക് അവരെ 'സുഖ'പ്പെടുത്താമായിരുന്നു - തീര്‍ച്ച.



{ഇവന്‍റെ പേര് ഇന്ന് യേശു എന്നല്ല. . കോടി പേരിട്ട് സംഘം ചേര്‍ന്ന് പതിയിരുന്ന് വെട്ടിവീഴ്ത്തപ്പെടുന്നവരുടെയെല്ലാം പേര് യേശു എന്നുമാവാം}


ഇതിപ്പോള്‍ മാരകമുറിവുകളേറ്റ്,
ഒരു ശരീരം പോലുമല്ലാതെ
ആകാശത്തില്‍ നിത്യനിലവിളിയായ്
എന്തു കാര്യം.... എനിക്കു മനസ്സിലാവുന്നില്ല.

അല്ല പുരുഷോത്തമാ,
ഇന്നിപ്പോള്‍
നിന്‍റെ വിശ്വസ്ത ചതിയന്മാര്‍
നിന്നെ വിറ്റോന്മാര്‍
അരക്കു കെട്ടുള്ളോര്‍
തലക്കു കെട്ടുള്ളോര്‍
നിന്‍റെ ഗ്രൂപ്പുകാര്‍
എല്ലാം നിന്നെ വിറ്റു വെള്ളിക്കാശാക്കുന്നല്ലോ
മനുഷ്യോത്തമാ...

ഉത്തമം മദ്ധ്യമാര്‍ഗ്ഗം

Thursday, 24 October 2013

നടക്കാവ് വൃക്ഷങ്ങള്‍

കാല്‍ക്കുലേറ്ററില്‍ കണക്കുകൂട്ടി വേശ്യയോട് മൂന്ന് രൂപാ തിരികെ തട്ടിപ്പറിച്ചവനും
ഇരുട്ടത്ത് ഒളിച്ചുകടത്തിയ ജീവനെ മുണ്ടിട്ട് മറച്ച് വേണാടിന് വന്നിറങ്ങിയവനും
ഹൈടെക് മോഷ്ടാവിനും, കൈവെട്ടുതൊഴിലാളിക്കും, പലിശമുതലാളിക്കും,
പഴുത്ത് പുഴുത്ത ചാനല്‍ ചര്‍ച്ചാവിരുതനുള്‍പ്പെടെയുള്ള എല്ലാ വഴിപോക്കര്‍ക്കും
എഗ്രിമെന്‍റ് വയ്ക്കാതെ, ചോദിക്കാതെ പറയാതെ, നല്ല തണലങ്ങ് നല്‍കി
നടക്കാവ് വൃക്ഷങ്ങള്‍ നിരന്ന് നിന്ന് പട്ടണത്തെ
 തിരു അനന്തപുരമാക്കി.

നടക്കാവ് വൃക്ഷങ്ങളുടെ നീതിക്ക് എന്താ മാര്‍ജിന്‍ ???
എന്നൊന്ന് അത്ഭുതപ്പെടാമോ അത്ഭുതമേ...



വിശന്ന്, തണല്‍ കുടിച്ച് കിടന്ന ഒരു വെളുത്ത പട്ടിക്കുഞ്ഞിനെ
ഒറ്റ തൊഴിക്ക് വൃത്തിയാക്കിയ കോര്‍പറേഷന്‍ നീല സാറിനും,

കണ്‍പുരികങ്ങളും നരച്ച, ഓര്‍മക്കും കൂനു പിടിച്ച വൃദ്ധയെ
വെള്ളനാട് കഴിഞ്ഞിട്ട് നേരമെത്രയായ് തള്ളേ... എന്ന് തത്തി-
ച്ചിറക്കിയ കിളിയേമാനും,

അറിയാതെ ഒന്ന് സ്പര്‍ശിച്ച് പോയതിന് പട്ടികുരിശേറിമകനേ ...ന്ന് വിളിച്ച
ചാരിത്ര്യത്തിന്‍റെ അംബാനിമുതലാളിച്ചിക്കും,

ഒക്കെ,

നടക്കാവ് വൃക്ഷങ്ങളുടെ തണുത്ത മാര്‍ജിനില്‍ നിന്നിട്ടു പോലും
അയ്യേ.. എന്താ മാര്‍ജിന്‍ ???

പൂജ്യത്തിനും താഴേക്ക് പൂജ്യപ്പെടൂ പൂജ്യമേ..

Tuesday, 8 October 2013

അമ്മച്ചിയുടെ പ്ളാവ്




എടത്തിയാനേ.... ങാഹാ വലത്തിയാനേ..


ഞാനുള്‍പ്പെടെ എട്ടെണ്ണത്തിനെ വളര്‍ത്തി ലോകത്തിലെ വിവിധ ഇടങ്ങളിലേക്ക്
 പറഞ്ഞുവിട്ട അമ്മച്ചിപ്ളാവുകള്‍.. ഇമ്മാതിരി അഞ്ചെണ്ണം പറമ്പിലുണ്ടായിരുന്നു
അഞ്ചിനും അഞ്ച് രുചികള്‍.... .,
    



നേതാവ് പ്ളാവ് വരിക്കന്‍ അഥവാ മി. പി വരിക്കന്‍.......    

 ഞങ്ങളുടെ കുടുംബത്തീന്ന് മരിച്ചുപോയ എല്ലാവരും ചക്കപ്പഴക്കാലത്ത് വരിക്കന്‍റെ

 ചുവട്ടില്‍ വരുന്നുവെന്ന് ഞാന്‍ വിശ്വസിക്കും. .

എടത്തിയാനേ...

ഒരു ദിവസം ആന വന്ന് എല്ലാവരെയും വലിച്ചുകൊണ്ടുപോയി. വരിക്കനൊഴിച്ച്.



 വരിക്കനെ വെട്ടാന്‍ അമ്മ സമ്മതിച്ചില്ല.
 ഒരുപാട് വച്ചുവിളമ്പിയ ആ പ്ളാപ്പുള്ളികളുടെ വില, വച്ചുവിളമ്പുന്ന അമ്മയ്ക്കറിയാം.

വരിക്കന്‍ ഇന്നും പഴുത്തുനില്ക്കുന്നു.

പകല്‍പക്ഷികള്‍, മൃഗങ്ങള്‍, രാപ്പുള്ളുകള്‍, ചോണനുറുമ്പുകള്‍ എല്ലാവര്‍ക്കും വച്ചുവിളമ്പി...



 വെറുതെ വല്ലപ്പോഴും ചെല്ലുന്ന എനിക്കും വിളമ്പി....

ഇനിയൊരു വലത്തിയാനേ.... ദിവസം വരെ മാത്രം

Tuesday, 1 October 2013

ഭൂമിയെ അവകാശമാക്കിയവന്‍റെ കണ്ണട

അതീവസൌമ്യനായി സ്വന്തം കണ്ണടയോട് അദ്ദേഹം പിന്നെയും കലഹിച്ചുകൊണ്ടിരുന്നു.

അതിന്‍റെ ഈര്‍ക്കില്‍രൂപിയായ രണ്ടു കൈകളിലും മുറുകെ പിടിച്ച്,
അതിന്‍റെ രണ്ടു വട്ടമുഖങ്ങളോടും അദ്ദേഹം പിറുപിറുത്തതെല്ലാം ക്ഷമയോടെ കേട്ടിട്ട് കണ്ണട പറഞ്ഞു,

" എന്തായാലും പറ്റില്ല.  ഫസ്റ്റ്ക്ളാസ് കംപാര്‍ട്മെന്‍റില്‍ ഇരിക്കുമ്പോഴെങ്കിലും ഈ കണ്ണാടിച്ചരട് അഴിച്ചുമാറ്റൂ. അല്ലെങ്കില്‍ ആരെങ്കിലും പിടിച്ച് പുറത്താക്കും. ഇപ്പോള്‍ പുസ്തകം വായിച്ചില്ലെങ്കില്‍ എന്താണ് കുഴപ്പം? എന്നെ എടുത്ത് പോക്കറ്റില്‍ ഒളിപ്പിക്കൂ.."

ഒളിപ്പിച്ചില്ല. എടുത്ത് മൂക്കില്‍ സ്ഥാപിച്ചിട്ട് ട്രെയിനിന്‍റെ ഉലച്ചിലില്‍ താഴെ വീഴാതിരിക്കാന്‍ തലയ്ക്കു പിറകിലൂടെ ആ ചരടും വലിച്ചിട്ടു.

പുസ്തകം തുറന്നു.
ഇരു കവിളുകളിലും അടി ഉറപ്പാക്കുന്ന മഹാവചനങ്ങള്‍ ഉള്ളിലുള്ള പുസ്തകം. എല്ലാ പുസ്തകങ്ങളോടും ചെയ്യുന്നതുപോലെ ചുംബിച്ച്, നെഞ്ചോട് ചേര്‍ത്ത് , അതിനെ പിളര്‍ന്നു.

ഒരു വാചകം വായിച്ച് ഭൂമിയെ ഇന്‍ഹെറിറ്റ് ചെയ്യാനെന്ന പോലെ എഴുന്നേറ്റ് നിന്നു,

അറിയാതെ.

പിന്നെ ഇരുന്നു, അതും അറിയാതെ.

വീണ്ടും അത് തന്നെ വായിച്ച് അഴിക്ക് പുറത്തെ ദക്ഷിണാഫ്രിക്കയിലേക്ക് നോക്കി.

വീണ്ടും എഴുന്നേറ്റു.

അകക്കണ്ണാല്‍ ഇന്ത്യയിലേക്ക് നോക്കി ആ ഉപഭൂഖണ്ഡത്തെ അവകാശപ്പെടുത്തുവാന്‍ എത്രമാത്രം എളിമപ്പെടണമെന്ന് കൈവിരലുകള്‍ മടക്കിയും നിവര്‍ത്തും കണക്കെടുത്തു.

വീണ്ടും ഇരുന്നു. അപ്രകാരം ആറു തവണ എഴുന്നേറ്റതും ഇരുന്നതും താനറിഞ്ഞല്ലെങ്കിലെന്തേ ചുറ്റും ഇരുന്നവരുടെ കണ്ണുകള്‍ കുന്തങ്ങളായി.

മിസ്റ്റര്‍,  വാട് ആര്‍ യു ഡൂയിംഗ് ... എന്നൊക്കെ ചോദിച്ചു. കറുത്ത കിറുക്ക് എന്നര്‍ത്ഥം വരുന്ന തെറികള്‍ പറഞ്ഞു.

ടക്, ടക്, ടക് എന്ന് ബൂട്സുകള്‍ അടുത്തുവന്നു.

ആദ്യം സഞ്ചിയും പിന്നാലെ മിസ്റ്റര്‍ ഗാന്ധിയും ചവിട്ട് വാങ്ങി പുറത്തേക്ക് വീണു.

രണ്ടാമതും ചവിട്ടുന്നതിനു മുമ്പ് അവര്‍ ആ എളിയവനെ അടിക്കകുയും മി. ഗാന്ധി, ഇന്‍ഡ്യന്‍ എന്ന് ആക്ഷേപിക്കുകയും ചെയ്തു.

ഉയര്‍ന്നുനിന്ന ബൂട്സിനും എളിയവനുമിടയില്‍ അപ്പോള്‍ പുസ്തകത്തില്‍ നിന്ന് മത്തായി 5.39, ലൂക്കാ 6.29 എന്നിവര്‍ ചാടിയിറങ്ങി എന്തോ പറഞ്ഞു.

അതീവസൌമ്യനായി അവരെ അനുനയിപ്പിച്ച് പുസ്തകത്തിലേക്ക് തന്നെ തിരികെ കയറ്റി ഇരുത്തിയിട്ട് സാമ്രാജ്യത്വത്തിന്‍റെ ബൂട്സിന് കേട് പറ്റിയോ എന്ന് പരിശോധിക്കുന്നതിനിടയില്‍ രണ്ടാമത്തെ ചവിട്ടും സ്വീകരിച്ചു.

അന്ന് ആദ്യമായി വായിച്ചുകൊണ്ടിരുന്ന വാക്കുകളുടെ അര്‍ത്ഥം കണ്ണടക്ക് മനസ്സിലായിതുടങ്ങി.

അവസാനം വരെ ആ മുഖത്തോട് പറ്റിച്ചേര്‍ന്നിരുന്ന് അവന്‍ അവകാശമാക്കിയ ഭൂമികളെല്ലാം വായിച്ച് ആ വട്ടക്കണ്ണടയും അവനെപ്പോലെ പേരുകേട്ട എളിയവനായി.

BLESSED ARE THE MEEK FOR THEY SHALL INHERIT THE EARTH